Thursday, March 21, 2024 12:27 AM IST
ഡോ. ജോബ് കുര്യന് നേര്യംപറന്പിൽ
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേരളത്തിന് ഉന്നതവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ പാരമ്പര്യമുണ്ട്. സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട കേരളസംസ്ഥാനം വിവിധ സര്‍ക്കാരുകളുടെ കീഴില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനത്തിനും വികസനത്തിനും നിരന്തരം ശ്രമിച്ചിട്ടുണ്ട്. 2022 ആയപ്പോഴേക്കും, ജനസംഖ്യയിലെ ഓരോ ലക്ഷത്തിനും 48 കോളജുകൾവീതം കേരളത്തിലുണ്ടെന്നതാണു കണക്ക്. ഇത് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളത്തെ അഞ്ചാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. കേരളത്തിലാകെയുള്ള 1500ഓളം കോളജുകളിൽ 701 സ്ഥാപനങ്ങള്‍ ആർട്സ് ആന്‍ഡ് സയൻസ് കോളജുകളാണ്. ഇന്ത്യയിലെ മറ്റു കോളജുകളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിരവധി കോളജുകൾ ഇവിടെയുണ്ട്.
എൻഐആര്‍എഫ് റാങ്കിംഗ്, ഒരു പരിധിവരെ അധ്യാപനം, പഠനവും പഠനവിഭവങ്ങളും, ഗവേഷണവും പ്രഫഷണൽ പരിശീലനവും, ബിരുദപഠനഫലങ്ങൾ, വ്യാപന ഉള്കൊള്ളല്ശേഷികള്, സമപ്രായക്കാര്‍ക്കിടയില്‍ രൂപപ്പെടുന്ന ധാരണ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കുന്ന, കോളജുകളുടെ പ്രകടനത്തിന്റെ നല്ല സൂചികയാണ്. 2023ലെ എന്‍ഐആര്‍എഫ് റാങ്കിംഗിൽ, കേരളത്തിലെ നാലു സർവകലാശാലകൾ ആദ്യത്തെ 100 റാങ്കിനുള്ളിൽ ഉൾപ്പെട്ടു.
2000ത്തിലധികം കോളജുകൾ പങ്കെടുത്ത കോളജ് വിഭാഗത്തിൽ കേരളത്തിലെ പതിമൂന്ന് കോളജുകൾ ആദ്യത്തെ 100 റാങ്കിനുള്ളിൽ ഉൾപ്പെട്ടു. ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (ജിഇആര്‍) യിലും കേരളം സ്ഥിരമായ പുരോഗതി കൈവരിച്ചു; 2006-2007ൽ 11.8 ശതമാനമായിരുന്നത് രണ്ട് പതിറ്റാണ്ടുകൊണ്ട് ഏതാണ്ട് 40 ശതമാനമായി ഉയർന്നു. ഉന്നതവിദ്യാഭ്യാസത്തിലെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ 75 ശതമാനമായി ഉയർത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം.
ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവിലെ സ്ഥിതി
കേരളത്തിലെ 14 സർവകലാശാലകളിൽ കേരള, മഹാത്മാഗാന്ധി, കാലിക്കട്ട്, കണ്ണൂർ എന്നീ നാലു സര്‍വകലാശാലകളാണ് സാങ്കേതികേതര മേഖലയിലുള്ളത്. ഇവയെല്ലാം ദേശീയ റാങ്കിംഗിൽ തൃപ്തികരമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ഈ സർവകലാശാലകളുമായി അംഗീകൃതമായ, മഹത്തായ പാരമ്പര്യവും മികച്ച അധ്യയനചരിത്രമുള്ള കോളജുകളും ഇവയ്ക്കു കീഴിലുണ്ട്. അടുത്തിടെയായി കേരളത്തിലെ സർവകലാശാലകളിൽ വിവിധ കോഴ്സുകളില്‍, പ്രത്യേകിച്ച് ബിരുദ കോഴ്സുകളില്‍, ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം കുത്തനെ വർധിച്ചുവരുന്നു.
മികച്ച റേറ്റിംഗുള്ള പ്രസിദ്ധ കോളജുകള്‍പോലും ഈ പ്രതിസന്ധി നേരിടുന്നു.
