ടെഹ്റാൻ: ലെബനനിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും സഞ്ചാരം പുനഃസ്ഥാപിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പ്രഖ്യാപിച്ചു. ആഗോള വിപണികളെയും എണ്ണ വ്യാപാരത്തെയും സംബന്ധിച്ചിടത്തോളം നിർണായകമായ തീരുമാനമാണിത്.
ഇസ്രയേലും ലെബനനും തമ്മിലുള്ള പത്ത് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള പാത പൂർണമായും തുറന്നുകൊടുക്കാൻ ഇറാൻ തീരുമാനിച്ചത്. അമേരിക്കൻ ഉപരോധം നിലവിൽ വന്നതിന് ശേഷം ആദ്യമായി അഞ്ച് മില്യൺ ബാരൽ അസംസ്കൃത എണ്ണയുമായി മൂന്ന് ഇറേനിയൻ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് വഴി പുറപ്പെട്ടതായി കെപ്ലർ പോലുള്ള ഡാറ്റാ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ മേഖലയിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്സാദെ പറഞ്ഞു. കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചതോടെ ലണ്ടനിലെ ഇൻഷുറൻസ് കമ്പനികൾ ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്കായി 1 ബില്യൺ ഡോളറിന്റെ പ്രത്യേക യുദ്ധ ഇൻഷുറൻസ് കവറേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Hormuz Aragchi Iran Foreign Minister Latest News