വാഷിംഗ്ടൺ ഡിസി: ചൈനയുമായി വ്യാപാര ഉടന്പടി ഉണ്ടാക്കിയാൽ കാനഡയ്ക്കുമേൽ 100 ശതമാനം ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി. കനേഡിയൻ പ്രധാനമന്ത്രി അടുത്തിടെ ചൈന സന്ദർശിച്ച് പരസ്പര ചുങ്കങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനമുണ്ടാക്കിയ പശ്ചാത്തലത്തിലാണിത്.
ചൈന കാനഡയെ പച്ചയ്ക്കു തിന്നുമെന്ന് ട്രംപ് പറഞ്ഞു. കാനഡയുടെ ബിസിനസും ജീവിതരീതിയും ചൈന വിഴുങ്ങും. അമേരിക്ക ചുമത്തിയിട്ടുള്ള ഇറക്കുമതിച്ചുങ്കം മറികടക്കാൻ ചൈന കാനഡയെ ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. ചൈനീസ് ഉത്പന്നങ്ങൾ കാനഡയിലെത്തിച്ച് അമേരിക്കയിലേക്കു കയറ്റുമതി ചെയ്യാൻ ശ്രമിക്കും. അതിനാണു ശ്രമമെങ്കിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കു തെറ്റിപ്പോയി എന്നും ട്രംപ് കൂട്ടിച്ചേർത്തു. കാനഡയെ പിടിച്ചെടുത്ത് അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്ന ട്രംപ്, കാർണിയെ, ‘ഗവർണർ കാർണി’ എന്നാണ് അഭിസംബോധന ചെയ്തത്.
അതേസമയം, ചൈനയുമായി സ്വതന്ത്ര വ്യാപരക്കരാർ ഉണ്ടാക്കാൻ നീക്കമില്ലെന്ന് യുഎസുമായുള്ള വ്യാപാരത്തിന്റെ ചുമതല വഹിക്കുന്ന കനേഡിയൻ മന്ത്രി ഡൊമിനിക് ലെബ്ലാ വ്യക്തമാക്കി. കാനഡയും ചൈനയും ഇറക്കുമതി ചുങ്കങ്ങൾ കുറയ്ക്കാനാണ് ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാരണകൾ നടപ്പിലാക്കാൻ തയാറാണെന്ന് കാനഡയിലെ ചൈനീസ് എംബസി പ്രതികരിച്ചു.