Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
Thursday, February 29, 2024 2:45 AM IST
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’എന്ന തലക്കെട്ടിൽ വന്യജീവികളാൽ കൊല്ലപ്പെട്ട 89 ഹതഭാഗ്യരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധിച്ച ലോകമെങ്ങുമുള്ള മലയാളികൾ നടത്തിയ പ്രതികരണങ്ങളിൽ കേരളത്തിന്റെ ഉള്ളുലഞ്ഞതിന്റെ നേർചിത്രവും പിറ്റേന്ന് വ്യക്തമാക്കിയിരുന്നു. 2015-2023 കാലഘട്ടത്തിൽ വന്യജീവി ആക്രമണങ്ങളിൽ 909 പേർക്ക് ജീവൻ നഷ്ടമായി എന്നാണു കണക്കുകൾ. എന്നാൽ ഈ എട്ട് വർഷത്തിനിടയിൽ കേരളത്തിൽ 55,830 പേരാണ് വന്യജീവികളാൽ ആക്രമിക്കപ്പെട്ടത്. 1712 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 68,43,98,000 രൂപയുടെ കൃഷിനാശമുണ്ടായി. ഇത്തരത്തിൽ വന്യജീവി ആക്രമണം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസവും മൂന്നാറിൽ ഒരാൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ കോഴിക്കോട് തോട്ടുമുക്കത്ത് റിട്ട. അധ്യാപിക കാട്ടുപന്നിയുടെ ആക്രമണത്തിനിരയായി. പരിഹാരമില്ലാതെ കേരളക്കരയെ ഗ്രസിച്ചിരിക്കുന്ന തീരാവേദനയായി മാറുകയാണ് വന്യജീവികളുടെ ആക്രമണം. ആയിരക്കണക്കിനു പേരാണ് ജീവിക്കുന്ന രക്തസാക്ഷികൾ. അവരിൽ ചിലരുടെ ദൈന്യതയുടെ നേർക്കാഴ്ചയിതാ...
നട്ടെല്ലു തകർന്ന് ശരത്
ജനുവരി 28ന് വീടിന് സമീപത്തുവച്ചാണ് പുൽപ്പള്ളി, പാക്കം സ്വദേശി ശരത്തിനെ കാട്ടാന ആക്രമിച്ചത്. നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിൽ കഴിയുന്ന ശരത്തിന് മരുന്നിനും നിത്യച്ചെലവിനും ഉൾപ്പെടെ പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കൾ. ശരത്തിനെ നോക്കേണ്ടിവരുന്നതിനാൽ തൊഴിലുറപ്പ് പണിക്കുപോലും പോകാൻ കഴിയില്ലെന്നാണ് അച്ഛൻ വിജയനും അമ്മ കമലാക്ഷിയും പറയുന്നത്. അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട ശരത്തിന് പ്രാഥമിക കൃത്യങ്ങൾപോലും നിർവഹിക്കുന്നതിന് പരസഹായം ആവശ്യമാണ്.
വലതുകാൽ കാട്ടാനയെടുത്ത കുര്യാക്കോസ്
വയനാട് ബത്തേരി ആറാംമൈൽ സ്വദേശിയായ കെ.ജെ. കുര്യാക്കോസിന്(86) കാട്ടാനയാക്രമണത്തിൽ നഷ്ടമായത് വലതുകാൽ. തോട്ടത്തിൽ വിറകെടുക്കുകയായിരുന്ന മകന് കെട്ടിയ വിറക് പിടിച്ചുകൊടുക്കാനാണ് 2017 ഫെബ്രുവരി 20ന് കുര്യാക്കോസ് പറന്പിലേക്കിറങ്ങിയത്.
വിറകിന് പിടിച്ചുകൊടുത്തിട്ട് മകനോട് മുന്പിൽ നടന്നോളാൻ പറഞ്ഞ് കുര്യാക്കോസ് തോട്ടത്തിൽ നിന്നു. പെട്ടെന്നുതന്നെ തൊട്ടടുത്തുള്ള കാട്ടിൽനിന്നെത്തിയ കൊന്പൻ കുര്യാക്കോസിനെ ആക്രമിക്കുകയായിരുന്നു. വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. ആശുപത്രിയിലും വീട്ടിലുമായി ജീവിതം. 80,000 രൂപ മാത്രമാണ് സർക്കാർ സഹായം ലഭിച്ചത്.
ഊന്നുവടിയിൽ മുപ്പടാതി
പന്നിയാർ എസ്റ്റേറ്റിൽ ജോലിക്കായി പോകവെയാണ് മുപ്പടാതി (57) ഒറ്റയാന്റെ മുന്നിൽ അകപ്പെട്ടത്. 2019ലായിരുന്നു സംഭവം. നിലത്തിട്ട് ചവിട്ടിയും അടിച്ചും ഗുരുതര പരിക്കേൽപ്പിച്ചു. മരിച്ചെന്നു തോന്നിയതോടെ ആന പിൻവാങ്ങി.
ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ജീവച്ഛവമായ മുപ്പടാതിയെ ആശുപത്രിയിലെത്തിച്ചു. ആനയുടെ ചവിട്ടേറ്റ് തകർന്ന കാൽ ശസ്ത്രക്രിയയിലൂടെയാണ് പൂർവസ്ഥിതിയിലാക്കിയത്.
ഊന്നുവടിയുടെ സഹായത്തോടെയാണ് ഇപ്പോൾ നടക്കുന്നത്. തമിഴ്നാട്ടിലെ ആശുപത്രിയിൽ ഇപ്പോഴും ചികിത്സ തുടരുകയാണ്.
