അബുദാബി: യുഎസ് - ഇറാൻ സംഘർഷം തുടരുന്നതിനിടെ യുഎഇയിൽ മിസൈലാക്രമണം. വ്യാഴാഴ്ച രാത്രി ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മന്ത്രാലയം നിർദേശിച്ചു. ഇറാന്റെ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടഞ്ഞെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎഇയ്ക്കു നേരെ വ്യോമാക്രമണം നടത്തിയെന്ന ആരോപണം ഇറാൻ തള്ളി.
അടുത്ത ദിവസങ്ങളിലൊന്നും യുഎഇയെ ലക്ഷ്യമിട്ട് മിസൈലാക്രമണമോ ഡ്രോൺ ആക്രമണമോ നടത്തിയിട്ടില്ലെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി പറഞ്ഞു. അതേസമയം ഹോർമുസ് കടലിടുക്കിൽ ഇറാൻ-യുഎസ് സേനകൾ തമ്മിൽ ഏറ്റുമുട്ടി.
ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തിനു നേരെയുമാണ് ആക്രമണമുണ്ടായത്. ഇവിടെ നിന്നും സ്ഫോടനശബ്ദമുണ്ടായതായും ഡ്രോൺ ആക്രമണങ്ങളുണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ഡ്രോണുകളെ ഇറാൻ സൈന്യം വെടിവച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്.
Tags : missile attack iran uae