Monday, March 18, 2024 12:31 AM IST
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടികൾ വിദേശത്തേക്കു കുടിയേറുന്നുവെന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. എന്നാൽ മലബാറിലേക്കു കുടിയേറിയ സ്ത്രീകളായിരുന്നു എന്റെ മനസു നിറയെ. “അനുഭവങ്ങൾ, അവ തിക്തങ്ങളാകട്ടെ, മധുരങ്ങളാകട്ടെ മനസിൽ മായാത്ത മുദ്രകൾ പതിപ്പിക്കുന്നു.
അവ ഒരിക്കലും മായാതിരിക്കട്ടെ. അവ നിധിയത്രെ.” എന്റെ പത്താംക്ലാസ് ഓട്ടോഗ്രാഫിൽ ഒരു അധ്യാപിക എഴുതിയ വാക്കുകളാണിത്. ഏഴെട്ട് വയസ് പ്രായമുള്ള കാലത്ത് എന്റെ മനസിൽ പതിഞ്ഞ സംഭവ പരമ്പരകൾ മലബാർ കുടിയേറ്റത്തോട് ബന്ധപ്പെട്ടു കിടക്കുന്നു. മലബാർ കുടിയേറ്റത്തിൽ സ്ത്രീകൾക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു. അവർ സ്വയം ഏറ്റെടുത്ത് നിശബ്ദമായി നിറവേറ്റിയ പങ്കാണത്. സ്വന്തം ആരോഗ്യവും അവശതയും മറന്ന്, ഭർത്താവിന്റെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിച്ചുവെന്നതാണ് ആ വലിയ പങ്ക്. അവർ തുല്യതയെക്കുറിച്ച് വാദിച്ചില്ല. പണിയെടുത്തു തുല്യത നേടി.
സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്പു തന്നെ റബറും നാണ്യവിളകളുമൊക്കെ കൃഷിചെയ്യാൻ വേണ്ടി സർക്കാർ ഭൂമി ‘പണ്ടാരവക പാട്ട’മായി നല്കി. പഴയ കോട്ടയം ജില്ലയുടെ മലയോര മേഖലകളിലും താഴ്വാരങ്ങളിലും ആസ്തിയുള്ളവർക്ക് ഭൂമി പതിച്ചു നല്കി. അവരിൽ പലരും അത് ഇടത്തരക്കാർക്ക് മറിച്ചു വിറ്റു. ഈ സമയത്ത് മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കർഷകർ ഭൂമി വാങ്ങി കൃഷി തുടങ്ങി. കോട്ടയത്തെ പാലാന്പടം പി.ടി. തോമസ് വക്കീൽ മറിച്ചുവിറ്റ ഭൂമിയാണ് എന്റെ വല്യപ്പൻ വാങ്ങിയത്. ഇങ്ങനെ ധാരാളം കൃഷിക്കാർ തൊടുപുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നാണ്യവിളകൾ വിളയിച്ചു. പലർക്കും അവിടെ സ്വരൂപിച്ച പണമാണ് മലബാർ കുടിയേറ്റത്തിന്റെ മൂലധനമായിത്തീർന്നത്. സ്വന്തം കിടപ്പാടം വിറ്റുപോയവരുമുണ്ടായിരുന്നു.
പണിയെടുത്തു തുല്യത നേടിയ ചേട്ടത്തിമാർ
മലബാറിൽ വസ്തുക്കൾ വാങ്ങിക്കാൻ ആലോചിക്കുന്പോൾത്തന്നെ ചേട്ടത്തിമാർ ഉത്സാഹത്തോടെ മൂലധനം സ്വരുക്കൂട്ടാൻ തുടങ്ങും. എല്ലാവരുടെയും പ്രധാന വരുമാനമാർഗം പശു, ആട്, കോഴി, പന്നി ഇതൊക്കെയായിരുന്നു. വെളുപ്പിനെ പശുവിനെക്കറന്ന് പാൽ വില്പന നടത്തും.
