Wednesday, March 20, 2024 12:19 AM IST
എം.ജെ. റോബിൻ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്തിൽ പാൽ അളക്കാനും തൊഴിലുറപ്പിനും മറ്റു ജോലികൾക്കും പോകണം... കുടുംബം പോറ്റണമെങ്കിൽ ഇതെല്ലാം വേണം... പേടിച്ചിട്ട് കുട്ടികളെ സ്കൂളിലേക്ക് വിടാനും പറ്റുന്നില്ല. ഇതെന്തൊരു സ്ഥിതിയാണ്...” കണ്ണൂർ കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് പ്രദേശവാസികളുടെ വാക്കുകളാണിത്.
രണ്ടാഴ്ചയായി ഈ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ട്. നാലു ദിവസമായി നാട്ടുകാരും വനപാലകരും കടുവയെ നേരിട്ടു കാണുന്നു. ഇതുവരെ പിടികൂടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഓരോ ദിനവും ഭീതിയോടെയാണ് ഇവിടെയുള്ളവർ കഴിച്ചുകൂട്ടുന്നത്. ജീവിതമാർഗമായ തൊഴിലുകൾ പോലും ചെയ്യാനാകാതെ ജീവിതം വഴിമുട്ടുന്ന അവസ്ഥ.
വന്യജീവി ആക്രമണം നേരിടാൻ യുദ്ധസമാനമായ സന്നാഹമൊരുക്കിയെന്നും കൺട്രോൾ റൂം തുറന്നെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുള്ള ഉത്തരവുമിറങ്ങി. എന്നാൽ, ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലെന്നു തെളിയുന്നതാണ് അടയ്ക്കാത്തോട് നിവാസികളുടെ അനുഭവം.
നട്ടുച്ചയ്ക്ക് റോഡിലൂടെ കടുവ
ഈ മാസം അഞ്ചിന് പുലര്ച്ചെ 5.45ന് രാമച്ചിയിൽ റബർ ടാപ്പിംഗ് തൊഴിലാളിയായ വളര്കോട്ട് ബിജുവാണ് കടുവയെ ആദ്യം കണ്ടത്. ഇതോടെ ബിജു ടാപ്പിംഗ് അവസാനിപ്പിച്ച് ഓടി സമീപത്തുള്ള വീട്ടിലേക്കു കയറി. തുടർന്ന് ദിവസവും വിവിധയിടങ്ങളിൽ പലയാളുകൾ കടുവയെ കണ്ടു. എന്നാൽ, ഇതൊന്നും കടുവയാണെന്നു സ്ഥിരീകരിക്കാൻ വനംവകുപ്പ് ജീവനക്കാർ തയാറായിരുന്നില്ല. കാൽപ്പാടുകൾ പരിശോധിച്ച് കടുവയുടേതല്ലെന്ന് ഉറപ്പിക്കുകയായിരുന്നു. വേനൽക്കാലമായതിനാൽ കാൽപ്പാടുകൾ മണ്ണിൽ ആഴത്തിൽ പതിയാത്തതും ഇതിനു കാരണമായി.
എന്നാൽ, നട്ടുച്ചയ്ക്ക് കടുവ നടന്നുപോകുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ കാമറയിൽ പകർത്തിയതോടെ ഒടുവിൽ വനംവകുപ്പിന് കടുവയുടെ സാന്നിധ്യം ഉറപ്പിക്കേണ്ടിവന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അത്. ഉച്ചയ്ക്ക് ഒന്നോടെ റബർ ടാപ്പിംഗ് കഴിഞ്ഞു വരികയായിരുന്ന പടുത്തുപാറ ബാബു, കരിനാട്ട് ബോബി എന്നിവരാണ് കരിയംകാപ്പ് സെന്റ് ജൂഡ് പള്ളിക്കു സമീപം റോഡ് മുറിച്ചുകടന്ന് കടുവ നടന്നുപോകുന്നതു കണ്ടത്. ആദ്യം ഭയന്നെങ്കിലും ബോബി ധൈര്യസമേതം ദൃശ്യം കാമറയിൽ പകർത്തി.
ഇതേസമയം പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന സ്കൂൾ കുട്ടികളും ഈ റോഡിൽ ഉണ്ടായിരുന്നു. കടുവയെ കണ്ടു ഭയന്ന് കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കടുവ മൂക്കടക്കാട്ട് ജെഫിയുടെ വാട്ടർ ടാങ്കിന് സമീപത്തെത്തി. അതിനുശേഷം കോളനി ഭാഗത്തേക്കു നടന്നുനീങ്ങി. കരിയംകാപ്പിലെ ചെമ്പക്കര കുഞ്ഞുമോന്റെ വളര്ത്തുനായയെ കടുവ പിടിച്ചിരുന്നു.