കാട്ടുപന്നി ഇടിച്ചിട്ട ജോസഫും ലിജിയും ദുരിതത്തിൽ
ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി ഇടിച്ചിട്ടു ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം അമ്പൂരി മായം ചിമ്മിനിയിൽ സാബു ജോസഫ് (57), ഭാര്യ ലിജിമോൾ (50) എന്നിവർ ഇപ്പോഴും ചികിത്സയിൽ. 2023 ഒക്ടോബർ 12ന് രാത്രി എട്ടോടെ കണ്ടംതിട്ടയിൽനിന്നും മായത്തുള്ള വീട്ടിലേക്കു പോകവേ ചീനിക്കാലയിൽ റോഡിലൂടെ പാഞ്ഞടുത്ത കാട്ടുപന്നി ഇവർ സഞ്ചരിച്ച ബൈക്ക് കുത്തിമറിച്ചിട്ടു.
സാബു ജോസഫിന്റെ വലതുകൈക്ക് തോൾ ഭാഗത്ത് അഞ്ചു പൊട്ടലുണ്ടായി. ഭാര്യ ലിജിമോൾക്കും പരിക്കേറ്റു. സാബു ഹൃദ്രോഗികൂടിയാണ്. സാബുവിന്റെ വാഹനവും പൂർണമായി തകർന്നു.
ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടിവന്ന ഇവർക്ക് ഉണ്ടായ ചികിത്സാച്ചെലവ് അതിഭീമമാണ്. പഞ്ചായത്തിൽനിന്ന് അനുവദിച്ച ഒരു പെട്ടിക്കടയാണ് ഇവരുടെ ആശ്രയം.
വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരത്തിനായി വനംവകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ നൽകിയ അപേക്ഷയിൽ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. നവകേരള സദസിലും അപേക്ഷ നൽകിയെങ്കിലും ഒരു രൂപപോലും കിട്ടിയിട്ടില്ല.
വനംവകുപ്പ് തിരിഞ്ഞുനോക്കാതെ രാജു
രാജുവിന്റെ കിടപ്പ് ആരുടെയും കരളലിയിക്കും. വനംവകുപ്പിനുവേണ്ടി ജോലിചെയ്തിരുന്ന രാജുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ ഈ ദുരവസ്ഥയുണ്ടായത്. രാജുവിനെപ്പോലെ നിരവധി താത്കാലിക വനംജീവനക്കാർ വന്യജീവി ആക്രമണത്തിൽ നിരാലംബരായിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് വനം വകുപ്പിന്റെ താത്കാലിക വാച്ചർ നെയ്ക്കുപ്പ ചങ്ങലഗേറ്റ് കുഴിശാലിൽ രാജു (50) വിന് ഗുരുതരമായി പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ അരയ്ക്കു താഴേക്കു തളർന്നുപോയ രാജുവിന് വനം വകുപ്പിൽനിന്നു യാതൊരു സഹായവും ലഭിച്ചില്ല.
2019 ഒക്ടോബർ 19ന് കോളേരി സ്കൂളിനടുത്ത് ആനയെ തുരുത്തുന്നതിനിടെയാണ് അപകടമുണ്ടയത്. തുടർന്ന് മെഡിക്കൽ കോളജിൽ മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് പണമില്ലാത്തതുമൂലം വീട്ടിലേക്കു പോന്നു. 25 സെന്റ് സ്ഥലം മാത്രമാണ് രാജുവിനുള്ളത്.
ഭാര്യ ഡാൽസിക്ക് വനംവകുപ്പ് താത്കാലിക ജോലി നൽകിയെങ്കിലും രാജുവിനെ ശുശ്രൂഷിക്കേണ്ടതിനാൽ പോകാൻ കഴിയാത്ത അവസ്ഥയാണ്.
മൂന്ന് മക്കളുടെ പഠന ചെലവുൾപ്പടെ നടത്താൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ജനപ്രതിനിധികൾപോലും തന്നെ തിരിഞ്ഞുനോക്കുന്നില്ലെന്നും രാജു കണ്ണീരോടെ പറഞ്ഞു.
കാട്ടാനയുടെ അടിയേറ്റ ആന്റണി കിടപ്പിൽത്തന്നെ
കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് നട്ടെല്ലും വാരിയെല്ലും തകര്‍ന്ന ആന്റണി മാത്യു രണ്ടുവർഷത്തിലേറെയായി കിടപ്പിലാണ്. 2021 ഡിസംബര്‍ 16നു രാവിലെ സ്വന്തം തോട്ടത്തില്‍ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് പാലക്കാട് പുതുപ്പരിയാരം ഞാറക്കോട് പെരുകില്‍ ബേബി എന്ന ആന്റണി മാത്യുവിനു നേരേ കാട്ടാനയാക്രമണമുണ്ടായത്.
അടിയേറ്റു കുഴിയിലേക്കു വീണതിനാല്‍ മാത്രമാണ് ജീവന് തിരിച്ചുകിട്ടി. ആറുലക്ഷത്തോളം രൂപ ചെലവാക്കിയെങ്കിലും തകര്‍ന്ന വാരിയെല്ലും തോളെല്ലും ശരിയായിട്ടില്ല. കൈ പൊക്കാന്‍പോലും കഴിയില്ല. വനംവകുപ്പ് രണ്ടു ഘട്ടങ്ങളിലായി 1.30 ലക്ഷം രൂപ നല്കി. ഇപ്പോഴും ചികിത്സയ്ക്കു വന്‍തുക ആവശ്യമുണ്ട്.
