Saturday, March 2, 2024 1:02 AM IST
ഡൽഹിഡയറി / ജോര്ജ് കള്ളിവയലില്
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ ഉദ്ദേശ്യങ്ങളിലോ പ്രവൃത്തികളിലോ എന്തെങ്കിലും തെറ്റു കണ്ടെത്തിയാൽ രാജ്യം നൽകുന്ന എന്തു ശിക്ഷയും അനുഭവിക്കാൻ ഞാൻ തയാറാണ്.” -വിവാദമായ നോട്ട് അസാധുവാക്കലിനു പിന്നാലെ 2016 നവംബർ 13ന് ഗോവയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഈ വൈകാരിക പ്രഖ്യാപനം ചിലരെങ്കിലും മറന്നിട്ടുണ്ടാകില്ല.
2016 നവംബർ എട്ടിനു രാത്രി പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തിയ പ്രത്യേക പ്രസംഗത്തിലാണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. “നിങ്ങളുടെ സ്വപ്നങ്ങളിലെ ഇന്ത്യ പടുത്തുയർത്താൻ 50 ദിവസം വേദന സഹിക്കണം.”-എന്നാണു പ്രധാനമന്ത്രി ഗോവയിൽ അഭ്യർഥിച്ചത്. ബിനാമി സ്വത്തുക്കൾക്കെതിരായ നടപടി ഉൾപ്പെടെ അഴിമതി തടയാൻ നിരവധി പദ്ധതികൾ അണിയറയിലുണ്ടെന്നും മോദി അന്നു പറഞ്ഞു.
അസാധുവായ നോട്ട് അസാധു
വേണ്ടത്ര മുന്നൊരുക്കമോ ആലോചനകളോയില്ലാതെ നടപ്പാക്കിയ പദ്ധതി വലിയ ദോഷം ചെയ്തു. നിരോധിച്ച 1,000 രൂപയ്ക്കു പകരം 2,000 രൂപ കറൻസി ഇറക്കിയതും പരാജയമായി. കള്ളപ്പണക്കാരെ കൂടുതൽ സഹായിച്ച 2,000 നിരോധിച്ചില്ലെങ്കിലും ഭൂരിപക്ഷം നോട്ടുകളും റിസർവ് ബാങ്ക് തിരിച്ചുപിടിച്ചു. നോട്ട് അസാധുവാക്കലിനായി റിസർവ് ബാങ്കിന് ചെലവായ 21,000 കോടി രൂപയും സാധാരണക്കാരുടെ നികുതിപ്പണമാണ്. നോട്ട് അസാധുവാക്കി ഒരു മാസത്തിനകം 82 പേരാണു രാജ്യത്തു മരിച്ചുവീണത്. “സംഘടിത കൊള്ളയും നിയമവിധേയമായ പിടിച്ചുപറിയും ദുരന്തവുമാണ് നോട്ട് അസാധുവാക്കൽ”- എന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മുന്നറിയിപ്പു രാജ്യം മനസിലാക്കാൻ വൈകി.
കള്ളപ്പണം തടയുക, അഴിമതി തുടച്ചുനീക്കുക, വ്യാജനോട്ടുകൾ ഇല്ലാതാക്കുക തുടങ്ങിയവയായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യങ്ങൾ. ഇതെല്ലാം ഇപ്പോഴുമുണ്ട്. കള്ളപ്പണവും വ്യാജ കറൻസിയും കൂടിയതായി സർക്കാർ കണക്കുകൾ പറയുന്നു. അഴിമതിയുടെ തോത് കൂടിയതേയുള്ളൂ. നോട്ട് നിരോധനം നടപ്പാക്കുന്പോൾ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 കറൻസി നോട്ടുകളുടെ 99 ശതമാനവും ബാങ്കിൽ തിരിച്ചെത്തിയതോടെ ആ പ്രതീക്ഷയും പാളി. അസാധുവാക്കിയ 15.41 ലക്ഷം കോടിയുടെ നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളും വെള്ളപ്പണമാക്കി മാറ്റിയതും ജനം കൊടിയ ദുരിതത്തിലായതും മിച്ചം.
ഉണ്ടോ കള്ളപ്പണം, അഴിമതി?
വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള ശതകോടികളുടെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദി 2014ൽ കേന്ദ്രത്തിൽ അധികാരത്തിലേറിയത്. പ്രതിവർഷം രണ്ടു കോടി പുതിയ തൊഴിലവസരങ്ങൾ, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, കാർഷികവിളകൾക്ക് ചെലവിന്റെ 50 ശതമാനം കൂടിയ താങ്ങുവില, വിലക്കയറ്റം നിയന്ത്രിക്കൽ, 2022ൽ അഞ്ച് ലക്ഷം ഡോളർ സന്പദ്ഘടന, എല്ലാവർക്കും വീട്, വൈദ്യുതി തുടങ്ങി സ്ത്രീസുരക്ഷ, തുല്യനീതി, എല്ലാവർക്കും വികസനം (സബ് ക സാത്ത് സബ് ക വികാസ്), ഭീകരത തുടച്ചുനീക്കും എന്നുവരെ എത്രയെത്ര മോഹവാഗ്ദാനങ്ങളാണ് മോദിയും ബിജെപിയും രാജ്യത്തെ വോട്ടർമാർക്ക് നൽകിയത്.
നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ട മണിപ്പുർ കലാപം പത്തു മാസമായിട്ടും അമർച്ച ചെയ്യാനോ അവിടെയെത്തി ഇരകൾക്ക് ആശ്വാസം പകരാനോ മോദി തയാറായിട്ടുമില്ല. കള്ളപ്പണം തിരികെ കൊണ്ടുവന്നാൽ ഓരോരുത്തർക്കും 15 ലക്ഷം രൂപ കിട്ടുമെന്നൊക്കെ പറഞ്ഞതിനെക്കുറിച്ചു പിന്നീട് അമിത് ഷാ അടക്കം വിശദീകരണം നൽകി തലയൂരാൻ ശ്രമിച്ചത് ആരും മറക്കില്ല.
2014ലും 2019ലും പൊതുതെരഞ്ഞെടുപ്പു കാലത്തും 10 വർഷത്തെ ഭരണകാലത്തും നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചോ എന്നതൊക്കെ വിസ്മരിച്ചു പുതിയ പല വാഗ്ദാനങ്ങളുമായാണ് 2024ൽ നരേന്ദ്ര മോദിയും ബിജെപിയും വോട്ടർമാരെ സമീപിക്കുന്നത്. പാഴായ ഉറപ്പുകൾ വിട്ട് മോദിയുടെ പുതിയ ഗാരന്റി വാഗ്ദാനം ചെയ്യുന്നു. “മോദി കി ഗാരന്റി” എന്നാണ് അദ്ദേഹംതന്നെ വിളിച്ചുപറയുന്നത്. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിലും മോദിയുടെ കട്ടൗട്ടുമായി രാജ്യത്തെന്പാടും നികുതിപ്പണം ദുർവ്യയം ചെയ്തു സ്ഥാപിച്ച സെൽഫി പോയിന്റുകൾ ഉണ്ടല്ലോയെന്ന് ആശ്വസിക്കാം!
പാലിച്ചത് ഹിന്ദുത്വ അജൻഡ
കള്ളപ്പണവും അഴിമതിയും നിർമാർജനം ചെയ്യുന്നതടക്കം പൊതുജനങ്ങളോടുള്ള ഗാരന്റികൾ പാളിയെങ്കിലും ആർഎസ്എസിന്റെ ഗാരന്റികൾ നടപ്പാക്കുന്നതിൽ മോദി വാക്കു പാലിച്ചു. രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതു മുതൽ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവിക്കുള്ള അനുച്ഛേദം 370 റദ്ദാക്കലും മുത്തലാക്ക് നിരോധനവും മോദി സർക്കാർ പ്രാവർത്തികമാക്കി. ഇന്ത്യൻ പീനൽ കോഡിനു പകരമുള്ള ഭാരതീയ ന്യായസംഹിത ജൂലൈ ഒന്നിനു നടപ്പാക്കും. വിവാദ പൗരത്വ ഭേദഗതി നിയമവും ഏക വ്യക്തിനിയമവും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ അജൻഡകൾ മുതൽ കോണ്ഗ്രസ് മുക്ത ഭാരതവും പ്രതിപക്ഷ സർക്കാരുകളെയും പാർട്ടികളെയും അട്ടിമറിക്കുക, പ്രതിപക്ഷ എംപിമാരെയും എംഎൽഎമാരെയും കൂറുമാറ്റുക തുടങ്ങി പലതിന്റെ പൂർത്തീകരണത്തിലേക്കുള്ള പ്രയത്നത്തിലാണ് ബിജെപിയും മോദിയും.
ഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റി ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കുകയെന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നതു പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാകില്ല. ജനകീയ പ്രശ്നങ്ങളേക്കാളേറെ മത, വർഗീയ കാര്യങ്ങളിലാണു ഭരണകക്ഷിക്കു കൂടുതൽ താത്പര്യം. കേന്ദ്രത്തിൽ സ്ഥിരമായി ബിജെപിക്ക് അധികാരം നുണയാനുള്ള പദ്ധതികളിൽ ഭൂരിപക്ഷത്തിന്റെ വർഗീയവും വംശീയവുമായ ധ്രുവീകരണം സഹായിക്കുമെന്നതാണു കണക്കുകൂട്ടൽ. മണിപ്പുരിലെ ക്രൈസ്തവവേട്ടയും കാൻഡമാൽ പോലുള്ള കലാപങ്ങളും, ക്രൈസ്തവ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരേയുള്ള ബഹുമുഖ ആക്രമണങ്ങളും ഒരു വഴിക്കു തുടരുന്പോഴും മറുവശത്ത് കേരളം, ഗോവ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ക്രൈസ്തവ വോട്ടർമാരെ ആകർഷിക്കാനും ബിജെപി ശ്രമം തുടരുന്നതാണു വിരോധാഭാസം.
ഉള്ള തൊഴിലും പോയ കാലം
മോദിയുടെ പഴയ വാഗ്ദാനങ്ങൾ എത്രമാത്രം പ്രാവർത്തികമായെന്ന് പലരും മറന്നതുപോലെയാണ്. ഓരോ വർഷവും ഒരുകോടി പേർക്ക് തൊഴിൽ നൽകുമെന്ന് 2013 നവംബർ രണ്ടിലെ ആഗ്ര റാലിയിലാണ് മോദി വാഗ്ദാനം ചെയ്തത്. 2014ൽ ഭരണത്തിലേറിയതിനു പിന്നാലെ വർഷം തോറും രണ്ടു കോടി പേർക്ക് തൊഴിൽ നൽകുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്ന് രാഹുൽ ഗാന്ധിയും കമൽനാഥും മറ്റും പറയുന്നു. ഇതനുസരിച്ച് ഈ മാസത്തോടെ രാജ്യത്ത് 40 കോടി പേർക്കു തൊഴിൽ കിട്ടുമായിരുന്നു.
ദേശീയ തൊഴിൽ സർവേ പ്രകാരം (നാഷണൽ സർവേ ഓർഗനൈസേഷൻസ് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ) 45 വർഷത്തിനിടയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മയാണ് രാജ്യത്ത്. ബിജെപി അധികാരത്തിലേറുന്നതിനു മുന്പ് അവസാനം ഡേറ്റ ലഭ്യമായ 2012ൽ 2.1 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ 2018ൽ 6.1 ശതമാനം ആയാണ് ഉയർന്നത്. ബിജെപി അധികാരത്തിലെത്തുന്പോൾ ഒരു കോടിയായിരുന്ന തൊഴിൽരഹിതരുടെ എണ്ണം അഞ്ചു കോടിയായതായി തൊഴിൽ സർവേ പറയുന്നു. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരേ പ്രതിഷേധിക്കാനാണ് രണ്ടു യുവാക്കൾ പാർലമെന്റിനുള്ളിൽ ചാടിയിറങ്ങി പുക ചീറ്റിച്ചത്.
വിലക്കയറ്റത്തിൽ പൊള്ളി ജനം
പണപ്പെരുപ്പം കുറയ്ക്കുമെന്ന് 2014ലും 19ലും വാഗ്ദാനം ചെയ്ത ബിജെപി ഭരണത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 2022 ഏപ്രിലിൽ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനത്തിലെത്തി. മൊത്തം പണപ്പെരുപ്പം ഒന്പത് വർഷത്തെ ഉയർന്ന നിരക്കായ 15.08 ശതമാനമായി.
2023ലും റിസർവ് ബാങ്ക് നിശ്ചയിച്ച സഹിക്കാവുന്നതിലും അപ്പുറത്തെ ആറു ശതമാനത്തിനു മുകളിലാണു വിലക്കയറ്റം. അരി മുതൽ പയറിനും പരിപ്പിനും പച്ചക്കറികൾക്കും മത്സ്യ മാംസാദികൾക്കും മുട്ടയ്ക്കും പാലിനുംവരെ തീവിലയായി. വില കുറഞ്ഞില്ലെങ്കിലും വോട്ടെടുപ്പിനൊരുങ്ങുന്നതിനു മുന്പായി 29 രൂപയ്ക്ക് ഭാരത് അരി എത്തിച്ചതിലെ തന്ത്രം വ്യക്തം.
ഡോളറിന് 40 രൂപയായി രൂപയുടെ മൂല്യം കൂട്ടുമെന്ന് മോഹിപ്പിച്ചവരുടെ കാലത്ത് വിനിമയനിരക്ക് 82.80 രൂപയായി. 400 രൂപയ്ക്ക് പാചകവാതക സിലിണ്ടർ വാഗ്ദാനം ചെയ്തവർ വില 1,000 രൂപയാക്കി. ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വിലകൾ നൂറു രൂപയ്ക്കടുത്ത് മരവിപ്പിച്ചു നിർത്തി കൊള്ളയടി തുടരുകയാണ്. വോട്ടിനു മുന്പായി വില കുറച്ചേക്കും, അതോടെ ജനം ഹാപ്പി!
