Friday, March 1, 2024 2:48 AM IST
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക് ബസിൽ പോകുകയായിരുന്നു സിസ്റ്റർ റോസ്മേരി ഡിഎസ്എഫ്എസ്. 94 ശതമാനം ക്രൈസ്തവരുള്ള സംസ്ഥാനമാണ് മേഘാലയ.
അവിടുത്തെ മുഖ്യമന്ത്രിയാകട്ടെ കത്തോലിക്കനായ കോൺറാഡ് സാംഗ്മയും. ബസ് യാത്രയിൽ സിസ്റ്റർ റോസിന് എല്ലാം സാധാരണപോലെ തോന്നി. എന്നാൽ ബസ് ആസാമിലേക്കു പ്രവേശിച്ചപ്പോൾ സംഗതികളാകെ മാറി. സിസ്റ്റർക്കു നേരേ ആക്രോശവും അധിക്ഷേപങ്ങളും ആക്ഷേപങ്ങളും ഉച്ചത്തിലായി. അവരുടെ സഭാ വസ്ത്രത്തെയും നെഞ്ചിലെ കുരിശിനെയുമൊക്കെ അവഹേളിച്ചു.
പുച്ഛവും ആഭാസകരവുമായ കമന്റുകൾ കേട്ട് സിസ്റ്റർ റോസ് ഭയവിഹ്വലയായി. മാത്രമല്ല, ആരോരുമില്ലാത്ത വിജനപ്രദേശത്ത് ബസ് നിർത്തി അവരെ നിർബന്ധപൂർവം ബസിൽനിന്ന് ഇറക്കിവിടുകയും ചെയ്തു. ആസാമിലെ സന്യസ്തരും വൈദികരും ക്രൈസ്തവരും നേരിടുന്ന ഭീതിജനകമായ സംഭവങ്ങളുടെ ഏകദേശരൂപമാണിത്.
മേഘാലയയിലെ ക്രൈസ്തവ ഭൂരിപക്ഷം ഈ ക്രൈസ്തവ പീഡനത്തെ ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളാൻ ഒരുക്കമായിരുന്നില്ല. തൃണമൂൽ എംഎൽഎയായ ചാൾസ് പിങ്നോപ് വിഷയം മേഘാലയ നിയമസഭയിൽ ഉന്നയിച്ച്, ആസാം മുഖ്യമന്ത്രിയോടു വിശദീകരണം തേടണമെന്ന് മേഘാലയ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ടൂറ രൂപതയുടെ സഹായമെത്രാനായ ഡോ. ജോസ് ചിറയ്ക്കൽ ഈ സംഭവത്തെ അപലപിക്കുകയും മേഘാലയ മുഖ്യമന്ത്രിയായ കോൺറാഡ് സാംഗ്മയെ കണ്ട് ആസാമിലെ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയുമായി ബന്ധപ്പെട്ട് കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഫെബ്രുവരി ഒന്പതിന് കുടുംബസുരക്ഷാ പരിഷത്ത് എന്ന സംഘടന ആസാമിലെ സന്യസ്തരും വൈദികരും സഭാ വസ്ത്രങ്ങൾ നീക്കണമെന്നും ക്രൈസ്തവ സ്കൂളുകളിൽനിന്ന് യേശുവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർണമായും നീക്കണമെന്നും നിർദേശിച്ചു. തങ്ങൾ നിർദേശിക്കുന്നതുപോലെ ചെയ്തില്ലെങ്കിൽ തങ്ങൾക്കറിയാം എന്തു ചെയ്യണമെന്ന് എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, സ്കൂളുകളിൽ സരസ്വതീപൂജ നടത്തണമെന്നും ക്രൈസ്തവർ വിദേശ തത്വശാസ്ത്രങ്ങൾ വിതറി, ഭാരത ഭരണഘടനാ മൂല്യങ്ങൾ പിച്ചിച്ചീന്തി, ഭാരത പൗരന്മാരെന്ന നിലയിൽ പ്രവർത്തിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
സ്കൂളുകളിൽ ജയ് ശ്രീറാം എന്നു വിളിക്കാൻ വയ്യാ, ഹിന്ദു ചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ ക്രൈസ്തവ സ്കൂളുകളിലെ നിബന്ധനകൾ തങ്ങൾ തകർത്തെറിയുമെന്നും അവർ പറഞ്ഞു. കുടുംബസുരക്ഷാ പരിഷത്തിന്റെ നേതാവ് സത്യരഞ്ജൻ ബോറയാണ് ഭീഷണിയും ക്രൈസ്തവർക്കു നേരേ അധിക്ഷേപങ്ങളും ചൊരിഞ്ഞത്. ഓർഗനൈസിംഗ് സെക്രട്ടറി സുജിത് പഥക്, ഭരത് രക്ഷാ മഞ്ച് നേതാക്കൾ, സനാതൻ ഹിന്ദു ആർമി നേതാക്കൾ, വിശ്വഹിന്ദു മഹാസംഘ നേതാക്കൾ, ഹിന്ദു സുരക്ഷാസേന നേതാക്കൾ തുടങ്ങിയവരും സത്യരഞ്ജൻ ബോറയ്ക്ക് അകന്പടിയായി തങ്ങൾ നിർദേശിക്കുന്നതുപോലെ പ്രവർത്തിച്ചില്ലെങ്കിൽ അനുഭവിക്കാൻ തയാറായിക്കോളൂ എന്ന ഭീഷണിയുടെ സംഘടിത രൂപമായി അവതരിച്ചു.