കടുവയെ കണ്ടത് 11.30ന്, വെടിവയ്ക്കാൻ എത്തിയത് 5.30ന്
കടുവാ സാന്നിധ്യം ഉറപ്പിച്ചതോടെ ജില്ലാ കളക്ടർ അടയ്ക്കാത്തോട് ടൗൺ ഉൾപ്പെടെ രണ്ടു വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. തൊട്ടടുത്ത ദിവസം തെരച്ചിൽ നടത്തിയ വനംവകുപ്പും നാട്ടുകാരും ചിറക്കുഴി ബാബുവിന്റെ കൃഷിയിടത്തിൽ കടുവയെ കണ്ടെത്തി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞു.
രാവിലെ പതിനൊന്നോടെ കടുവയെ കണ്ടെത്തിയെങ്കിലും മയക്കുവടി വയ്ക്കാനുള്ള ഡോക്ടർ എത്തിയത് വൈകിട്ട് അഞ്ചരയോടെയാണ്. തുടർന്ന് പടക്കം പൊട്ടിച്ച് കടുവയെ പുറത്തുചാടിച്ച് വെടിവയ്ക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ആളുകളെ പ്രദേശത്തുനിന്നു മാറ്റി പടക്കം പൊട്ടിച്ചു, പന്തം കത്തിച്ചു. പക്ഷേ കടുവയെ കണ്ടില്ല. ഒടുവിൽ കടുവ രക്ഷപ്പെട്ടതായി ഡിഎഫ്ഒ പ്രഖ്യാപിച്ചു.
പിറ്റേദിവസം രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. തലേദിവസം രക്ഷപ്പെട്ടുവെന്ന് പറയുന്ന സ്ഥലത്ത് വീണ്ടും കടുവയെ കണ്ടുവെന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നരോത്ത് അറിയിച്ചു. തെരച്ചിൽ ഊർജിതമാക്കി. ഇത്തവണ വനപാലകർ നാട്ടുകാരെയും കൂടെ കൂട്ടി. രാത്രി വൈകുവോളം തെരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്തിയില്ല. രണ്ടു കൂടുകളും കാമറയും സ്ഥാപിച്ചു.
അവർ ഞങ്ങളെ പറ്റിച്ചു
ഇത്തവണയെങ്കിലും കടുവയെ പിടികൂടുമെന്ന പ്രതീക്ഷുണ്ടായിരുന്നുവെന്നും അതും നടന്നില്ലെന്നും കടുവയെ കണ്ടെത്തിയ കൃഷിയിടത്തിന്റെ തൊട്ടടുത്ത വീട്ടുകാരനായ താഴത്തെ മുറിയിൽ ജോൺ പറയുന്നു. കടുവയെ കണ്ട ആളുകൾ വിവരം വനപാലകരെ അറിയിക്കുന്പോഴെല്ലാം അത് കടുവയല്ല, പൂച്ചയാണെന്നായിരുന്നു മറുപടി. പട്ടാപ്പകൽ കടുവ റോഡ് മുറിച്ചുകടക്കുന്നതിന്റെ വീഡിയോ നാട്ടുകാർ എടുത്തിരുന്നില്ലെങ്കിൽ, പൂച്ചയാണെന്ന നിഗമനത്തിൽ ഇപ്പോഴും അധികൃതർ നിൽക്കുമായിരുന്നു. കടുവയെ കണ്ടെത്തിയപ്പോൾ, ആളുകൾ ബഹളമുണ്ടാക്കാതെ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ മാറി നിന്നു. അവർക്കുവേണ്ട ഭക്ഷണവും വെള്ളവും നൽകി. മറ്റു സൗകര്യങ്ങളും ഒരുക്കി. കടുവയെ എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോകുമല്ലോ എന്ന ഒറ്റ ആശ്വാസത്തിലാണ് ഇതെല്ലാം ചെയ്തത്. പക്ഷേ അവർ ഞങ്ങളെ പറ്റിക്കുകയായിരുന്നു -ജോൺ പറഞ്ഞു.
ഒളിഞ്ഞും തെളിഞ്ഞും കടുവ
കരിയംകാപ്പിൽ വനംവകുപ്പ് സ്ഥാപിച്ച കൂടിനു സമീപത്തെ കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞതായി ഇന്നലെ കണ്ടെത്തി. പുലർച്ചെ കരിയംകാപ്പ് കുരിശുപള്ളിക്കു സമീപം പട്രോളിംഗ് നടത്തുകയായിരുന്ന വനപാലക സംഘവും കടുവയെ നേരിട്ടു കണ്ടു. കടുവ പ്രദേശം വിട്ടുപോയിട്ടില്ലെന്നതിനു തെളിവാണിത്.
കഴിഞ്ഞ നാലുദിവസമായി ഇവിടെത്തന്നെയാണ് കടുവ നിലയുറപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ ജലലഭ്യതയും പൊന്തക്കാടുകളും ചിലയിടങ്ങളിലെ പാറമടകളും കടുവയ്ക്ക് ചേർന്ന ആവാസവ്യവസ്ഥയാണെന്നു പറയുന്നു. പ്രദേശത്ത് ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ വൈൽഡ് ലൈഫ്, കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ്, റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ തുടങ്ങിയവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല.