Thursday, March 7, 2024 12:07 AM IST
നോർത്ത് ബ്ലോക്ക് / സെബിൻ ജോസഫ്
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വിധിച്ചെങ്കിലും വിവരം പരസ്യപ്പെടുത്തുന്നത് വൈകിക്കാനുള്ള ശ്രമത്തിലാണ് ബോണ്ട് വിതരണക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരം തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറുന്നതിനുള്ള കാലാവധി അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കേ എസ്ബിഐ വിചിത്ര ഹർജിയുമായി സുപ്രീംകോടതിക്കു മുന്നിലെത്തി.
ജൂണ്‍ 30 വരെ സമയം അനുവദിക്കണമെന്നായിരുന്നു ഹർജി. 2018 ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇലക്ടറൽ ബോണ്ടുകളിൽ 22,217 എണ്ണം 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ വിതരണം ചെയ്തിട്ടുണ്ട്. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ 29 ശാഖകളിലൂടെയാണു വിതരണം ചെയ്തത്.
വാങ്ങുന്നവരുടെയും ബോണ്ട് സ്വീകരിച്ച് പണമാക്കി മാറ്റുന്ന രാഷ്ട്രീയ പാർട്ടികളുടെയും വിവരം വിശകലനം ചെയ്യുന്നതിനായി മൊത്തം 44,437 ഡാറ്റകൾ പരിശോധിക്കേണ്ടിവരുമെന്ന് എസ്ബിഐ സുപ്രീംകോടതിയെ അറിയിച്ചു. മൂന്നാഴ്ചകൊണ്ട് ഇത്രയും വിവരം പരിശോധിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. എസ്ബിഐക്കെതിരേ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ ‘മൊദാനി’ കുടുംബത്തിന്റെ ഭാഗമായെന്ന് രാഹുൽ ഗാന്ധിയും, രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ ബിജെപി പരിചയാക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുറ്റപ്പെടുത്തി. ബിജെപിയെ സഹായിക്കുന്ന എസ്ബിഐക്കെതിരേ സിപിഎമ്മും രംഗത്തുവന്നു.
ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്നും പൗരന്മാരുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നുമുള്ള ചരിത്രവിധി ഫെബ്രുവരി 15നാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്, ഇലക്ടറൽ ബോണ്ടുകൾ നൽകുന്നത് എസ്ബിഐ നിർത്തണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വഴി ബോണ്ടുകൾ സ്വീകരിച്ചവരുടെ വിവരം പ്രസിദ്ധീകരിക്കണമെന്നും ഏകകണ്ഠമായി വിധിച്ചു. ഈ മാസം 13 മുതൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിൽ വിവരം പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു ഉത്തരവ്. ഇതിനായി ഈ മാസം ആറിനകം ബോണ്ട് നൽകിയവരുടെയും വാങ്ങിയവരുടെയും വിവരം എസ്ബിഐ തെരഞ്ഞെടുപ്പു കമ്മീഷന് നൽകണമെന്നും ഉത്തരവിട്ടു.
വിചിത്ര വാദം
22,217 ബോണ്ടുകളിൽ പരിശോധന നടത്താൻ നാലു മാസത്തെ സമയം വേണമെന്നാണ് എസ്ബിഐയുടെ ആവശ്യം. എസ്ബിഐയുടെ 29 ശാഖകളിൽ എതു ശാഖയിൽനിന്ന് ബോണ്ട് വാങ്ങിയാലും വാങ്ങുന്ന വ്യക്തിയുടെ വിവരങ്ങൾ സീൽ ചെയ്ത കവറിലാക്കി മുംബൈയിലെ കോർപറേറ്റ് ഓഫീസിലേക്ക് അയയ്ക്കും. 15 ദിവസത്തിനുള്ളിൽ ബോണ്ടിനെ പണമാക്കി മാറ്റുന്ന രാഷ്ട്രീയ പാർട്ടികൾ ഏതു ശാഖയിലാണോ ഇടപാട് നടത്തുന്നത് അവിടെനിന്നു വിവരം സീൽ ചെയ്ത കവറിൽ മുംബൈയിലെ ശാഖയിലേക്ക് അയയ്ക്കുന്നു. ഡിജിറ്റൈസേഷൻ പൂർണമായ, യുപിഐ പേമെന്റിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യത്തെ പ്രധാന ബാങ്ക് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളവയാണ് ഇക്കാര്യം.
ബോണ്ട് വാങ്ങുന്ന വ്യക്തികളുടെ കെവൈസി, അപേക്ഷാ ഫോം, പേഇൻ സ്ലിപ്, ഇന്ത്യൻ പൗരനാണെന്നു തെളിയിക്കുന്ന രേഖയുടെ പകർപ്പ്, കെവൈസി രേഖകളായ ആധാർ, പാൻ എന്നിവയുടെ പകർപ്പും കന്പനി, സംഘടന, ട്രസ്റ്റ് എന്നിവയാണെങ്കിൽ അവയുടെ രേഖകളുടെ പകർപ്പ്, ബാങ്കിംഗ് വിവരം എന്നിവയുമാണ് മുംബൈയിലെ എസ്ബിഐ ഓഫീസിലേക്ക് അയയ്ക്കുന്നത്. രാഷ്ട്രീയപാർട്ടികളുടെ കറന്റ് അക്കൗണ്ട് രേഖകളും കെവൈസി വിവരവും മുംബൈയിലേക്ക് അയയ്ക്കും.