ഹോജോ ജില്ലയിൽനിന്നുള്ള സത്യരഞ്ജൻ ബോറ എന്ന എൻജിനിയർ ബിജെപിയുടെ യുവമോർച്ചയുടെ പ്രസിഡന്റായി ഒരു ദശകത്തിലേറെയായി പ്രവർത്തിക്കുന്നു. ഗോസംരക്ഷണം, ന്യൂനപക്ഷ സ്കൂളുകളും ആരാധനാലയങ്ങളും സംബന്ധിച്ചുള്ള സർവേകൾ എന്നിവ നടത്തി ന്യൂനപക്ഷത്തിന്റെയിടയിൽ ഭീതി പരത്താൻ ബിജെപി നിയോഗിച്ചിരിക്കുന്ന വക്താവാണ് സത്യരഞ്ജൻ ബോറ.
ഗോഹട്ടിയിലെ മൃഗസാളയിൽ സിംഹം, കടുവ തുടങ്ങിയ മൃഗങ്ങൾക്ക് ബീഫ് നൽകുന്നതിനു പകരം സാന്പാർ മാനിന്റെ ഇറച്ചി എന്നിവ വിതരണം ചെയ്യണമെന്നു പറഞ്ഞ് സമരം ചെയ്തയാളാണ്. സാന്പാർ മാനുകൾ വനസംരക്ഷണ നിയമത്തിലെ സംരക്ഷിത മൃഗമാണ്. 2021ൽ ജന്മജില്ലയായ ഹോജോയിൽവച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നു നിർദേശിച്ച് മടക്കിയയ്ക്കുകയും ചെയ്തിരുന്നു.
വർഗീയവിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളും പ്രവർത്തനങ്ങളും നടത്തുന്ന ബോറ ആസാമിനെ മറ്റൊരു കാൻഡമാലാക്കാനുള്ള ഉദ്യമത്തിലാണ്. ബിജെപിയുടെ സമൃദ്ധമായുള്ള പിന്തുണ ബോറയ്ക്ക് ലഭിക്കുന്നുണ്ടുതാനും. രാഷ്ട്രീയലാഭത്തിനും അധികാരം നിലനിർത്തുന്നതിനുമായി ഇന്ത്യയാകെ ഇത്തരം നേതാക്കളെ സൃഷ്ടിക്കാനുള്ള യത്നത്തിലാണോ ബിജെപി എന്നു സംശയിക്കാവുന്നതാണ് സാഹചര്യം.