നിവർന്നുനിൽക്കാനുള്ള ആഗ്രഹത്തോടെ പൗലോസ്
2020 ഫെബ്രുവരി 26നു വീടിനോടു ചേര്‍ന്നുള്ള സ്വന്തം റബര്‍മരങ്ങള്‍ ടാപ്പ് ചെയ്യുമ്പോഴാണ് പത്തനംതിട്ട കടുമീന്‍ചിറ കട്ടിക്കല്ല് കുന്നുംപുറത്ത് പൗലോസിനു (63) കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇതേ കാട്ടാന അന്നേദിവസം രാജമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ളാഹ ആഞ്ഞിലിമൂട്ടില്‍ എ.എസ്. ബിജുവിനെ (38) ആക്രമിച്ചു കൊലപ്പെടുത്തി.
ടാപ്പിംഗിനിടെ തന്നെ തള്ളിവീഴ്ത്തിയശേഷം തലയില്‍ ചവിട്ടാനെത്തുന്ന കറുത്തൊരു ഭീകരരൂപം ഇന്നും മനസില്‍ തെളിഞ്ഞുനിൽക്കുന്നു. മുന്നോട്ടു പാഞ്ഞെത്തിയ കൊമ്പന് തുമ്പിക്കൈകൊണ്ട് പൊക്കിയെടുത്തെറിയുകയായിരുന്നു. അടുത്തെത്തി കുത്താന്‍ ശ്രമിച്ചപ്പോള്‍ റബര്‍ മരത്തില്‍ അതു തറച്ചു. പിന്നീട് ചവിട്ടാനായിരുന്നു ആനയുടെ ശ്രമം.
ആന എടുത്തെറിഞ്ഞപ്പോള് റബര്മരത്തിലിടിച്ച് തൊളെല്ലിനു പരിക്കേറ്റു. അന്ന് അതു മാത്രമാണ് ക്ഷതമായി കണ്ടത്. പിന്നീട് കലശലായ നടുവേദനയെത്തുടര്‍ന്ന് മാസങ്ങള്‍ക്കുശേഷം ആശുപത്രിയിലെത്തിയപ്പോഴാണ് നട്ടെല്ലിനു ക്ഷതമുള്ളതായി തിരിച്ചറിഞ്ഞത്. ഓപ്പറേഷന് വേണമെന്നും 4.5 ലക്ഷം രൂപ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സാമ്പത്തിക പരാധീനത കാരണം ചികിത്സ മുടങ്ങി.
ധനസഹായത്തിനായി പൗലോസ് വനംവകുപ്പിനെ സമീപിച്ചത് വൈകിയാണ്. സഹായമൊന്നും കിട്ടിയതുമില്ല. ചികിത്സ മുടങ്ങിയതോടെ കൂടുതല്‍ ബുദ്ധിമുട്ടായി. നടുവിന് ബെല്‍റ്റ് ഉപയോഗിച്ചാണ് നടക്കുന്നത്. മൂന്ന് മിനിട്ടില്‍ കൂടുതല്‍ നില്‍ക്കാനാകുന്നില്ല.
‘സ്റ്റീൽ’കാലിൽ ജോസിന് ജീവിതഭാരം
2009ലെ ദുഃഖശനിയാഴ്ച ദീപിക കല്യോട്ട് ഏജന്റ് പൂവന്നിക്കുന്നേല്‍ പി.കെ. ജോസ് ഒരിക്കലും മറക്കില്ല. പുലര്‍ച്ചെ നാലോടെ കാസർഗോഡ് പെരിയ ടൗണില്‍നിന്നു പത്രക്കെട്ടുകളുമായി ബൈക്കില്‍ പുറപ്പെട്ടപ്പോഴാണ് കാട്ടുപന്നിക്കൂട്ടം റോഡിനു കുറുകെ ഓടിയത്. അപകടത്തില്‍ ഇടതുകാലിന്റെ മുട്ടിനു താഴെയുള്ള എല്ല് നെടുകെ പിളര്‍ന്നു.
കാലിന് സ്റ്റീല്‍ ഇടേണ്ടിവന്നു. ആറുമാസം ജോലിക്കു പോകാന്‍ കഴിഞ്ഞില്ല. ചികിത്സയ്ക്കായി 70,000ത്തോളം രൂപ ചെലവായി. ഒരു രൂപ പോലും സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ല. സ്റ്റീല്‍ എടുക്കാന്‍ അന്നത്തെ കാലത്ത് 30,000 രൂപ ചെലവാകുമെന്നാണ് പറഞ്ഞിരുന്നത്. കൂടാതെ ഒരുമാസം ജോലിക്ക് പോകാനും കഴിയില്ല. ഈ രണ്ടുകാരണങ്ങള്‍ കൊണ്ടുതന്നെ അപകടം നടന്നിട്ട് 15 വര്‍ഷം കഴിഞ്ഞിട്ടും കാലിലെ സ്റ്റീല്‍ ഇതുവരെ എടുത്തിട്ടില്ല.
കാട്ടാന തകർത്തത് ജയയുടെ ജീവിതം
ശാന്തൻപാറ പഞ്ചായത്തിലെ മൂലത്തറ സ്വദേശി രാജയുടെ ഭാര്യ ജയയ്ക്ക് (45) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ട് 12 വർഷമായി. ഗുരുതരമായി പരിക്കേറ്റതോടെ ജോലി ചെയ്യാനാകാത്ത സ്ഥിതിയാണ്. ഭർത്താവിനൊപ്പം ഏലത്തോട്ടത്തിൽ ജോലിക്കായി മൂലത്തുറയ്ക്കു സമീപമുള്ള മാട്ടുക്കടവിലേക്ക് പോകുന്പോഴാണ് രാവിലെ എട്ടരയോടെ കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജയ മധുര മിഷൻ ആശുപത്രിയിൽ 20 ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയത്. ചികിത്സയ്ക്കായി ഏഴു ലക്ഷത്തോളം രൂപ ചെലവായി. മൂലത്തുറയ്ക്കു സമീപം ടീ ഷോപ്പ് നടത്തിയാണ് കുടുംബം പുലർത്തുന്നത്.
വാരിയെല്ലു പൊട്ടി, നട്ടെല്ലു തകർന്ന് ഡൊമിനിക്
2022 മേയ് 27ന് കാട്ടാനയുടെ കൊന്പിനും കാലിനുമിടിയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കണ്ണൂർ ഇരിട്ടി കച്ചേരിക്കടവ് മുടിക്കയത്തെ വെട്ടിക്കാട്ടിൽ ഡൊമിനിക്കിന് ജീവിതം ദുരിതപൂർണമാണ്. ചികിത്സക്കായി രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവായത്. ഇതിനായി സമർപ്പിച്ച അപേക്ഷ ഇന്നും ഡിഎഫ്ഒയുടെ ഓഫീസിലെ ചുവപ്പ് നാടയ്ക്കുള്ളിൽ പൊടിപിടിച്ചിരിക്കുന്നു.
സ്വന്തം പുരയിടത്തിൽവച്ചുണ്ടായ കാട്ടാനയാക്രമണത്തിൽ ഡൊമിനിക്കിന്റെ വാരിയെല്ലുകൾ പൊട്ടുകയും നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ആനയുടെ കൊമ്പ് തുളച്ചുകയറി രൂപപ്പെട്ട വലിയ മുറിവിന്റെ പാടുകൾ പേടിപ്പെടുത്തുന്ന ഓർമകളായി ഇന്നും ശരീരത്തിലുണ്ട്.
പോരാടി തളർന്ന ജോർജുകുട്ടി
ചിറ്റാരിക്കാൽ സ്വദേശി ടാപ്പിംഗ് തൊഴിലാളി ചക്കുങ്കൽ ജോർജ്കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത് 2012 ഫെബ്രുവരി 27നായിരുന്നു. ഇടതുകൈയും കാലിന്റെ തുടയും പന്നി കടിച്ചുപറിച്ചു. കാലിന്റെ ചലനശേഷി പൂർണമായും നശിച്ചിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സകൊണ്ടാണ് നടക്കാൻ സാധിച്ചത്.
ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപ ചെലവായി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ലഭിച്ച 50,000 രൂപ മാത്രമാണ് അന്നു ലഭിച്ച സഹായധനം. തുടർ സഹായധനത്തിനായി പത്തു വർഷം കയറിയിറങ്ങിയ ജോർജുകുട്ടിക്ക് 2021ൽ ലഭിച്ചത് വെറും 25,000 രൂപ. കാലിന് ബലക്കുറവുള്ള ജോർജ്കുട്ടി പശുവിന് പുല്ല് ചെത്തിക്കൊണ്ട് വരുന്നതിനിടെ കാൽവഴുതി വീണ് കൈ ഒടിഞ്ഞ് കഴിഞ്ഞദിവസം വരെ ചികിത്സയിലായിരുന്നു.
അലവി കിടപ്പിലായിട്ട് ഒരുമാസം
തൃശൂർ പാലപ്പിള്ളി എച്ചിപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ പാലിശേരി വീട്ടിൽ അലവി(78)ക്കു പരിക്കേറ്റിട്ട് ഒരു മാസം. നട്ടെല്ലിനു പരിക്കേറ്റ അലവി ഒരു മാസത്തോളമായി കിടപ്പിലാണ്. കഴിഞ്ഞ മാസം 29നാണ് കാട്ടാന ആക്രമിച്ചത്. വീട്ടുപറന്പിൽ റബർ ടാപ്പിംഗ് നടത്തുന്പോഴായിരുന്നു ആക്രമണം. തുന്പിക്കൈകൊണ്ട് അലവിയുടെ കൈയിൽ പിടികൂടിയ ആന അലവിയെ പുഴയിലേക്കു തട്ടിയിട്ടു.
പുലിയിൽനിന്ന് രക്ഷപ്പെട്ട് റോസി മാത്യു
കോതമംഗലം കോട്ടപ്പടി ചേറ്റൂർ മാത്യുവിന്റെ ഭാര്യ റോസിയുടെ കൈയിലും കഴുത്തിലും പുലി ആക്രമിച്ചതിന്റെ പാടുകൾ കാണാം. വീടിനടുത്ത് മഞ്ഞൾ കൃഷി നടത്തിയിരുന്നിടത്ത് പണിയെടുക്കുന്നതിനിടെയാണ് പുലി ചാടിവീണത്.
കഴുത്തിൽ ആഞ്ഞടിച്ച പുലി റോസിയുടെ കൈകളിൽ ശക്തമായി കടിച്ചു. മാസങ്ങളോളം ചികിത്സയും വിശ്രമവുമായി കഴിഞ്ഞ റോസിയ്ക്ക് അടുത്ത നാളുകളിലാണു വീണ്ടും ചെറിയ ജോലികളെടുത്തു തുടങ്ങാനായത്.
വനംവകുപ്പ് നാമമാത്രമായ ചികിത്സാ സഹായം നൽകിയതൊഴിച്ചാൽ, വന്യജീവി ആക്രമണം നേരിട്ട റോസിക്കും മതിയായ നഷ്ടപരിഹാരം ഇപ്പോഴും കിട്ടാക്കനിയാണ്.
കാട്ടുപന്നി സ്റ്റാൻലിയെ കിടപ്പിലാക്കിയിട്ട് നാലു വർഷം
കൃഷിയിടങ്ങളിൽ തേർവാഴ്ച നടത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തിന്റെ ഇരയാണ് തണ്ണിത്തോട് മുളന്തറ ചള്ളയ്ക്കൽ സ്റ്റാൻലി ജോൺസൺ (68). കോന്നിയിൽ ധനകാര്യ സ്ഥാപനം നടത്തിവന്ന സ്റ്റാൻലി ജോൺസൺ നാട്ടിലെ ഒരു പൊതുപ്രവർത്തകൻ കൂടിയാണ്.
2019 മേയ് 25നു രാത്രി വീട്ടിലേക്കു വരുന്പോഴാണ് റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ചത്. തെറിച്ചുവീണ സ്റ്റാൻലി അബോധാവസ്ഥയിലായി. മാസങ്ങളോളം നീണ്ട ചികിത്സകൾക്കൊടുവിൽ വീട്ടിലെത്തി. ഇന്നും വീട്ടിൽ അതേ കിടപ്പു തന്നെ. ലക്ഷക്കണക്കിനു രൂപ ചെലവായി. ഇതിനിടെ കെ.യു. ജനീഷ് കുമാർ എംഎൽഎ ഇടപെട്ട് ഒരുലക്ഷം രൂപ വനംവകുപ്പിൽനിന്ന് ലഭ്യമാക്കിയതു മാത്രമാണ് ലഭിച്ച ഏക ധനസഹായം. കേരള കോൺഗ്രസ് - എം സംസ്ഥാന കമ്മിറ്റിയംഗവും കോന്നി നിയോജകമണ്ഡലം സെക്രട്ടറിയുമായിരുന്നു സ്റ്റാൻലി ജോൺസൺ.
കാട്ടാന തട്ടിയെറിഞ്ഞത് തോമസിന്റെ ജീവിതം
കൊല്ലക്കോട് പന്നൻചിറയിൽ കാട്ടാന ഇറങ്ങിയ ആ രാത്രി കർഷകനായ തോമസ് ഓലിയപ്പുറത്തിനു മറക്കാനാവില്ല. പൊതുവഴിയിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തെ അതുവഴി കടന്നുപോവുകയായിരുന്ന തോമസ് കണ്ടില്ല.ആനകളിലൊന്ന് തോമസിനെ തട്ടിയെറിഞ്ഞത് വലിയ കുഴിയിലേക്കായിരുന്നു. കൈയ്ക്കും കണ്ണിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. വഴിയാത്രക്കാരനായിരുന്ന സാജു, പ്രദേശവാസി ജിപ്സി എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
അൽഫോൻസ നേരിട്ടത് ഇരട്ടദുരന്തം
കാട്ടാനയാക്രമണത്തിന്റെ ഭീകരദുരന്തം പേറി ജീവിക്കുകയാണ് കണ്ണൂർ പായം മേലെപെരുങ്കരിയിലെ ചെങ്ങഴശേരി ജസ്റ്റിന്റെ ഭാര്യ അൽഫോൻസ. ഭർത്താവിന്റെ ജീവനെടുത്ത കാട്ടാനയുടെ ആക്രമണത്തിൽ അൽഫോൻസയ്ക്കും പരിക്കേറ്റിരുന്നു.
2021 സെപ്റ്റംബർ 26ന് ഞായാറാഴ്ച ഭർത്താവിനൊപ്പം ബൈക്കിൽ പള്ളിയിലേക്കു പോകുമ്പോഴായിരുന്നു കാട്ടാന ഇരുവരെയും ആക്രമിച്ചത്. ജസ്റ്റിൻ കൊല്ലപ്പെടുകയും അൽഫോൻസയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഭർത്താവിന്റെ മരണവിവരമറിയാതെ ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അൽഫോൻസ. മൂന്നു ലക്ഷത്തോളം രൂപ ചികിത്സയ്ക്കും മറ്റുമായി ചെലവായെങ്കിലും ഒരുലക്ഷം രൂപ മാത്രമേ തരാൻ കഴിയുകയുള്ളൂ എന്നു പറഞ്ഞ് വനം വകുപ്പ് അൽഫോൻസയെ കൈയൊഴിഞ്ഞു.
അന്ന് വീട്ടിലെത്തിയ പല നേതാക്കളും അൽഫോൻസയ്ക്ക് ജോലി വാഗ്ദാനം ചെയ്തെങ്കിലും എല്ലാം ജലരേഖയായി. പറക്കമുറ്റാത്ത രണ്ടു കുട്ടികളുമായി ദുരിതജീവിതം നയിക്കുകയാണ് അൽഫോൻസ.
