ടെഹ്റാൻ: അമേരിക്കൻ സേനയെ പരാജയപ്പെടുത്താൻ ഇറേനിയൻ നാവികസേന തയാറെടുത്തുകഴിഞ്ഞതായി പരമോന്നത നേതാവ് മുജ്തബ ഖമനയ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അമേരിക്ക-ഇറാൻ സംഘർഷം വർധിച്ചതിനിടെയാണ് മുജ്തബയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ടെലഗ്രാം ചാനലിൽ ഇന്നലെ പ്രത്യക്ഷപ്പെട്ടത്.
കയ്പേറിയ പുതിയ പരാജയങ്ങൾ ശത്രുവിനു നല്കാൻ ഇറാന്റെ ധീര നാവികസേന തയാറായി നിൽക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. യുദ്ധത്തിന്റെ ആദ്യദിനമായ ഫെബ്രുവരി 28ന് യുഎസ്-ഇസ്രേലി വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുജ്തബയെ പിന്നീട് പുറംലോകം കണ്ടിട്ടില്ല.
അമേരിക്കയുടെ നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാനിലെ ദേശീയ സുരക്ഷാസമിതി ഇന്നലെ ആരോപിച്ചു. യുദ്ധം അവസാനിച്ച് സമാധാനം നിലവിൽ വരുന്നതുവരെ ഹോർമുസിലെ കപ്പൽ ഗതാഗതം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇറാൻ ദൃഢനിശ്ചയമെടുത്തതായും സുരക്ഷാസമിതി അറിയിച്ചു.
അമേരിക്കയുടെ താത്പര്യങ്ങൾ ഇറാനുമേൽ അടിച്ചേൽപ്പിക്കാനാവില്ലെന്ന് ഇറേനിയൻ വിദേശകാര്യ സഹമന്ത്രി സയീദ് കത്തീബ്സാദേ പറഞ്ഞു. ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷിതയാത്ര ഒരുക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ ഇറാൻ പ്രവർത്തിക്കുന്നതിനിടെയാണ് അമേരിക്ക നാവിക ഉപരോധം തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ലബനനിൽ 10 ദിവസത്തെ വെടിനിർത്തൽ നിലവിൽ വന്നതോടെ ഇറാൻ കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്ക് തുറന്നിരുന്നു. എന്നാൽ, ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് അറിയിച്ചതോടെ ഇറേനിയൻ സേന ഹോർമുസ് അടച്ചതായി ഇന്നലെ അറിയിച്ചു.
ഹോർമുസിൽ സഞ്ചാരാനുമതി ഇല്ലെന്നു വ്യക്തമാക്കുന്ന സന്ദേശം ഇറേനിയൻ സേന റേഡിയോയിലൂടെ കപ്പലുകളെ അറിയിക്കുന്നുണ്ട്.