Wednesday, March 13, 2024 12:18 AM IST
കെ.കെ. രമ എംഎൽഎ
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ ഓരോ മനുഷ്യന്റെയും ഹൃദയത്തിലെ തീരാവേദനയുടെയും അടങ്ങാത്ത വിങ്ങലിന്റെയും അപരനാമമായി അവൻ ഇപ്പോഴും ജീവിച്ചിരിക്കുകയാണ്. മൂന്നുദിവസം പട്ടിണിക്കിട്ട്, തുണിയുരിഞ്ഞ് ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാക്കി, നികൃഷ്ടം മർദിച്ച് ആ കുഞ്ഞിനെ മരണത്തിലേക്കു വലിച്ചെറിഞ്ഞവർ ആ കാന്പസിലെ എസ്എഫ്ഐയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളാണെന്ന വിവരം അക്ഷരാർഥത്തിൽ നടുക്കമുളവാക്കുന്നു.
അപരശബ്ദത്തെ സംഗീതമായാസ്വദിച്ചൊരു പ്രസ്ഥാനത്തിന്റെ പുതുതലമുറ ഇങ്ങനെയായിത്തീർന്നതിന്റെ ചരിത്രപരവും വസ്തുതാപരവുമായ രാഷ്ട്രീയ പരിണാമങ്ങളെയാണ് തീർച്ചയായും കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി വി.എസും വിജയൻ മാഷും മുതൽ ടി.പി. ചന്ദ്രശേഖരൻ വരെയുള്ളവർ പദവിനഷ്ടവും പറുദീസാനഷ്ടവും മുതൽ പ്രാണനഷ്ടം വരെ സഹിച്ച് ഈ മണ്ണിൽ ചർച്ചയ്ക്കു വച്ചത് എന്നതാണ് തീർച്ചയായും ഈ സന്ദർഭത്തിൽ നാം ഓർത്തെടുക്കേണ്ടത്.
സിദ്ധാർഥൻ എസ്എഫ്ഐക്കാരനാണെന്ന പ്രതിരോധമാണ് സിപിഎം ആദ്യമുയർത്തിയത്. ഭരണസ്വാധീനമുപയോഗിച്ച് യഥാർഥ പ്രതികളെ ഒളിപ്പിച്ചുവച്ച്, മറ്റേതെങ്കിലും ബലിയാടുകളുടെ തലയിൽ ആ മരണം കെട്ടിവച്ച്, ഒരു ‘രക്തസാക്ഷി’യെക്കൂടി ‘സൃഷ്ടിച്ചെ’ടുക്കാനായി നടത്തിയ ആ ശ്രമം കൊലപാതകത്തേക്കാൾ ക്രൂരമല്ലാതെ മറ്റെന്താണ്? വളരെ രഹസ്യമായി ചില വിവരങ്ങൾ സിദ്ധാർഥന്റെ മാതാപിതാക്കൾക്കു കൈമാറാൻ പൂക്കോട് വെറ്ററിനറി കോളജിലെ അപൂർവം ചില വിദ്യാർഥികൾ നടത്തിയ വളരെ സാഹസികമായ ഇടപെടലുകളില്ലായിരുന്നെങ്കിൽ സിദ്ധാർഥന്റെ ബലികുടീരത്തിൽനിന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണപര്യടനം ആഘോഷപൂർവം ആരംഭിക്കുന്നത് നമുക്കു കാണേണ്ടിവന്നേനെ.
