Wednesday, February 28, 2024 12:11 AM IST
ലഫ്റ്റ. ജനറൽ(റിട്ട.) രാജ് ശുക്ല
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി സർക്കാർ ശക്തമായ അടിത്തറ പാകി. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ചടുലമായ പ്രതിരോധ, ദേശീയസുരക്ഷാ പരിഷ്കാരങ്ങൾക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ദേശീയസുരക്ഷാ വെല്ലുവിളിയുടെ വ്യാപ്തിയും സങ്കീർണതയും കണക്കിലെടുക്കുമ്പോൾ, വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ രാജ്യത്തിനായിട്ടുണ്ട്. ഒട്ടേറെ നവീകരണങ്ങൾ ഇനിയും നടത്താനുണ്ട്. അതിനാൽ, വസ്തുനിഷ്ഠവും സത്യസന്ധവുമായ ചില വിലയിരുത്തലുകൾ ഉപയോഗപ്രദമാകും.
സംയോജിത കമാൻഡർമാരെ അഭിസംബോധന ചെയ്യവേ 2015 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഗ്രാൻഡ് സ്ട്രാറ്റജിക് ജിയാമട്രി’ അവതരിപ്പിച്ചു. പരിണാമാത്മകവും തന്ത്രപരവുമായ സമീപനം, ഘടനാപരമായ പരിഷ്കാരങ്ങൾ, സാങ്കേതിക പരിഷ്കാരങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ, പവർ പ്രൊജക്ഷനുള്ള സ്ഥാപനപരവും ശേഷീപരവുമായ നവീകരണം എന്നിവയ്ക്കുള്ള രൂപരേഖ ഇതിലുൾക്കൊള്ളുന്നു. സിദ്ധാന്തങ്ങളുടെയും തന്ത്രങ്ങളുടെയും സമഗ്രമായ പരിഷ്കരണത്തിനും സ്വന്തം പ്രതിഭയിൽ വേരുറപ്പിച്ചുള്ള ദേശീയസുരക്ഷാ സംവിധാനത്തിലെ പരിവർത്തനത്തിന് ചിന്താശേഷിയുള്ള നേതൃത്വത്തിന്റെ ആവശ്യകതയും അദ്ദേഹം ആഹ്വാനം ചെയ്തു. ചട്ടക്കൂട് അഭിലഷണീയമായിരുന്നെങ്കിലും നിർവഹണത്തെക്കുറിച്ച് ആഴത്തിലുള്ള സംശയങ്ങൾ ഉണ്ടായിരുന്നു - മുൻകാലങ്ങളിൽ, അത്തരത്തിലുള്ള വിവിധ സംരംഭങ്ങൾ വ്യർഥമായതാണ് ഇതിനു കാരണം.
കൃത്യമായ പരിഷ്കാരങ്ങൾ
എന്നാൽ, ഇക്കുറി പരിഷ്കാരങ്ങൾ കൃത്യമായ ഘട്ടങ്ങളിലൂടെ തികഞ്ഞ ചിട്ടയോടെയും നിശ്ചയദാർഢ്യത്തോടെയും നടപ്പിലാക്കുകയാണ്. ബാലാകോട്ട്, കൈലാഷ് റേഞ്ച് ആക്രമണങ്ങളിൽ രാജ്യത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടിലെ പുതിയ സാഹചര്യങ്ങൾ നാം കണ്ടു. മാസങ്ങൾ നീണ്ട ബുദ്ധിമുട്ടേറിയ നയതന്ത്ര സമീപനത്തിനു പകരം പെട്ടെന്നുള്ള ആക്രമണത്തിലൂടെ നാം എതിരാളികൾക്ക് ശക്തമായ സൂചന നൽകി.
പ്രതിരോധം, വിദേശനയത്തിന്റെ നിഴലിൽനിന്ന് പുറത്തുവന്നിട്ടുണ്ട് - പരിവർത്തനാത്മകവും തന്ത്രപരവുമായ വീക്ഷണം കണക്കിലെടുക്കുമ്പോൾ അതു വളരെ പ്രധാനവുമാണ്. വിദേശനയമെടുത്താൽ, ഒരേ നാണയത്തിന്റെ തുല്യ പ്രാധാന്യമുള്ള രണ്ടു വശങ്ങളാണ് ശക്തിയും നയതന്ത്രവും എന്ന വസ്തുത ഇപ്പോൾ രാജ്യം തിരിച്ചറിയുന്നു. ഇന്ത്യയുടെ തന്ത്രപരമായ നിലപാടുകൾ ശക്തിപ്പെടുത്തുന്നതിന് അവയുടെ ഗുണവിശേഷങ്ങൾ സമന്വയിപ്പിച്ച് പ്രയോഗിക്കണം. ശാന്തിയും ശക്തിയും പരസ്പര പൂരകങ്ങളാണ്.
