Monday, February 26, 2024 2:06 AM IST
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്കക്കാലം നമ്മെ കാത്തിരിപ്പുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടത്തിയാൽ പെയ്തിറങ്ങുന്ന ദുരിതങ്ങളെ ദുരന്തങ്ങളല്ലാതാക്കാം. 2018ന്റെ ദുരന്തസ്മരണകൾക്ക് അധികം പഴക്കമില്ലാത്തതിനാൽ കേരളക്കരയിൽ 2018 ഇനി ആവർത്തിക്കപ്പെടുമോയെന്ന ഭീതി 2024ലും വിട്ടുമാറിയിട്ടില്ല.
അനുഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുവേണം നാം മുന്നോട്ടുപോകാൻ. 244 കിലോമീറ്റർ നീളമുള്ള പെരിയാർ മുതൽ 16 കിലോമീറ്റർ നീളമുള്ള മഞ്ചേശ്വരം പുഴ വരെ 44 നദികൾകൊണ്ടു സമ്പന്നമാണ് കേരളം. 2018ലെ പ്രളയകാലത്തിനു മുന്പും അതിനുശേഷവും പൊതുവിലും ഉയർന്നു കേൾക്കുന്ന വിഷയമാണ് സാൻഡ് ഓഡിറ്റിംഗും ഡാമുകളിലെ മണൽനീക്കലും.
കേരളസർക്കാരിന്റെ ഒട്ടുമിക്ക ബജറ്റ് പ്രസംഗങ്ങളിലും ഇത് ഉയർന്നുകേൾക്കുകയും പിന്നീട് അവഗണിക്കപ്പെടുകയും ചെയ്യുന്നു. സാൻഡ് ഓഡിറ്റിംഗ് നടത്തി നദികളിൽനിന്നു മണൽ നീക്കം ചെയ്യേണ്ടതുണ്ടെങ്കിൽ വളരെ വേഗം നീക്കം ചെയ്യുമെന്ന് കഴിഞ്ഞ പല വർഷങ്ങളിലെയും ബജറ്റ് പ്രസംഗങ്ങളിൽ പറഞ്ഞുകേട്ടിരുന്നു. എന്നാൽ അത് എത്രമാത്രം പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്നതിനേപ്പറ്റി കൂടുതൽ പഠനം നടത്തേണ്ടിയിരിക്കുന്നു.
എന്താണ് സാൻഡ് ഓഡിറ്റിംഗ്?
നദികളുടെ സംരക്ഷണവും നിലനിൽപ്പും ഉറപ്പുവരുത്തുന്നതിന് ഓരോ നദിയിൽനിന്നും ലഭ്യമാകുന്ന മണലിന്റെ അളവ് തിട്ടപ്പെടുത്തുന്നതും ഒരു നദിയിൽ ഒരു നിശ്ചിത കാലയളവിൽ നടത്തിയ മണൽഖനന പ്രവർത്തനങ്ങളുടെ അല്ലെങ്കിൽ നടത്താവുന്ന മണൽഖനന പ്രവർത്തനങ്ങളുടെ ശാസ്ത്രീയമായ പഠനത്തെയും വിശകലനത്തെയുമാണ് സാൻഡ് ഓഡിറ്റിംഗ് എന്നതുകൊണ്ട് വിശാലമായി അർഥമാക്കുന്നത്. ഇതേ രീതിയിൽത്തന്നെ അണക്കെട്ടുകളിലും മണൽ ശേഖര വിവരം കണ്ടെത്തുന്നു.
സുപ്രീംകോടതി ഉത്തരവ്
സുപ്രീംകോടതി 2012 ഫെബ്രുവരി 27ൽ രാജ്യത്തെ നദികളുടെ സംരക്ഷണത്തിനും തീരസംരക്ഷണത്തിനും പ്രാധാന്യം നൽകി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഈ വിധിയുടെ അടിസ്ഥാനത്തിൽ മണൽ ഖനനം നടത്താവുന്ന നദികൾ കണ്ടെത്തുകയും അതു സംരക്ഷിക്കുന്നതിനും നിയന്ത്രിതമായി മണൽ ഖനനം നടത്തുന്നതിനും ബന്ധപ്പെട്ട റെഗുലേറ്ററി അഥോറിറ്റികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു വ്യക്തമാക്കി.