തൈരും മോരും വെണ്ണയുമൊക്കെ ഉണ്ടാക്കും. സൂര്യനുദിക്കുന്നതിനു മുന്പ് തൈര് കലത്തിലാക്കി പാളകൊണ്ട് മൂടി അതിലെ ദ്വാരത്തിൽ കടകോലിട്ട് പെരുവിരലിൽ ചെറിയ കുടുക്കിട്ട് കടകോലുമായി ബന്ധിപ്പിക്കും. പിന്നെ കടകോലിൽ കയർ ചുറ്റി താളത്തിൽ വലിച്ച് തിരിഞ്ഞു വരുന്ന വെണ്ണ ഒരു ചെറിയ ചട്ടിയിൽവച്ച വെള്ളത്തിലേക്ക് പ്ലാവിലകൊണ്ട് തോണ്ടിയിടും. ചട്ടിയിലെ വെള്ളം ചുറ്റിക്കുന്പോൾ വെണ്ണ ഉരുണ്ടുകൂടും. ഉരുക്കുനെയ്യും വെണ്ണയുമൊക്കെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ഏതു വീട്ടിൽ പോയാലും പച്ചമോരും കാച്ചിയ മോരുമൊക്കെ സുലഭമായി കിട്ടുമായിരുന്നു.
ഇങ്ങനെ പാലും തൈരും മുട്ടയുമൊക്കെ വിറ്റുകിട്ടുന്ന കാശ് പ്രത്യേക സന്പാദ്യമായി വയ്ക്കുകയും വീട്ടിലെ സാധാരണ ചെലവുകൾ നടത്തുകയും ചെയ്യും. ഒരുവിധം സാന്പത്തികശേഷിയുള്ള വീട്ടുകാർ പോലും ആറ്റിലും തോട്ടിലുമൊക്കെ ഓലയിട്ട് കുതിർത്ത് ഓല മെടഞ്ഞ് വിൽക്കുമായിരുന്നു. നാട്ടിലെ വീടുകളിൽ ഭൂരിപക്ഷവും ഓലമേഞ്ഞതായിരുന്നു. വെളുപ്പിനെ പുരയിടങ്ങളിൽ വീഴുന്ന ഓലയെല്ലാം പെറുക്കിയെടുക്കാനായി ‘കൊച്ചുവെളുപ്പാൻ കാലത്ത്’ ഓടിപ്പോകുന്ന ചേട്ടത്തിമാരെ ഞാൻ കണ്ടിട്ടുണ്ട്.
വീട്ടിൽ കറന്റില്ലാതിരുന്ന കാലത്ത് നിലാവെളിച്ചത്തിൽ ഓല മെടയുന്ന ഭാര്യാഭർത്താക്കന്മാരുണ്ടായിരുന്നു. ഇങ്ങനെ കിട്ടുന്ന കാശ് മൺകുടുക്കയിലും പൗഡർ ടിന്നിലും കെട്ടിവന്നപ്പോൾ വീട്ടിൽനിന്ന് കൊണ്ടുവന്ന കാൽപ്പെട്ടിയിൽ വച്ച കച്ചമുറിയുടെ നൊറിക്കിടയിലുമൊക്കെ സൂക്ഷിച്ചുവയ്ക്കും. അത്യാവശ്യ സമയത്ത് മൂലധനം തികയാതെ വരുന്പോൾ ഈ തുകയെടുത്ത് ഭർത്താക്കന്മാർക്ക് കൊടുക്കും. “ഈ പൈസ തിരിച്ചുതരണം” എന്നു പറയും. അതു കൊടുക്കാനോ വാങ്ങിക്കാനോ ഇരുകൂട്ടരും മെനക്കെട്ടില്ല.
യാത്രയ്ക്കുള്ള തയാറെടുപ്പുകൾ
ആദ്യം യാത്രപോകുന്പോൽ പാളയിൽ വേരുപിടിപ്പിച്ച കുരുമുളകു വള്ളി പൊതിഞ്ഞുകെട്ടും, ചാക്കിൽ പാക്കുതേങ്ങ കരുതും. കൂടെ കൊണ്ടുപോകുന്ന ട്രങ്കുപെട്ടിയിൽ കരുതുന്ന വസ്തുക്കൾ പലവിധമായിരുന്നു. നാട്ടിലുള്ള സ്ത്രീകളും പോകുന്നവരും ചേർന്നു പലവിധ തയാറെടുപ്പുകൾ നടത്തും. കപ്പ, ചക്ക ഇതൊക്കെ വാട്ടിയുണക്കും. ചക്കക്കുരു മൂടയിടും. തേങ്ങ ചുരണ്ടി തൂശനിലയിൽ വിതറി പാറപ്പുറത്തു വച്ച് ഉണക്കും.
