മസ്കറ്റ്: വസ്ത്രനിർമാണ, ഭക്ഷ്യസംസ്കരണ, വാഹന, ആഭരണ വ്യവസായ മേഖലകളിൽ വൻ വളർച്ചയ്ക്ക് ഊർജമാകുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവയ്ക്കും.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും കരാർ. പ്രധാനമന്ത്രിയുടെ ചതുർരാഷ്ട്ര പര്യടനത്തിലെ അവസാനം കുറിച്ചാണ് ഒമാൻ സന്ദർശനം.
ജോർദാനിൽനിന്ന് ചൊവ്വാഴ്ച എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്നാണ് ഒമാനിലേക്ക് എത്തിയത്.
സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം നൽകുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രി പിയുഷ് ഗോയൽ മസ്കറ്റിലെത്തിയിട്ടുണ്ട്. 2023ലാണ് ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കു തുടക്കമിട്ടത്. ഏതാനുംമാസം മുന്പാണ് അന്തിമധാരണയായത്.
ഇരു രാജ്യങ്ങളും തമ്മിൽ കച്ചവടം ചെയ്യുന്ന പരമാവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി സാധ്യമാകുംവിധം കുറയ്ക്കുന്നതാണ് കരാർ.
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽനിന്ന് ഇന്നലെയാണു പ്രധാനമന്ത്രി ഒമാനിലെത്തിയത്. വളർച്ചയും ജനകീയക്ഷേമവും ലക്ഷ്യമിട്ട് എത്യോപ്യയുമായി ഒപ്പുവച്ച മൂന്നു കരാറുകളിലൂടെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുമെന്നു സന്ദർശനത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചു.
ചൊവ്വാഴ്ച തലസ്ഥാനമായ ആഡിസ് അബാബയിലെത്തിയ പ്രധാനമന്ത്രി മോദി, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്ച നടത്തി. യുഎൻ സമാധാനസേനയുടെ പരിശീലനം, കസ്റ്റംസ് ഇടപാടിലെ സഹകരണം എത്യോപ്യൻ വിദേശകാര്യമന്ത്രാലയത്തിൽ ഡാറ്റാ സെന്റർ എന്നിവയിലാണു കരാറുകൾ.
ജോർദാൻ സന്ദർശനത്തിനുശേഷം എത്തിയ മോദിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചാണ് എത്യോപ്യ സ്വീകരിച്ചത്.
Tags : Free Trade Agreement Narendra Modi Oman