ഇതിന് യോഗ്യരായ ഏജൻസികളെ ചുമതലപ്പെടുത്തണം. മണൽ ഖനനത്തിന് സുരക്ഷാമേഖലകൾ തീരുമാനിക്കുകയും ആ പ്രദേശങ്ങളിൽ മണൽ ഖനനം ഒഴിവാക്കുകയും ചെയ്യണം. നിശ്ചിത അളവിൽ മാത്രമേ ഖനനം ചെയ്യാവൂ. മണൽ ഖനനം ചെയ്യുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി അനുമതി നിർബന്ധമാക്കിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ 2016ൽ കേന്ദ്രസർക്കാർ എൻവയോൺമെന്റ് ഇംപാക്ട് അസസ്മെന്റ് വിജ്ഞാപനം ഭേദഗതി ചെയ്തു. ഇതിന്റെ തുടർച്ചയായി ഓരോ സംസ്ഥാനത്തും നദികളിൽനിന്നു മണൽ ഖനനത്തിന് അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റിക്ക് മാത്രമായി അധികാരം.
പ്രധാന ഉപയോഗം
ഒരു പുഴയിൽ ലഭ്യമായ മണൽ, ഖനനം ചെയ്യാനാവുന്ന മണലിന്റെ അളവ് എന്നിവ സാൻഡ് ഓഡിറ്റിംഗിലൂടെ ലഭ്യമാകും. നദിയുടെയും അടിത്തട്ടിന്റെയും പ്രത്യേകതയും, കാലാകാലങ്ങളിൽ മണൽവാരൽകൊണ്ടും സ്വാഭാവികമായും ഉണ്ടാകുന്ന മാറ്റങ്ങളും അപഗ്രഥിക്കുന്നതിനും പoനവിധേയമാക്കുന്നതിനും സാധിക്കും. പ്രളയപഠനം, ജലനിരപ്പ് തുടങ്ങിയവ സംബന്ധിച്ചുള്ള തുടർപഠനത്തിന് സാൻഡ് ഓഡിറ്റിംഗ് വിലപ്പെട്ട രേഖകളാണു നൽകുന്നത്.
ഒരു നദിയിൽനിന്നു മണൽ ഖനനം നടത്തിയാൽ നിശ്ചിത സമയത്തിനകം ശാസ്ത്രീയ വിശകലനം നടത്തും. അനുവദിച്ച മണലിൽ അധികം ഖനനം നടത്തിയിട്ടുണ്ടോയെന്നും ഖനനാനന്തരമുള്ള പരിസ്ഥിതി പ്രത്യാഘാതങ്ങൾ എന്തെന്നും ശാസ്ത്രീയമായി വിലയിരുത്തും. ഇത് മൂന്നു വർഷം കൂടുമ്പോൾ നടത്തണമെന്നാണു വ്യവസ്ഥ. ഇങ്ങനെ വിശകലനം നടത്തുമ്പോൾ നദിയുടെ വീതിയിലും ആഴത്തിലും വരുന്ന മാറ്റങ്ങൾ കൃത്യമായി കണക്കാക്കി നിയമവിരുദ്ധമായ ഖനനം നടന്നിട്ടുണ്ടെങ്കിൽ വിവരം വ്യക്തമാകുകയും തുടർനടപടിക്ക് സാഹചര്യമുണ്ടാകുകയും ചെയ്യും.
കേരളത്തിലെ നദികളിൽ മണൽ ഖനനം നടത്താമോ?
കേരളത്തിലെ 44 നദികളിൽ 30 പ്രധാന നദികളിലും അഞ്ചു പോഷകനദികളിലുമാണ് 2022 മാർച്ച് വരെ സാൻഡ് ഓഡിറ്റിഗ് നടത്തിയത്. വീതിയും നീളവും കുറവുള്ള നദികൾ മണൽ ഖനനത്തിന് അനുയോജ്യമല്ലെന്ന് ഓഡിറ്റിംഗിൽ കണ്ടെത്തി. 26 പ്രധാന നദികളിൽ ഓഡിറ്റിംഗ് പൂർത്തിയായതിൽ 16 നദികളിൽ ഖനനം ചെയ്യാവുന്ന മണൽനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.
