ടെഹ്റാൻ: തങ്ങളെ ആക്രമിക്കാൻ വരുന്നവരെ തിരിച്ചും ആക്രമിക്കുമെന്ന് ഇറാൻ. സ്വയം പ്രതിരോധിക്കാൻ ഇറാൻ മടിക്കില്ലെന്നും സൈനിക പോരാട്ടം എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാൻ തയാറാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്നും അരാഗ്ചി വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ സംയുക്ത നാവിക പട്രോളിംഗിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ പ്രസ്താവന.
ഹോർമുസ് കടലിടുക്ക് തങ്ങൾ അടച്ചിട്ടില്ലെന്നും എന്നാൽ അമേരിക്കയ്ക്കും സഖ്യകക്ഷികളുമായി ബന്ധമുള്ളവർക്കും പാത സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ അറിയിച്ചു. വെടിനിർത്തലിനോ നയതന്ത്ര ചർച്ചകൾക്കോ തങ്ങൾ മുൻകൈ എടുത്തിട്ടില്ലെന്നും അരാഗ്ചി ആവർത്തിച്ചു.
മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ മറ്റ് രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
Tags : Iran united states Hormuz israel