പാർട്ടി ക്രിമിനലുകളെ താലോലിക്കുന്ന പോലീസ്
സിദ്ധാർഥൻ എസ്എഫ്ഐക്കാരനാണെന്ന വാദമുയർത്തുന്ന സിപിഎം ഹാൻഡിലുകളോട് വളരെ ലളിതമായ ഒരു ചോദ്യമേ ജനാധിപത്യ കേരളത്തിന് ചോദിക്കാനുള്ളൂ. തങ്ങൾക്ക് വഴങ്ങാത്ത ഒരു എസ്എഫ്ഐക്കാരനുപോലും നിങ്ങൾ വിധിക്കുന്ന നീതി ഇത്ര ക്രൂരവും പൈശാചികവുമാണെങ്കിൽ, എസ്എഫ്ഐ അല്ലാത്തൊരാൾ എങ്ങിനെയാവും നിങ്ങളടക്കി ഭരിക്കുന്ന ഒരു കാന്പസിൽ പരിചരിക്കപ്പെടുക? ഇതിനെ ആൾക്കൂട്ടാക്രമണമായൊക്കെ വെള്ളപൂശാൻ നടത്തുന്ന ശ്രമങ്ങൾക്കൊക്കെ ഈ ഹത്യയുടെ രാഷ്ട്രീയ രക്ഷിതാക്കളെ രക്ഷപ്പെടുത്താൻ മാത്രമുള്ള കുടിലശ്രമമല്ലാതെ മറ്റൊന്നുമല്ല. എസ്എഫ്ഐ എതിർ സംഘടനാ പ്രവർത്തനം അസാധ്യമാക്കി അടക്കിഭരിക്കുന്നൊരു കാന്പസിൽ, ഹോസ്റ്റലിന്റെ നടുമുറ്റത്ത് വിദ്യാർഥി-വിദ്യാർഥിനികളാകെ കണ്ടുനിൽക്കെ ഒരു വിദ്യാർഥിയെ തുണിയുരിച്ച് ബെൽറ്റും മറ്റായുധങ്ങളുമുപയോഗിച്ച് എസ്എഫ്ഐ യൂണിയൻ ചെയർമാന്റെയും യൂണിറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ മണിക്കൂറുകളും ദിവസങ്ങളുമെടുത്ത് ഭീകരമായ മർദനം നടത്തി മരണത്തിലേക്കു വലിച്ചെറിഞ്ഞൊരു കിരാതകൃത്യത്തെ, ഇന്നാട്ടിലെ ഓരോ ജനാധിപത്യവിശ്വാസിയും എസ്എഫ്ഐ നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന് അക്ഷരം തെറ്റാതെ വിളിച്ചുപറയുക തന്നെ വേണം.
കേസിന്റെ പ്രാഥമിക തെളിവുകളൊക്കെ നശിപ്പിക്കാനും വെള്ളം ചേർക്കാനും വൈരുധ്യങ്ങൾ നിറയ്ക്കാനുമെല്ലാമുള്ള സാവകാശമെടുത്തതിനുശേഷം കേസ് ഇപ്പോൾ സിബിഐക്ക് വിട്ടതായുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. പിണറായി വിജയന്റെ പോലീസ് ഭരണം ക്രിമിനലുകളെ, വിശേഷിച്ച് പാർട്ടി ക്രിമിനലുകളെ ഏതുവിധമാണ് താലോലിച്ചുപോരുന്നതെന്ന് പലകുറി കണ്ടൊരു നാടിന് സിദ്ധാർഥന്റെ കൊലപാതകത്തിൽ എന്തെങ്കിലും നീതി ലഭ്യമാകുമെന്ന് ഒരു പ്രതീക്ഷയുമില്ല. വലിയ ജനകീയമുന്നേറ്റം ഇത്തരം വിഷയങ്ങളിൽ വളർത്തിക്കൊണ്ടുവരികയെന്നതുതന്നെയാണ് പ്രധാനം.
ഉത്തരവാദികളെ മുഴുവൻ പുറത്താക്കിയെന്ന വീന്പുപറച്ചിലുമായാണ് എസ്എഫ്ഐ നേതാക്കൾ ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്. ഏതെങ്കിലും യൂണിയൻ ചെയർമാനെയോ യൂണിറ്റ് സെക്രട്ടറിയേയോ പുറത്താക്കി പുണ്യാളൻ ചമഞ്ഞിരിക്കാൻ ഒരു കാരണവശാലും ഈ വിഷയത്തിൽ എസ്എഫ്ഐക്കോ സിപിഎം നേതൃത്വത്തിനോ കഴിയില്ലെന്ന കാര്യം തീർച്ചയാണ്. കാരണം, പൂക്കോട് വെറ്ററിനറി കോളജിൽ നാം കണ്ടത് ഏതെങ്കിലും അവിവേകികളായ എസ്എഫ്ഐ നേതാക്കളുടെ ഒറ്റപ്പെട്ട ക്രിമിനലിസമല്ല. മറിച്ച്, കാന്പസിലും തെരുവിലും തൊഴിലിടത്തിലും പൊതുസമൂഹത്തിലും പിണറായിസ്റ്റ് സിപിഎം വളർത്തിയെടുത്ത സോഷ്യൽ ഫാസിസത്തിന്റെ ഒരു മിനിയേച്ചർ മാത്രമാണ് നാം പൂക്കോട് കണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് യൂണിറ്റ് നേതാക്കളെ പേരിന് പുറത്താക്കി മാലാഖ ചമയുന്ന സിപിഎമ്മും എസ്എഫ്ഐയും ജനാധിപത്യ കേരളത്തിനു മുന്നിലെ ഏറ്റവും പരിഹാസ്യമായ ചിത്രം മാത്രമാണ്.
