Wednesday, March 6, 2024 12:54 AM IST
ഡോ. വർഗീസ് പുളിമരം
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തിയായ സഹാറ മരുഭൂമിയോടു ചേർന്ന്, അറ്റ്ലാന്റിക് തീരം മുതൽ ചെങ്കടൽ തീരം വരെ കിഴക്കുപടിഞ്ഞാറായി നീണ്ടുകിടക്കുന്ന ‘സാഹെൽ’ പ്രദേശം ഇസ്ലാമിക തീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണായി മാറിയിരിക്കുകയാണ്. അതായത് സെനഗൽ, മൗറിത്താനിയ, മാലി, ബുർക്കിന ഫാസോ, നൈജർ, നൈജീരിയ, കാമറൂൺ, ചാഡ്, സുഡാൻ, എറിട്രിയ രാജ്യങ്ങൾ. സഹാറ മരുഭൂമിയോടു ചേർന്നുകിടക്കുന്ന ഈ പ്രദേശം അർധമരുഭൂമിയാണ്. സാഹെൽ കഴിഞ്ഞു തെക്കോട്ട് പോകുന്തോറും മണ്ണ് കൂടുതൽ ഫലഭൂയിഷ്ഠമായിത്തീരുന്നു. പച്ചപ്പും പുഴകളും കാർഷിക ഭൂമികളുമൊക്കെയുള്ള, മനുഷ്യന്റെ സ്ഥിരതാമസമുള്ള ഭൂവിഭാഗങ്ങൾ.
പശ്ചിമാഫ്രിക്കയിലെ സാഹെൽ പ്രദേശത്തെ 15 രാഷ്ട്രങ്ങൾ ഒന്നിച്ചു ചേർന്നു രൂപീകരിച്ചിരിക്കുന്ന എക്കോവാസ് (എക്കണോമിക് കമ്യൂണിറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ്) പ്രതീക്ഷയുണർത്തുന്ന ഒരു സംരംഭമായിരുന്നെങ്കിലും ഇപ്പോൾ അതിന്റെ നിലനില്പ് അപകടത്തിലാണ്. നൈജറിൽ പട്ടാള വിപ്ലവമുണ്ടായി. സെനഗൽ രാഷ്ട്രീയമായി തകർച്ചയുടെ വക്കിലാണ്. മാലിയിലെ പ്രതിപക്ഷ നേതാവ് യായാ ദില്ലോ ജെറു ഇക്കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ചു. സൈന്യം ഭരണം കൈയാളുന്ന മാലി, ബുർക്കിന ഫാസോ, നൈജർ എന്നിവ എക്കോവാസിൽനിന്നു പുറത്തുപോകാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് അവർ പറയുന്ന കാരണമാണ് കൗതുകകരം. ഇസ്ലാമിക ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തിന് എക്കോവാസ് വേണ്ടത്ര പിന്തുണ നൽകുന്നില്ലത്രേ. ഈ നിലപാട് എക്കോവാസിനു സാന്പത്തികസഹായം നൽകുന്ന പാശ്ചാത്യരാജ്യങ്ങളിൽ ഇസ്ലാമിക തീവ്രവാദത്തെപ്പറ്റി കൃത്യമായ ധാരണ പകർന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും വിവിധ വികസന ഏജൻസികളും സാഹെൽ പ്രദേശത്തെ ഇപ്പോൾ കാണുന്നത് ഇസ്ലാമിക ഭീകരവാദത്തിന്റെ പുതിയ അച്ചുതണ്ടായിട്ടാണ്.
സാഹെൽ പ്രദേശം സാന്പത്തികമായ നേട്ടങ്ങളൊന്നും വാഗ്ദാനം ചെയ്യാത്തതുകൊണ്ട് അവിടെ നടക്കുന്ന അതിക്രമങ്ങൾ വൻ ശക്തികൾക്കൊന്നും ഒരു വിഷയമേ അല്ല. ആ നാടുകൾക്ക് നയതന്ത്രപരമോ രാഷ്ട്രീയമോ ആയ പ്രാധാന്യമില്ല. അതുകൊണ്ട് മാധ്യമങ്ങളും അവഗണിച്ചു. ഗാസയിലും യുക്രെയ്നിലുമുള്ള മനുഷ്യർക്കു കിട്ടുന്ന പ്രാധാന്യം സാഹെലിലെ ജനങ്ങൾക്കില്ല.
നാടോടികളായ ജിഹാദികൾ
ഇസ്ലാമിക തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇര മധ്യനൈജീരിയ ആണ്. സ്ഥിരതാമസക്കാരായ ക്രൈസ്തവ കർഷകരും നാടോടികളായ ഫുലാനി മുസ്ലിം ആട്ടിടയന്മാരും തമ്മിൽ ഏതാനും വർഷങ്ങളായി അവിടെ സംഘർഷമുണ്ട്. അടുത്തകാലത്തായി സാഹെൽ പ്രദേശത്ത് വരൾച്ച വർധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മഴക്കുറവും ജലദൗർലഭ്യവുമാണ് അതിന്റെ കാരണങ്ങൾ. അതുകൊണ്ട് ജലസ്രോതസുകൾ ലക്ഷ്യമാക്കി നാടോടിസംഘങ്ങൾ നീങ്ങുന്നു. എന്നാൽ, ഇവർ നടത്തുന്ന ക്രൈസ്തവ കൂട്ടക്കൊലകളെ കാലാവസ്ഥാ വ്യതിയാനുമായി കൂട്ടിക്കുഴയ്ക്കുന്നത് പ്രശ്നത്തെ ലളിതവത്കരിക്കലാണ്. 2023ലെ ക്രിസ്മസ് കാലത്ത് പ്ലാറ്റോ സംസ്ഥാനത്ത് (നൈജീരിയ) 200 ക്രൈസ്തവർ കൊല്ലപ്പെട്ടത് കാലാവസ്ഥാ വ്യതിയാനംകൊണ്ടാണോ? അതു കണ്ണടച്ച് ഇരുട്ടാക്കലാണ്. ജിഹാദികളുടെ അക്കൗണ്ടിലാണ്, ക്രൈസ്തവരുടെ ഒരു സുപ്രധാന തിരുനാളിൽ അവരുടെ ആരാധനാലയങ്ങളിൽ കയറി നടത്തിയ ഈ കൂട്ടക്കൊല വരവുവയ്ക്കേണ്ടത്.
എക്കോവാസും അവർക്കു ധനസഹായം ചെയ്യുന്ന അമേരിക്കൻ - യൂറോപ്യൻ രാജ്യങ്ങളും ഈ അക്രമങ്ങളുടെ തീവ്ര മതമൗലികമാനം മറച്ചുവയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്; കീർഹേ ഇൻ നോട്ട്, ഓപ്പൺ ഡോർസ് മുതലായ ചില ഏജൻസികൾ മാത്രം സത്യം വിളിച്ചുപറയുന്നുണ്ടെങ്കിലും. ക്രൈസ്തവരെ രക്ഷിക്കാൻ പോലീസോ പട്ടാളമോ തയാറാകാത്തത് പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നു. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളിലായി നൈജീരിയയിൽ മാത്രം 7,000 ക്രിസ്ത്യാനികളെയാണ് ഇസ്ലാമിക തീവ്രവാദികൾ കൊന്നുകളഞ്ഞത്.
മധ്യനൈജീരിയൻ സംസ്ഥാനങ്ങൾ ഫലഭൂയിഷ്ഠമായ കൃഷിഭൂമികൾകൊണ്ട് അനുഗൃഹീതമാണ്. ആ പ്രദേശങ്ങൾ കൈക്കലാക്കുകയാണ് അക്രമികളുടെ ലക്ഷ്യം. “നാടോടികളായി വേഷംകെട്ടിയ ജിഹാദികളാണ് അക്രമികൾ” എന്ന് മക്കുർഡി രൂപതയുടെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷന്റെ ഡയറക്ടർ റെമീജിയൂസ് ഇഹ്യൂല പറഞ്ഞു. അവർ വലിയ ഭൂപ്രദേശങ്ങൾ കൈയേറി, ക്രൈസ്തവരെ ആട്ടിയോടിച്ച് ഇടവകകളെത്തന്നെ ഇല്ലാതാക്കുകയാണ്. ആളുകളെ തട്ടിക്കൊണ്ടുപോയി വിലപേശി പണമുണ്ടാക്കുന്നത് തീവ്രവാദികളുടെ ഒരു പ്രധാന വരുമാനമാർഗമായി തീർന്നിരിക്കുന്നു.