നാണ്യവിളകൾക്കിടയിൽ ഏത്തൻ, പാളേങ്കോടൻ ഇവയൊക്കെ കൃഷിചെയ്ത് നല്ല കുലകൾ കിട്ടുമായിരുന്നു. ഏത്തപ്പഴവും പാളേങ്കോടനും മൂന്നുദിവസം തൊലിയോടെ ഉണക്കും. പിന്നെ തൊലി പൊളിച്ച് പരത്തി ഉണക്കും. ഏത്തപ്പഴം ഉണക്കി പഞ്ചസാര തൂളി ഭരണിയിൽ അടുക്കും. ഉണക്കിയ പാളേങ്കോടൻ പഴം പനങ്കള്ളു വറ്റിച്ച പാനിയിലിട്ടു വയ്ക്കും. യാത്രയോടടുക്കുന്ന ദിവസങ്ങളിൽ വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ വെള്ളംതളിച്ച് പാളയിൽ കെട്ടിവയ്ക്കും.
വിത്തു തേങ്ങയും അടയ്ക്കയുമൊക്കെ ചാക്കിൽ കെട്ടിവയ്ക്കും. പുരുഷന്മാർ തനിയെ പുറപ്പെടുന്പോൾ കൊണ്ടുപോകുന്ന ട്രങ്കു പെട്ടികളിൽ അത്യാവശ്യം വസ്തുക്കളും കുരുമുളകിട്ടു മുറുക്കിയ എണ്ണയും പല്ലുതേക്കാനായി കുരുമുളകു ചേർത്തിടിച്ച ഉമിക്കരിയും നാക്കുവടിക്കാനായി തൈത്തെങ്ങിന്റെ ഈർക്കിലി കീറിയതുമൊക്കെ ഉണ്ടാകും. രണ്ടു മൂന്ന് തവണ ആണുങ്ങൾ പോയി ഏറുമാടമൊക്കെ കെട്ടിക്കഴിയുന്പോൾ സ്ത്രീകളും പോകും. ചിലപ്പോൾ ഒന്നും രണ്ടും കുട്ടികളെ നാട്ടിൽതന്നെ നിർത്തിയിട്ട് പോയിരുന്നവരും ഉണ്ട്.
സ്വർഗം, നരകം, പാതാളം ഇങ്ങിനെയുള്ള സ്ഥലങ്ങളെക്കുറിച്ച് വേദോപദേശ ക്ലാസുകളിൽ കേട്ടുതുടങ്ങിയ പ്രായത്തിലാണ് ഞാൻ മലബാറിനെക്കുറിച്ച് കേട്ടത്. ആലുവാ റെയിൽവേ സ്റ്റേഷനിൽനിന്ന് എല്ലാവരും കരയുന്നതു കണ്ടപ്പോൾ ഞങ്ങൾ കുട്ടികളും കരഞ്ഞു. പാതാളത്തിനടുത്തെവിടെയോ ആണ് മലബാർ എന്ന് ഞാൻ സങ്കല്പിച്ചു. വല്യമ്മച്ചിയുടെ അപ്പന്റെയും ആങ്ങളമാരുടെയും കൂടെ മലബാറിനു പോകാൻ ഞാൻ വാശിപിടിച്ചു കരഞ്ഞു. ഡാഡിയുടെ അടി ഇഷ്ടംപോലെ കിട്ടി.
ഞാൻ വലുതാകുന്പോൾ പഠിച്ചു മിടുക്കിയായി ജോലി മേടിച്ച് കാശുണ്ടാക്കി മലബാറിനു പോകുമെന്ന് ഞാൻ പറഞ്ഞുവത്രേ! ഏതായാലും 2009നും 13നും ഇടയ്ക്കുള്ള കാലത്ത് ഒരു നിയോഗം പോലെ ഭർതൃസമേതയായി മലബാറിൽ ശേഷിച്ചിരുന്ന ബന്ധുക്കളെയെല്ലാം കാണാൻ എനിക്കു കഴിഞ്ഞു.കുടുംബമായി മലബാറിലേക്കു പോയ പലരും അയൽക്കാരോ ബന്ധുക്കളോ ഒരേ പ്രദേശവാസികളോ ആയിരുന്നു. പലപ്പോഴും ഒരേ കുടുംബത്തിൽനിന്നുതന്നെ ബന്ധുതയെടുത്തു. എന്റെ വല്യമ്മച്ചിയുടെ രണ്ടു ചിറ്റപ്പന്മാർ വല്യപ്പന്റെ സഹോദരിമാരെയാണ് കല്യാണം കഴിച്ചിരുന്നത്. കുടിയേറ്റ ഭൂമിയിൽ അത്യാവശ്യം വേണ്ട സഹകരണം ഉറപ്പാക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.
