Wednesday, March 20, 2024 12:15 AM IST
പി.സി. സിറിയക്
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍ റബര്‍ വില ഇടിഞ്ഞുതന്നെയാണ് കിടന്നത്. ഇതിന് എന്തായിരുന്നു കാരണം? അനസ്യൂതമായി ഇറക്കുമതി റബറിന്റെ ഒഴുക്ക് തുടരാന്‍ സര്‍ക്കാര്‍ അനുവദിച്ചതുതന്നെ. അപരിമിതമായ അളവില്‍ ഇറക്കുമതി റബര്‍ ശേഖരിച്ച ടയര്‍ വ്യവസായികള്‍ വിപണിയില്‍നിന്നു മാറിനിന്ന് റബറിന്റെ വിലയിടിക്കുകയായിരുന്നു. ഓരോ ആഴ്ചയും റബര്‍ വാങ്ങുന്ന വില ടയര്‍ കമ്പനികളുടെ സംഘടന തീരുമാനിക്കും.
പ്രമുഖ വ്യാപാരികളെ വിളിച്ച് നിശ്ചയിച്ച വില അറിയിക്കും. ലഭ്യമാക്കേണ്ടത് എത്ര ടണ്‍ റബറാണെന്നു പറയും. ഈ വ്യാപാരികള്‍ റബര്‍ വാങ്ങി നിര്‍ദേശിക്കുന്ന ഗോഡൗണില്‍ എത്തിക്കുകയും ചെയ്യും. വാങ്ങുന്ന വലിയ കമ്പനികള്‍ ഒരു വശത്ത്, ഒന്നിച്ചു വില നിര്‍ണയിച്ച് എല്ലാം നിയന്ത്രണത്തിലാക്കുന്നു. മറുവശത്ത് അഞ്ചാറുലക്ഷം ചെറുകിട കര്‍ഷകര്‍, റേഷനരിയും എണ്ണയും വാങ്ങാന്‍വേണ്ടി പറയുന്ന വിലയ്ക്ക് റബര്‍ വില്ക്കാന് നിര്ബന്ധിതരാകുന്നവര്!
വിലയിടിഞ്ഞതോടെ ടാപ്പിംഗ് തൊഴിലാളികള്‍ക്കു കൂലി കൊടുത്തുകഴിഞ്ഞ് മിച്ചമൊന്നുമില്ലെന്നു കണ്ട വലിയ കര്‍ഷകരും മറ്റു വരുമാനമാര്ഗങ്ങളുള്ള ചെറുകിട കര്‍ഷകരും ടാപ്പിംഗ് നിറുത്തി. അതോടെ, നമ്മുടെ ആഭ്യന്തര റബര്‍ ഉത്പാദനം ചരിത്രത്തില്‍ ആദ്യമായി കുറഞ്ഞുപോയി. 2013ല്‍ ഒന്പതേമുക്കാല് ലക്ഷം ടണ്‍ റബര്‍ ഉത്പാദനമുണ്ടായിരുന്നത് 2015ല്‍ അഞ്ചര ലക്ഷം ടണ്‍ മാത്രമായി കുറഞ്ഞു.
സംരക്ഷണച്ചുങ്കം
ലോക വാണിജ്യകരാറിന്റെ വ്യവസ്ഥകളനുസരിച്ച് റബര്‍ ഇറക്കുമതിയുടെ അളവ് നിശ്ചയിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നു നമുക്കറിയാം. പക്ഷേ, അധിക ഇറക്കുമതിയുടെ ഫലമായി ഏതെങ്കിലും ഉത്പന്നത്തിന്റെ ആഭ്യന്തര ഉത്പാദനം കുറഞ്ഞുപോയാല്‍ നഷ്ടപ്പെട്ട ആഭ്യന്തര ഉത്പാദനം വീണ്ടെടുക്കാനായി ഉത്പന്നത്തിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി ഇറക്കുമതിയെ നിരുത്സാഹപ്പെടുത്താനും അതിന്റെ അളവ് കുറച്ചുകൊണ്ടുവരാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. ലോകവാണിജ്യ കരാറിലെ ഈ വ്യവസ്ഥയനുസരിച്ച് ഇറക്കുമതിച്ചുങ്കം മൂന്നു കൊല്ലക്കാലത്തേക്ക് എത്ര ശതമാനം വേണമെങ്കിലും ഉയര്‍ത്താന്‍ നമ്മുടെ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.
ഇപ്പോള്‍ റബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനം മാത്രമാണ്. ഇത് അമ്പതോ അറുപതോ ശതമാനമായി ഉയര്‍ത്തിയിരുന്നെങ്കില്‍ ഇറക്കുമതിയുടെ അളവ് കുറയുകയും വിപണിവില ഉയരുകയും നഷ്ടപ്പെട്ട ഉത്പാദനം വീണ്ടെടുക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ഈ സംരക്ഷണച്ചുങ്കം ചുമത്തി കേരളത്തിലെ ചെറുകിട റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ നമ്മുടെ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. ഈ സഹായം ആവശ്യപ്പെട്ട് നമ്മള് തുടര്‍ച്ചയായി നല്കിക്കൊണ്ടിരുന്ന അപേക്ഷകളൊന്നും അവര്‍ കഴിഞ്ഞ പത്തുകൊല്ലക്കാലത്തേക്ക് പരിഗണിച്ചതേയില്ല.
