Tuesday, March 5, 2024 1:53 AM IST
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ നൂറ്റാണ്ടിലേക്ക്. നവീൻ മുഖ്യമന്ത്രിയായിട്ട് ഇന്ന് 24 വർഷം പൂർത്തിയാകും. 2000 മാർച്ച് അഞ്ചിനാണ് നവീൻ ആദ്യമായി ഒഡീഷ മുഖ്യമന്ത്രിയായത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നവീനല്ലാതെ മറ്റാരും ഒഡീഷ ഭരിച്ചിട്ടില്ലെന്നതാണ് ഏറ്റവും കൗതുകകരം. 27 വർഷത്തെ രാഷ്ട്രീയജീവിതത്തിൽ 26 വർഷവും അധികാരത്തിലിരുന്ന ആൾ, രാഷ്ട്രീയജീവിതം മുഴുവൻ ഭരണപക്ഷത്ത് എന്നീ റിക്കാർഡുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
ഒഡീഷ രാഷ്ട്രീയത്തിലെ അതികായനായ ബിജു പട്നായിക്കിന്റെ മകനാണു നവീൻ. 1997ൽ പട്നായിക്കിന്റെ നിര്യാണത്തെത്തുടർന്ന്, 51-ാം വയസിലാണു നവീൻ രാഷ്ട്രീയത്തിലെത്തുന്നത്. ബിജുവിന്റെ മരണത്തോടെ അനാഥമായ പാർട്ടിയെ നയിക്കാൻ അമേരിക്കയിൽനിന്ന് എഴുത്തുകാരനായ നവീൻ എത്തുകയായിരുന്നു. 1946 ഒക്ടോബർ 16നു ജനിച്ച നവീൻ, ഡൂണ് സ്കൂളിൽ സഞ്ജയ് ഗാന്ധിയുടെ സഹപാഠിയായിരുന്നു. നവീന്റെ സഹോദരി ഗീതാ മേത്ത പ്രശസ്ത എഴുത്തുകാരിയാണ്.
പിതാവിന്റെ നിര്യാണത്തെത്തുടർന്ന് 1997ൽ അസ്ക ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ നവീൻ മത്സരിച്ചു വിജയിച്ചു. തൊട്ടടുത്ത വർഷം ജനതാദളിലെ പിളർപ്പിനെത്തുടർന്ന് ബിജു ജനതാദൾ എന്ന പാർട്ടി രൂപവത്കരിച്ചു. 1998, 1999 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി നവീൻ സഖ്യമുണ്ടാക്കി. 1998-2000 കാലത്ത് അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ അംഗമായി.
2000ത്തിൽ അധികാരത്തിൽ
2000ത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുചേർന്ന് ഒഡീഷയിൽ അധികാരത്തിലെത്തി. തുടർന്ന് 2004, 2009, 2014, 2019 നിയമസഭാ തെരഞ്ഞെടുപ്പുകളിലും നവീൻ മുഖ്യമന്ത്രിസ്ഥാനത്തെത്തി.
2000, 2004 തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ ഒപ്പം കൂട്ടിയ നവീൻ പിന്നീട് മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കാണു മത്സരിച്ചു വിജയിച്ചത്. കാന്ധമൽ കലാപത്തെത്തുടർന്നാണ് ബിജെപിയുമായുള്ള ബന്ധം നവീൻ വിടർത്തിയത്. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചശേഷമായിരുന്നു ഒഡീഷയിൽ ബിജെഡിയുടെ കുതിപ്പുണ്ടായത്. 2009ൽ 147ൽ 103 സീറ്റ് നേടിയ ബിജെഡി 2014ൽ 117ലെത്തി. 2019ൽ 112 സീറ്റ് നേടി. 2014ലെയും 2019ലെയും മോദിതരംഗം ഒഡീഷയിൽ ഏശിയതേയില്ല.
റിക്കാർഡ് മറികടക്കാൻ
ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന സിക്കിം മുൻ മുഖ്യമന്ത്രി പവൻ ചാംലിംഗിന്റെ റിക്കാർഡ് (24 വർഷം, 166 ദിവസം)മറികടക്കാൻ നവീന് ഇനി 167 ദിവസംകൂടി മതി. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നതിനെക്കുറിച്ച് ഒഡീഷ മുഖ്യമന്ത്രി സൂചനയൊന്നും നല്കിയിട്ടില്ല. ഉറ്റ അനുയായിയും തമിഴ്നാട്ടുകാരനുമായ ഐഎഎസ് ഓഫീസർ വി.കെ. പാണ്ഡ്യനു ബിജെഡിയിൽ അംഗത്വം നല്കിയതു നവീൻ വിരമിക്കുന്നതിന്റെ സൂചനയായി ചില നിരീക്ഷകർ കാണുന്നു. 14 വർഷം നവീന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പാണ്ഡ്യൻ.
ആറാം തവണയും നവീൻ പട്നായിക് അധികാരത്തിലെത്തുമെന്നാണ് അനുയായികൾ പറയുന്നത്. അതേസമയം, ഇത്തവണ ബിജെപിയിൽനിന്നു കടുത്ത വെല്ലുവിളിയാണ് ബിജെഡി നേരിടുന്നത്.
രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായി പ്രവേശിച്ച നവീൻ മികച്ച ഭരണകർത്താവെന്ന പേര് വൈകാതെ സ്വന്തമാക്കി. പാർട്ടിയിൽ വിമതസ്വരമുയർത്തിയവരെയെല്ലാം നിഷ്കരുണം പുറത്താക്കി. ലോക്സഭയിലേക്ക് 33 ശതമാനം വനിതാ സംവരണം 2019ൽത്തന്നെ നവീൻ നടപ്പാക്കി. ഒഡീഷയിലെ 21 സീറ്റുകളിൽ ഏഴെണ്ണം വനിതകൾക്കാണു ബിജെഡി നല്കിയത്. അതിൽ അഞ്ചു പേർ വിജയിച്ചു. ബിജെപിയിലെ രണ്ടു വനിതകളെയും കൂട്ടിയാൽ ഒഡീഷയിൽ കൃത്യം 33 ശതമാനം എംപിമാർ വനിതകൾ!
ബിജെപിയുമായി സഖ്യം അവസാനിപ്പിച്ചുവെങ്കിലും മോദി സർക്കാരിനു നിർണായ ഘട്ടങ്ങളിലെല്ലാം ബിജെഡി പിന്തുണ നല്കിയിരുന്നു. രാജ്യസഭയിലാണു ബിജെഡി പിന്തുണ ബിജെപിക്കു പലവട്ടം തുണയായത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ രണ്ടു തവണ ഒഡീഷയിൽനിന്നു രാജ്യസഭാംഗമാക്കിയത് നവീൻ പട്നായിക്കായിരുന്നു.