മനോധൈര്യം നേടി സ്ത്രീകൾ
ആദ്യം ചെന്ന സമയത്ത് ഏറുമാടങ്ങളിൽ അന്തിയുറങ്ങാനുള്ള മനോധൈര്യം സ്ത്രീകൾ നേടി. പൂർണ ഗർഭിണിയായിരിക്കുന്പോൾ പോലും പകലന്തിയോളം പണിയെടുക്കുകയും രാത്രി ഏറുമാടത്തിൽ പ്രസവിക്കുകയും ചെയ്ത പലരെയും ഞാൻ കണ്ടു. ചിലരെങ്കിലും ചാപിള്ളകളെ പ്രസവിക്കുകയും രക്തസ്രാവം കൊണ്ട് മരിക്കുകയും ചെയ്തു. പലരും കോളറയും മലന്പനിയും മൂലം മരിച്ചിട്ടുണ്ട്. മരിച്ചവരിൽ അധികംപേരും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നാണ് എന്റെ അറിവ്.
പല വീടുകളിലും ആദ്യഭാര്യ മരിച്ചിട്ട് രണ്ടാം വിവാഹം കഴിക്കേണ്ട അവസ്ഥയായിരുന്നു. ഇങ്ങനെ രണ്ടാം ഭാര്യമാരായ പല അമ്മായിമാരെയും ഞാൻ കണ്ടു. കടുവായുടെ മൂളലും കാട്ടാനയുടെ ചിന്നംവിളികളുമൊക്കെ കേട്ടുകൊണ്ട് ഭർത്താവിന്റെ ആദ്യവിവാഹത്തിലെ ‘പറക്കമുറ്റാത്ത’ കുഞ്ഞുങ്ങളെ തിരിച്ചുവ്യത്യാസമില്ലാതെ വളർത്തിയ കഥകൾ പലതും കേട്ടു. അകാലത്തിൽ മരിച്ചുപോയ നാട്ടിലെ അമ്മമാരുടെ കുഞ്ഞുങ്ങളെ സ്വന്തം പാലും കുപ്പിപ്പാലുമൊക്കെ കൊടുത്തു പലരും വളർത്തി.
പല മരണ വിവരങ്ങളും നാട്ടിലും മലബാറിലുമുള്ളവർ അറിഞ്ഞത് മാസങ്ങൾക്കുശേഷമായിരുന്നു. പലരും മരണം അറിയിച്ചിരുന്നത് കത്തുകളിലൂടെയാണ്. നാട്ടിൽനിന്ന് മലബാറിലേക്കും മലബാറിൽനിന്ന് നാട്ടിലേക്കും കത്തെഴുതാനുള്ള ഉത്തരവാദിത്വം സ്ത്രീകൾക്കായിരുന്നു; കാരണം പുരുഷന്മാർ എപ്പോഴും തിരക്കിലായിരുന്നു. എന്റെ വല്യമ്മച്ചി മരിച്ച വിവരത്തിന് നാട്ടിൽനിന്ന് എഴുതിയ കത്ത് ആങ്ങള മടക്കി ഉത്തരത്തിൽവച്ചു.
മാസങ്ങൾക്കുശേഷം നാത്തൂൻ വിരുത്താന്പലടിച്ചപ്പോൾ കത്ത് താഴെ വീണു. അന്നു താൻ പൊട്ടിക്കരഞ്ഞ വിവരം ഏതാണ്ട് അന്പത് വർഷത്തിനുശേഷം, അതേ സങ്കടത്തോടുകൂടി വല്യമ്മായി എന്നോടു പറഞ്ഞു. പരസ്പരം കൈമാറാനുള്ള പരാതികളും പരിദേവനങ്ങളും ഈ കത്തുകളിലൂടെയാണ് കൈമാറിയത്. ചെറുപ്പത്തിൽ വല്യമ്മച്ചി പോസ്റ്റുചെയ്യാൻ കൊടുത്തയച്ച കത്തുകളുടെ പുറത്ത്, കല്ലാനോട്, കായണ്ണ പി.ഒ., അത്തിയോടി, പേരാന്പ്ര പി.ഒ. എന്നൊക്കെ എഴുതിക്കണ്ടത് ഞാൻ മറന്നിരുന്നില്ല. 2009നും 13നും ഇടയ്ക്ക് ഈ സ്ഥലങ്ങളിലൊക്കെ പോയ വൃദ്ധരായ പല ബന്ധുക്കളെയും കണ്ടു.
