Monday, February 26, 2024 2:08 AM IST
ഫെബ്രുവരി പകുതിയായപ്പോഴേക്കും കേരളം ഉയർന്ന ആർദ്രതയുള്ള കഠിനമായ ചൂട് അഭിമുഖീകരിച്ചു തുടങ്ങി. അക്ഷരാർഥത്തിൽ കേരളം വെന്തുരുകുന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികളിൽനിന്നുള്ള വിവരങ്ങളനുസരിച്ച് പല സ്ഥലങ്ങളിലും പകൽ താപനില 40 ഡിഗ്രിക്ക് മുകളിലായി. ഫെബ്രുവരി 22ന് ലഭിച്ച കണക്കുപ്രകാരം എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് ആയി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ തുടങ്ങിയ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. പൊള്ളുന്ന ചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൂട് ഇനിയും ഉയരും എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ആഗോളതാപനവും
കാലാവസ്ഥാ വ്യതിയാനവും
എന്തുകൊണ്ട് മാർച്ചിൽ നേരിടേണ്ട ചൂട് വളരെ നേരത്തേതന്നെ കേരളത്തെ പിടികൂടിയിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ്. ഇത് ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള പാരിസ്ഥിതിക വെല്ലുവിളികളിൽ ഒന്നാണ്. ഇവയുടെ ഫലമായി ഭൂമിയുടെ ഉപരിതല താപനില വർധിക്കുന്നു.
അന്തർദേശീയ ഏജൻസിയായ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പ്രവചിക്കുന്നത് 2100 ആകുമ്പോഴേക്കും ആഗോള ശരാശരി താപനില 1.4 മുതൽ 5.8 ഡിഗ്രി സെൽഷസ് വരെ വർധിക്കുമെന്നാണ്. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ സ്ഥിതിചെയ്യുന്ന ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരമാണ്.
1901-2018 കാലയളവിൽ ഇന്ത്യയുടെ ശരാശരി ഉപരിതല താപനില (25.7 ഡിഗ്രി സെൽഷസ്) ഏകദേശം 0.7 ഡിഗ്രി സെൽഷസ് വർധിച്ചുവെന്ന് ഐപിസിസി കണക്കാക്കുന്നു. 21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആർസിപി 8.5 അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവചനത്തിൽ സമീപകാലത്തെ അപേക്ഷിച്ച് ഇന്ത്യയുടെ ശരാശരി താപനില ഏകദേശം 4.4 ഡിഗ്രി സെൽഷസ് വർധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
ആശങ്കയായി അറബിക്കടലിന്റെ ഉപരിതല ചൂട്
മറ്റൊരു പ്രധാന കാരണം ആഗോളതാപന ഫലമായി അറബിക്കടലിന്റെ ഉപരിതല ചൂട് ക്രമാതീതമായി കൂടുന്നുവെന്നുള്ളതാണ്. ഉഷ്ണമേഖലാ പ്രദേശമായ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപനില 1951-2015 കാലയളവിൽ ശരാശരി ഒരു ഡിഗ്രി സെൽഷസ് വർധിച്ചു.
എന്നാൽ, ഇതേ കാലയളവിൽ ആഗോള ശരാശരി സമുദ്രോപരിതല താപം 0.7 ഡിഗ്രി സെൽഷസ് മാത്രമാണു വർധിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുകളിലെ 700 മീറ്റർ സമുദ്രത്തിലെ ചൂടിന്റെ അളവ് കഴിഞ്ഞ ആറു പതിറ്റാണ്ടായി വർധിച്ചുവരുന്ന പ്രവണത പ്രകടമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾ ശ്രദ്ധേയമായ വർധനവിന് സാക്ഷ്യം വഹിച്ചു. ഇതു പല കാലാവസ്ഥാ ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. അറബിക്കടലിന്റെ താപനഫലമായി കേരളത്തിലേക്ക് കൂടുതലായി ചൂടുകാറ്റ് വീശുന്നു. ഈ കാറ്റിന്റെ ദിശയിൽ ഈ വർഷം മാറ്റം വന്നിട്ടുണ്ട്. അതിന്റെ തീവ്രത കൂടുതലായി അനുഭവപ്പെടുന്നത് മധ്യകേരളത്തിലാണ്. അതുകൊണ്ടാണ് കഴിഞ്ഞ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി പാലക്കാട് ജില്ലയ്ക്കു പുറമെ, മധ്യതിരുവിതാംകൂറിലെ പല ജില്ലകളിലും ചൂട് കൂടിയിരിക്കുന്നത്.
വില്ലനായി എൽ നിനോയും
ഇതിനോടൊപ്പം, എൽ നിനോ പ്രതിഭാസം കേരളത്തിന്റെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെയും അഭിപ്രായത്തിൽ ഇന്ത്യയിലെ മഴയും താപനിലയും പസഫിക് സമുദ്രത്തിൽ നടക്കുന്ന എൽ നിനോ പ്രതിഭാസവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. ഉഷ്ണമേഖലയോടു ചേർന്നുള്ള മധ്യ കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാണ് എൽ നിനോ.
