Friday, March 22, 2024 12:50 AM IST
പ്രഫ. സാബു ജോസഫ്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപരിപാലനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജലശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമായി ഐക്യരാഷ്ട്രസഭ മാർച്ച് 22ന് ലോക ജലദിനം ആചരിക്കുന്നു. ലോകത്തിന്റെ സുസ്ഥിരതയിലും സമൃദ്ധിയിലും ജലം വഹിക്കുന്ന നിർണായക പങ്കിനെ ആസ്പദമാക്കിയുള്ള “ലോക സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക’’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
ജലം ജീവന്റെ അമൃതാണ്. ജലത്തിൽനിന്നാണു ജീവൻ ഉത്ഭവിച്ചത്. ജീവൻ നിലനിർത്തുന്നതും ജലമാണ്. ആയതിനാൽ, ജലത്തിന് ലോകത്തിൽ സമാധാനം സൃഷ്ടിക്കാനും സംഘർഷമുണ്ടാക്കാനും ഒരുപോലെ സാധിക്കും. ജലത്തിന്റെ കാര്യത്തിൽ നമ്മൾ വിട്ടുവീഴ്ചയോടെ സഹകരിക്കുമ്പോൾ, നാം ഒരു പോസിറ്റീവ് തരംഗ പ്രഭാവം സൃഷ്ടിക്കുന്നു. അത് സമൂഹത്തിൽ ഐക്യം വളർത്തുന്നു, സമൃദ്ധി സൃഷ്ടിക്കുന്നു, ജനം സന്തോഷത്തോടെ ജീവിക്കുന്നു. അതോടൊപ്പം, ജലം ഉപയോഗിക്കേണ്ടതും മത്സരിക്കേണ്ടതുമായ ഒരു വിഭവം മാത്രമല്ല, അത് ഒരു മനുഷ്യാവകാശമാണെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജലം അന്തർലീനമാണെന്ന തിരിച്ചറിവും നമുക്ക് ലഭിക്കുന്നു. ഈ ആഗോള ജലദിനത്തിൽ, നാമെല്ലാവരും ഭിന്നതകൾ മറന്ന് നമ്മുടെ ജലസ്രോതസുകൾക്കു ചുറ്റും ഒന്നിക്കുകയും സമാധാനത്തിനായി ജലം ഉപയോഗിക്കുകയും, കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഒരു നാളേയ്ക്കുവേണ്ടി ജലവിഭവങ്ങളെ കരുതുകയും പരിപാലിക്കുകയും ചെയ്യണം.
എന്നാൽ, ജലത്തിന് ദൗർലഭ്യം അനുഭവപ്പെടുമ്പോഴോ ജലം മലിനമാക്കപ്പെടുമ്പോഴോ രാജ്യങ്ങൾക്കകത്തും രാജ്യങ്ങൾ തമ്മിലും സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ധാരാളം ഉദാഹരണങ്ങൾ നമ്മുടെ രാജ്യത്തുതന്നെ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. വിവിധ സംസ്ഥാനങ്ങൾ തമ്മിലും അയൽരാജ്യങ്ങളുമായും നദീജലം പങ്കിടുന്നതിനെപ്പറ്റിയുള്ള മാരത്തൺ ചർച്ചകൾ ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്രതലത്തിൽ പല രാജ്യങ്ങളിലും ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. 2023 ഏപ്രിൽ 14നു ശേഷം വെള്ളം വിതരണം ചെയ്യാൻ സർക്കാരിന് കഴിവില്ലെന്നു കാണിച്ചതിനുശേഷം ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനനഗരമായ കേപ് ടൗണിനെ ലോകത്തിലെ ആദ്യത്തെ ജലരഹിത നഗരമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്
ലോകാരോഗ്യ സംഘടനയുടെ 2023ലെ റിപ്പോർട്ടനുസരിച്ച് ഏകദേശം 220 കോടി ആളുകൾ (നാലുപേരിൽ ഒരാൾ) ഇപ്പോഴും സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന കുടിവെള്ളമില്ലാതെ ജീവിക്കുന്നു. ഇതിൽ 115 ദശലക്ഷം ആളുകൾ മലിനീകരണം മൂലം സുരക്ഷിതമായി കൈകാര്യം ചെയ്യാത്ത ഉപരിതല ജലം കുടിക്കുന്നു. ഇത് 2050 ആകുമ്പോഴേക്കും 300 കോടിയായി ഉയരുമെന്നാണു പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ, ‘നേച്ചർ കമ്യൂണിക്കേഷൻസ്’ ജേർണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ ജലത്തിൽ നൈട്രജൻ മലിനീകരണം മൂലം ലോകമെമ്പാടുമുള്ള രണ്ടായിരത്തിലധികം ഉപനദീതടങ്ങളിലെ ജലക്ഷാമത്തെ ബാധിക്കുന്നുവെന്നും ഇത് 2050ഓടെ മൂവായിരം ഉപനദീതടങ്ങളായി ഉയരാൻ സാധ്യതയുണ്ടെന്നും കാണുന്നു.
അതുപോലെ, ലോകാരോഗ്യസംഘടനയുടെ 2021ലെ കണക്കനുസരിച്ച്, ആഗോള ജനസംഖ്യയുടെ പകുതിയോളം (360 കോടി) ആളുകൾക്കു സുരക്ഷിതമായ ശുചിത്വമില്ല. ആഗോളതലത്തിൽ, 44 ശതമാനം ഗാർഹിക മലിനജലം സുരക്ഷിതമായി സംസ്കരിക്കപ്പെടുന്നില്ല. ലോക ജനസംഖ്യയുടെ പകുതിയോളം പേർ ഒരു വർഷത്തിന്റെ കുറേ കാലമെങ്കിലും കടുത്ത ജലക്ഷാമം നേരിടുന്നു. 2050 ആകുമ്പോഴേക്കും ആഗോള ജലത്തിന്റെ ഉപയോഗം 55 ശതമാനം വർധിക്കുമെന്ന് പ്രവചിക്കുന്നു.
കഴിഞ്ഞ 50 വർഷത്തിനിടയിലെ ദുരന്തങ്ങളുടെ പട്ടികയിൽ ജലവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ ആധിപത്യം പുലർത്തുകയും പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളിൽ 70 ശതമാനവും ഉണ്ടാകുകയും ചെയ്യുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഈ കണക്കുകൾ കാണിക്കുന്നത് ആഗോളതലത്തിൽ ജലവിഭവത്തിന്റെ ഗുണനിലവാരം ഉയർത്തുവാൻ നാം കൂടുതൽ സമയവും വിയർപ്പും ഒഴുക്കേണ്ടി വരും എന്നുള്ളതാണ്.
മറ്റൊരു സവിശേഷത, ലോകത്തിലെ ശുദ്ധജലത്തിന്റെ 60 ശതമാനവും രാജ്യങ്ങളുടെ അതിർത്തികൾ കടന്നു പോകുന്ന നദീജലമാണ്. 153 രാജ്യങ്ങൾക്ക് അതിർത്തി കടന്നുപോകുന്ന 310 നദികളുടെയും തടാകങ്ങളുടെയും തടങ്ങളിൽ ഒരു എണ്ണത്തിലെങ്കിലും പ്രദേശമുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള 300 കോടിയിലധികം ആളുകൾ രാജ്യാതിർത്തികൾ കടന്നുപോകുന്ന നദീജലത്തെ ആശ്രയിക്കുന്നു. എന്നിട്ടും, 24 രാജ്യങ്ങൾക്കു മാത്രമേ അവർ പങ്കിടുന്ന എല്ലാ ജലത്തിനും സഹകരണ കരാറുകളുള്ളൂ. ഇതു കാണിക്കുന്നത്, അന്തർദേശീയ തലത്തിലും പ്രദേശികതലത്തിലും ജലം എന്നും വളരെ സങ്കീർണമായിട്ടുള്ള ഒരു പ്രകൃതിവിഭവം തന്നെയാണെന്നതാണ്. വളരെ കരുതലോടെ വേണം ഇതിനെ കൈകാര്യം ചെയ്യാൻ.
നമ്മൾ ഇപ്പോൾ നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വർധിക്കുകയും ജനസംഖ്യ വർധിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ഏറ്റവും വിലയേറിയ ജലവിഭവങ്ങൾ സംരക്ഷിക്കുന്നതിന് രാജ്യങ്ങൾക്കിടയിലും അടിയന്തരമായി നാം ഒന്നിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യം, സമൃദ്ധി, ഭക്ഷ്യ, ഊർജ സംവിധാനങ്ങൾ, സാമ്പത്തിക ഉത്പാദനക്ഷമത, പരിസ്ഥിതി സമഗ്രത എന്നിവയെല്ലാം നന്നായി പ്രവർത്തിക്കുവാനും തുല്യമായി കൈകാര്യം ചെയ്യപ്പെടുവാനും ജലചക്രം നിർണായക പങ്ക് വഹിക്കുന്നു.
സുസ്ഥിര വികസനലക്ഷ്യം 6
2015ലെ യുഎൻ സുസ്ഥിര വികസന അജൻഡയുടെ ഭാഗമായ സുസ്ഥിര വികസന ലക്ഷ്യം ആറിലേക്ക് (എസ്ഡിജി 6)ലോകം ഇപ്പോൾ ഉറ്റുനോക്കുന്നു. ഇത് 2030ഓടെ എല്ലാവരും സുരക്ഷിതമായി വെള്ളവും ശുചിത്വവും കൈകാര്യം ചെയ്യുമെന്ന വാഗ്ദാനമാണ്. എന്നാൽ നമ്മൾ ഇപ്പോൾ ഈ ലക്ഷ്യത്തിൽനിന്ന് ഏറെ ദൂരെയാണ്. അതിനാൽ, ‘പതിവുപോലെയുള്ള ബിസിനസ്’ എന്നതിനപ്പുറം ജലസംരക്ഷണത്തിന്റെ കാര്യത്തിൽ മാറ്റം ത്വരിതപ്പെടുത്തേണ്ടത് അടിയന്തര ആവശ്യമാണ്. എസ്ഡിജി 6 ലക്ഷ്യം കാണേണ്ടതിനു സർക്കാരുകൾ ഇപ്പോഴത്തേതിന്റെ നാലിരട്ടി വേഗത്തിൽ പ്രവർത്തിക്കണമെന്ന് യുഎൻ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ മലിനീകരണം
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2022 പഠനറിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 279 നദികളിൽ ബിഒഡി അളവ് ലിറ്ററിന് 3.0 എംജി കൂടുതലായി മലിനപ്പെട്ടിരിക്കുകയാണ്. ഇത് മൊത്തം നദികളുടെ 46 ശതമാനമാണ്. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ കൂടുതൽ മലിനീകരണം മഹാരാഷ്ട്രയ്ക്കാണ്. തൊട്ടുപിന്നിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, കേരളം തുടങ്ങിയവയാണ്. നമുക്ക് നിയമങ്ങളും നയങ്ങളും പദ്ധതികളും ഉണ്ടെങ്കിലും ജലമലിനീകരണം തടയാൻ ഒരു പരിധിവരെ മാത്രമേ സാധിക്കുന്നുള്ളൂ.
ജലമലിനീകരണം തടയുക, മലിനജലം സംസ്കരിക്കുക, ഇന്ത്യയിലെ മലിനജല സ്രോതസുകളുടെ പരിസ്ഥിതി പുനഃസ്ഥാപനം എന്നിവ സാധ്യമാക്കുന്നതിന് ഫലപ്രദമായ പൊതുജന പങ്കാളിത്തത്തോടെ കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികളുടെ സംയോജിത ശ്രമങ്ങൾ ആവശ്യമാണ്.
ശിപാർശകൾ
• ഇന്ത്യയിലെ മലിനമായ ഓരോ നദിക്കുമുള്ള പ്രായോഗിക കർമപദ്ധതി ഭൗതിക, രാസ, ജൈവ മലിനീകരണം കൈകാര്യം ചെയ്യുന്നതിനായി, കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികൾ തയാറാക്കുകയും നടപ്പിലാക്കുകയും തുടർനിരീക്ഷണം നടത്തുകയും വേണം.
• മൈക്രോ പ്ലാസ്റ്റിക്, നാനോ പ്ലാസ്റ്റിക്, വെള്ളത്തിലെ ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് തുടങ്ങി ഉയർന്നുവരുന്ന പുതിയ വെല്ലുവിളികളെ ദേശീയ നദീസംരക്ഷണ ഡയറക്ടറേറ്റ് (എൻആർസിഡി) ഗൗരവമായി പരിശോധിക്കുകയും പരിഹാരനിർദേശങ്ങൾ നടപ്പിലാക്കുകയും വേണം.
• നദികളിലെയും തടാകങ്ങളിലെയും ജലമലിനീകരണ ലഘൂകരണ പദ്ധതികളുടെ പ്രവർത്തന ഓഡിറ്റ് യോഗ്യതയുള്ള ദേശീയ ഏജൻസികൾ സ്ഥിരമായി കാര്യക്ഷമതയോടെ നടത്തണം.
• പരമ്പരാഗത ജലസംസ്കരണ രീതികൾ ആധുനികവത്കരിക്കുകയും ‘നിർമിത തണ്ണീർത്തടങ്ങൾ’പോലുള്ള സസ്യങ്ങൾ ഉപയോഗിക്കുന്ന പ്രകൃതി അധിഷ്ഠിത പരിഹാരങ്ങൾ പരിഗണിക്കുകയും വേണം.
(കേരള യൂണിവേഴ്സിറ്റിയിൽ ഡീനാണു ലേഖകൻ)