ദോഹ: ഇറാന്റെ പ്രകൃതിവാതക ഖനന മേഖലയിൽ ആക്രമണം. ഗൾഫിലെ പാർസ് വാതക ഖനനമേഖലയിൽ ഇന്നലെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്നു പറയുന്നു. യുദ്ധം തുടങ്ങിയശേഷം ഇറേനിയൻ ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണം ആണിത്.
പേർഷ്യൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതവാതക നിക്ഷേപമുള്ള ഈ ഭാഗം ഇറാന്റെയും ഖത്തറിന്റെയും ഉടമസ്ഥതയിലാണ്. 3700 ചതുരശ്ര കിലോമീറ്റർ വരുന്ന ഇറാന്റെ ഭാഗമാണ് പാർസ് എന്നറിയിപ്പെടുന്നത്. 6,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഖത്തറിന്റെ ഭാഗം ഡോം എന്നാണറിയപ്പെടുന്നത്.
പാർസിലെ റിഫൈനറിയും സംഭരണ ടാങ്കുകളുമാണ് ആക്രമിക്കപ്പെട്ടത്. അമേരിക്കയുടെ അനുമതിയോടെയാണ് ഇസ്രയേൽ ആക്രമിച്ചതെന്നു സൂചനയുണ്ട്. ഉത്തരവാദിത്വമില്ലാത്ത അപകടകരമായ പ്രവൃത്തി എന്നാണ് ഇസ്രേലി നടപടിയെ ഖത്തർ വിശേഷിപ്പിച്ചത്.
ഇസ്രേലി ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്കുമെന്ന് ഇറാൻ പ്രതികരിച്ചു.സൗദി, യുഎഇ, ഖത്തർ രാജ്യങ്ങളിലെ എണ്ണ, പ്രകൃതിവാതക മേഖലകളിലുള്ളവരെ ഉടൻ ഒഴിപ്പിച്ചുമാറ്റിക്കോളാൻ ഇറാനിലെ വിപ്ലവഗാർഡുകൾ ഭീഷണി മുഴക്കി.