ആഗോളതാപനവും അതുപോലെ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ നിലവിലുള്ള എൽ നിനോ അവസ്ഥയും കാരണം ഈ വർഷം ഫെബ്രുവരി ആദ്യം മുതൽ നമ്മുടെ രാജ്യത്തിന്റെ തെക്കുഭാഗത്ത് തീവ്രമായ ഉഷ്ണതരംഗങ്ങൾ ആഞ്ഞടിക്കാൻ തുടങ്ങി.
അതിനാൽ, ഇന്ത്യയുടെ തെക്കൻ ഭാഗത്തു പരമാവധി താപനില സാധാരണയെക്കാൾ 4-8 ഡിഗ്രി സെൽഷസ് ഉയരാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് മഹാരാഷ്ട്ര, ആന്ധ്ര, വടക്കൻ കർണാടക തുടങ്ങിയ പ്രദേശങ്ങളിൽ. കേരളത്തിന്റെ പല ഭാഗങ്ങളെയും ഇതു ബാധിച്ചിട്ടുണ്ട്. എൽ നിനോ വരുന്ന വർഷങ്ങളിൽ ഇന്ത്യയിൽ കടുത്ത വേനലും വരൾച്ചയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളം നേരിട്ട ഏറ്റവും വലിയ വരൾച്ചയും ഉഷ്ണതരംഗങ്ങളും ഉണ്ടായ 2016 ഒരു എൽ നിനോ വർഷമായിരുന്നു.
ഈ വർഷം ഇന്ത്യയിൽ ചുട്ടുപൊള്ളുന്ന വേനൽ വരുമെന്ന് പല ശാസ്ത്രജ്ഞരും പ്രവചിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെ ഇന്ത്യയിൽ കടുത്ത ഉഷ്ണതരംഗം കാണാൻ കഴിയും. കേരളത്തിലെ എട്ടു ജില്ലകളിൽ ഇപ്പോൾത്തന്നെ യെല്ലോ അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. എൽ നിനോ പ്രതിഭാസം 2023 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അതിവേഗം രൂപപ്പെടുകയും 2023 സെപ്റ്റംബറോടെ മിതമായ ശക്തിയിൽ എത്തുകയും ചെയ്തു. 2023 നവംബർ മുതൽ 2024 ജനുവരി വരെ ശക്തമായ ഒരു പ്രതിഭാസമെന്ന നിലയിൽ അതിന്റെ ഉയർച്ചയുണ്ടായി. കഴിഞ്ഞ വർഷം രൂപംകൊണ്ട എൽ നിനോ പ്രതിഭാസം ഈ വർഷം ഏപ്രിൽ വരെ തുടരുമെന്ന് പഠനങ്ങൾ പ്രവചിക്കുന്നു.
എൽ നിനോയുടെ സ്വാധീനം മൺസൂണിൽ പ്രതിഫലിക്കുമോ?
ഈ വർഷത്തെ ഇന്ത്യൻ മൺസൂണിൽ എൽ നിനോയുടെ സ്വാധീനം പ്രവചിക്കപ്പെട്ടിട്ടില്ല, കാരണം, മൺസൂൺ 2024 ജൂണിലാണല്ലോ ആരംഭിക്കുന്നത്. പക്ഷേ, എൽ നിനോ ഏപ്രിലോടെ ദുർബലമായാൽ, ജൂണിലെ മൺസൂണിൽ നമുക്ക് നല്ല മഴ ലഭിക്കും. എൽ നിനോ പ്രഭാവത്തിന് വിപരീതമായ ലാ നിനോയിലേക്കുള്ള പെട്ടെന്നുള്ള മാറ്റം സംഭവിക്കുകയാണെങ്കിൽ, സമുദ്രോപരിതലത്തിലെ തണുപ്പിക്കൽ അവസ്ഥയായുള്ള ആ പ്രതിഭാസം ജൂണോടെ സമൃദ്ധമായ മൺസൂണിന് കാരണമാകും.
എൽ നിനോ കഴിഞ്ഞ വർഷം ശക്തിപ്രാപിച്ചതിനാൽ ഇന്ത്യയിൽ കഴിഞ്ഞ മൺസൂണിൽ ലഭിച്ച 820 മില്ലിമീറ്റർ മഴ, ദീർഘകാല ശരാശരി 868 മില്ലിമീറ്ററിൽ താഴെ ലഭിച്ചതായി നമുക്ക് കാണാൻ കഴിയും. ഇന്ത്യയിൽ ഇത് നമ്മുടെ കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചു.
കാർഷികമേഖല നമ്മുടെ ജിഡിപിയുടെ 14% സംഭാവന ചെയ്യുന്നു, നമ്മുടെ കർഷകർ നമ്മുടെ ജനസംഖ്യയുടെ 50% വരും. എൽ നിനോ സംഭവങ്ങൾ ദുർബലമായ വേനൽക്കാല മൺസൂണും കുറഞ്ഞ മഴയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഇത് രാജ്യത്തിനു വിനാശകരമാണ്. കാരണം നമ്മുടെ രാജ്യം കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും മൺസൂണിനെ ആശ്രയിക്കുന്നു.
പ്രഫ. സാബു ജോസഫ്
(തുടരും)