2023-24 അക്കാദമിക് വർഷത്തെ ബിരുദപ്രവേശനം അവസാനിച്ചപ്പോൾ, നാലു സർവകലാശാലകളിലുമായി അനുവദിക്കപ്പെട്ട രണ്ടു ലക്ഷത്തിലധികം സീറ്റുകളിൽ ശരാശരി 37 ശതമാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. നികത്തപ്പെടാത്ത ഒഴിവുകളുടെ വ്യതിയാനം സർവകലാശാലകൾ തമ്മിൽ 24 മുതൽ 45 ശതമാനം വരെയാണ്. കല, മാനവിക വിഷയങ്ങള്‍, ശാസ്ത്രം, എൻജിനിയറിംഗ്, വാണിജ്യം എന്നിവയുൾപ്പെടെ എല്ലാ സ്ട്രീമുകളിലും ഒഴിവുകളുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ആകെയുള്ള സീറ്റുകളുടെ 20 ശതമാനത്തിലും കൂടുതലായിരുന്നു ഒഴിഞ്ഞ സീറ്റുകൾ.
സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളിലാണ് കൂടുതൽ ഒഴിവുകൾ ഉള്ളതെങ്കിലും, പ്രസിദ്ധവും സ്വയംഭരണാധികാരമുള്ളതുമായ കോളജുകളെ സംബന്ധിച്ചും ഒഴിഞ്ഞ സീറ്റുകൾ ഗുരുതര പ്രശ്നമാണ് ഉയര്‍ത്തുന്നത്. എൻജിനിയറിംഗ് കോളജുകളിലെ ബിരുദപഠനത്തിന്റെ സ്ഥിതി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളേക്കാൾ ശോചനീയമാണ്. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം എൻജിനിയറിംഗ്, മെഡിക്കൽ അനുബന്ധ പഠനങ്ങൾ, പോളിടെക്നിക് ഡിപ്ലോമ, കൃഷി, വെറ്ററിനറി സയന്‍സ് തുടങ്ങിയ മേഖലകളിലാണ് ഉന്നതവിദ്യാഭ്യാസ സൗകര്യം കേരളത്തിൽ ലഭ്യമായിട്ടുള്ളത്. ഇവയെല്ലാംകൂടി സംസ്ഥാനത്തെ ഹയർ സെക്കൻഡറി സീറ്റുകളുടെ എണ്ണത്തിന് ഏതാണ്ടു തുല്യമായ തുടര്പഠനാവസരങ്ങൾ നൽകുന്നു.
കേരളത്തില്‍ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് ആവശ്യമായ ഉന്നത തുടര്‍പഠനങ്ങള്‍ക്കുള്ള അവസരങ്ങൾ സംസ്ഥാനത്തെ സ്ഥാപനങ്ങളിലും കോളജുകളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ, അവസരങ്ങൾ ഉണ്ടായിട്ടും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാണുന്ന അഭൂതപൂർവമായ ഒഴിവുകൾ തൃപ്തികരമായ അവസ്ഥയല്ല വെളിവാക്കുന്നത്. ലഭ്യമായ സീറ്റുകളിൽ ഉണ്ടാകുന്ന ഒഴിവുകൾ കോളജുകളുടെ അക്കാദമികാന്തരീക്ഷം നേരിടുന്ന ആഴത്തിലുള്ള പ്രശ്നങ്ങളുടെ പ്രതിഫലനമാണ്.
അക്കാദമിക് മേഖല കടന്നുപോകുന്ന പ്രശ്നങ്ങൾക്കപ്പുറം, സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലും ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളുണ്ട്. കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മ മറ്റൊരു ആശങ്കയാണ്. രാജ്യത്തെ അഭ്യസ്തവിദ്യരും തൊഴില്‍ നൈപുണ്യമുള്ളവരുമായ യുവാക്കൾക്കിടയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുകളിലൊന്നാണ് കേരളത്തിലുള്ളത്. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവിലെ സ്ഥിതിയും അനുബന്ധകാര്യങ്ങളും വിശകലനം ചെയ്യുന്നത് പ്രശ്നത്തിന്റെ ആഴം മനസിലാക്കാൻ സഹായിക്കും.