ഫെബ്രുവരി പത്തിന് ആസാം ഹീലിംഗ് പ്രാക്ടീസസ് ബിൽ - തിന്മയുടെ നിരോധനം എന്ന പേരിലുള്ള ബിൽ - മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് പാസാക്കി. ക്രൈസ്തവ നേതൃത്വത്തിലുള്ള ആശുപത്രികളെയും ഡിസ്പെൻസറികളെയും നിയന്ത്രിക്കാനുള്ള ബില്ലായിരുന്നു അത്. “രോഗവിമുക്തി പ്രാർഥനയിലൂടെ എന്നത് ഒരുതരം തിന്മയാണ്. രോഗശാന്തി ശുശ്രൂഷയിലൂടെ സാധുക്കളായ ട്രൈബൽ ജനതയെ ക്രൈസ്തവീകരിക്കാനുള്ള മന്ത്രവിദ്യയാണത്. ഇത്തരം തട്ടിപ്പുകൾ നിരോധിക്കാനാണ് ബിൽ ആസാം ഗവൺമെന്റ് പ്രവൃത്തിപഥത്തിലെത്തിക്കുന്നത്. ക്രൈസ്തവർ ക്രൈസ്തവരായും മുസ്ലിം മുസ്ലിമായും ഹിന്ദു ഹിന്ദുവായും തുടരട്ടെ”യെന്നും മുഖ്യമന്ത്രി ഹിമന്ത വിശദീകരിച്ചു.
വിദ്യാഭ്യാസത്തിലൂടെയും ആതുരശുശ്രൂഷയിലൂടെയും സാധുജന പരിപാലനത്തിലൂടെയും ക്രൈസ്തവർ നിസ്വാർഥമായി ചെയ്യുന്ന ജനസേവനത്തിനു തടയിടുക എന്ന ആത്യന്തിക ലക്ഷ്യത്തിന് ഗവൺമെന്റും ഹിന്ദുത്വ സംഘടനകളും ഏകരൂപമായി പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ വിശദീകരണവും ഗവൺമെന്റിന്റെ ബില്ലും സത്യരഞ്ജന്റെ ഭീഷണിയും. ഇതെല്ലാം ഒരേ ലക്ഷ്യത്തിന്റെ ബഹുമുഖ രൂപങ്ങളാണ്. സനാതൻ ഹിന്ദു ആർമി, ഭരത് രക്ഷാ മഞ്ച്, വിശ്വഹിന്ദു മഹാസംഘ്, ഹിന്ദു സുരക്ഷാസേന തുടങ്ങിയ അസംഖ്യം ഹിന്ദുത്വസംഘടനകൾ ഗവൺമെന്റിന്റെ ലക്ഷ്യം സാധിക്കുന്നതിനായി എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നു.
ഈ ഭീഷണികൾക്കും ആക്രോശങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയായി ആസാം ക്രിസ്ത്യൻ ഫോറം മുഖ്യമന്ത്രിയുടെ വിശദീകരണത്തിനും ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിക്കും ശക്തമായ പ്രതിഷേധവും മറുപടിയും നൽകി. ആസാമിലെ എല്ലാ ക്രൈസ്തവ സംഘടനകളും ഒന്നുചേർന്നതാണ് ആസാം ക്രിസ്ത്യൻ ഫോറം.
രോഗശാന്തി ശുശ്രൂഷയിലൂടെ മതംമാറ്റം നടത്തുന്നുവെന്നും ശരിയായ മെഡിക്കൽ ചികിത്സയല്ല, മാജിക് ഹീലിംഗ് നടത്തുന്നുവെന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണവും പ്രസ്താവനയിലൂടെ അവർ നിഷേധിച്ചു. ആസാം ക്രിസ്ത്യൻ ഫോറത്തിന്റെ പ്രസിഡന്റായ ഗോഹട്ടി ആർച്ച്ബിഷപ് ഡോ. ജോൺ മൂലച്ചിറ, ക്രൈസ്തവ ആതുരശുശ്രൂഷയെപ്പറ്റിയുള്ള അജ്ഞതയാണ് ഈ ബില്ലിന്റെ പിന്നിലെന്നു വിശദമാക്കി. മാത്രമല്ല, ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും, ക്രൈസ്തവ വൈദികരെയും സന്യസ്തരെയും ഉന്നമിട്ടു സഭാവസ്ത്രങ്ങൾ ധരിക്കരുതെന്നും യേശുവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങൾ സ്കൂളുകളിൽനിന്ന് നീക്കം ചെയ്യണമെന്നുമുള്ള ആവശ്യവും തങ്ങളെ ഭയപ്പെടുത്തുന്നതാണെന്നും അവർ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