അച്ചൻകോവിൽ, പമ്പ, മണിമല, മൂവാറ്റുപുഴ, പെരിയാർ, ഭാരതപ്പുഴ (1, 2, 3 ഭാഗങ്ങൾ ), കടലുണ്ടി, ചാലിയാർ, പെരുമ്പ, വളപട്ടണം, മാഹി, ശ്രീകണ്ഠപുരം, ചന്ദ്രഗിരി (ഭാഗം2), ഉപ്പള, മൊഗ്രാൽ, ഷിറിയ എന്നിവയിലാണ് ഖനനം നടത്താവുന്ന തരത്തിൽ മണൽ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. നെയ്യാർ, കരമന, വാമനപുരം, കല്ലട, മീനച്ചിൽ, ചാലക്കുടി, കരുവന്നൂർ, കുറ്റ്യാടിപ്പുഴ, കബനി, അഞ്ചരക്കണ്ടിപ്പുഴ, ചന്ദ്രഗിരി (ഒന്നാംഭാഗം) എന്നീ നദികളിൽ മണൽലഭ്യത ഇല്ലാത്തതായും സാൻഡ് ഓഡിറ്റിംഗിൽ വ്യക്തമായിട്ടുണ്ട്.
ബാക്കിപത്രം
സാൻഡ് ഓഡിറ്റിംഗ് സർക്കാർ അംഗീകരിച്ചത്, അച്ചൻകോവിലാറിന്റേത് 2017ലാണ്. വളപട്ടണം പുഴയുടേത് 2018ലും മാഹി, ഷിറിയ എന്നിവയുടേത് 2019ലും പമ്പ, മണിമല, മൂവാറ്റുപുഴ, പെരിയാർ, ചാലിയാർ, പെരുമ്പ (കണ്ണൂർ), ശ്രീകണ്ഠപുരം, ചന്ദ്രഗിരി (ഭാഗം 2), ഉപ്പള, മൊഗ്രാൽ എന്നിവയുടേത് 2020ലും ഭാരതപ്പുഴയുടേത് 2020-2021ലും അംഗീകരിച്ചു. ഈ നദികളിൽനിന്നു യഥാസമയം നിർദിഷ്ട അളവിൽ മണൽ നീക്കം ചെയ്യാനായാൽ വെള്ളപ്പൊക്കത്തെ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാം.
2018ലെ പ്രളയം ഏറ്റവുമധികം നാശം വിതച്ച കുട്ടനാട്ടിലൂടെ കടന്നുപോകുന്നതും വേമ്പനാട്ടു കായലിൽ പതിക്കുന്നതുമായ അച്ചൻകോവിൽ, പമ്പ, മണിമല, മൂവാറ്റുപുഴ എന്നീ നദികളിലെല്ലാംതന്നെ മണൽ ഖനനം നടത്തേണ്ടതായി സാൻഡ് ഓഡിറ്റിംഗിൽ വ്യക്തമായിട്ടുണ്ട്. വ്യക്തമായ മുന്നൊരുക്കത്തോടെ നിയന്ത്രിതവും നിയമപ്രകാരവുള്ള മണൽ ഖനനം നടത്തി നദികളുടെ ആഴം കൂട്ടാൻ സാധിക്കണം. സാൻഡ് ഓഡിറ്റിംഗ് പൂർത്തിയായ നദികളിൽനിന്ന് അടിയന്തരമായി മണൽ നീക്കം ചെയ്യുന്നതുവഴി സർക്കാരിന് സാമ്പത്തികനേട്ടം ഉണ്ടാകുകയും നാടിന് വെള്ളപ്പൊക്കഭീഷണി ഒരുപരിധി വരെ ഒഴിവാകുകയും ചെയ്യും. എങ്കിൽ മാത്രമേ സാൻഡ് ഓഡിറ്റിംഗിന്റെ ഉദ്ദേശിച്ച ഫലം ഉണ്ടാകൂ.
എന്നാൽ പഠനങ്ങൾ നടത്തി മുന്നോട്ടുപോകുന്നതല്ലാതെ പ്രധാന നദികളിൽപോലും മണ്ണ് നീക്കം ചെയ്യാനോ നദിയുടെ ആഴം കൂട്ടാനോ സാധിച്ചിട്ടില്ല. അതിനേക്കാൾ മോശം സ്ഥിതിയിൽ മണൽ അടിഞ്ഞുകൂടിയിരിക്കുന്ന കേരളത്തിലെ വിവിധ ഡാമുകളിലെ മണൽ നീക്കം ചെയ്തിരുന്നെങ്കിൽ ഒന്നോ രണ്ടോ മഴ പെയ്യുമ്പോൾതന്നെ ഡാമുകൾ തുറക്കേണ്ടിവരുന്ന അവസ്ഥയും ഒഴിവാക്കാം. വേണ്ടത് സമയബന്ധിതവും നിശ്ചയദാർഢ്യത്തോടെയുമുള്ള നടപടികളാണ്. ഇത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് മോശമല്ലാത്ത പിന്തുണ നൽകുകയും ചെയ്യും.
എഎംഎ ചമ്പക്കുളം