അമ്മിണിയുടെ നട്ടെല്ലു തകർത്ത് കാട്ടാനക്കലി
കോതമംഗലം കുട്ടന്പുഴ എളംബ്ലാശേരി കുടിയിലെ അരയ ആദിവാസിവിഭാഗത്തിൽപ്പെട്ട അമ്മിണി, കാട്ടാനയുടെ ആക്രമണം ഏൽപിച്ച വേദനകളും ദുരിതങ്ങളുമായാണു ജീവിതം തള്ളിനീക്കുന്നത്. വിറകുശേഖരിക്കാൻ കാട്ടിലേക്കു പോയ അമ്മിണിയെ 2021 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കാട്ടാന ചവുട്ടിയെറിഞ്ഞത്.
പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇവിടെ ഒരു മാസത്തോളം ചികിത്സ. തുടർന്ന് ആറു മാസത്തോളം വീട്ടിൽ കട്ടിലിൽതന്നെ.
ചികിത്സാച്ചെലവും ആദിവാസി ക്ഷേമ വകുപ്പിൽ നിന്ന് 5000 രൂപയും കിട്ടിയതൊഴിച്ചാൽ വന്യജീവി ആക്രമണമുണ്ടായ അമ്മിണിക്ക് മറ്റു സഹായങ്ങളൊന്നും കിട്ടിയില്ല. അതിനായി അപേക്ഷ നൽകിയുള്ള കാത്തിരിപ്പും തീരാത്ത നട്ടെല്ലു വേദനയുമായി അമ്മിണിയും മകളും എളംബ്ലാശേരി കുടിയിലെ കൊച്ചു കുടിലിലുണ്ട്.
ഇന്നലെ ഇരയായി ക്രിസ്റ്റീന
കോഴിക്കോട് തോട്ടുമുക്കത്ത് ഇന്നലെ കാട്ടുപന്നി ആക്രമണത്തിൽ റിട്ട. അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തോട്ടുമുക്കം ഗവ. യുപി സ്കൂളിനു സമീപം താമസിക്കുന്ന നടുവത്താനിയിൽ അലക്സിന്റെ ഭാര്യ ക്രിസ്റ്റീന (74)യെ ഇന്നലെ രാവിലെ ഒന്‍പതോടെ വീട്ടുമുറ്റത്താണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. സ്കൂൾ വിദ്യാർഥികൾക്കിടയിലേക്കും കാട്ടുപന്നി ഓടിക്കയറിയത് ഭീതി സൃഷ്ടിച്ചു.
കരടി തകർത്ത രാജേന്ദ്രൻ കാണി
2023 ഡിസംബർ 20നാണ് തിരുവനന്തപുരം വിതുര പേപ്പാറ പൊടിയക്കാല കുന്നുംപുറത്ത് വീട്ടിൽ രാജേന്ദ്രൻ കാണി (53)യെ കരടി ആക്രമിച്ചത്. ആക്രമണത്തിൽ കൈപ്പത്തിയിലെ മാംസം കരടി കടിച്ചെടുക്കുകയും വാരിയെല്ലും കൈയിലെ അസ്ഥികളും പൊട്ടുകയും ചെയ്തിരുന്നു. ആശുപത്രിച്ചെലവിനു പോലും പണമില്ലാതെ ദയനീയ അവസ്ഥയിലാണ് ഇപ്പോൾ രാജേന്ദ്രൻ കാണി. ഒരു കൈക്ക് ഇപ്പോഴും ചലനമില്ല. സർക്കാരിൽനിന്നു യാതൊരു ധനസഹായവും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് രാജേന്ദ്രൻ കാണി പറഞ്ഞു.
കാലുകൾക്ക് പരിക്കേറ്റ് ഷഹബാന്
കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലമ്പൂര്‍ ഇആര്‍എഫ് അംഗം ഷഹബാന് മമ്പാടിന് ഇനി മാസങ്ങളോളം വീട്ടില്‍ കഴിയേണ്ടിവരും. കഴിഞ്ഞ 24നാണ് കാട്ടുപന്നി ഷഹബിന്റെ ബൈക്കിനു കുറുകെ ചാടിയത്. പന്നി ശക്തമായി ബൈക്കില്‍ ഇടിച്ചതോടെ ഷഹബാന് ബൈക്കില്‍ നിന്നു റോഡിലേക്കു തെറിച്ചു വീഴുകയും ബൈക്ക് ദേഹത്തേക്കു മറിയുകയുമായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ ഷഹബാന് ചികിത്സയെത്തുടര്‍ന്നു വീട്ടിലാണ്.
കൈ തകർന്ന് ബെന്നി
കോതമംഗലം പൂയംകുട്ടിയിലെ ടാപ്പിംഗ് തൊഴിലാളിയായ ബെന്നിക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്, കഴിഞ്ഞ ജനുവരി 11ന്. പുലർച്ചെ റബർതോട്ടത്തിൽ ടാപ്പിംഗിനിടെയാണ് ബെന്നിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ കൈയൊടിഞ്ഞു, മസിലുകൾക്കും ഞെരന്പുകൾക്കും സാരമായ പരിക്കേറ്റു. ബെന്നിയുടെ സ്കൂട്ടർ ആന പൂർണമായും തകർത്തു.
ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ് ബെന്നി. ആശുപത്രിച്ചെലവെന്ന പേരിൽ ചെറിയ തുക കിട്ടിയതൊഴിച്ചാൽ മറ്റൊന്നും വനംവകുപ്പ് നൽകിയില്ല. ആന തകർത്ത ഇരുചക്രവാഹനത്തിന്റെ കേടുപാടുകൾ തീർക്കാനും സഹായം കിട്ടിയില്ല.