വടക്കൻ മേഖലയിൽ (ചൈനീസ് അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയിൽ) കൈവരിച്ച സൈനിക പുനഃസന്തുലിതാവസ്ഥയുടെ ഫലമായി, നമ്മുടെ പ്രതിരോധം ഇപ്പോൾ ഭീഷണികൾ നേരിടുന്നതിൽ കൃത്യവും ഫലപ്രദവുമാണ്. ഐഎസ്ആർ, യന്ത്രവത്കൃത സേനകൾ, പീരങ്കികൾ, ഫോഴ്സ് മൾട്ടിപ്ലയറുകൾ, സാങ്കേതികവിദ്യയുടെ നവീകരണം, പ്രതികരണ സംവിധാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മുടെ പ്രതിരോധശേഷി ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.
പ്രതിരോധ സംരംഭങ്ങളിലെ പുതിയ സംസ്കാരം
പ്രതിരോധ സംരംഭങ്ങളിലെ സ്വാശ്രയത്വത്തിന്റെ സാരഥികൾ സ്വാശ്രയത്വമെന്ന പ്രധാന ലക്ഷ്യവും കടന്ന് പ്രയാണം തുടരുകയാണ്. ഭാവിയിലേക്കുള്ള പ്രതിരോധ സന്നാഹങ്ങളും ശക്തമായ വിതരണ ശൃംഖലകളും, നവീകരണവും ഊർജവും സംരംഭകത്വവും ചേർന്ന ഒരു പുതിയ സംസ്കാരവും കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു ബൃഹത്തായ സംരംഭമാണിത്. ശാസ്ത്ര-സാങ്കേതിക-വ്യാപാര-സംരംഭ മേഖലകളിൽനിന്നുള്ള പ്രതിഭകളെ ഇത് ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു.
ഒരുകാലത്ത് പൊതുമേഖലയിൽ മാത്രമായി ചുരുങ്ങിയിരുന്ന ബഹിരാകാശം പോലുള്ള ദേശീയസുരക്ഷാ സംരംഭങ്ങൾപോലും കമ്പനികാര്യങ്ങളായി മാറുന്നുവെന്ന് എലോൺ മസ്ക് തെളിയിച്ചു. യുക്രെയ്നിൽ, സർക്കാർ ധനസഹായമുള്ള ലാബുകൾ നൽകുന്ന സാങ്കേതികവിദ്യകളേക്കാൾ, വാണിജ്യപരമായ ‘ഓഫ് ദ ഷെൽഫ്’ സാങ്കേതികവിദ്യകളിലൂടെയാണ് യുദ്ധം മുന്നോട്ടു പോകുന്നത്. അതിനാൽ, സ്വകാര്യമേഖലയിലെ നൈപുണ്യ-സ്റ്റാർട്ടപ്പ് സംരംഭങ്ങളെ യുദ്ധതന്ത്രങ്ങളിലും ശേഷി വർധിപ്പിക്കുന്നതിലും സംയോജിപ്പിക്കുന്ന ചിന്തയും വേഗവും ഭാവിയിലെ ഇന്ത്യൻ സൈന്യത്തിന്റെ ശക്തി നിർണയിക്കും. ഡിആർഡിഒയിൽ ദ്രുതഗതിയിലുള്ള പരിഷ്കാരങ്ങൾ നടന്നിട്ടുണ്ടെന്ന് ഈ പശ്ചാത്തലത്തിൽ നിരീക്ഷിക്കേണ്ടതുണ്ട്. ഒരു ഗ്ലോബൽ ഇന്നൊവേഷൻ ഹബ്ബും ഒരു ഡിഫൻസ് പവർഹൗസും ആകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പ്രകടനമാണ് സുസ്ഥിരമായ ഈ സംരംഭങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച ഇരുപത് പ്രതിരോധ കമ്പനികളിൽ ഏഴെണ്ണം ചൈനയുടേതാണെങ്കിൽ, എന്തുകൊണ്ട് ഇന്ത്യക്കും സമാനമായ അഭിലാഷങ്ങൾ ഉണ്ടായിക്കൂടാ?
തർക്കവിഷയമായിരുന്ന തിയറ്റർ കമാൻഡുകളിൽ വിശാലമായ ഒരു സമവായം രൂപീകരിച്ചു. പ്രാവർത്തികമാക്കുന്നതിലെ ചില്ലറ പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിക്കുകയാണ് - തിയറ്റർ കമാൻഡുകൾ ഉടൻ നിലവിൽ വരും. അതിലൂടെ ഒരു സംയുക്ത സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടും. അതിലും പ്രധാനമായി, ബഹുമുഖശേഷിയുള്ള നിർമിതബുദ്ധി സൈന്യത്തിന് അടിത്തറയിടുന്നതിനായി ഡാറ്റ അൺലോക്ക് ചെയ്യുന്നതിനും ഡിജിറ്റൽ പൈപ്പ് ലൈനുകൾ രൂപപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു. ഇതൊരു വലിയ വെല്ലുവിളിയാണ് - കംപ്യൂട്ട് കപ്പാസിറ്റികൾ, ക്ലൗഡ്, ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്വെയർ, കോഡറുകൾ, യുദ്ധ ഗ്രിഡുകളിലുടനീളമുള്ള അൽഗോരിതങ്ങൾ എന്നിവയുടെ വികസനത്തിന് അപാരമായ സർഗാത്മകത ആവശ്യമാണ് - എന്നിരുന്നാലും, ഇത് ചൈനയെ പ്രതിരോധിക്കുന്നതിൽ നിർണായകമാകും.
