കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ദിലീപ് ഉൾപ്പെടെ കുറ്റവിമുക്തരാക്കപ്പെട്ട എല്ലാ പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
വിചാരണ കോടതിയുടെ വിധിയിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ പല സുപ്രധാന തെളിവുകളും വിചാരണ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സർക്കാരിന്റെ പ്രധാന വാദം.
സർക്കാരിന്റെ അപ്പീൽ പരിശോധിച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് പ്രതികൾക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. നെടുമ്പാശ്ശേരി പോലീസ് വഴിയാകും പ്രതികൾക്ക് നോട്ടീസ് കൈമാറുക.
2025 ഡിസംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിൽ, ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പേരെ ശിക്ഷിക്കുകയും ദിലീപ് അടക്കമുള്ള നാല് പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെയാണ് ഇപ്പോൾ മേൽക്കോടതിയുടെ നടപടി.
Tags : Dileep Actress assault case High Court