വാച്ചർ ജോലി വാവച്ചനു സമ്മാനിച്ചത്...
വനംവകുപ്പിൽ വാച്ചറായിരുന്നു കോതമംഗലം വാവേലി നെടുക്കോട്ടിൽ സന്തോഷ് ജേക്കബ് എന്ന വാവച്ചൻ. വാവേലി- വേട്ടാന്പാറ റോഡിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
രണ്ടു ശസ്ത്രക്രിയകൾ വേണ്ടിവന്നു. എട്ടു ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കു ചെലവായെങ്കിലും നഷ്ടപരിഹാരമായി വാവച്ചനു കിട്ടിയത് രണ്ടു ലക്ഷം മാത്രം.
പുലിയെടുത്തത് ജോസ് പുതുവയുടെ വലതുകൈ
2009 ഒക്ടോബർ 22നാണ് അങ്കമാലി അയ്യന്പുഴ ചുള്ളിയിൽ ടാപ്പിംഗ് തൊഴിലാളിയായ പുതുവ ജോസിനെ പുലി ആക്രമിച്ചത്. റബർ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്പോഴാണ് അപ്രതീക്ഷിതമായി പുലി പാഞ്ഞടുക്കുകയായിരുന്നു. വലതുകൈയിലാണ് പ്രധാനമായും കടിയേറ്റത്. പേശികളും മറ്റു ഭാഗങ്ങളും പുലി കടിച്ചെടുത്തു.
ആഴ്ചകൾ നീണ്ട ആശുപത്രിവാസം, ചികിത്സ. രണ്ടു ലക്ഷത്തിലധികം രൂപ ചെലവായി. ദീർഘനാൾ പണിയെടുക്കാനാവാതെ വിശ്രമവും വേണ്ടിവന്നു. വനംവകുപ്പ് ആകെ നൽകിയത് 5000 രൂപയാണ്. ആശുപത്രി ബില്ലുകൾ ചേർത്ത് അപേക്ഷ നൽകുന്പോൾ ചെലവായ മുഴുവൻ തുകയും നൽകുമെന്ന് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും കിട്ടിയില്ല.
സുബ്രഹ്മണ്യൻ കിടപ്പിൽത്തന്നെ
കഴിഞ്ഞ ഡിസംബർ 22ന് വൈകുന്നേരം ഏഴിനാണ് വയനാട് തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂല സുബ്രഹ്മണ്യനെ വീട്ടുമുറ്റത്തു കാട്ടാന ആക്രമിച്ചത്. സുബ്രഹ്മണ്യന്റെ കാലിനു പരിക്കേൽക്കുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. സുബ്രഹ്മണ്യൻ ഇപ്പോൾ വീട്ടിൽ കിടപ്പാണ്. ഏക ആശ്രയമായിരുന്ന ചായക്കട രണ്ടുമാസമായി പൂട്ടിയിട്ടിരിക്കുകയാണ്. വനം വകുപ്പ് നൽകിയത് 10,000 രൂപ മാത്രം. പിന്നീട് ഇവർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് സുബ്രഹ്മണ്യൻ പറയുന്നു.
അരയ്ക്കു താഴേക്ക് ചലനമറ്റ് ലിജു
കാട്ടാന ആക്രമിച്ച വയനാട് ബത്തേരി കല്ലൂർ മാറാട് കോളനിയിലെ ലിജു (32)വിന് അരയ്ക്കു താഴേക്ക് ചലനമില്ല. 2019 നവംബർ എട്ടിനായിരുന്ന ദുരന്തം. വീടിനടുത്തുള്ള കുളത്തിലേക്ക് പോയതായിരുന്നു ലിജു. പാഞ്ഞെത്തിയ കാട്ടാന ലിജുവിനെ ആക്രമിക്കുകയായിരുന്നു. ചികിത്സക്കുള്ള മരുന്നിന്റെ തുക മാത്രമാണ് സർക്കാർ നൽകിയത്.
ചക്കക്കൊമ്പന്റെ കലിപ്പിൽ തങ്കരാജ്
കൊച്ചി -ധനുഷ്കോടി ദേശീയപാതയോരത്ത് താമസിക്കുന്ന പാസ്റ്റർ തങ്കരാജ് കാറിൽ യാത്ര ചെയ്യുന്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ചക്കക്കൊന്പനാണ് തങ്കരാജിനെ ആക്രമിച്ചത്. കാറിന്റെ മുകൾഭാഗത്ത് കൊന്പുകൾ കുത്തിയിറക്കി. കാറിന്റെ മുകൾഭാഗം തുളഞ്ഞ് ഇറങ്ങിയ കൊന്പ് തങ്കരാജിന്റെ തലയിൽ ആഴ്ന്നിറങ്ങുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ തങ്കരാജ് തമിഴ്നാട്ടിലെ ആശുപത്രിയിൽ രണ്ടു മാസം ചികിത്സയിലായിരുന്നു.
പുലിഗോപാലനു കിട്ടിയത് 10,000
പുലിയുടെ ആക്രമണത്തിലാണ് മാങ്കുളം ചിക്കണാംകുടി ആദിവാസി കോളനിയിലെ പുലിഗോപാലന് പരിക്കേറ്റത്. 2022 സെപ്റ്റംബർ മൂന്നിനായിരുന്നു സംഭവം. കുടിയിൽനിന്ന് കൃഷി സ്ഥലത്തേക്ക് പോകുന്പോഴാണ് ഗോപാലനെ പുലി ആക്രമിച്ചത്. പുലിയുമായി നടത്തിയ മൽപ്പിടിത്തത്തനൊടുവിൽ കത്തിക്കു വെട്ടിയാണ് ഗോപാലൻ രക്ഷപ്പെട്ടത്. ഗുരുതര പരിക്കേറ്റ ഗോപാലനെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ 50,000 രൂപ വാഗ്ദാനം ചെയ്തെങ്കിലും 10,000 രൂപ മാത്രമാണു ലഭിച്ചത്.
റെജിക്ക് നഷ്ടമായത് കാഴ്ച
2023 മാർച്ചിലാണ് തിരുവനന്തപുരം പാലോട് നന്ദിയോട് ചൂടൻ മൺപുറം രേവതി ഭവനിൽ ടാപ്പിംഗ് തൊഴിലാളിയായ റെജിയെ കാട്ടുപന്നി ആക്രമിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ റെജിയുടെ വലതുവശത്തെ കണ്ണിലെ ഞരമ്പുകൾ മുറിഞ്ഞുപോയിരുന്നു. കുറേദിവസം വെന്റിലേറ്ററിൽ കിടന്നിരുന്ന റെജിക്ക് ഇപ്പോൾ ഒരു കണ്ണിന് ഭാഗികമായ കാഴ്ചയേയുള്ളൂ. അപകടത്തിൽ മുഖം ഒരു വശത്തേക്കു കോടിപ്പോയി. ചികിത്സച്ചെലവുകൾ വനംവകുപ്പിന് കൈമാറിയിട്ടും 6800 രൂപ മാത്രമാണ് ധനസഹായമായി കിട്ടിയത്.
കണ്ണും മൂക്കും വായും നഷ്ടപ്പെട്ട് മാമച്ചൻ
കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു ജീവിക്കുന്ന രക്തസാക്ഷിയാണ് കുമളി അട്ടപ്പള്ളം കടുന്തോട്ട് മാമച്ചൻ. കരടിയുടെ ആക്രമണത്തിൽ കണ്ണും മൂക്കും വായും നഷ്ടപ്പെട്ട് ദുരിതജീവിതം നയിക്കുന്ന മാമച്ചനെ കണ്ടാൽ ആരുടെ കണ്ണും ഈറനണിയും. ഭക്ഷണം ദ്രവരൂപത്തിൽ ട്യൂബിലൂടെയാണ് നൽകുന്നത്. 2005 നവംബർ അഞ്ചിനായിരുന്നു സംഭവം. കുമളിയിൽ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിലായിരുന്നു തുടർചികിക്ത. ഇപ്പോൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിലാണ് മാമച്ചന്റെ നിസഹായ ജീവിതം.
വെങ്കിടദാസിനു തലയിൽ 50 തുന്നൽ
ഈ മാസം ഒന്‍പതിനാണ് വനംവകുപ്പ് താത്കാലിക വാച്ചർ വെങ്കിടദാസിനെ (56) തിരുനെല്ലി വാകേരിയിൽ കടുവ ആക്രമിച്ചത്. തലയ്ക്കും പുറത്തുമാണ് കടുവ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 50 തുന്നിക്കെട്ടാണ് തലയ്ക്കു മാത്രം ഇട്ടത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും വീട്ടിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ വെങ്കിടദാസിന് വനംവകുപ്പ് നൽകിയത് 10,000 രൂപ മാത്രമാണ്. വീടുപണിയാനെടുത്ത ലോണ്‍ എടുത്താണ് ഇപ്പോൾ ചികിത്സ നടത്തുന്നത്.
കാട്ടുപന്നി ആക്രമണത്തിന്റെ ഇരകളായി റിയാസുദീനും കുടുംബവും
ബൈക്കിൽ കാട്ടുപന്നിയിടിച്ചുണ്ടായ അപകടത്തിൽ ദുരന്തവും പേറി നാലംഗ നിർധന കുടുംബം. കുടുംബനാഥൻ നിർമാണതൊഴിലാളിയായ വണ്ടിത്താവളം തെക്കേക്കാട് റിയാസുദീൻ (40) ഒരുവർഷത്തിനിപ്പുറം ജില്ലാ ആശുപത്രിയിലും വീട്ടിലുമായി മാറിമാറി ചികിത്സയിൽ തുടരുകയാണ്. 2023 ഡിസംബർ 24ന് പുലർച്ചെ അഞ്ചിനായിരുന്നു അപകടം.
റിയാസുദീനും ഭാര്യ താനില (36), മക്കളായ സന ഫാത്തിമ (13), ആദം റസാഖ് (10) എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് വണ്ടിത്താവളം ടൗണിലെ തങ്കം ജംഗ്ഷനിൽ കാട്ടുപന്നിയെ ഇടിക്കുകയായിരുന്നു.
ദൈനംദിന ചെലവുകൾക്കുപോലും വകയില്ലാതെ നാലംഗ കുടുംബം ദുരിതത്തിലാണ്.
വായ്പ വാങ്ങിയാണ് നിത്യച്ചെലവുകൾ നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ഡൽഹി വഖഫ് ബോർഡ് കേസ്; എഎപി എംഎൽഎ അമാനത്തുള്ള ഖാന് ജാമ്യം
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രെയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
Latest News
ഡൽഹി വഖഫ് ബോർഡ് കേസ്; എഎപി എംഎൽഎ അമാനത്തുള്ള ഖാന് ജാമ്യം
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രെയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top