ആഴത്തിലുള്ള പരിഷ്കാരങ്ങൾ
ചൈനീസ് സൈനികശക്തിയെ ചെറുക്കുന്നതിനുള്ള പരിഹാരം ചെലവ് വർധിപ്പിക്കുക മാത്രമല്ല. ആഴത്തിലുള്ള പരിഷ്കാരങ്ങൾ, സംഘടനാപരമായ പുനർനിർമാണം, സാങ്കേതിക നവീകരണം, ഭാവനാത്മക തന്ത്രങ്ങൾ, ചെലവ് വർധിപ്പിക്കാതെയുള്ള ഫലസിദ്ധി എന്നിവയിലൂടെ നമുക്ക് വളരെയധികം മുന്നേറാൻ കഴിയും. നവീകരണം യഥാർഥത്തിൽ ഫലപ്രദമാകണമെങ്കിൽ നിയമക്കുരുക്കുകളും നടപടിക്രമങ്ങളും കുറയ്ക്കുക, പ്രതിരോധ സംരംഭത്തിന്റെ എല്ലാ മേഖലകളിലും നവീകരണ കേന്ദ്രങ്ങൾ സൃഷ്ടിക്കുക, റിസ്ക് എടുക്കുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നിവയും പ്രധാനമാണ്. പൊതുജനങ്ങൾക്കിടയിൽ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും ദേശീയ സുരക്ഷയുടെ ആഖ്യാനം രൂപപ്പെടുത്തുന്നതിനും പ്രതിരോധ സേവനങ്ങൾക്ക് ഇന്ന് കൂടുതൽ അവസരങ്ങളുണ്ട്.
വർഷം തോറും ഒആർഎഫ് സംഘടിപ്പിക്കുന്ന റെയ്സിന സംഭാഷണം, വിദേശനയം, ഭൗമരാഷ്ട്രീയം, ഭൗമ-സാമ്പത്തികശാസ്ത്രം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്കുള്ള വേദിയായി പരിണമിച്ചു. അടുത്തിടെ, ബ്രസീൽ, ടോംഗ, യുകെ, സൗദി അറേബ്യ, തായ്ലൻഡ്, ഇന്തോനേഷ്യ, യുഎസ്എ തുടങ്ങി ഭൂമിശാസ്ത്രപരമായി വൈവിധ്യമാർന്ന രാജ്യങ്ങളിൽനിന്നുള്ള പതിനേഴ് സൈനിക മേധാവിമാരെയും പന്ത്രണ്ട് പ്രതിനിധി സംഘങ്ങളിലെ തലവന്മാരെയും ഒരുമിച്ചു കൊണ്ടുവരുംവിധം ആദ്യ ഇന്തോ-പസഫിക് ആർമി ചീഫ്സ് കോൺഫറൻസ് ഇന്ത്യൻ സൈന്യം സംഘടിപ്പിച്ചു. കൂടാതെ ചാണക്യ ഡിഫൻസ് ഡയലോഗും ഗ്ലോബൽ ടെക്നോളജി ഉച്ചകോടിയും പൂർത്തിയായി. ദേശീയസുരക്ഷയിൽ ആഴത്തിലുള്ളതും സമഗ്രവുമായ ചിന്തയുടെ ആഗോള പ്രഭവകേന്ദ്രമായി ഇപ്പോൾ ന്യൂഡൽഹി വളർന്നുവരികയാണ്.
പരിവർത്തനത്തിന്റെ ഒട്ടേറെ പർവതങ്ങൾ താണ്ടാനായെങ്കിലും കൊടുമുടികൾ പലതും ഇനിയും കീഴടക്കാനുണ്ട്. ചൈനയാണ് ആ കൊടുമുടികളിൽ ആദ്യത്തേത്. അതിസങ്കീർണതയും കുതന്ത്രങ്ങളും നിറഞ്ഞ ചൈനയുടെ വെല്ലുവിളി ആശങ്കാജനകമാണ്. ഇത് പ്രവർത്തന-തല പുനഃസന്തുലനത്തിനേക്കാൾ കൂടുതൽ സമഗ്രമാണ്. നമ്മുടെ തന്ത്രപരമായ പ്രതിരോധ ശേഷിയിലെ പോരായ്മകൾ നാം വേഗത്തിൽ പരിഹരിക്കേണ്ടതുണ്ട്.
(യുപിഎസ്സി അംഗമാണ് ലേഖകൻ)