ഡൽഹി മെയിൻ ബ്രാഞ്ചിൽനിന്നു ബോണ്ട് വാങ്ങി കോൽക്കത്ത മെയിൻ ബ്രാഞ്ചിൽ പണമാക്കിയാൽ ഇവിടെ രണ്ടു ബ്രാഞ്ചിൽനിന്നുള്ള വിവരം മുംബൈയിലെത്തണം. സീൽ ചെയ്ത കവറിൽ പേപ്പറിലുള്ള രേഖകൾ ഡിജിറ്റലാക്കാനുള്ള കാലതാമസമാണ് എസ്ബിഐ സുപ്രീംകോടതിയിൽ ചോദിക്കുന്നത്. എന്നാൽ, ബോണ്ട് നൽകുന്പോഴും പണമാക്കുന്പോഴും ഈ വിവരങ്ങൾ ഡിജിറ്റലാക്കുന്നുണ്ട്. ഈ ഡിജിറ്റൽ വിവരം കൈമാറിയാൽ പോരെയെന്നാണു മറുചോദ്യം.
പിന്നിൽ തെരഞ്ഞെടുപ്പ്?
ഈ മാസം 13 മുതൽ പൊതുജനങ്ങൾക്കു ലഭ്യമാകേണ്ടിയിരുന്ന വിവരങ്ങൾ വൈകിക്കുന്നതിനു പിന്നിൽ ലോക്സഭാ തെരഞ്ഞെടുപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാണ് ഇലക്ടറൽ ബോണ്ട് നടപ്പിലാക്കുന്നത് എന്നായിരുന്നു സർക്കാർ ഭാഷ്യം.
ഫണ്ട് നൽകുന്നവരുടെ വിവരം അജ്ഞാതമായിരിക്കുമെന്നും പണത്തിന്റെ അളവ് ഒരിക്കലും വെളിപ്പെടുത്തില്ലെന്നുമാണ് അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചത്. പദ്ധതി നടപ്പിലാക്കിയ ഉടൻതന്നെ നിരവധിപ്പേർ ഇതു ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോണ്‍ഗ്രസിനും മറ്റു പാർട്ടികൾക്കും ഫണ്ട് ലഭിച്ചെങ്കിലും ബിജെപിക്കു ലഭിച്ച ഫണ്ട് പതിന്മടങ്ങാണ്. വിവരം പുറത്തായാൽ ആരെല്ലാം ഫണ്ട് നൽകിയെന്ന വിവരം പുറത്തുവരും.
പല സ്രോതസുകളിൽനിന്നും പണം എത്തിയിട്ടുണ്ടെന്നും വിവരം പുറത്തുവന്നാൽ ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പു പ്രകടനത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് പൊതു വിലയിരുത്തൽ. അതിനാൽ, എസ്ബിഐയെക്കൊണ്ട് മനഃപൂർവം വിവരം വൈകിക്കുകയാണെന്ന് ആരോപണമുണ്ട്. 2018-2023 കാലയളവിൽ 12,008 കോടി രൂപയുടെ ബോണ്ടുകളിൽ 55 ശതമാനമായ 6,564 കോടി രൂപ ബിജെപിക്ക് ലഭിച്ചു. അഞ്ചു വർഷത്തിനിടെ ബോണ്ടുകളുടെ 9.5 ശതമാനം മാത്രമാണു കോണ്‍ഗ്രസിനു ലഭിച്ചത്.
ബിജെപിയുടെ മൊത്തം സംഭാവനയുടെ 52 ശതമാനത്തിലധികം വന്നത് 5,272 കോടിയോളം രൂപയുടെ ഇലക്ടറൽ ബോണ്ടുകളിൽനിന്നാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനും ഇലക്ടറൽ ബോണ്ട് വഴിയുള്ള പണം ബിജെപി വിനിയോഗിച്ചെന്നാണ് ആരോപണം. സത്യം പുറത്തുകൊണ്ടുവരാൻ സുപ്രീംകോടതി നിർദേശിച്ചിട്ടും വൈകിക്കുന്നതിനു പിന്നിൽ തെരഞ്ഞെടുപ്പു പേടിതന്നെയാണ്.
ഇലക്ടറൽ ബോണ്ട് സ്കീം
പേരും വിവരവും വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്കു പണം നൽകുന്നതാണ് പദ്ധതി. പ്രോമിസറി നോട്ടും പലിശരഹിത ബാങ്കിംഗും ഉള്ളതാണ് ഇലക്ടറൽ ബോണ്ട്. ഒരു കോടി, 10 ലക്ഷം, ഒരു ലക്ഷം, 10,000 തുടങ്ങിയ ഗുണിതങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദിഷ്ട ശാഖകളിലൂടെ ബോണ്ട് ലഭ്യമാകും. പരമാവധി പരിധി നിശ്ചയിക്കാത്തതിനാൽ എത്ര കോടി വേണമെങ്കിലും നൽകാം. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ ഇൻകോർപറേറ്റ് ചെയ്ത സംവിധാനത്തിനോ ബോണ്ട് വാങ്ങാം.