കൊടികുത്തി വാഴുന്ന പിണറായിരാജ്
ഭയം വിതച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കൊന്നും സർവ ജീവിതമണ്ഡലങ്ങളെയും വിമർശനങ്ങളില്ലാതെ വരുതിയിലാക്കുന്ന പിണറായിരാജാണ് കേരളത്തിലെ സിപിഎമ്മിൽ എത്രയോ പതിറ്റാണ്ടായി കൊടികുത്തി വാഴുന്നത്. ഏതെങ്കിലും യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കി ഉത്തരവാദിത്വമൊഴിയുന്ന ലജ്ജാകരമായ അടവുകൾക്കപ്പുറം എസ്എഫ്ഐ അടക്കമുള്ള സർവ വർഗ, ബഹുജന സംഘടനകളെയും ആയുധമണിയിച്ച് അരാഷ്ട്രീയവത്കരിച്ച പിണറായി ലൈനിനെ ആ സംഘടനയിൽനിന്ന് പുറത്താക്കാനുള്ള സമരം നയിക്കാൻ നിങ്ങൾക്ക് രാഷ്ട്രീയമായ തന്റേടമോ സത്യസന്ധതയോ ഉണ്ടോ എന്ന ചോദ്യമാണ് കേരളീയ പൊതുസമൂഹം തീർച്ചയായും സിപിഎമ്മിൽ അവശേഷിക്കുന്ന അപൂർവം കമ്യൂണിസ്റ്റുകാർക്കു മുന്നിൽ വയ്ക്കുന്നത്.
ചന്ദ്രശേഖരൻ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽനിന്ന് അപ്പീൽ വിധി വരുന്നതിന് എട്ടോ ഒന്പതോ ദിവസം മുന്പാണ് സിദ്ധാർഥനെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തങ്ങളുടെ കള്ളക്കച്ചവട മൂലധന രാഷ്ട്രീയത്തോട് വിനീതവിധേയരല്ലാത്തവരെ എന്തുചെയ്യുമെന്ന് അന്പത്തിയൊന്ന് വെട്ടുകൾകൊണ്ട് പാർട്ടിക്കകത്തും പുറത്തും രക്തസന്ദേശം നൽകാനുറപ്പിച്ച് സിപിഎമ്മിലെ മുഖ്യനേതൃത്വം നേരിട്ട് ആസൂത്രണം ചെയ്ത അരുംകൊലയാണ് ചന്ദ്രശേഖരന്റേതെന്ന് അപൂർവം ന്യായീകരണത്തൊഴിലുകാരൊഴികെ ഇന്ന് കേരളം ഏറെക്കുറെ ഐകകണ്ഠ്യേന അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. “വിശ്വാസങ്ങളുടെ അക്രമാസക്തമായ അടിച്ചേൽപ്പിക്കലിൽ അല്ല, ആശയങ്ങളുടെ സമാധാനപരമായ കൈമാറ്റത്തിലാണ് ജനാധിപത്യം അഭിവൃദ്ധിപ്പെടുന്നത്. രാഷ്ട്രീയ അക്രമം ജനാധിപത്യ തത്വങ്ങളുടെ വേരിനെ കാർന്നുതിന്നുന്ന വിഷമാണ് ’’ എന്ന അമർത്യാ സെന്നിന്റെ നിരീക്ഷണമാണ് ടി.പി. വധക്കേസ് അപ്പീൽ വിധിയിൽ കേരള ഹൈക്കോടതി ഉദ്ധരിച്ചിരിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.
ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അന്നുമുതൽ ഇന്നുവരെ ഞങ്ങളും കേരളത്തിന്റെ ജനാധിപത്യ മനഃസാക്ഷിയും നിസംശയം മുന്നോട്ടുവച്ച ഉന്നതഗൂഢാലോചനയെന്ന ഏറ്റവും ഗുരുതരവും ഗൗരവതരവുമായ വാദത്തിനാണ് കേരളത്തിലെ സമുന്നത കോടതി അപ്പീൽ വിധി പ്രഖ്യാപനത്തിലൂടെ അടിവരയിട്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ കൊലപാതകക്കേസിൽ അപ്പീൽ വേളയിൽ ഗൂഢാലോചനക്കാർ ശിക്ഷിക്കപ്പെടുന്ന അപൂർവതയാണ് ടി.പി. കേസിൽ ഉണ്ടായിരിക്കുന്നത്. അതും രണ്ട് ജില്ലയിലെ നേതാക്കന്മാർ എന്നത് നാം പ്രത്യേകം കാണേണ്ടതുണ്ട്. ഇതാണ് ഞങ്ങൾ അന്നുമുതലിന്നോളം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന കാര്യം. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നേതാക്കൾ ഉൾപ്പെട്ടൊരു കൊലപാതകം അതിന് മുകളിലുള്ള നേതൃത്വമറിയാതെ നടക്കില്ല; സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിൽ എന്നത് നിസ്തർക്കമായ കാര്യമാണ്.
ടി.പി. കേസിലെ മാസ്റ്റർ ബ്രെയിന്
ആരാണ് ടി.പി. കേസിലെ മാസ്റ്റർ ബ്രെയിന് എന്ന ചോദ്യം, ആരാണ് ആ വധശിക്ഷാവിധിയിൽ ഒപ്പു ചാർത്തിയ മാസപ്പടി പിവിയെന്ന ചോദ്യം തീർച്ചയായും കേരളം മറക്കുകയുമില്ല, പൊറുക്കുകയുമില്ല. ടി.പി. കേസ് അന്വേഷണം വഴിതെറ്റിക്കാൻ നടത്തിയ കൊലവണ്ടിയിലെ ‘മാഷാ അള്ളാ’ സ്റ്റിക്കറൊട്ടിക്കൽ സത്യത്തിൽ എത്ര നീചമായ പ്രയോഗമാണ്? ടി.പി. കേസിൽ ഒരു ന്യൂനപക്ഷ സമുദായത്തെ വേട്ടയ്ക്കെറിഞ്ഞുകൊടുത്ത് കൈകഴുകാൻ ശ്രമിച്ചവരാണ് ഈ തെരഞ്ഞെടുപ്പുകാലത്ത് ന്യൂനപക്ഷ പ്രേമം ഹോൾസെയിൽ ഡീൽ ചെയ്ത് പരിഹാസ്യത വാരിച്ചൂടുന്നത്! ‘മാഷാ അള്ളാ’ സ്റ്റിക്കർ വ്യാജമാണെന്ന് കണ്ടെത്തും മുന്പ് സിപിഎം ചാനൽ കൈരളി, കൊലയ്ക്കു പിന്നിൽ എൻഡിഎഫ് സംഘമെന്ന് ന്യൂസ് ഫ്ളാഷ് ചെയ്തതും പിണറായി വിജയൻ മതതീവ്രവാദികളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതുമെല്ലാം കേരളം കൃത്യമായിത്തന്നെ ഓർത്തുവച്ചിട്ടുണ്ട്. ടി.പി. വധത്തിലെ ഗൂഢാലോചന എവിടെ തുടങ്ങിയെന്നറിയാൻ സാമാന്യ ബുദ്ധിയുള്ളവർക്ക് തീർച്ചയായും ഇതിലധികം തെളിവുകളുടെ ആവശ്യവുമില്ല.
സിപിഎമ്മിനകത്ത് ആരംഭിച്ച് മറ്റു നിർവാഹമില്ലാതെ പുറത്തേക്കു പടർന്ന നയസമരങ്ങളുടെ ശരിയും സത്യവും കാലം തെളിയിക്കുന്ന കാലത്താണ് സഖാവ് ചന്ദ്രശേഖരന്റെ കേസിൽ അപ്പീൽ വിധി വരുന്നതെന്നത് യാദൃച്ഛികവും എന്നാൽ കാലത്തിന്റെ കാവ്യനീതിയുമാണ്. ചന്ദ്രശേഖരനെ കൊന്നുതീർക്കാമെന്നു കരുതിയ പാർട്ടിയുടെ സെക്രട്ടറി, ഇന്നത്തെ മുഖ്യമന്ത്രി, അദ്ദേഹവും കുടുംബവും മാഫിയകളുടെ മാസപ്പടിക്കാരാണെന്ന് അപ്പീലില്ലാത്ത ഒരു നിയമവിധി വെളിച്ചത്ത് വന്നിട്ടും സിപിഎം എന്ന സംഘടനയാകെ അയാൾക്കു മുന്നിൽ വാലാട്ടി നിൽക്കുന്ന കാഴ്ച എത്ര ഭയാനകമായ ദുരന്തമാണ്? ആ പാർട്ടി എന്നോ കമ്യൂണിസ്റ്റല്ലാതായി കഴിഞ്ഞുവെന്ന ചന്ദ്രശേഖരനെ പോലുള്ളവരുടെ കൃത്യതയാർന്ന രാഷ്ട്രീയ വിമർശനത്തിനാണ് തീർച്ചയായും സിപിഎമ്മിനെ അടിമുടി ഗ്രസിച്ച ഈ ഭയഭീതിനിശബ്ദത അടിവരയിടുന്നത്.
