Wednesday, March 6, 2024 12:58 AM IST
ഡോ. പോളി മാത്യു മുരിക്കൻ
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രിയയിലും നടപടിക്രമങ്ങളിലും ഒരു സ്ഥാനവും ഇല്ലെന്നും അവയ്ക്ക് പിടിക്കപ്പെട്ടാൽ മറ്റേതു പൗരനെപ്പോലെതന്നെ തുല്യമായ രീതിയിൽ പ്രോസിക്യൂഷനും വിചാരണ നടപടികൾക്കും ജനപ്രതിനിധികൾ വിധേയമാകണമെന്നുള്ള സുപ്രീംകോടതിയുടെ ഏഴംഗ വിശാലബെഞ്ചിന്റെ സീതാ സോറൻ കേസിലെ ഏകകണ്ഠമായ വിധിതീർപ്പ് പാർലമെന്ററി ജനാധിപത്യത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ പര്യാപ്തമാണ്. രാജ്യത്തെ പൊതുവായ നിയമങ്ങൾ തുല്യമായ രീതിയിൽ പാർലമെന്റ് അംഗങ്ങൾക്കും നിയമസഭാംഗങ്ങൾക്കും ബാധകമാണെന്നും ‘പാർലമെന്ററി പ്രിവിലേജ്’ എന്ന അതുല്യമായ അവകാശം സഭാംഗമെന്ന നിലയിലുള്ള കർത്തവ്യങ്ങൾ ഉത്തരവാദിത്വത്തോടെയും ഭയരഹിതമായും നിർവഹിക്കപ്പെടാൻ ലക്ഷ്യംവച്ചുള്ളതാണെന്നും അത് ഏതിനും എല്ലാത്തിനുമുള്ള ഒരു പ്രതിരോധമല്ലെന്നും വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്.
ജനാധിപത്യത്തിന്റെ മഹനീയ മാതൃകയായാണ് ഇന്ത്യയെ ലോക രാഷ്ട്രങ്ങൾ വിവക്ഷിക്കുന്നത്. എന്നാൽ നമ്മുടെ ഫെഡറൽ സംവിധാനത്തിന്റെ വിവിധ തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു വരുന്ന ജനപ്രതിനിധികൾ അധികാരദുർവിനിയോഗത്തിനും മൂല്യശോഷണത്തിനും വിധേയമാകപ്പെടുന്നത് നിയന്ത്രിക്കപ്പെടേണ്ടതാണ്. ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ മറവിൽ അനഭിലഷണീയമായ പ്രവണതകൾ പലപ്പോഴും കടന്നു വരുന്നു. സഭയ്ക്കുള്ളിൽ വോട്ടിനും ചോദ്യങ്ങൾക്കും വരെ കോഴ ആവശ്യപ്പെടുന്ന രീതിയിൽ കാര്യങ്ങൾ ചെന്നെത്തി. ഇത് തുടരുന്നത് പൗരന്റെ സംശുദ്ധമായ ജനാധിപത്യ പ്രക്രിയയ്ക്കുള്ള അവകാശത്തിനും നിയമ വാഴ്ചയ്ക്കും ഭീഷണിയാണ്. അഴിമതിയും കോഴയും ജനാധിപത്യ സംവിധാനത്തിന്റെ കോശങ്ങളെ കാർന്നുതിന്നുന്ന മാരകമായ രോഗങ്ങളാണെന്നുള്ള തിരിച്ചറിവിലാണ് സുപ്രീംകോടതിയുടെ വിധി വിശകലനവിധേയമാക്കപ്പെടുന്നത്. രാഷ്ട്രീയ രംഗത്തെ ശുദ്ധീകരണത്തിനും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രതിബദ്ധതാബോധം സൃഷ്ടിക്കുന്നതിനും വിധി സഹായകരമാകും.
അഴിമതിമുക്ത സമൂഹം
അഴിമതി ഇല്ലാത്ത ഒരു സമൂഹം ഉറപ്പാക്കാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്. അതുകൊണ്ടാണ് അഴിമതിക്കേസുകളിൾ മൃദു സമീപനം പാടില്ലെന്ന് നരേന്ദ്ര ത്രിവേദി കേസിൽ 2012ൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. കോടതിയുടെ ഊർജസ്വലമായ ജാഗ്രതയാണ് ഇവിടെ പ്രകടമാകുന്നത്. നിങ്ങൾ എത്രയോ ഉന്നതനാകട്ടെ, നിയമം നിങ്ങളേക്കാൾ മുകളിലാണ് എന്ന് അടിസ്ഥാന നിയമവാഴ്ച സിദ്ധാന്തത്തിലാണ് കോടതി മുറുകെപ്പിടിച്ചത്. മേലെ അറ്റം മുതൽ താഴെ അറ്റം വരെയും സമസ്ത മേഖലകളിലും അഴിമതി വ്യാപകമാകുന്പോൾ കോടതി ഭരണഘടനയോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാതെ അഴിമതിയെ ദൃഢനിശ്ചയത്തോടെ വീക്ഷിക്കുന്നു എന്നതിന്റെകൂടി പ്രതിഫലനമാണ് സീതാ സോറൻ കേസിലെ വിധി.
പൊതുജീവിതത്തിൽ ജനപ്രതിനിധികളും ഭരണാധികാരികളും പാലിക്കേണ്ടതായ ചില സവിശേഷ മൂല്യങ്ങളുണ്ട്. ഇംഗ്ലണ്ടിൽ റോളൻ പ്രഭുവിന്റെ 1995ലെ ഭരണ പരിഷ്കരണ റിപ്പോർട്ടിലെ ഒന്നാം വാല്യത്തിൽ ഇവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സത്യസന്ധത, വിശ്വാസ്യത, പ്രതിബദ്ധത, തുറന്ന സമീപനം, നേതൃപാടവം, ആദർശശുദ്ധി എന്നിവയാണ് അവ. ഈ മൂല്യങ്ങൾ അടിസ്ഥാനമാക്കിയാണ് ജനാധിപത്യ ഭരണഘടനാസ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്.
ഭരണഘടന എന്ന മൂലക്കല്ല്
നമ്മുടെ ഭരണഘടനയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാന രേഖ. റിപ്പബ്ലിക്കിനുള്ളിൽ അധികാരം കൈയാളുന്ന നിയമനിർമാണ സ്ഥാപനങ്ങളും ജനപ്രതിനിധികളും അവരുടെ അധികാരങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടന എന്ന മൗലിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. നീതിനിർവഹണ സംവിധാനത്തിൽ സുപ്രധാനമായ രണ്ട് ചുമതലകളാണ് ഭരണഘടന സുപ്രീംകോടതിക്ക് നൽകിയിരിക്കുന്നത്. നിയമവാഴ്ചയുടെ സംരക്ഷകനെന്ന ദൗത്യം അതിലൊന്ന്. നിയമനിർമാണ മണ്ഡലവും ഭരണകൂടവും കൈകാര്യം ചെയ്യുന്ന അധികാരങ്ങളുടെ പ്രവർത്തനവും വ്യാപ്തിയും പരിശോധിക്കുവാനുള്ള ചുമതല മറ്റൊന്ന്. ഈ രണ്ട് അധികാരങ്ങളാണ് ഇന്ത്യൻ സുപ്രീംകോടതിയെ ലോകത്തിലെതന്നെ മറ്റ് പരമോന്നത നീതിപീഠങ്ങളെക്കാൾ കൂടുതൽ ശക്തവും ശ്രേഷ്ഠവുമാക്കുന്നത്. നിയമ നിർമാണ പ്രക്രിയയിൽ കടന്നുവരുന്ന അതിരുവിട്ട പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും അതിരുകടന്നുള്ള പ്രവർത്തനങ്ങളെ അസ്ഥിരപ്പെടുത്താനും സുപ്രീംകോടതിക്കാവും.
നാം ഭരണഘടനയാൽ ഭരിക്കപ്പെടുന്നു. ഭരണഘടന ന്യായാധിപന്മാരാൽ വ്യാഖ്യാനിക്കപ്പെടുന്നു. ഇത്തരം വ്യാഖ്യാനവും നിയമത്തിന്റെ പ്രഖ്യാപനവും എല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണ്. വഴിതെറ്റി ഓടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാർഗഭ്രംശങ്ങളിൽനിന്നും ധർമഭ്രംശങ്ങളിൽനിന്നും, നിയമനിർമാണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും നേർവഴിക്കും നയിക്കേണ്ടതായ ചുമതല സുപ്രീംകോടതിക്കുണ്ട്. ആ ചുമതലയുടെ നിർവഹണമാണ് കോടതിയുടെ വിധിന്യായത്തിലൂടെ പ്രകടമാകുന്നത്.
ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ സ്ഥാപനങ്ങളാണ് പാർലമെന്റും നിയമനിർമാണ സഭകളും. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ യഥാർഥ കാവൽഭടനും ഭരണനിർവഹണ സംവിധാനത്തിന്റെ ഹൃദയവും സാമൂഹ്യ ക്ഷേമത്തിന്റെയും ദേശവികാരത്തിന്റെയും ദിശ നിശ്ചയിക്കുന്ന റഡാറുമാണത്. പാർലമെന്റിൽ നിർവഹിക്കപ്പെടുന്നത് വെറും ഔദ്യോഗിക കൃത്യനിർവഹണം മാത്രമല്ല, അതിനേക്കാൾ ശ്രേഷ്ഠവും ഗൗരവമാർന്നതുമായ ഭരണഘടനാദൗത്യമാണ്. അതിനാലാണ് അംഗങ്ങൾക്ക് സഭയിൽ സ്വതന്ത്രമായി സംസാരിക്കാനും നിർഭയം സഭാ നടപടികളിൽ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്തുവാനുമുള്ള അവകാശം ഭരണഘടനയുടെ 105, 194 അനുഛേദങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അതിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തന ശൈലിയാണ് അംഗങ്ങൾ പ്രകടിപ്പിക്കേണ്ടത്.
സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയാണ് ജനാധിപത്യം. രാജ്യം നേടിയ സ്വാതന്ത്ര്യം ജനങ്ങളുടെ സ്വാതന്ത്ര്യമാക്കി മാറ്റിയ ചുരുക്കം ചില രാഷ്ട്രങ്ങളിലൊന്നാണ് നമ്മുടെ രാജ്യം. അതൊരു രാഷ്ട്രീയ അത്ഭുതമായിരുന്നു. ജനപ്രതിനിധിസഭകളാണ് ആ അത്ഭുതത്തിന്റെ ഇന്നത്തെ പ്രതീകം. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതും തുടർച്ചയിലേക്കു നയിക്കേണ്ടതും പാർലമെന്റും ജനപ്രതിനിധി സഭകളുമാണെന്നിരിക്കേ ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത അനാരോഗ്യപരമായ പ്രവണതകൾ പാർലമെന്ററി സ്ഥാപനങ്ങൾ അവലംബിച്ചുകൂടാ.
മാറ്റങ്ങൾക്കു വഴിതെളിച്ച ചരിത്രവിധി
സീതാ സോറൻ കേസിലെ സുപ്രീംകോടതി വിധി പാർലമെന്ററി സ്ഥാപനങ്ങളുടെ പരിശുദ്ധി സംരക്ഷിക്കുവാൻ തുടക്കമാകും എന്ന കാര്യത്തിൽ സംശയമില്ല. പാർലമെന്ററി പ്രിവിലേജിന്റെ ഉദ്ദേശ്യശുദ്ധിയും ആവശ്യകതയും നോക്കാതെ എന്തിനും ഏതിനും അത് ഒരു പ്രതിരോധമായും പരിരക്ഷയായും ജനപ്രതിനിധികൾ ഉപയോഗിക്കുന്നതും ചോദിച്ചുവാങ്ങുന്നതും ഇല്ലാതാകും. വിധിയോടുകൂടി ‘പ്രിവിലേജ്’ എന്ന സുരക്ഷാകവചം പാർലമെന്ററി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന ക്രിമിനൽ കുറ്റങ്ങൾക്കുള്ള പ്രതിരോധമല്ലാതായി. ഏതാണ്ട് 25 വർഷങ്ങൾക്കു മുന്പ് 1998ൽ നരസിംഹ റാവു കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ വ്യാഖ്യാനത്തിലൂടെ ലഭിച്ചുവന്നിരുന്ന നിയമപരിരക്ഷയാണ് സീതാ സോറൻ കേസിലെ വിധിയിലൂടെ ഇല്ലാതാകുന്നത്.
റിപ്പബ്ലിക്കിൽ ആരും ‘സൂപ്പർ’ പൗരന്മാരല്ല
റിപ്പബ്ലിക്കൻ സങ്കല്പത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ഭരണഘടനയിൽ ‘സൂപ്പർ’ പൗരന്മാരെന്ന പദവി ആർക്കും അവകാശപ്പെടാനാവില്ല. സഭയുമായി ബന്ധപ്പെട്ടതും സഭയ്ക്കുള്ളിലെ നടപടിക്രമങ്ങളുടെ ഭാഗമായതുമായ വിഷയങ്ങൾക്ക് അംഗങ്ങൾക്ക് പ്രിവിലേജ് എന്ന സംരക്ഷണത്തിന് അർഹതയുണ്ടെന്നായിരുന്നു നരസിംഹ റാവു കേസിലെ ഭൂരിപക്ഷ വിധി. അതുപ്രകാരം സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതുമായി ബന്ധപ്പെട്ടും വോട്ടു രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും അംഗങ്ങൾ കോഴ ആരോപണം നേരിടേണ്ടി വന്നാൽ പ്രോസിക്യൂഷൻ നടപടികൾക്കു ‘പ്രിവിലേജ്’ എന്ന പേരിലുള്ള സവിശേഷ അവകാശം ഒരു പ്രതിരോധമാണെന്നായിരുന്നു കണ്ടെത്തൽ. ഈ കണ്ടെത്തലാണ് വിശാല ബെഞ്ചിന്റെ ഏകകണ്ഠമായ സുപ്രധാന വിധിയിലൂടെ അസ്ഥിരപ്പെട്ടത്.