ദൈവവിശ്വാസം വെടിയാത്തവർ
നാലാം ക്ലാസും ഏഴാം ക്ലാസുമൊക്കെ പഠിച്ചവരായിരുന്നു പല അമ്മച്ചിമാരും. അഷ്ടാംഗഹൃദയം, അമരകോശം, നീതിസാരം, പഞ്ചതന്ത്ര കഥകൾ, ഈസോപ്പു കഥകൾ ഇവയൊക്കെ അവർക്ക് ഹൃദിസ്ഥമായിരുന്നു. ദൈവത്തിനു നിരക്കാത്തതൊന്നും ചെയ്യരുത് എന്ന് അമ്മമാർ കുടുംബത്തെ എന്നും ഓർമിപ്പിച്ചു. ഷെഡ് കെട്ടി കുർബാന ചൊല്ലിയിരുന്ന അച്ചന്മാർക്ക് ഭക്ഷണമുണ്ടാക്കുന്നതിൽ എല്ലാവരും താത്പര്യം കാണിച്ചു. പിടിയരിയും കോഴിപ്പൂവനും ആദ്യഫലങ്ങളുമെല്ലാം പള്ളിക്കു കൊടുത്തു.
നാടുവിട്ടു പോയെങ്കിലും നാട്ടിലെ അനുഷ്ഠാനങ്ങൾ അവർ കൊണ്ടുനടന്നു. കുറവിലങ്ങാട്ടു മൂന്ന് നോന്പും നാഗപ്പുഴ എട്ടുനോന്പും ഇരുപത്തഞ്ചു നോന്പും അന്പത് നോന്പുമൊക്കെ അനുഷ്ഠിച്ചു. നോന്പു വീടലിനു പാലപ്പവും പന്നിയിറച്ചിയും പെരളനും തേങ്ങാ കൊത്തിയിട്ടുലർത്തിയ മൂരിയിറച്ചിയുമൊക്കെ വിളന്പി. പെസഹാ വ്യാഴാഴ്ച കുരിശുവച്ച ഇണ്ടറിയപ്പവും പാലും ഉണ്ടാക്കി. കുരിശുവയ്ക്കാത്ത ഇണ്ടറിയപ്പവും വട്ടയപ്പവുമുണ്ടാക്കി നാട്ടുകാർക്കെല്ലാം കൊടുത്തു. അരീത്ര വല്യച്ചനും ചേർപ്പുങ്കലെ കുടത്തേലുണ്ണിക്കുമൊക്കെ നേർച്ച കൊടുത്തുവിട്ടു.
കാറൽമാൻ ചവിട്ടുനാടകവും പീഡാനുഭവചരിത്രവും ബൈബിൾ കഥകളും പുത്തൻപാനയുമൊക്കെ ഇവരുടെ ആത്മീയതയ്ക്ക് ആക്കം കൂട്ടിയെങ്കിൽ, മുട്ടത്ത് വർക്കിയും ജയിംസ് മണിമലയും ജോസഫ് മറ്റവും എഴുതിയ നോവലുകൾ ഈ സ്ത്രീകളുടെ ലൗകികതയ്ക്ക് ഊഷ്മളത നല്കി. പകലിന്റെ അധ്വാനവും ക്ഷീണവും കാരണം കൊന്ത ചൊല്ലാനിരുന്ന പായയിലിരുന്ന് ഉറക്കംതൂങ്ങി. അത്താഴം വിളന്പി കട്ടിലിലേക്ക് കിടന്ന അമ്മച്ചിമാർക്ക് “കോഴിക്കൂടടച്ചോ?” എന്നൊരു ചിന്ത പലപ്പോഴും ഉണ്ടായി. തികഞ്ഞ ആത്മവിശ്വാസവും സർവോപരി ദൈവവിശ്വാസവും ഇവരെ കരുത്തരും സ്വതന്ത്രരും ആക്കി.