ആസാമിലെ ബോംഗൈഗോൺ രൂപതയിലെ ക്രൈസ്റ്റ് കത്തീഡ്രൽ 2023 ജൂൺ രണ്ടിന് ഹിന്ദുത്വ സംഘടനകൾ ആക്രമിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി. രൂപത മെത്രാനായ ഡോ. തോമസ് പുല്ലോപ്പള്ളിൽ ഇതിനെ അപലപിക്കുകയും ഗവൺമെന്റ് അധികാരികളുടെ സത്വരശ്രദ്ധ പതിഞ്ഞ് അക്രമികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
2023 ഡിസംബർ 15ന് ദിബ്രുഗഡ് രൂപതയിലെ ചപ്പാലോത്തെ പ്രദേശത്തെ സെന്റ് തോമസ് ഇടവകപ്പള്ളി കൊള്ളയടിക്കുകയും കുരിശിന്റെ വഴിയിലെ രൂപങ്ങൾ അടിച്ചു നശിപ്പിക്കുകയും മാതാവിന്റെ ഗ്രോട്ടോയിലെ തിരുസ്വരൂപം തല്ലിപ്പൊട്ടിക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഇതു രണ്ട് മദ്യപരുടെ പണിയാണെന്നും പിന്നിൽ യാതൊരു സംഘടനകളും ക്രൈസ്തവ വിരുദ്ധതയും ഇല്ലെന്നുമാണ്.
ദിബ്രുഗഡ് മെത്രാനായ ഡോ. ജോസഫ് ഐൻഡും നോർത്ത് ഈസ്റ്റ് ബിഷപ്സ് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറിയായ ഫാ. അമൽരാജും, ചില വിഘടിത ശക്തികൾ പ്രത്യേക പദ്ധതിയോടെ വിദ്വേഷവും വിഭജനവും ജനസമൂഹത്തിൽ പടർത്താൻവേണ്ടി ആസൂത്രണം ചെയ്ത ഈ സംഭവങ്ങൾ ഗവൺമെന്റ് അധികാരികൾ വേണ്ടവിധം അന്വേഷിക്കണമെന്നും ശക്തമായ നടപടികളെടുത്ത് ഇത്തരം വേദനാജനകമായ സാഹചര്യങ്ങൾ ഇനിയും ഉണ്ടാക്കരുതെന്നും അഭ്യർഥിച്ചു.
2023 ഡിസംബർ 29ന് ആസാമിലെ തൃണമൂൽ നേതാവായ സാകേത് ഗോഖലെ, ഇന്ത്യയിലെ വത്തിക്കാൻ അംബാസഡറായ ആർച്ച്ബിഷപ് ലെയോ പോൾദെ ജിറെല്ലിക്ക് എഴുതിയ കത്തിൽ, ക്രൈസ്തവ പീഡനം ആസാമിൽ അധികരിക്കുകയാണെന്നും ഇത് ഗവൺമെന്റിന്റെ പിന്തുണയോടെയാണെന്നും തീർച്ചയായും ഇത്തരം സംഭവങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ അറിയിക്കണമെന്നും മാത്രമല്ല, അന്താരാഷ്ട്ര സംഘടനകളിലൂടെ ഈ വിവരങ്ങൾ പങ്കുവച്ച് ഇത്തരം ആക്ഷേപകരവും ജനാധിപത്യവിരുദ്ധവുമായ ന്യൂനപക്ഷ പീഡനത്തിന് അറുതിവരുത്താൻ ശ്രമിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
2023ൽ ആസാമിലെ സ്പെഷൽ ബ്രാഞ്ച് എസ്പി, എത്രപേർ ക്രൈസ്തവരായി മതപരിവർത്തനം നടത്തിയെന്നും എത്ര പള്ളികൾ പുതുതായി നിർമിച്ചുവെന്നതിന്റെ കണക്ക് അറിയിക്കണമെന്നും ക്രൈസ്തവർക്ക് നോട്ടീസ് നൽകിയിരുന്നു. മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയോട് പത്രപ്രവർത്തകരും ക്രൈസ്തവ നേതൃത്വവും ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ, തന്റെ നിർദേശപ്രകാരമല്ലെന്നും ഉദ്യോഗസ്ഥൻ സ്വമേധയാ അറിയിപ്പു നൽകിയതാണെന്നും ഡിജിപിയോട് ഇത് നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
(തുടരും)