ടെഹ്റാൻ: ഇറാനെതിരെ ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പരമോന്നത നേതാവ് മുജ്തബ ഖംനഇ. അതേസമയം കഴിഞ്ഞ രാത്രിയിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന് ഡ്രോണുകൾ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ദുബായിലും സൗദിയിലും കുവൈറ്റിന്റെ വിവിധ മേഖലകളിലും ആക്രമണമുണ്ടായി. തുർക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും ഇവ ഇസ്രയേൽ നടത്തിയ ആൾമാറാട്ട ആക്രമണമാണെന്നും മുജ്തബ ഖംനഇ വ്യക്തമാക്കി.
തലമുതിർന്ന നേതൃത്വത്തെ വധിച്ചാൽ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നുപോയെന്നും മുജ്തബ ഖംനഇയുടെ പ്രസ്താവനയിലുണ്ട്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ സമാധാനത്തിന് മുൻകൈയെടുക്കാമെന്ന പുതിയ വാഗ്ദാനവും ശ്രദ്ധേയമാണ്.
അതേസമയം അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകിയ യുകെ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം തങ്ങൾ ജയിച്ചു കഴിഞ്ഞെന്ന അമേരിക്കൻ അവകാശവാദത്തെയും ഇറാൻ പരിഹസിച്ചു.
അമേരിക്ക അവകാശപ്പെട്ടതല്ല സംഭവിക്കുന്നതെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാന്റെ വ്യോമപ്രതിരോധം തകർന്നെന്ന് അമേരിക്ക അവകാശപ്പെട്ട ശേഷമാണ് എഫ്-35 വിമാനം ഇറാൻ വീഴ്ത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
Tags : iran attack gulf countries