Sunday, March 3, 2024 12:18 AM IST
അനന്തപുരി/ ദ്വിജന്
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു പങ്കില്ലെന്നാവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന സിപിഎമ്മിനെപ്പോലെ സിദ്ധാർഥന്റെ ചോരയിൽ ഞങ്ങൾക്കു പങ്കില്ലെന്ന് എന്തേ എസ്എഫ്ഐക്കു വിളിച്ചുപറഞ്ഞുകൊണ്ടിരിക്കേണ്ടി വരുന്നു? പോലീസിന് മനസില്ലാമനസോടെയെങ്കിലും കേരള വെറ്ററിനറി സർവകലാശാല പൂക്കോട് കാന്പസിലെ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടി വരുന്നു? നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്ന് സിപിഎം നേതാക്കൾക്കു പറയേണ്ടി വരുന്നു? കേരളത്തിൽ സഖാക്കളും കുട്ടിസഖാക്കളും നടത്തുന്ന സംഹാര താണ്ഡവത്തിന് പുത്തൻ ഓർമപ്പെടുത്തലാവുകയാണ് ടി.പി. ചന്ദ്രശേഖരൻ വധത്തിലെ പ്രതികളുടെ ശിക്ഷ വർധിപ്പിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും സിദ്ധാർഥന്റെ മരണവും.
കാഞ്ഞിരപ്പള്ളിയും പൂക്കോടും
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തപ്പോൾ തകർത്താടിയ വേതാളങ്ങൾ ഇപ്പോൾ എവിടെ? അന്ന് ഹോസ്റ്റൽ വാർഡന്റെ ചോരയ്ക്കു വേണ്ടി നിർത്താതെ നിലവിളിച്ചവർക്ക് ഇന്ന് സത്യം മറച്ചുവച്ചതായി സിദ്ധാർഥന്റെ വീട്ടുകാർ ആരോപിക്കുന്ന കോളജിലെ ഡീനിനെക്കുറിച്ച് എന്തേ ഒന്നും പറയാനില്ല? കോളജിൽ നടന്ന ആൾക്കൂട്ട വിചാരണയെക്കുറിച്ചുപോലും ഒന്നും അറിയാത്ത കോളജ് അധികൃതർ! പേടിച്ചിട്ടാവും പാവങ്ങൾ മിണ്ടാതിരുന്നത്.
ഉഴവൂരിൽ സഖാക്കളുടെ അടികൊണ്ട പോലീസുകാരൻ ഇപ്പോൾ അനുഭവിക്കുന്നത് അയാൾക്കല്ലേ അറിയൂ. മിണ്ടിയാൽ എന്തെല്ലാം നടപടികളാവും സർക്കാർ കൈക്കൊള്ളുക എന്ന് ആർക്കറിയാം. തലസ്ഥാനത്ത് പോലീസുകാരനെ നടുറോഡിൽ മർദിച്ച എസ്എഫ്ഐ നേതാവും കോളജ് കാന്പസിൽ പരസ്പരം കുത്തിയ സഖാക്കളും പോലീസിന്റെ മുന്നിലൂടെ എത്ര കാലമാണ് കാണാനില്ലാത്തവരായി നടന്നത്. സിപിഎം മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽപോലും അവർ സംബന്ധിച്ചാലും പോലിസിന് അവർ പിടികിട്ടാപ്പുള്ളികളായിരുന്നു.
പൂക്കോട്ടെ സഖാക്കളും മുങ്ങിയതാണ്. മാധ്യമങ്ങൾ നിലവിളിച്ചു തുടങ്ങിയതോടെ പോലീസിന് അനങ്ങാതിരിക്കാൻ വയ്യാതായി. കാന്പസുകളിൽ വേറെ സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കാത്തവർ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ കൂത്താടി ആരും ചോദിക്കാനില്ലാതെ വ്യാപരിക്കുന്നു. പൂക്കോട് കാന്പസിൽ പഠിക്കുന്ന ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾ യുജിസിക്കു കൊടുത്ത പരാതിയോടെ പൊന്തിവന്ന റാഗിംഗ് കഥ ആത്മഹത്യയെ കൊലപാതകമാക്കി മാറ്റുമെന്നല്ലേ ഇപ്പോഴത്തെ സൂചന. സിപിഎമ്മും എസ്എഫ്ഐയും കേരളത്തെയും കേരളത്തിലെ കലാലയങ്ങളെയും കൊണ്ടെത്തിച്ചിരിക്കുന്ന യഥാർഥ സ്ഥിതിയുടെ ചോര പൊടിക്കുന്ന ഉദാഹരണങ്ങളുമായി തകർക്കുകയാണ്.
ഏതായാലും പൂഞ്ഞാർ പള്ളി അസിസ്റ്റന്റ് വികാരിയെ ആക്രമിച്ച കുട്ടികൾക്കു കിട്ടിയ സംരക്ഷണം പൂക്കോട്ടെ കുട്ടിസഖാക്കൾക്ക് കൊടുക്കാൻ പോലീസിന് കഴിയാതെ വരുന്ന നിലയിലെത്തിയിട്ടുണ്ട്. ഇനി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രൂപംകൊണ്ടിരിക്കുന്ന പോലീസ് സംഘം എന്തു ചെയ്യുമെന്നാണ് കാണേണ്ടത്. അതിനിടെ ഗവർണർ ഒരുമുഴംമുമ്പേ എറിഞ്ഞിട്ടുമുണ്ട്.
മൂന്നു ദിവസം സിദ്ധാർഥനെ പട്ടിണിയിട്ടു എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട അച്ഛൻ നടത്തിയ ആത്മഗതം ഹൃദയമുള്ള ഏതു പിതാവിനും താങ്ങാനാവുന്നതല്ല. അവനു ഭക്ഷണം മുടങ്ങാതിരിക്കുവാൻ 18 വർഷമായി ഗൾഫിൽ ഞാൻ വെയിൽ കൊണ്ടത് അവർ വെറുതെയാക്കി. കമ്മ്യൂണിസം മനുഷ്യസ്നേഹത്തിന്റെ മഹാഗാഥയും അതിന്റെ മുന്നണി പ്രവർത്തകരാണ് എസ്എഫ്ഐക്കാരും എന്ന് എല്ലാവർക്കും മനസിലാകുന്നു.
ടി.പി. കേസിലെ പ്രതികളുടെ സങ്കടങ്ങൾ
ടി.പി. കേസിലെ പ്രതികൾ കുറ്റവാളികളെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് ശിക്ഷ സംബന്ധിച്ചു ഹൈക്കോടതി പ്രതികളുടെ വാദം കേട്ടപ്പോൾ കരളലിയിക്കുന്ന സങ്കടങ്ങളാണ് ഓരോരുത്തരും ഉണർത്തിച്ചത്. കോടതിയിൽ ഒന്നാം പ്രതി എം.സി. അനുപ് പറഞ്ഞു, ഭാര്യയും രണ്ടു മക്കളും ഉണ്ട്. വീട്ടിൽ മറ്റാരും ഇല്ല. ശിക്ഷിക്കരുത്. പക്ഷേ, കോടതി ശിക്ഷ ഇരട്ടിപ്പിച്ചു. രണ്ടാം പ്രതി കിർമാണി മനോജിന്റെ കരുണപ്രാർഥനയിൽ വീട്ടിൽ 80 വയസായ അമ്മ മാത്രമാണുള്ളതെന്നായിരുന്നു വിലാപം.
കൊടിസുനിയും ആ സങ്കടം കോടതിയെ ധരിപ്പിച്ചു, അമ്മ മാത്രമാണ് വീട്ടിൽ. ചന്ദ്രശേഖരനും ഉണ്ടായിരുന്നു ഒരമ്മ. മകന്റെ മുഖംപോലും തിരിച്ചറിയാത്തവിധം സഖാക്കൾ വെട്ടി വികൃതമാക്കിയതു കണ്ട് ചങ്കുപൊട്ടി മരിച്ച ഒരമ്മ. ടി.കെ. രജീഷ് സങ്കടം പറഞ്ഞത് കസ്റ്റഡിയിൽ വച്ചു പോലീസ് ചെവി അടിച്ചുപൊട്ടിച്ചെന്നും നട്ടെല്ലിനു ക്ഷതമുണ്ടെന്നും രോഗിയായ അമ്മയെ സംരക്ഷിക്കേണ്ടവനാണ് എന്നുമാണ്. മുഹമ്മദ് ഷാഫിയുടെ വിലാപത്തിലും ഉണ്ടായിരുന്നു പ്രായമായ മാതാപിതാക്കളുടെ കാര്യം.
എല്ലാവർക്കും പറയാനുണ്ടായിരുന്നത് അനാഥമാകുന്ന കുടുംബം, രോഗം, രോഗികളായ മാതാപിതാക്കളും ഭാര്യയും തുടങ്ങി ആരുടെയും മനസലിയിക്കുന്ന സത്യങ്ങൾ. ജയിലിൽ കിടിക്കുന്പോൾ ഹൃദയമുള്ളവരാണെങ്കിൽ ഈ ദുഃഖങ്ങൾ വല്ലാതെ വേട്ടയാടാം എന്നതു സത്യം. ഇതിനെല്ലാം പ്രേരിപ്പിച്ച നേതാക്കന്മാരോ ഭരണ സംവിധാനം ഉപയോഗിച്ചു പോലും കുടുംബത്തിനും കുടുംബാംഗങ്ങൾക്കും ഭാര്യാ പിതാവിനും എല്ലാം രാജകീയ സംവിധാനങ്ങൾ സജ്ജമാക്കിക്കൊണ്ടിരിക്കുന്നു. മരുമക്കളെ മന്ത്രിമാരാക്കുന്നു.
കോടികൾ അടിച്ചുമാറ്റുന്നതിന്റെ കഥകളാണ് നാട്ടിലാകെ പടരുന്നത്. കോടതിയിലെത്തിയ കേസുകൾ പോലും 40വട്ടം മാറ്റിവയ്പിക്കുന്നു. കുറെപേർക്ക് ഇങ്ങനെ വിലസാൻ ജീവിതം ഹോമിക്കേണ്ടി വരുന്നവരെ കാണുന്നവർ ഓർക്കുക: താൻ ചത്തു മീൻ പിടിക്കേണ്ടതുണ്ടോ. ആരുടെ ആവേശം കൊണ്ടായാലും ഇത്തരം പൈശാചിക പ്രവൃത്തികൾക്ക് ഇറങ്ങി സ്വന്തം ജീവിതവും മക്കളെയും കുടുംബവും ഇല്ലാതാക്കണമോ?
തെരഞ്ഞെടുപ്പുകൾ
നേതാക്കന്മാർക്ക് അടുത്ത തെരഞ്ഞെടുപ്പിലെ വിജയമാണ് വിഷയം. ഹൈക്കോടതി വിധി ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അവർ പുലന്പിക്കൊണ്ടിരിക്കുന്നത് ഈ ഭയംകൊണ്ടാണ്. എളമരം കരിമും ഇ.പി. ജയരാജനും തീർത്തു പറഞ്ഞു, ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല, ഞങ്ങൾ ജയിക്കും. ഒന്നുണ്ട്, ഹൈക്കോടതി വിധി സിപിഎം മുഖംമൂടി പിച്ചിച്ചീന്തുന്നതാണ്.
ഹൈക്കോടതി വിധി മനസിലാക്കിത്തരുന്ന സത്യങ്ങൾ, സത്യം എന്താണെന്ന് എല്ലാവർക്കും മനസിലാകുന്പോഴും സത്യം വേറെന്തോ ആണെന്ന് സമർഥിക്കാൻ ചിലർ നടത്തുന്ന നീക്കംതന്നെ തെളിവാണ്. ടി.പി വധക്കേസ് തെരഞ്ഞടുപ്പു ഫലങ്ങളെ ബാധിക്കില്ലെന്ന് ഇടതു നേതാക്കൾ ആണയിട്ടു പറയുന്പോഴും യഥാർഥ്യം അതല്ല. ഇടതുകോട്ടയായ വടകരയിൽനിന്ന് 2009ലും 2014ലും കോണ്ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനാണ് എംപിയായത്.
വടകര പിന്നീടൊരിക്കലും ഇടതിനു കിട്ടിയിട്ടില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച കെ.കെ. രമ 20,000 വോട്ടു നേടി. 2019ൽ ചിത്രം മാറി. ആർഎംപി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു കെ. മുരളീധരൻ വടകര പിടിച്ചു. 2021ൽ കെ.കെ. രമ വടകര അസംബ്ലി മണ്ഡലം ഇടതുകാരുടെ കൈയിൽനിന്നു പിടിച്ചു. ഇടതുപക്ഷം ചരിത്രത്തിലാദ്യമായി ഇവിടെ തോറ്റു. 2024ൽ കെ.കെ. ശൈലജയുമായി വരുന്പോൾ സിപിഎമ്മിന് പ്രതീക്ഷയുണ്ട്. എന്നാൽ രാഷ്ട്രീയ പ്രതിയോഗികളെ കശാപ്പുചെയ്യുന്ന സിപിഎം രാഷ്ട്രീയത്തിന്റെ മുഖംമുടി ഒരിക്കൽകൂടി വലിച്ചുകീറിക്കൊണ്ടു വന്ന ഹൈക്കോടതി വിധി ഒരു ചലനവും ഉണ്ടാക്കില്ലേ?
രമയാണ് താരം
ധീരയാണ് കെ.കെ. രമ. ധീരയായ ജനനേതാവ്. ഭർത്താവിന്റെ കൊലയാളികളെ പരമാവധി ശിക്ഷിക്കണമെന്നല്ലാതെ അവരെ തൂക്കിക്കൊല്ലണമെന്ന വാദം തനിക്കില്ലെന്ന ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയുടെ അത്യസാധരണമായ നിലപാട് അവരുടെ വിശ്വാസ ധീരതയുടെ അടയാളമാണ്. ഏതളവിൽ വീക്ഷിച്ചാലും അതവരെ ഏറെ ഉന്നതയാക്കുന്നു. രക്തമല്ല നീതിയാണ് വേണ്ടത് എന്ന നിലപാട് രമയെ വേറെ ലെവലിൽ എത്തിക്കുന്ന പോരാളിയാക്കുന്നു.
കീഴ്ക്കോടതി വിധിക്കെതിരേ പോരാടി പ്രതികൾക്കുള്ള ശിക്ഷ ഇരട്ടിയാക്കുന്പോഴും തിരശീലയ്ക്കു പിന്നിലുള്ള പ്രതികളെക്കൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം തുടരാൻ തുനിയുന്ന ഒരു ധീരപോരാളിയാണവർ. വിശ്വാസ ദാർഢ്യമുള്ള പോരാളി. അവരാണ് ഭർത്താവിന്റെ ഘാതകരോടും അവരെ അണിയിച്ചൊരുക്കി വിട്ടവരോടും ഇത്രയും കരുണ കാണിക്കുന്നത്.
വ്യക്തിപരമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും ഇത്രയും പൈശാചികമായ കൊല നടത്തിയവർ വധശിക്ഷ അർഹിക്കുന്നില്ലേ എന്ന് ഒരവസരത്തിൽ കോടതി ചോദിച്ചപ്പോൾപോലും കർശനമായ ശിക്ഷ എന്നല്ലാതെ അവരുടെ അഭിഭാഷകൻ പ്രോസിക്യൂഷനോടൊപ്പം പ്രതികൾക്ക് വധശിക്ഷ വേണമെന്നു വാദിച്ചില്ല. കാലം ചന്ദ്രശേഖരനെയും രമയെയും എല്ലാം മറന്ന് കടന്നുപോയാലും ജീവനോടുള്ള ഈ ഉന്നത സമീപനത്തിന്റെ പേരിൽ ഒഞ്ചിയത്തെ ഈ സാധാരണക്കാരി കാലത്തിന്റെ നളാഗമത്തിൽ നിത്യസ്മരണയായി നിൽക്കും.
അതുപോലെ രമയുടെ ഈ സമീപനം, വാടകക്കൊലയാളികളെ ഏർപ്പെടുത്തിപ്പോലും രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നതിന് മടിയില്ലാത്തവരെന്നു തെളിഞ്ഞ കാപാലികർക്ക് മറുവാദം ഉന്നയിക്കാനില്ലാത്ത ആഘാതമാവും.
മനുഷ്യസ്നേഹത്തിന്റെ മഹാഗാഥയാണ് കമ്മ്യൂണിസം എന്നു പറയുകയും എതിരാളികളെ പൈശാചികമായി കൊന്ന് ആ ഗാഥയുടെ യഥാർഥ മുഖം കാണിച്ചുകൊടുക്കുകയും ചെയ്യുന്നവർ ഒരിക്കൽകൂടി സമൂഹത്തിൽ നഗ്നരായി നിൽക്കുന്നു. അവരുടെ ആഹ്വാനവും അവർ പകർന്ന ആവേശവും ഏറ്റുവാങ്ങി എതിരാളിയെ പൈശാചികമായി കൊന്നു കൊലവിളിച്ചവർ തങ്ങൾക്ക് വൃദ്ധയായ അമ്മയുണ്ട്, രോഗിയായ ഭാര്യയുണ്ട്, മാരകമായ രോഗമുണ്ട്, മക്കളുണ്ട് എന്നെല്ലാം പറഞ്ഞ് കോടതിയുടെ ദയയ്ക്കായി കേഴുന്നു. വെട്ടിനുറുക്കപ്പെട്ടവനും അമ്മയും ഭാര്യയും മക്കളും എല്ലാം ഇല്ലേ എന്ന ചോദ്യം സ്വാഭാവികമായും നീതി നടപ്പാക്കുന്ന കോടതിയുടെ മുന്നിൽ ഉയരുമെന്ന് തീർച്ചയല്ലേ?