വത്തിക്കാൻ സിറ്റി: ലബനീസ് മാറോണൈറ്റ് പാത്രിയാർക്കീസ് ഏലിയാസ് ഹോയെക്കിനെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ 80 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായും ഇന്ത്യയിൽ പ്രേഷിതപ്രവർത്തനം നടത്തിയ വൈദികനുൾപ്പെടെ നാലുപേരെ ധന്യരായും പ്രഖ്യാപിക്കും.
1930കളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടൊപ്പമുണ്ടായ കത്തോലിക്കാവിരുദ്ധ പീഡനത്തിനിടെയാണ് സ്പെയിൻ നഗരമായ സാന്റാൻഡറിൽ 80 പേർ രക്തസാക്ഷിത്വം വരിച്ചത്. ഇവരിൽ 67 വൈദികരും മൂന്ന് കർമ്മലീത്ത സന്യാസിമാരും മൂന്ന് സെമിനാരി വിദ്യാർഥികളും ഏഴ് അല്മായരും ഉൾപ്പെടുന്നു.
വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ലബനീസ് മാറോണൈറ്റ് പാത്രിയാർക്കീസ് ഏലിയാസ് ഹോയെക്ക് 1843 ഡിസംബർ നാലിന് ലബനനിലെ ഹെൽറ്റയിൽ ജനിച്ചു. ലബനീസ് മാറോണൈറ്റ് സഭയിലെ ആദ്യത്തെ വനിതാ സമർപ്പിത സമൂഹമായ മാറോണൈറ്റ് സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി എന്ന സഭയുടെ സ്ഥാപകനാണ്.
1920ൽ ലബനൻ രാജ്യം സ്ഥാപിക്കുന്നതിലേക്കു നയിച്ച ചർച്ചകളിലും ഹോയെക് പ്രധാന പങ്ക് വഹിച്ചു. 1931ൽ ബ്കെർക്കിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ലബനൻ സ്ഥാപകപിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെട്ട നാലുപേരിൽ സലേഷ്യൻ വൈദികനായ ഫാ. കോസ്തന്തീനോ വെൻദ്രാമും ഉൾപ്പെടുന്നു. തന്റെ ജീവിതം മുഴുവൻ ഇന്ത്യയിലെ ജനതയ്ക്കുവേണ്ടി സമർപ്പിച്ചയാളാണ് അദ്ദേഹം.
1893ൽ ഇറ്റലിയിലെ ത്രെവിസോ പ്രവിശ്യയിൽ ജനിച്ച അദ്ദേഹം സലേഷ്യൻ സഭയിൽ ചേരുകയും 1924ൽ മിലാനിൽ വച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയിലേക്കു മിഷൻപ്രവർത്തനത്തിനായി പോയ അദ്ദേഹം ആദ്യം ആസാമിലും പിന്നീട് തമിഴ്നാട്ടിലും പ്രേഷിതപ്രവർത്തനം നടത്തി.
കാൽനടയായി ദീർഘദൂരം സഞ്ചരിക്കുന്നതിനും അങ്ങേയറ്റത്തെ ലാളിത്യത്തിൽ ജീവിക്കുന്നതിനും പേരുകേട്ട അദ്ദേഹം ദരിദ്രർക്കിടയിൽ പ്രിയപ്പെട്ട മിഷനറിയായി മാറി. 1957 ജനുവരി 30 ന് ആസാമിലെ ദിബ്രുഗഡിൽ വച്ച് അദ്ദേഹം അന്തരിച്ചു.