Monday, March 4, 2024 11:54 PM IST
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ്യത്തിന്റെയും സമ്പത്ത് അതിന്റെ യുവതയാണ്. ഇന്ത്യയിൽ ജനസംഖ്യയുടെ 50 ശതമാനവും 25 വയസിൽ താഴെയുള്ളവരാണെന്നാണ് ഔദ്യോഗിക കണക്കുകൾ. ശരിയായ വിധത്തിൽ ഈ യുവശക്തിയെ പ്രയോജനപ്പെടുത്തുമ്പോൾ അത് രാജ്യത്തിന്റെ സമഗ്രപുരോഗതിക്ക് അടിത്തറ പണിയുമെന്നതിൽ സംശയമില്ല. എന്നാൽ, ദിശാബോധം നഷ്ടപ്പെട്ട് പാർട്ടിപ്രവർത്തനങ്ങൾക്കും കലാപങ്ങൾക്കും ലഹരിക്കും അവരെ വിട്ടുകൊടുക്കുമ്പോൾ രാജ്യവും സമൂഹവും വളരുകയല്ല, തളരുകയാണ്. അതിനാൽ യുവജനതയെ ലക്ഷ്യബോധത്തിലേക്കും ഉത്തരവാദിത്വങ്ങളിലേക്കും വഴിതിരിച്ചുവിടാനുള്ള ഉപരിഉത്തരവാദിത്വത്തിൽ ശ്രദ്ധ പതിപ്പിക്കാതെ ഇനി നമുക്കു മുന്നോട്ടു പോകാനാവില്ല.
കേരളം ചോരക്കളമോ?
സമീപകാലത്തെ കേരളത്തിലെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലം പരിശോധിച്ചാൽ എത്ര യുവജനങ്ങളാണ് ദാരുണമായി കൊലചെയ്യപ്പെട്ടതും പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടതും? പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ (20), മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു(20), ഇടുക്കി എൻജിനിയറിംഗ് കോളജ് വിദ്യാർഥി ധീരജ് (21) ഇങ്ങനെ നീളുന്നു ആ പട്ടിക.
ക്രൂരതകൾക്ക് പ്രത്യേക പരിശീലനം നേടുകയും അതിനുവേണ്ടി ഇടിമുറികളും ആയുധശേഖരങ്ങളുമടക്കം സജ്ജീകരിക്കുകയും ചെയ്യുന്ന പ്രവണതയെ ഞെട്ടലോടെയല്ലാതെ നമ്മൾ എങ്ങനെ നോക്കിക്കാണും? വെട്ടിയും കുത്തിയും ഇല്ലാതാക്കിയതു നമ്മുടെ നാടിന്റെ ഭാവിയെ തന്നെയാണ്. ‘അമൃതകാലമായാലും ’ ‘നവകേരള’കാലമായാലും കത്തിയമരുന്നത് തേജസും ഓജസുമുള്ള നമ്മുടെ യുവതയാണ്. ഇവിടെ ആര് എന്തു നേടി? എവിടെയാണ് നമുക്കു താളംതെറ്റിയത്? കൊലചെയ്യപ്പെട്ടവരും പ്രതികളും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരും വിദ്യാർഥികളാണെന്നു വിസ്മരിക്കരുത്.
അധ്യാപകരും വിദ്യാർഥികളും അനധ്യാപകരും അടങ്ങുന്ന ‘ചിയർ’ ഗ്രൂപ്പുകളും അനിയന്ത്രിതമായ കൂട്ടുകച്ചവടങ്ങളും ഒട്ടും കുറവല്ല നമ്മുടെ ക്യാമ്പസുകളിലും പരിസരങ്ങളിലുമെന്നതു ജാഗ്രതയോടെ വീക്ഷിക്കേണ്ട വസ്തുതയാണ്. പാർട്ടികളുടെ സ്ഥാപിതതാത്പര്യങ്ങൾക്കും അവരുടെ അജണ്ടകൾ സുഗമമായി നടത്താനുമുള്ള ഉപകരണങ്ങളായി അഡ്മിഷൻ എടുക്കുന്നവരും ഇന്ന് കുറവല്ല. അങ്ങനെയുള്ളവർ ചാവേറുകളായും ഏത് അഴിഞ്ഞാട്ടങ്ങൾക്കും തയാറായി നിൽക്കുന്നവരായും മാറുന്നതിൽ എന്തത്ഭുതമാണുള്ളത്?