അതേസമയം, നമ്മുടെ ടയര്‍ വ്യവസായികള്‍ക്ക് വിഷമമുണ്ടാകാതിരിക്കാനായി ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ടയറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി അവരെ സഹായിച്ചു. അതുപോലെ, ഇന്ത്യയില്‍ കൃത്രിമ റബര്‍ ഉത്പാദിപ്പിക്കുന്ന അംബാനിയുടെ റിലയന്‍സ് കമ്പനിയെയും മറ്റും പ്രസാദിപ്പിക്കാന്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്ന കൃത്രിമ റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തിക്കൊടുത്തു.
ഇങ്ങനെ വലിയ വ്യവസായികളെ സഹായിക്കാനായി ചുങ്കം ഉയര്‍ത്താന്‍ തയാറായ സര്‍ക്കാര്‍ ഇതേ സഹായം ചെറുകിട കര്‍ഷകര്‍ക്കു നിഷേധിച്ചു! ഇപ്പോഴിതാ റബര്‍വില ഉയരുന്നു. കേന്ദ്രം എന്തെങ്കിലും സഹായകമായ നിലപാട് എടുത്ത് റബര്‍വില മെച്ചപ്പെടുത്താന്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോഴെങ്കിലും തയാറായതിന്റെ ഫലമായി സംഭവിച്ചതാണോ? അല്ലേയല്ല.
വില മെച്ചപ്പെടാന്‍ കാരണം
വാസ്തവത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള റബര്‍ ഉത്പാദക രാജ്യങ്ങളിലെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി റബറിന്റെ ഉത്പാദനം കുറഞ്ഞുപോയിരിക്കുന്നു. ഉത്പാദനം കുറഞ്ഞതോടെ വിദേശവിപണികളില്‍ റബര്‍ വില ഉയര്‍ന്നിരിക്കുന്നു. ഇന്ന് ക്വാലാലംപുരിലും ബാങ്കോക്കിലുമെല്ലാം റബര്‍ ഷീറ്റിന്റെ വില 225 രൂപ, കോട്ടയം വിപണിയില്‍ 175 രൂപ. കടുത്ത വേനലും മറ്റും നമ്മുടെ ഉത്പാദനം വീണ്ടും കുറയാനിടയാക്കിയേക്കും.
ടയര്‍ കമ്പനികള്‍ ഷീറ്റ് വാങ്ങാന്‍ വിപണിയില്‍ എത്തുന്നതോടെ നമ്മുടെ വിപണിവില വീണ്ടും ഉയരും. ഒരു പക്ഷേ, അടുത്ത ഒരു മാസത്തിനകം റബര്‍വില രൂപ 200, 210 തലത്തില്‍ എത്തിയേക്കും. മറ്റൊരു കാര്യം. അന്താരാഷട്ര വിപണിയില്‍ റബര്‍ ഷീറ്റിന്റെ വില മാത്രമാണ് ഉയര്‍ന്നിരിക്കുന്നത്. ബ്ലോക്ക് റബര്‍ (ക്രംബ് റബര്‍) വില നമ്മുടെ വിപണിയില്‍ 153 രൂപ. അതേസമയം ക്വാലാലംപുരില്‍ അത് 138 രൂപ മാത്രം.
ഷീറ്റ് റബറിന്റെ കാര്യത്തില്‍ നമ്മുടെ ഗുണനിലവാരം പ്രധാന ഉത്പാദകരായ തായ്ലന്‍ഡിന്റെ ഷീറ്റിനേക്കാള്‍ വളരെ ഉയര്‍ന്നതാണെങ്കിലും വില വളരെത്താഴെ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്, നമ്മുടെ വിപണി മുഴുവന്‍ ടയര്‍ വ്യവസായികളുടെ മനോഗതമനുസരിച്ചു മാത്രം ചലിക്കുന്ന സ്ഥിതി നിലവിരിക്കുന്നതുകൊണ്ടുമാത്രമാണ്.
കേന്ദ്രത്തിന്റെ കനിവില്ലാതെതന്നെ വന്നുഭവിച്ചിരിക്കുന്ന ഈ അനുകൂല സാഹചര്യത്തില്‍ നേട്ടത്തിനായി നമ്മുടെ കര്‍ഷകര്‍ തത്കാലം കൈവശമുള്ള റബര്‍ വില്‍ക്കാതിരിക്കുക. പണത്തിന് അത്യാവശ്യമില്ലെങ്കില്‍ വിപണിവില 200 രൂപവരെ എത്തുന്നതിനു മുന്‍പ് വില്പന ഒഴിവാക്കുക. വേനല്‍മഴ കിട്ടുന്ന മുറയ്ക്ക് ടാപ്പിംഗ് തുടങ്ങാന്‍ തയാറാകുക. നല്ല ഗുണനിലവാരമുള്ള ഷീറ്റ് ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുക. റേഡിയല്‍ ടയറും ട്രക്ക് ടയറുകളും മറ്റും ഉത്പാദിപ്പിക്കാന്‍ ഷീറ്റ് റബര്‍ അത്യാവശ്യമാണ്. അതുകൊണ്ട് ഷീറ്റിന്റെ വില അന്താരാഷ്ട്ര വിപണിക്കൊപ്പം എത്താനിടയുണ്ട്.
വില ഉയര്‍ത്താനുള്ള മാര്‍ഗം
റബര്‍ഷീറ്റിന് നമ്മുടെ വിപണിയിലെ വില ഉയര്‍ത്താനുള്ള ഒരു എളുപ്പമാര്‍ഗം കുറേയധികം റബര്‍ ഷീറ്റ് കയറ്റുമതി ചെയ്ത് ഇവിടെ ഷീറ്റിന്റെ ലഭ്യത കുറച്ചുകൊണ്ടുവരുക എന്നതാണ്. കയറ്റുമതി ചെയ്താല്‍ ഉയര്‍ന്ന വില കിട്ടുകയും ചെയ്യും. പക്ഷേ, ഈ അടുത്തകാലത്തെങ്ങും ഗ്രേഡ് 3, 4 ഷീറ്റുകള്‍ കയറ്റുമതി ചെയ്തിട്ടില്ല. ഷീറ്റ് ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ അധികമുള്ള ജപ്പാനിലും ചൈനയിലുമുള്ള വിപണി കണ്ടെത്തി വിലപേശി വ്യാപാരം ഉറപ്പിച്ച് ബാങ്കിടപാടുകൾ മുതലായവ പൂര്‍ത്തിയാക്കി ഉടനെങ്ങാനും നമുക്കു കയറ്റുമതി ചെയ്യാന്‍ കഴിയുമോ? സംശയമാണ്.
ടയര്‍ വ്യവസായികള്‍ നല്കുന്ന സ്ഥിരമായ ബിസിനസിനെ ആശ്രയിച്ച് കഴിയുന്ന നമ്മുടെ പ്രമുഖ റബര്‍ വ്യാപാരികള്‍, താത്കാലികമായ ഒരു നേട്ടത്തിനുവേണ്ടി വ്യവസായികള്‍ ഇഷ്ടപ്പെടാത്ത കയറ്റുമതിയിലേക്കിറങ്ങി വ്യവസായികളുടെ അപ്രീതി സമ്പാദിക്കാന്‍ തയാറാകുമെന്നു തോന്നുന്നില്ല. ഈ സാഹചര്യത്തില്‍ റബര്‍ ബോര്‍ഡ് വാഗ്ദാനം ചെയ്തിരിക്കുന്ന കിലോഗ്രാമിന് അഞ്ചുരൂപ ഇന്‍സെന്റീവ് കണ്ട് ഇവരാരെങ്കിലും കയറ്റുമതി നടത്തുമെന്നും കരുതുന്നില്ല.
അന്താരാഷട്ര വിപണിയിലെ ഡിമാന്‍ഡ്- സപ്ലൈ സാഹചര്യങ്ങള്‍ കാരണം വില ഉയര്‍ന്ന് ഏപ്രില്‍ അവസാനവാരം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോഴേക്കും ഒരുപക്ഷേ വിപണിവില 250 രൂപയ്ക്ക് അടുത്തെത്തിയേക്കാം. കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ നിശ്ചലാവസ്ഥയ്ക്കുശേഷം പെട്ടെന്ന് ഈ മാറ്റമുണ്ടായത് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക-സൗഹൃദ നയംമാറ്റംകൊണ്ടാണെന്നു ധരിക്കാതിരിക്കുക.
കഴിഞ്ഞ പത്തു കൊല്ലക്കാലം നമുക്കര്ഹതയുണ്ടായിരുന്ന സംരക്ഷണച്ചുങ്കത്തിനുവേണ്ടി മുറവിളി നടത്തിയ നമ്മെ അവഗണിച്ചവരാണവര്‍. അതേസമയം, ടയറും കൃത്രിമ റബറും ഉത്പാദിപ്പിക്കുന്ന വ്യവസായികളെ സഹായിക്കാന്‍ സംരക്ഷണച്ചുങ്കം ചുമത്തുകയും ചെയ്തു ഈ സര്‍ക്കാര്‍. അതുകൊണ്ട് ഇപ്പോള്‍ കാണുന്ന വില ഉണര്‍വിന്റെ കര്‍തൃത്വം ഏറ്റെടുക്കാന്‍ ഓടിയെത്തുന്നവരുടെ തനിനിറം മനസിലാക്കുക. ഗുണനിലവാരമുള്ള ഷീറ്റ് കൂടുതലായി ഉത്പാദിപ്പിച്ചു വിറ്റു നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുക.