Tuesday, March 26, 2024 11:38 PM IST
ജോണ്സണ് ജെ. ഇടയാറന്മുള
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷിക ദിനമാണിന്ന്. രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ ചരിത്ര പ്രാധാന്യമുള്ള സ്വാധീനം ചെലുത്തിയ ലക്ഷ്മി എൻ. മേനോൻ, ഒരു അധ്യാപികയും, അഭിഭാഷകയും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകയും ആയിരുന്നു.
1899 മാർച്ച് 27ന് സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന രാമവർമ്മ തന്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായി തിരുവനന്തപുരത്തെ മൈതാനം തറവാട്ടിലായിരുന്നു ജനനം. തിരുവനന്തപുരം മഹാരാജാസ് ആർട് കോളജിൽ നിന്നും ബിരുദം കരസ്ഥമാക്കി. പഠിച്ച കോളജിൽ തന്നെ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ലക്നൗ യൂണിവേഴ്സിറ്റിയിലെ പ്രഫസറും പിന്നീട് തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറുമായ ഡോ. വി.കെ. നന്ദൻ മേനോനെ 1930 ൽ ലക്ഷ്മി മേനോൻ വിവാഹം ചെയ്തു.വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം ലക്നൗവിൽ താമസം ആരംഭിച്ച ലക്ഷ്മി എൻ. മേനോൻ, കോളജിൽ പ്രഫസർ ആയി ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ ലക്നൗ സർവകലാശാലയിൽ നിന്നു നിയമ ബിരുദം കരസ്ഥമാക്കിയ അവർ കുറച്ചുകാലം വക്കീൽ കുപ്പായവും അണിഞ്ഞു. 1930ൽ പാരീസിൽ നിന്നും ഫ്രഞ്ച് ഭാഷയിൽ ഡിപ്ലോമയും നേടി.
രാഷ്ട്രീയ പ്രവേശവും സർക്കാർ സേവനവും
1927ൽ ഇംഗ്ലണ്ടിലെ മരിയ ഗ്രേ ട്രെയിനിംഗ് കോളജിൽ പഠിക്കുന്ന കാലത്ത് സോവ്യറ്റ് യൂണിയന്റെ പത്താം വാർഷിക ആഘോഷങ്ങളിൽ വിദ്യാർഥി പ്രതിനിധിയായി പങ്കെടുക്കുവാനുള്ള അവസരം ലക്ഷ്മി മേനോനെ തേടിയെത്തി. അവിടെ വച്ചാണ് അവർ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ കണ്ടുമുട്ടിയത്. ആ സംഭവം അവരുടെ ജീവിതത്തിലെ വഴിത്തിരിവാകുകയും അവരുടെ രാഷ്ട്രീയ പ്രവേശനത്തിന് നിമിത്തമാകുകയും ചെയ്തു.
1948 ലും 1950 ലും ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അവർ അംഗമായി. സ്റ്റാറ്റസ് ഓഫ് വിമെൻ എന്ന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി എൻ. മേനോൻ, ജനറൽ അസംബ്ലിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മേധാവി സ്ഥാനത്തെത്തി.
ഈ കാലയളവിൽ അവരുടെ നേതൃപാടവം പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ശ്രദ്ധയിൽ പ്പെടുകയും, സജീവ രാഷ്ട്രീയത്തിലേക്ക് അവരെ നെഹ്റു ക്ഷണിക്കുകയും ചെയ്തു. 1952, 1954, 1960 എന്നീ വർഷങ്ങളിൽ തുടർച്ചയായി ബീഹാറിൽ നിന്നുള്ള രാജ്യസഭാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.
വിദേശകാര്യവകുപ്പിന്റെ പാർലമെന്ററി സെക്രട്ടറിയായി പ്രവർത്തിച്ച അവർ പിന്നീട് ആ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായെത്തി. ജവഹർലാൽ നെഹ്റുവിന്റെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും മന്ത്രിസഭയിൽ അംഗമായി തുടർന്നു. ഈ കാലയളവിൽ ലോകമെന്പാടും അവർ നടത്തിയ യാത്രകൾ ഇന്ത്യയുടെ നയതന്ത്ര വിദേശകാര്യ നയം പാകപ്പെടുത്തുവാൻ കാരണമാവുകയും ചെയ്തു.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ഗവേഷണ കേന്ദ്രം കേരളത്തിൽ സ്ഥാപിക്കുന്നതിൽ ലക്ഷ്മി എൻ. മേനോൻ പങ്കു വഹിച്ചു.
അതുല്യയായ സാമൂഹിക പ്രവർത്തക
1967ൽ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിച്ച ലക്ഷ്മി എൻ. മേനോൻ സ്വദേശത്തേക്കു മടങ്ങിയെത്തി തിരുവനന്തപുരത്തു താമസമായി. പിന്നീടുള്ള ജീവിതം സാമൂഹിക പ്രവർത്തനത്തിനായി നീക്കിവച്ചു.
1994 നവംബർ 30ന് 95-ാം വയസിൽ ലക്ഷ്മി എൻ. മേനോൻ വിടവാങ്ങി. അവരുടെ ആഗ്രഹപ്രകാരം സ്വഭവനമായ ’പ്ലെയിൻ വ്യൂ’ ശ്രീരാമകൃഷ്ണ ശാരദ മിഷനു നൽകി.
ഭർത്താവ് പ്രഫ. വി.കെ. നന്ദൻ മേനോന്റെ 4000 ത്തോളം വരുന്ന പുസ്തക ശേഖരം അവർ തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്ക് സമർപ്പിച്ചു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇന്നോളം കണ്ട മഹിളാ നേതാക്കന്മാരിൽ പ്രമുഖയായിരുന്നു. ജന്മദേശം എന്ന നിലയിൽ അവരെ അഭിമാനത്തോടെ പുരസ്കരിക്കേണ്ട കേരളവും രാജ്യവും അവർക്ക് അർഹതപ്പെട്ട അംഗീകാരം നൽകിയില്ല എന്നത് വേദനയോടെ സ്മരിക്കുന്നു.
(ലേഖകൻ ലക്ഷ്മി എൻ. മേനോൻ, എ.പി. ഉദയഭാനു എനിവരോടൊപ്പം ചേർന്ന് ലഹരിക്കെതിരേ പ്രവർത്തിക്കുന്ന ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ (അഡിക്) ഇന്ത്യക്കു രൂപം നൽകി)