കലോത്സവങ്ങൾക്കും കോളജു മാസികകൾക്കും കൊടുക്കുന്ന പേരുകളിൽപോലും വർഗീയതയും ഭീകരതയും തിരുകുന്ന പ്രവണത എത്ര ശോചനീയമാണ്. കലയിലും കലാലയത്തിലുമൊക്കെ ഇത്രകണ്ടു സങ്കുചിതത്വവും വിവരക്കേടും കുത്തിനിറച്ച് എങ്ങോട്ടാണ് നമ്മുടെ പോക്ക്? ചേരിതിരിഞ്ഞും ഗ്രൂപ്പുകളിച്ചും ആർക്കൊക്കെയോ വേണ്ടി വേഷം കെട്ടുകയും ബലിയാടാകുകയും ചെയ്യുകയാണ് യുവതലമുറ. നേതൃപാടവത്തിലേക്കും ജനാധിപത്യമൂല്യങ്ങളിലേക്കും രാഷ്ട്രീയ സാക്ഷരതയിലേക്കും വേണ്ടുന്ന പരിശീലനം ലഭ്യമാക്കാനുള്ള അവസരങ്ങളല്ലേ ഇവിടെ സൃഷ്ടിക്കപ്പെടേണ്ടത്?
‘ഞങ്ങളെ ഊരിക്കൊണ്ടു പോകാൻ ആളുണ്ട് ’ എന്ന മിഥ്യാബോധത്തിന്റെ പിൻബലത്തിലാണ് ഇന്നിവിടെ കാമ്പസുകളും സമൂഹവുമെല്ലാം കൊലക്കളങ്ങളും അക്രമവാസനങ്ങളുടെ ഇടങ്ങളുമായി മാറുന്നത്. ആർക്കും എന്തുമാകാം അല്പം പിടിപാടും ‘ഇടപാടും’ ഉണ്ടെങ്കിൽ എന്ന തരത്തിലായി കാര്യങ്ങൾ ഇവിടെ.
തിന്മയോടുള്ള മൃദുസമീപനങ്ങൾ
കാശിന്റെയോ ചോരത്തിളപ്പിന്റെയോ പേരിൽ സാമാന്യ മര്യാദകളും അച്ചടക്കവും ബഹുമാനവും മറന്ന് എവിടെയും കയറിച്ചെന്നു പ്രശ്നങ്ങൾ സൃഷ്ടിക്കാനും അതു ചോദ്യംചെയ്യുന്നവരെ അപായപ്പെടുത്താനുംപോന്നവിധം നമ്മുടെ യുവജനങ്ങൾ മാറിയത് എങ്ങനെ? തിന്മകളോടു കാണിക്കുന്ന മൃദുസമീപനങ്ങളും കുറ്റവാളികളോടു കാണിക്കുന്ന പക്ഷപാതങ്ങളും നമ്മുടെ അപചയങ്ങളല്ലേ? ആർഭാടത്തിന്റെയും ആൾബലത്തിന്റെയും സുഖലോലുപതയുടെയും നടുവിൽ അവർ പലതും ബോധപൂർവം മറക്കുകയാണ്.
കുറച്ചു പ്രതിഷേധസമ്മേളനങ്ങളും ഐക്യദാർഢ്യങ്ങളും പതിവു പല്ലവിയായി പറഞ്ഞ് ഈ സംഭവങ്ങളെല്ലാം ഒതുങ്ങുന്നു. വസ്തുതകളുടെ നിജസ്ഥിതിയിലേക്കോ അതിനുവേണ്ട പ്രതിവിധികളിലേക്കോ ഭരണകൂടമോ നേതൃനിരയോ കടന്നുവരുന്നില്ല. എല്ലാവർക്കും എന്തിനെയൊക്കെയോ ഭയമാണ്. സ്വാർഥതാത്പര്യങ്ങളും പ്രീണനങ്ങളും പാർട്ടിഫണ്ടുകളും വോട്ടുബാങ്കുകളുമൊക്കെയാണ് എല്ലാവരുടെയും ഉന്നം. അതിനപ്പുറത്തേക്ക് എന്തു സാമൂഹികപ്രതിബദ്ധത?
രാഷ്ട്രീയം എങ്ങനെയായിരിക്കണം?
രാഷ്ട്രീയം നല്ലതാണ്. എന്നാൽ, ജനാധിപത്യ മൂല്യങ്ങളിൽ ബോധവത്കരണം നടത്താതെയുള്ള രാഷ്ട്രീയം അപകടകാരിയുമാണ്. മനുഷ്യനന്മയും മാനവികതാബോധവുമായിരിക്കണം രാഷ്ട്രീയലക്ഷ്യങ്ങൾ. അല്ലാതെ ക്രൂരതയ്ക്കും കൊടുംപാതകങ്ങൾക്കും പകയ്ക്കും വേണ്ടി യുവാക്കളെ പ്രേരിപ്പിക്കുന്നതും അവർക്കു പരിശീലനം നൽകുന്നതുമാവരുത്. അണികളുടെ ചോരയിൽ പടുത്തുയർത്തിയ സർവാധിപത്യങ്ങളല്ല ഉണ്ടാവേണ്ടത്. ധാർമികതയിലും സാമൂഹികപ്രതിബദ്ധതയിലും പരിശീലനം നേടിയ യുവജനങ്ങളുടെ സംസ്കാരമാണ് വളരേണ്ടതും വളർത്തേണ്ടതും.
മതേതരസംസ്കാരവും ബഹുസ്വരതയും നാനാത്വത്തിലെ ഏകത്വവും എല്ലാം നമ്മുടെ സംസ്കൃതിയുടെ നാഡീഞരമ്പുകളാണ്. അതിൽനിന്നു ഭിന്നമായി ഇന്നു വളരുന്നത് ആധിപത്യ പ്രവണതകളും ഫാസിസ്റ്റ് ശൈലികളും സ്വാർഥചിന്തയും പൗരബോധമില്ലായ്മയും അപരവിചാരരാഹിത്യവുമാണ്. വിവിധ വിശ്വാസ, മത, ചിന്താധാരകളെ സഹിഷ്ണുതയോടെ അംഗീകരിക്കാനും ഉൾക്കൊള്ളാനും പോന്ന ഒരു സമന്വയത്തിന്റെ സംസ്കൃതിയാണ് ഇവരിൽ രൂഢമൂലമാകേണ്ടത്.
അപര്യാപ്തമായ വിദ്യാഭ്യാസം
വിദ്യാർഥികൾ എന്നും സമൂഹത്തിന്റെ ഊർജവും തിളക്കവുമാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും ശാസ്ത്രസാങ്കേതിക വളർച്ചയ്ക്കുമൊക്കെ വിദ്യാർഥികളും വിദ്യാർഥിപ്രസ്ഥാനങ്ങളും നൽകിയ സംഭാവനകൾ ചരിത്രത്തിനു ചാരുത പകർന്നിട്ടുണ്ട്. എന്നാൽ, വിദ്യ വെറും അഭ്യാസമായി മാറുകയും ആത്മാവും ആത്മാർഥതയും അതിൽനിന്ന് അന്യമാവുകയും ചെയ്തപ്പോൾ അത് അധഃപതനത്തിനു കാരണമായി.
പഠനത്തിലും സർഗാത്മകതയിലും സാഹോദര്യഭാവങ്ങളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തി മനുഷ്യത്വവും മര്യാദയും പരസ്പരാദരവും നിറഞ്ഞ ഒരു സാമൂഹികാന്തരീക്ഷത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടവരല്ലേ നമ്മുടെ വിദ്യാർഥികൾ? അവരുടെ സർഗശേഷിയും ഭാവനയുമെല്ലാം വളർത്തി, പരിപോഷിപ്പിച്ചു നാടിന്റെ നന്മയ്ക്കും രാഷ്ട്രപുരോഗതിക്കും വേണ്ടി രൂപപ്പെടുത്താനല്ലേ നമ്മൾ പരിശ്രമിക്കേണ്ടത്?
ഉത്തരവാദിത്വം മറക്കുന്ന നേതൃത്വം
തെറ്റിനെയും തെറ്റുചെയ്തവരെയും അന്യായമായി ന്യായീകരിക്കുന്നതും പിന്താങ്ങുന്നതും അവർക്കായി ഒളിയിടങ്ങൾ ഒരുക്കുന്നതും എത്ര പ്രകടമായാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. വേലിതന്നെ വിളവു തിന്നുന്ന അപകടകരമായ പ്രതീതിയാണിത്. നേരായ മാർഗത്തിലൂടെ നയിക്കേണ്ടവർ അവരുടെ സാമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്വവും സൗകര്യപൂർവം മറക്കുമ്പോൾ നമ്മുടെ യുവതയ്ക്കതു കാട്ടാളത്തങ്ങൾക്കും അമിതവൈകാരികതയ്ക്കും നനവു നൽകുകയാണത്.
കോളജുകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും അകവും പുറവും ഭീതികരമായ അന്തരീക്ഷത്തിൽ കലുഷിതമാകുമ്പോൾ അധ്യാപകരും മാതാപിതാക്കളും നേതൃത്വങ്ങളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് അവരെ കൈപിടിച്ചുയർത്തേണ്ടതുണ്ട്. ഇടുങ്ങിയ ചിന്തകളും ഇരുളടഞ്ഞ മസ്തിഷ്കവും അകത്തളങ്ങളിൽ പെരുകുമ്പോൾ പുറത്ത് മയക്കുമരുന്നും മദ്യവും ലഹരിയും പണവും ബോംബും നൽകി വശീകരിക്കാൻ ആവേശപൂർവം കാത്തുനിൽക്കുകയാണ് തിന്മയുടെ രൗദ്രരൂപികൾ. ഇവിടെയാണ് സമൂഹത്തിന്റെ കണ്ണും കാതും തുറന്നു പിടിച്ചുള്ള ചുവടുവയ്പ്പുകളുടെ പ്രസക്തി.
‘ടൂൾ’ ആക്കപ്പെടുന്ന യുവത
നമ്മുടെ മക്കളെ, യുവജനങ്ങളെ എന്തിനും ഏതിനും വേണ്ടിയുള്ള വെറുമൊരു ടൂളായി ഉപയോഗിക്കുന്ന സ്ഥിതിവിശേഷത്തിനു നേരേ നമുക്ക് എങ്ങനെ കണ്ണടയ്ക്കാനാവും? ചെറുപ്പത്തിളപ്പിൽ പക്വമായ പരിശീലനവും അച്ചടക്കബോധവും നൽകിയില്ലെങ്കിൽ വിവരക്കേടുകളിലേക്കും എടുത്തുചാട്ടങ്ങളിലേക്കും അവർ എളുപ്പത്തിൽ പ്രവേശിക്കും.
ചോരക്കറ പുരട്ടിക്കൊണ്ടല്ല, ഒരേ ചോറ്റുപാത്രത്തിൽ ഉണ്ടും ഊട്ടിയും കൊടുത്തും പകുത്തും വളർന്ന മാതൃകകളുടെ മനോജ്ഞഭാവങ്ങളെ വീണ്ടെടുത്തുകൊണ്ടാണ് വിദ്യാർഥികളും അവരുടെ പ്രസ്ഥാനങ്ങളും നാടിന്റെ വളർച്ചാവികാസങ്ങൾക്കു വളക്കൂറു നൽകേണ്ടത്. മാനവികതയുടെയും മനുഷ്യപ്പറ്റിന്റെയും മര്യാദയുടെയും മഹാമനസ്കതയുടെയും പാഠങ്ങൾ അവർക്കു പകർന്നു കൊടുക്കാനുള്ള ധാർമിക ഉത്തരവാദിത്വം നമുക്ക് ഏറ്റെടുക്കാം. തെറ്റ് തെറ്റാണെന്നും എന്നെപ്പോലെ തന്നെ അപരനും ഇവിടെ അവകാശങ്ങളും സ്വാതന്ത്ര്യവും സ്വസ്ഥജീവിതത്തിന് ഇടവുമുണ്ടെന്നും അവർ പഠിക്കട്ടെ. പഠനത്തിലും ക്രിയാത്മകതയിലും ഉത്തരോത്തരം അവർ അഭിവൃദ്ധി പ്രാപിക്കട്ടെ. നാടിനും വീടിനും സമൂഹത്തിനും രാഷ്ട്രത്തിനും അവർ അഭിമാനപാത്രങ്ങളാവട്ടെ.