നിസഹായമാകുന്ന ഭരണകൂടങ്ങൾ
തീവ്രവാദിസംഘങ്ങളെ അമർച്ചചെയ്യാനോ അവർക്ക് ആയുധങ്ങൾ ലഭ്യമല്ലാതാക്കാനോ സർക്കാരുകൾക്കു കഴിയുന്നില്ല. ഈ നിഷ്ക്രിയത്വം അക്രമിസംഘങ്ങൾക്കു ബലംപകരുകയാണ്. തീവ്രവാദിസംഘങ്ങളെ പേടിച്ച് ദശലക്ഷക്കണക്കിനു മനുഷ്യരാണ് മാലി, ബുർക്കിന ഫെസോ, നൈജർ, നെജീരിയ, കാമറൂൺ, ചാഡ് മുതലായ രാജ്യങ്ങളിൽ ആഭ്യന്തര അഭയാർഥികളായി കഴിയുന്നത്. ഇവരുടെ സംഖ്യ ദിനംപ്രതി കൂടിവരികയാണുതാനും. ബൊക്കോ ഹറാമിൽനിന്നു വേർപിരിഞ്ഞവർ രൂപീകരിച്ച ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രോവിൻസിൽ 5000 അംഗങ്ങളുണ്ടത്രേ. ഇവർ മാലി, നൈജർ, ബുർക്കിന ഫാസോ രാജ്യങ്ങളിൽ സജീവമായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രേറ്റർ സഹാറയുമായി ചേർന്നാണു പ്രവർത്തിക്കുന്നത്. ഇവ കൂടാതെ മറ്റു പല പേരുകളിൽ പല ഭീകരസംഘടനകളുമുണ്ട്.
മയക്കുമരുന്നു കച്ചവടവും ആയുധവ്യാപാരവും മോചനദ്രവ്യമായി കിട്ടുന്ന തുകകളുമാണ് ഇവരുടെ ധനാഗമ മാർഗങ്ങൾ. നൈജർ, നൈജീരിയ, ചാഡ്, കാമറൂൺ രാജ്യങ്ങളുടെ ചാഡ് തടാകത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് അക്രമിക്കൂട്ടങ്ങളാണ്, സർക്കാരുകളല്ല. സാമാന്യ ജനങ്ങളോട് സർക്കാരുകൾക്കുള്ള നിസംഗത മുതലെടുത്തുകൊണ്ട് ഇക്കൂട്ടർ അനുയായികളെ സൃഷ്ടിക്കുന്നു. അടിസ്ഥാനസൗകര്യങ്ങളും പള്ളിക്കൂടങ്ങളും നിർമിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടരുടെ യഥാർഥ ലക്ഷ്യം മതപഠന ശാലകളും ആരാധനാലയങ്ങളും സ്ഥാപിച്ച്, മതത്തിന്റെ തീവ്രവാദപരമായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുകയാണ്. സൗദി അറേബ്യയും ഖത്തറും മറ്റു ചില ഗൾഫ് രാജ്യങ്ങളുമാണ് ഇതിനു സാന്പത്തികസഹായം നൽകുന്നത്.
നൈജീരിയൻ തീവ്രവാദിസംഘങ്ങളുടെ കൈവശം 35 കോടി ചെറുകിട ആയുധങ്ങൾ ഉണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. കാമറൂണിൽനിന്നും ചാഡിൽനിന്നുമാണ് ആയുധങ്ങൾ അവിടെയെത്തുന്നത്. ലിബിയയാണ് ഇവ നൽകുന്നത്. നൈജീരിയയിൽ ആയുധനിർമാണം കുടിൽവ്യവസായമാണ്. വൻ എണ്ണക്കന്പനികളിൽനിന്ന് മോഷ്ടിക്കുന്ന എണ്ണയ്ക്കു പകരമായി ആയുധങ്ങൾ വാങ്ങുന്നു.
തീവ്രവാദത്തിന്റെ രൂപങ്ങൾ
നൈജീരിയിലെ ബഹുഭൂരിപക്ഷം മുസ്ലിംകളും തീവ്രവാദികളല്ല. എന്നാൽ, അതിവേഗത്തിൽ അവിടെ നടക്കുന്ന വർഗീയധ്രവീകരണം മറച്ചുവയ്ക്കാനുമാകില്ല. ഇതൊരു അന്തർദേശീയ രഹസ്യ അജണ്ടയാണെന്നുള്ള വാദവുമുണ്ട്. ദാരിദ്ര്യവും അഴിമതിയും അക്രമവും കൂടുതൽ അക്രമങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും വഴിമരുന്നിടും. സാധാരണക്കാരും അക്രമാസക്തരാകുന്നു. നൂറ്റാണ്ടുകളായി ക്രൈസ്തവരും മുസ്ലിംകളും സമാധാനപൂർവം ജീവിച്ചിരുന്ന നാട്ടിലാണ് തീവ്രവാദം അസമാധാനം വിതയ്ക്കുന്നത്.
വടക്കൻ നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്ന വിവേചനങ്ങൾ അസംഖ്യമാണ്. ചില ഗ്രാമങ്ങളിൽ മോസ്ക്കുകൾ പലതുണ്ട്. എന്നാൽ, ക്രൈസ്തവർക്ക് പള്ളികളില്ല. അവർ പള്ളിക്കൂടങ്ങളിൽ വേണം ആരാധന നടത്താൻ. പള്ളി പണിയാൻ സ്ഥലം കിട്ടുകയില്ല. മുസ്ലിം കുട്ടികൾക്ക് സ്കൂളുകളിൽ മതപഠന ക്ലാസുകളുണ്ട്, ക്രൈസ്തവർക്കില്ല. അവരും മുസ്ലിം മതപഠനം നടത്തിയാൽ മതിയത്രേ. ഇസ്ലാമിക ശരിയത്ത് നിയമങ്ങൾക്കു വഴങ്ങാൻ ക്രിസ്ത്യാനികൾ നിർബന്ധിക്കപ്പെടുന്നു. അവരും മോസ്ക്കുകളിലെ പ്രാർഥനകൾക്കു ഹാജരാകണം. പാന്റ്സിന് ഇറക്കം പാടില്ല, കാല്പാദങ്ങൾക്കു മുകളിൽ നിൽക്കണം. പുരുഷന്മാർ താടിമീശ വളർത്തണം. സ്ത്രീകൾ തല മറയ്ക്കണം. പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം നിഷിദ്ധമാണ്. പള്ളികളിൽ മണിയടിക്കാൻ പാടില്ല. നൈജീരിയയിൽ മാത്രമല്ല, സാഹെലിലെ ഇസ്ലാമിക ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇതാണു സ്ഥിതി. ഈ ഭീകരാവസ്ഥ ഐവറികോസ്റ്റ്, ടോഗോ, ബെനിൻ രാജ്യങ്ങളിലേക്കും പരക്കുകയാണ്. ബുർക്കിന ഫാസോയുടെ 40 ശതമാനത്തിലേറെ ഇസ്ലാമിക ഭീകരരുടെ നിയന്ത്രണത്തിലാണ്.
സാഹെലിലെ കത്തോലിക്കാസഭ ദുർഘട സാഹചര്യങ്ങളിലും കഴിയുന്നത്ര ശുശ്രൂഷകൾ ചെയ്യുന്നുണ്ട്. വിശ്വാസികളെ പ്രത്യാശയിൽ ഉറപ്പിച്ചുനിർത്തുകയാണ് സഭയുടെ ദുഷ്കരമായ ദൗത്യം. പലായനം ചെയ്തവർക്കുവേണ്ടി പുതിയ ഇടവകകൾ സ്ഥാപിക്കപ്പെടുന്നുണ്ട്. സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽനിന്ന് ആരെയും അകറ്റിനിർത്തുന്നില്ല. മിതവാദികളായ മുസ്ലിംകളും ആഫ്രിക്കൻ മതാചാരങ്ങൾ പിന്തുടരുന്നവരും ക്രൈസ്തവരെപ്പോലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരകളാണ്. ക്രൈസ്തവർ ഇല്ലാതായാൽ സാഹെലിലെ പ്രശ്നം തീരുമെന്നു കരുതുന്നവരുണ്ട്. അവർ പ്രശ്നത്തിന്റെയല്ല, പരിഹാരത്തിന്റെ ഭാഗമാണ്. സംഭാഷണത്തിന്റെയും സഹവർത്തിത്വത്തിന്റെയും ക്ഷമയുടെയും പാഠങ്ങൾ പഠിപ്പിക്കുന്ന സഭ, സംസ്കാരങ്ങളും മതങ്ങളും പരസ്പര ബഹുമാനത്തിൽ സഹവസിക്കുന്നതിന്റെ മാതൃകയാണു നൽകുന്നത്. വെറും 15,000 പേർ മാത്രമുള്ള കിഴക്കൻ ചാഡിലെ സഭ സുഡാനിൽനിന്നുള്ള ഒരു ലക്ഷം അഭയാർഥികൾക്ക് അഭയമേകുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.