പാഠ്യപദ്ധതിയും കോഴ്സ് ഉള്ളടക്കവും
മികച്ച ചിന്തയും സര്‍ഗശേഷിയുമുള്ള നല്ല മനുഷ്യരെ വാര്‍ത്തെടുക്കുകയെന്നതാണ് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടേണ്ടത്. വിദ്യാര്‍ഥിക്കു താത്പര്യമുള്ള ഒന്നോ അതിലധികമോ മേഖലകളെ ആഴത്തിൽ പഠിക്കുന്നതോടൊപ്പം സ്വഭാവരൂപീകരണം, ധാർമിക ഭരണഘടനാ മൂല്യങ്ങള്‍ തുടങ്ങിയവ ആര്‍ജിക്കുന്നതിനും കൗതുകബുദ്ധി, ശാസ്ത്രബോധം, സർഗാത്മകത, സേവനമനോഭാവം തുടങ്ങിയവ വികസിപ്പിക്കുന്നതിനും ഉന്നതവിദ്യാഭ്യാസം പര്യാപ്തമാകണം. കൂടാതെ, ബിരുദപഠനത്തിന്റെ ഭാഗമായി ശാസ്ത്രം, സാമൂഹ്യശാസ്ത്രം, കല, ഭാഷാശാസ്ത്രം എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സാധ്യമായ രീതിയിൽ നൈപുണ്യം നേടിയെടുക്കാന്‍ പര്യാപ്തമായ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും പ്രധാനമാണ്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപന പഠനപ്രക്രിയ പ്രധാനമായും ധൈഷണികശേഷി വികസിപ്പിക്കുന്നതിലും പഠനഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഊന്നൽ നൽകണം. പരിമിതമായ സ്പെഷലൈസേഷനുകളുള്ളതും വിദ്യാർഥികളെ ആഴമേറിയ പഠനത്തിലേക്കു നയിക്കാന്‍ അപര്യാപ്തമായതും അന്തര്‍ വൈജ്ഞാനിക സമീപനമില്ലാത്തതുമാണ് നിലവിലുള്ള സമ്പ്രദായം.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (എച്ച് ഇഐ) നിലവിലെ സമ്പ്രദായം വിദ്യാർഥികളെ വളരെ നേരത്തേതന്നെ പ്രത്യേകവും പരിമിതവുമായ പഠനമേഖലകളിലേക്കു നയിക്കുന്നതിലൂടെ വിവിധ വിജ്ഞാനശാഖകൾ തമ്മിലുള്ള വിടവ് പ്രോത്സാഹിപ്പിക്കുന്നു. അതായത്, നിലവിലെ സമ്പ്രദായം വിവിധ വിഷയങ്ങൾ തമ്മിലുള്ള സംയോജനത്തെ വിലമതിക്കുന്നില്ല. ഇതു വിദ്യാർഥികളുടെ സമഗ്രമായ വികാസത്തെ പരിമിതപ്പെടുത്തുകയും പ്രശ്നപരിഹാര കഴിവുകൾ വളർത്തുന്നതിനെ ബാധിക്കുകയും ചെയ്യുന്നു.
പാഠ്യപദ്ധതികളുടെ പുനരവലോകനം
സർവകലാശാലകള്‍ ബിരുദകോഴ്സുകളുടെ പാഠ്യപദ്ധതികൾ കാലാകാലങ്ങളിൽ പുനരവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏറ്റവും പുതിയ അറിവും കഴിവുകളും ആവശ്യങ്ങളും കണക്കിലെടുത്ത് പാഠ്യപദ്ധതി പതിവായി പുതുക്കണം. ഒരു മികച്ച ബിരുദപാഠ്യപദ്ധതി പഠനവിഷയത്തിൽ പ്രാവീണ്യം നല്‍കുന്നതിനൊപ്പം നിശ്ചിത സമയപരിധിക്കുള്ളിൽ വിദ്യാർഥികളില്‍ അന്തര്‍വൈജ്ഞാനിക ധാരണകളും (inter disciplinary) നൈപുണികളും വളര്ത്തിയെടുക്കുന്നതുമായിരിക്കണം.പാഠ്യപദ്ധതിയും കോഴ്സ് ഉള്ളടക്കവും വിദ്യാർഥികളിൽ നൂതനചിന്ത പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം.
ഈ സന്ദര്‍ഭത്തിൽ കേരളത്തിലെ ചില പ്രശസ്തമായ സ്വയംഭരണ കോളജുകളിൽ നടന്ന ബിരുദ പരിപാടികളുടെ പാഠ്യപദ്ധതി സൂക്ഷ്മപരിശോധനയിൽ, പരമ്പരാഗത രീതികളിൽനിന്നു മാറി പുതിയ ചട്ടക്കൂടിൽ പാഠ്യപദ്ധതികൾ രൂപകല്പന ചെയ്യാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. സ്വയംഭരണ കോളജുകളുടെ ഈ സ്വാഗതാര്‍ഹമായ ശ്രമം തുടർന്നേ പറ്റൂ. ഈ കോളജുകള്‍പോലും, പ്രധാന വിഷയത്തിന്റെ ചില ഉള്ളടക്കങ്ങൾ കുറയ്ക്കുകയും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്പൺ കോഴ്സുകൾ കൂടുതലായി ഉൾപ്പെടുത്തി ബിരുദ പ്രോഗ്രാമുകൾ കൂടുതൽ സമതുലിതവും വിപുലവുമാക്കുകയും വേണം.
നിലവിലുള്ള കോഴ്സുകളും പ്രോഗ്രാമുകളും പുനരവലോകനം ചെയ്ത് പുനരൂപകല്പന ചെയ്യാനും സ്വന്തം പാഠ്യപദ്ധതിയും സിലബസും നിർമിക്കാനും ഈ സ്ഥാപനങ്ങള്‍ക്ക് സർവകലാശാലകൾ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കേണ്ടത് അനിവാര്യമാണ്. അത്തരം കോളജുകൾ മാറ്റത്തിന്റെ പതാകവാഹകരായി നിലകൊള്ളുകയും ഉന്നതവിദ്യാഭ്യാസത്തിന്റെ മാറിയ മൂല്യങ്ങളെ തിരിച്ചറിഞ്ഞ് നയങ്ങളെ പുനർവിചിന്തനം ചെയ്യാൻ സർവകലാശാലകൾക്ക് വഴിയൊരുക്കുകയും വേണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമ്പൂർണ സ്വയംഭരണാധികാരം ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി 2020) ത്തിന്റെ ദീർഘകാല നയമാണ്; എന്നാൽ കൂടുതൽ അഫിലിയേറ്റഡ് കോളജുകളെ സ്വയംഭരണ പദവിയിലേക്കു മാറ്റുന്നത് അടിയന്തര ലക്ഷ്യമാകണം. കൂടാതെ, നാലുവര്‍ഷ ബിരുദപരിപാടി നടപ്പിലാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ കേരള ഉന്നതവിദ്യാഭ്യാസ കരിക്കുലം ഫ്രെയിംവർക്കിന്റെ (കെഎച്ച്ഇ സിഎഫ്) അന്തിമരൂപം തയാറായിട്ടുണ്ടെന്ന് അറിയുന്നു. ബഹുവൈജ്ഞാനിക (multi-disciplinarity) കോഴ്സുകള്‍, തെരഞ്ഞെടുക്കാവുന്ന ഇലക്ടീവുകളും മൈനറുകളും, തൊഴിൽ കേന്ദ്രീകൃത ഓപ്ഷനുകൾ, വ്യവസായ പരിശീലനം എന്നിവയാണ് കെഎച്ച്ഇസിഎഫിന്റെ പ്രധാന ഘടകങ്ങൾ. നന്നായി നടപ്പിലാക്കുകയാണെങ്കിൽ, ഇത് സ്വാഗതാര്‍ഹമായ ഒരു സംരംഭമാണ്.
ഉചിതമായ പാഠ്യപദ്ധതിയോടൊപ്പം, ആകർഷകമായ ബോധനശാസ്ത്രം, തുടർച്ചയായ വിലയിരുത്തൽ, വിദ്യാർഥികളുടെ പിന്തുണ എന്നിവയും അത്യന്താപേക്ഷിതമാണ്. പാഠ്യപദ്ധതി വിദ്യാർഥികൾക്ക് വിജയകരമായി പകർന്നുനൽകുന്നതിന് ഉയർന്ന നിലവാരത്തിലുള്ള ബോധന സമ്പ്രദായം ആവശ്യമാണ്; ബോധനശാസ്ത്രം വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന പഠനാനുഭവങ്ങളെ നിർണയിക്കുന്നു. പഴയമട്ടിലുള്ള 45 മിനിറ്റ്, ഒരു മണിക്കൂർ ലക്ചറുകൾക്ക് ഇന്നത്തെ വിവരസമ്പന്നരായ (മുൻകാലങ്ങളെ അപേക്ഷിച്ച്), ഇന്റർനെറ്റ് സാക്ഷരരും സൈബര്‍ വിവരശേഖരം വിരല്ത്തുമ്പിലുള്ളവരുമായ വിദ്യാർഥികളെ ഫലപ്രദമായി ആകർഷിക്കാൻ കഴിയില്ല. അധ്യാപകര്‍ നടത്തുന്ന ഇന്ററാക്ടീവ് സെഷനുകൾക്കൊപ്പം യഥാർഥ ജീവിതാനുഭവങ്ങളും ഉദാഹരണങ്ങളും പാഠപുസ്തകങ്ങളിലെ സാമാന്യവിവരണത്തേക്കാള് ഫലപ്രദമായിരിക്കും. അധ്യാപകരുടെ പങ്കാളിത്തവും ആത്മാര്‍ഥതയും പ്രതിബദ്ധതയും ഈ സന്ദര്‍ഭത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കൂടാതെ, മൂല്യനിര്‍ണയ ഉപാധികൾ ശാസ്ത്രീയവും പഠനം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനും അറിവിന്റെ പ്രയോഗം പരീക്ഷിക്കുന്നതിനും ഉതകുന്ന വിധത്തില്‍ രൂപകല്പന ചെയ്തതുമായിരിക്കണം.
(തുടരും)
(മദ്രാസ്, പാലക്കാട് ഐഐടികളില്‍ പ്രഫസറും ഡീനുമായിരുന്നു ലേഖകന്‍)