Friday, March 1, 2024 2:45 AM IST
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടുമെന്ന പ്രവചനങ്ങൾക്കിടെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവും നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. 2024 പൊതുതെരഞ്ഞെടുപ്പിനൊപ്പം അഞ്ചു സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടക്കാൻ സാധ്യതയുണ്ട്. 2029 തെരഞ്ഞെടുപ്പിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാമെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപോർട്ട് സമർപ്പിച്ചിരുന്നു.
പത്തുവർഷമായി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ സ്വപ്നപദ്ധതിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയം വൈകാതെ നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭയിലും കേവലഭൂരിപക്ഷത്തിന് അടുത്തെത്തിയ ബിജെപി മൂന്നാം മോദി സർക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് നിയമകമ്മീഷൻ കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഭരണഘടനയിലെ പതിനഞ്ചാം വകുപ്പിൽ ഭേദഗതി വരുത്തിയാൽ ഒറ്റത്തെരഞ്ഞെടുപ്പിലേക്കു മാറാം. ഇതിനുള്ള ഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവരും.
അഞ്ചുവർഷത്തെ കാലയളവിൽ മൂന്നു ഘട്ടങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പു നടത്തി എല്ലാ നിയമസഭകളുടെയും കാലാവധി ഏകോപിക്കാൻ റിട്ട. ജസ്റ്റീസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കിയോ ദീർഘിപ്പിച്ചോ ഇതു നടപ്പാക്കണം. ഇതിനായി ഭരണഘടനാ ഭേദഗതിയുടെ ആവശ്യമുണ്ട്. 2019 തെരഞ്ഞടുപ്പിനു സമാനമായി ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയാൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും ഏകീകൃത സിവിൽ കോഡും നടപ്പാക്കാണ് പാർട്ടി നേതൃത്വവും ആർഎസ്എസും ആഗ്രഹിക്കുന്നത്.
ഒറ്റത്തെരഞ്ഞെടുപ്പിലൂടെ വരുന്ന നിയമസഭാ സർക്കാരുകൾ മുന്നണിമാറ്റം വഴി താഴെവീണാൽ രാഷ്ട്രീയ പാർട്ടികളുടെ ഐക്യസർക്കാർ രൂപീകരിക്കണമെന്നാണ് നിയമകമ്മീഷന്റെ ശിപാർശ. ഈ നിർദേശം, ഫലപ്രദമല്ലെങ്കിൽ ശേഷിക്കുന്ന കാലയളവിലേക്ക് വീണ്ടും തെരഞ്ഞെടുപ്പു നടത്തണം.
നിലവിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്ക് അഞ്ചു വർഷത്തെ കാലാവധിയാണുള്ളത്. എന്നാൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാൽ ഇടക്കാല തെരഞ്ഞെടുപ്പുകളിലൂടെ വരുന്ന സർക്കാരുകൾക്ക് ആയുസ് കുറയും. പൊതുതെരഞ്ഞെടുപ്പിന് ഒപ്പം തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്കു മാത്രമേ, അഞ്ചു വർഷത്തെ ആയുസ് ലഭിക്കൂ.
നിയമസഭകളുടെ ആയുസ് കുറയും
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മാർഗനിർദേശപ്രകാരം ഒരു ഉന്നതതല സമിതിയും തെരഞ്ഞെടുപ്പിന്റെ സാധ്യതകളെക്കുറിച്ചു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിലാണ് നടക്കുക. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഈ വർഷാവസാനവും ഇതിനു പിന്നാലെ അടുത്തവർഷമാദ്യം ബിഹാർ, ഡൽഹി തെരഞ്ഞെടുപ്പും നടക്കും.
ആസാം, പശ്ചിമബംഗാൾ, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ 2026ലും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നിവിടങ്ങളിൽ 2027ലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ത്രിപുര, മേഘാലയ, നാഗാലാൻഡ്, കർണാടക, മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന സംസ്ഥാനങ്ങളിൽ 2028ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന സർക്കാരുകൾക്ക് കാലാവധി നീട്ടി നൽകിയും വെട്ടിക്കുറച്ചും 2029 ലോകസ്ഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് പദ്ധതി. ഇതിലൂടെ തെരഞ്ഞെടുപ്പിനു ചെലവഴിക്കുന്ന പണം കുറയ്ക്കാമെന്നും അടിക്കടിയുള്ള തെരഞ്ഞെടുപ്പിന്റെ ബാധ്യത ഇല്ലാതാക്കാമെന്നുമാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. എന്നാൽ, ഒരു നേതാവിലേക്കും ഒരു പാർട്ടിലേക്കും മാത്രം തെരഞ്ഞെടുപ്പ് കേന്ദ്രീകരിക്കുമെന്ന് വിമർശനമുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും ലോക്സഭയ്ക്ക് ഒപ്പമാക്കണമെന്നാണ് നിർദേശം. എന്നാൽ, ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടിനെക്കുറിച്ച് ഉന്നതതല സമിതിക്കും നിയമകമ്മീഷനും ആശങ്കയുണ്ട്.
ഭരണഘടനാ ഭേദഗതി നിർദേശിച്ച് ബാർ കൗണ്സിൽ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിന് ഭരണഘടനാ ഭേദഗതി വേണ്ടിവരുമെന്ന് ബാർ കൗസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്ര ഉന്നതതല സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ നിയമപരമായും ഭരണപരമായും കൂടുതൽ മാറ്റങ്ങൾ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭരണഘടനയുടെ 83, 85, 172, 174, 356 അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്തണം. സംസ്ഥാന, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശേഷി വർധിപ്പിക്കേണ്ടിവരും. കൂടുതൽ വോട്ടിംഗ് മെഷീനുകൾ, കാര്യക്ഷമമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ, സുരക്ഷ എന്നിവ ഒരുക്കണം. ജനപ്രാതിനിധ്യ നിയമം, മറ്റ് തെരഞ്ഞെടുപ്പു ചട്ടങ്ങൾ എന്നിവ ഭേദഗതി ചെയ്യണം.
പ്രചാരണ കാലാവധികൾ, പാർലമെന്റ്-സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുകൾ എന്നിവ പുനഃക്രമീകരിക്കേണ്ടിവരും. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിംഗിലും സാന്പത്തിക ഇടപാടുകളിലും പരിഷ്കാരങ്ങൾ കൊണ്ടുവരണം. രണ്ടു തെരഞ്ഞടുപ്പും ഒരുമിച്ചു നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ വ്യക്തമായി ബോധ്യപ്പെടുത്തണം എന്നിവയാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയിരിക്കുന്ന നിർദേശങ്ങൾ.
നേട്ടങ്ങൾ
■ അടിക്കടി തെരഞ്ഞെടുപ്പ് ഇല്ലാത്തതിനാൽ പണച്ചെലവ് ഗണ്യമായികുറയ്ക്കാം.
■ അഞ്ചു വർഷത്തിനിടെ, ഒരു തവണമാത്രം തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഉദ്യോഗസ്ഥരെ ഫലപ്രദമായി ഉപയോഗിക്കാം.
■ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കുറച്ചു സമയം മാത്രമേ ചെലവാക്കേണ്ടിവരുന്നുള്ളു എന്നതിനാൽ ഭരണം കൂടുതൽ ഫലപ്രദമാക്കാം.
■ ലോക്സഭാ, നിയമസഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തിയാൽ കൂടുതൽ ആളുകളെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാം.
കോട്ടങ്ങൾ
■ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. ഇത് നിയമകമ്മീഷനും ഉന്നതാധികാര സമിതിയും ശിപാർശ ചെയ്തിട്ടുണ്ട്.
■ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്പോൾ, പ്രാദേശിക വിഷയങ്ങളുടെ പ്രസക്തി നഷ്ടപ്പെടും. പ്രാദേശിക പാർട്ടികൾക്കും ഇതു ക്ഷീണം ചെയ്തേക്കും.
■ നിലവിൽ പ്രതിപക്ഷ പാർട്ടികൾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നില്ല. ഒറ്റ നേതാവിലേക്ക് തെരഞ്ഞെടുപ്പ് ചുരുങ്ങും എന്നതാണ് പ്രധാന വിമർശനം.