ടെഹ്റാൻ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങളും ടോളും ഏർപ്പെടുത്തി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി പേർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി എന്ന പുതിയ സംവിധാനത്തിന് ഇറാൻ രൂപം നൽകി. ഇതോടെ, ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഇനി മുതൽ മുൻകൂർ അനുമതി വാങ്ങുകയും ടോൾ നൽകുകയും വേണം.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാതയിൽ ഇറാൻ പിടിമുറുക്കുന്നത് ആഗോള വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം. ഷിപ്പിംഗ് ജേണലായ 'ലോയ്ഡ്സ് ലിസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ആഗ്രഹിക്കുന്ന കപ്പലുകൾ 'വെസ്സൽ ഇൻഫർമേഷൻ ഡിക്ലറേഷൻ' എന്ന ഫോം പൂരിപ്പിച്ചു നൽകണം. ഇതിൽ കപ്പലിനെക്കുറിച്ചുള്ള 40-ലധികം വിവരങ്ങൾ നൽകേണ്ടതുണ്ട്:
ഉടമസ്ഥാവകാശം: കപ്പലിൻ്റെ ഉടമകൾ, ഇൻഷുറൻസ് വിവരങ്ങൾ.
ജീവനക്കാർ: കപ്പലിലെ ജീവനക്കാരുടെ ദേശീയത ഉൾപ്പെടെയുള്ള വിവരങ്ങൾ.
യാത്ര: കപ്പൽ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, സഞ്ചാരപഥം തുടങ്ങിയവ.
ആർക്കൊക്കെ അനുമതി ലഭിക്കും?
അമേരിക്കയുമായുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഈ പാതയിലൂടെയുള്ള യാത്ര ദുഷ്കരമാകുമെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഇന്ത്യയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്കായി ഇറാനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളുടെ കപ്പലുകൾക്ക് പ്രത്യേക അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന.
അമേരിക്കയോ ഇസ്രയേലോ ആയി ബന്ധമുള്ള കപ്പലുകളെ ഈ വഴി കടത്തിവിടില്ലെന്ന് ഇറാൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Tags : Hormuz Iran Latest News