വിശേഷഭാഗ്യം സവിശേഷ അവകാശം
‘പ്രിവിലേജ്’ എന്ന പേരിൽ അറിയപ്പെടുന്ന പാർലമെന്റ്, നിയമസഭാംഗങ്ങൾക്കായുള്ള സവിശേഷാവകാശം ഇന്ന് ഒരു ഭരണഘടനാവകാശമായി രൂപാന്തരപ്പെട്ടുകഴിഞ്ഞു. എന്നാൽ അത് പരമവും സന്പൂർണവുമായ ഒന്നല്ല. ഭരണഘടനാപരമായ നിയന്ത്രണങ്ങൾക്ക് ഈ പ്രത്യേകാവകാശം വിധേയമാണ്. ഈ അവകാശ സംരക്ഷണത്തിന്റെ വ്യാപ്തി നിർണയിക്കാനും ആവശ്യകത വിലയിരുത്താനും കോടതിക്ക് കഴിയുമെന്നാണ് അമരീന്ദർ സിംഗ് കേസിൽ 2007ൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.
പാർലമെന്ററി പ്രിവിലേജിന്റെ വ്യാപ്തിയുമായി ബന്ധപ്പെട്ട് കേശവ് സിംഗ് മുതൽ രമേശ് ബിദൂരി വരെ നീളുന്ന കോടതിവിധികളുടെ ഒരു ചരിത്രം തന്നെ നമുക്കു മുന്നിലുണ്ട്. പാർലമെന്ററി പ്രിവിലേജും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ എൻ. റാം കേസിലും രാജാറാം പാൽ കേസിലും വിശകലനത്തിന് വിധേയമായി.
അഴിമതിയുടെ അവകാശപത്രമല്ലത്
പാർലമെന്ററി പ്രിവിലേജ് അഴിമതിയുടെ അധികാര പത്രമല്ല. പൊതു നിയമങ്ങളിൽനിന്നും ശിക്ഷാ നിയമങ്ങളിൽനിന്നും ജനപ്രതിനിധികൾക്ക് ഒഴിവു നൽകുന്ന പ്രമാണ രേഖയായി അതിനെ കാണാനുമാവില്ല. നരസിംഹ റാവു കേസിലെ വിധി ശരിയായ ദിശയിലുള്ളതല്ലെന്നും ഉചിതമായ സന്ദർഭത്തിൽ പുനഃപരിശോധിക്കപ്പെടുമെന്നും സുപ്രീംകോടതി കൽപ്പനാ മേത്ത കേസിൽ 2018ൽ വ്യക്തമാക്കിയതാണ്. ആ സന്ദർഭമാണ് സീത സോറൻ കേസിലൂടെ സംജാതമായത്. 2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണ കേസിലാണ് സീതാ സോറനെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ജനപ്രതിനിധികൾ പൊതുസേവകരാണ്. പാർലമെന്ററി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് അംഗങ്ങൾ കോഴ ആവശ്യപ്പെടുന്നത് അധികാര ദുർവിനിയോഗമാണെന്നാണ് ബ്രിട്ടീഷ് കോടതി പ്രമാദമായ ക്യൂറി കേസിൽ 1992ൽ വ്യക്തമാക്കിയത്. അമേരിക്കൻ സുപ്രീംകോടതി ബ്രൂസ്റ്റർ കേസിലും സമാന നിഗമനത്തിലെത്തിച്ചേർന്നു. നരസിംഹ റാവു കേസിലെ ന്യൂനപക്ഷ വിധിയിലെ സുപ്രധാന കണ്ടെത്തലുകളാണ് വിശാല ബെഞ്ച് 135 പേജുള്ള വിധിന്യായത്തിലൂടെ അംഗീകരിച്ചത്.
മൂല്യങ്ങളുടെ കലവറ
മൂല്യങ്ങളുടെ കലവറയാണ് നമ്മുടെ ഭരണഘടന. ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വസത്തിനനുസൃതമായ പെരുമാറ്റവും പ്രവർത്തന രീതിയുമാണ് ജനപ്രതിനിധികളിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾ അധികാര ദുർവിനിയോഗം നടത്തിയാൽ ഭരണഘടനാ സങ്കല്പങ്ങൾ ഇല്ലാതാകും. അഴിമതിയും കൈക്കൂലിയും ഭരണഘടനാതത്വങ്ങൾക്കു ചേരുന്നതല്ല. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതാവകാശം രാഷ്ട്രഘടനയുടെ ഭാഗമാണ്. ജനാധിപത്യ പാർലമെന്ററി സംവിധാനത്തിൽ ചുമതലകൾ നിർവഹിക്കുന്നവർ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. അത് എല്ലായ്പ്പോഴും നിയമാനുസൃതമായിരിക്കുകയും വേണം.