സിപിഎമ്മിലെ ‘നന്മമര’ങ്ങൾ എവിടെ?
സിപിഎമ്മിലെ ‘നന്മമര’ങ്ങളൊക്കെ എവിടെയാണെന്ന് കേരളം കാണുന്നുണ്ട്. ടി.പിയുടെ കൊലയാളി കുഞ്ഞനന്തനുവേണ്ടി ചൊരിഞ്ഞ വാഴ്ത്തുമൊഴി, ശൈലജ ടീച്ചർ മാസങ്ങൾക്കിപ്പുറം പിൻവലിച്ചത് വടകരയിലെ തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമാണെന്ന് ജനങ്ങൾക്കു മനസിലായിട്ടുണ്ട്. സിദ്ധാർഥന്റെ കൊലയാളികളെ കോടതിയിൽ ഹാജരാക്കുന്പോൾ അവിടെ ഹാജരുണ്ടായിരുന്നത് സിപിഎമ്മിലെ മറ്റൊരു ‘നന്മമര’മായിരുന്നുവെന്ന വാർത്തകൾ നിഷേധിക്കപ്പെട്ടിട്ടില്ല ഇതുവരെ. അനീതിയും അഴിമതിയും അന്യവർഗവ്യതിയാനവും അസഹിഷ്ണുതയും വ്യവസ്ഥയായി മാറിയ ഒരു പാർട്ടിക്കകത്തു വ്യക്തിഗത നന്മകളുടെ പയ്യാരപ്പറച്ചിലുകൾക്കൊന്നും ഒരു സവിശേഷ പ്രാധാന്യവുമില്ലെന്നുതന്നെയാണ് ഇതൊക്കെ നമ്മെ ബോധ്യപ്പെടുത്തുന്നത്.
തീർച്ചയായും ഭയപ്പെടുത്തി കീഴ്പെടുത്തുന്ന, കീഴടങ്ങാത്തവരെ കൊന്നുതീർക്കുന്ന പിണറായിലൈനാണ് എസ്എഫ്ഐ കുട്ടികൾ പഠിച്ചിരിക്കുന്നത്. സ്വന്തം മുന്നണിയിലെ വനിതാ വിദ്യാർഥിനേതാവിനെ പോലും നികൃഷ്ടമായി അധിക്ഷേപിച്ച, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഷോയെ പോലുള്ളവർ എസ്എഫ്ഐപ്പോലെ ത്യാഗഭരിതമായ ചരിത്രമുള്ളൊരു പ്രസ്ഥാനത്തിന്റെ തലപ്പത്തെത്തുന്നത് വിജയനിസം ഒരു സംഘത്തെ ആകെ വിഴുങ്ങുന്നതുകൊണ്ടുതന്നെയാണ്. തീർച്ചയായും സിദ്ധാർഥൻ ക്രിമിനൽ വിജയനിസത്തിന്റെ രക്തസാക്ഷിയാണ്. യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയെന്ന ഒറ്റക്കോളം വാർത്തയിൽ നിങ്ങൾക്കീ ചോരക്കറയെ ഒളിപ്പിക്കാനാവില്ല. എല്ലാ കോടതികൾക്കുമപ്പുറം കാലത്തിന്റെ കോടതി നിർദയം, നിഷ്കരുണം ഈ മാഫിയാരാഷ്ട്രീയത്തിനെതിരേ വിധിയെഴുതുകതന്നെ ചെയ്യും. സിദ്ധാർഥൻ എന്റെകൂടി മകനാകുന്നു...