ഗോൾപോസ്റ്റ് മാറ്റി ഗോളടി
കർഷകരുടെ വരുമാനം 2022 ഓഗസ്റ്റ് പതിനഞ്ചോടെ ഇരട്ടിയാക്കുമെന്ന് 2019 ഏപ്രിൽ നാലിന് മഹാരാഷ്ട്രയിൽ ഗോണ്ടിയയിലെ റാലിയിൽ മോദി പ്രഖ്യാപിച്ചു. ഉത്പാദനച്ചെലവും അതിന്റെ 50 ശതമാനം ലാഭവും ഉറപ്പാക്കി കാർഷികവിളകൾക്കു താങ്ങുവില പലതവണ വാഗ്ദാനം ചെയ്തു. ഇതൊന്നും പാലിച്ചില്ലെന്നു മാത്രമല്ല, കർഷകർ കൂടുതൽ ദുരിതത്തിലാവുകയും ചെയ്തു. കഴിഞ്ഞ 13നു തുടങ്ങിയ ഡൽഹിയിലെ പുതിയ കർഷകസമരം ഒത്തുതീർപ്പിലാക്കാൻ പോലും കഴിഞ്ഞിട്ടില്ല. സമരത്തിനിടെ അഞ്ചു കർഷകരാണ് 18 ദിവസംകൊണ്ടു മരിച്ചത്. കേരളത്തിലെ കർഷകർ നേരിടുന്ന റബർ അടക്കമുള്ളവയുടെ വിലത്തകർച്ചയും പ്രതിസന്ധിയും പരിഹരിക്കാനും 10 വർഷത്തിനിടെ നടപടിയുണ്ടായില്ല.
ഇന്ത്യൻ സന്പദ്ഘടന 2022ൽ അഞ്ചു ലക്ഷം കോടി (5 ട്രില്യണ്) ഡോളർ ആക്കുമെന്ന് 2018 സെപ്റ്റംബർ 21ന് മോദി പ്രഖ്യാപിച്ചിരുന്നു. എട്ടു ശതമാനം ജിഡിപി വളർച്ചയും വാഗ്ദാനം ചെയ്തു. 2047ൽ ഇന്ത്യയെ വികസിതരാജ്യവും 26 ട്രില്യണ് ഡോളർ സന്പദ്ഘടനയും ആക്കുമെന്നാണ് മോദിയുടെ പുതിയ വാഗ്ദാനം. ഗോൾ പോസ്റ്റ് മാറ്റി ഗോളടിക്കട്ടെ. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് കോവിഡ് മൂലം 5.33 ലക്ഷം ഇന്ത്യക്കാർ മരിച്ചെങ്കിലും അവകാശവാദങ്ങൾക്കു പഞ്ഞമില്ല.
2022ലെ സ്വാതന്ത്ര്യദിനത്തിനു മുന്പായി ബഹിരാകാശത്തേക്ക് ഇന്ത്യ ബഹിരാകാശഗവേഷകരെ അയയ്ക്കുമെന്ന് 2018 ഓഗസ്റ്റ് 15ന് ചെങ്കോട്ടയിലെ പ്രസംഗത്തിൽ പ്രഖ്യാപിച്ചതാണ്. എന്നാൽ പ്രശാന്ത് നായരടക്കം നാലു പേരെ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. 2022ഓടെ എല്ലാവർക്കും വീട് വാഗ്ദാനം ചെയ്തത് 2018 ജൂലൈ 28നായിരുന്നു. അതും പാഴ്വാക്കായി.
75-ാം സ്വാതന്ത്ര്യദിനത്തിനു മുന്പായി എല്ലാ വീടുകളിലും മുഴുവൻ സമയവും വൈദ്യുതി ലഭ്യമാക്കുമെന്ന് അധ്യാപകദിനത്തിലെ പ്രസംഗത്തിൽ മോദി പറഞ്ഞതും പലരും മറന്നു. 100 സ്മാർട്ട് സിറ്റികൾ പ്രഖ്യാപിച്ചത് 2014 ജൂലൈയിൽ അധികാരത്തിലെത്തിയതിനു പിന്നാലെയായിരുന്നു. പൂർത്തിയായ സ്മാർട്ട് സിറ്റികൾ എവിടെയെന്ന് ആരും ഇപ്പോൾ പറയുന്നില്ല.