ശ്വേത മേനോൻ (File photo)
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്‍റ് ശ്വേത മേനോനെതിരെ പടയൊരുക്കം. 'പെണ്‍മക്കള്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന്‍ തുടരണമോ തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്.
ശ്വേതയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്‍, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. 'അമ്മ' സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
'അമ്മയുടെ പെണ്‍മക്കള്‍' എന്ന പേരില്‍ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും 'പെണ്‍മക്കള്‍' ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്‌നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍നിന്നു ശ്വേത ലെഫ്റ്റ് അടിച്ചത്.
സംഘടനയിലെ പ്രശ്‌നങ്ങള്‍ ഈ ഗ്രൂപ്പില്‍ ആദ്യം ചര്‍ച്ച ചെയ്തിരുന്നില്ലെങ്കിലും പിന്നീട് സജീവ ചര്‍ച്ചകളിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പ് തുടങ്ങിയ സമയത്ത് ഒഫീഷ്യല്‍ അല്ലാത്തതിനാല്‍ കുക്കു പരമേശ്വരന്‍ അടക്കം നിരവധി സ്ത്രീ അംഗങ്ങള്‍ ലെഫ്റ്റ് അടിച്ചിരുന്നതായി നടി ഉഷ ഹസീന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലെഫ്റ്റ് അടിച്ചു പോയ സ്ത്രീ അംഗങ്ങള്‍ എന്തിന് പെണ്ണുങ്ങള്‍ക്ക് അങ്ങനൊരു കൂട്ടായ്മ എന്നു ചോദിച്ച് ഈ ഗ്രൂപ്പ് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ഉഷ ഹസീന പറഞ്ഞിരുന്നു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച വിഷയമാക്കിയും സംഘടനയിലെ പവര്‍ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് അമ്മയിലെ പോര് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.
താന്‍ എക്‌സിക്യൂട്ടീവില്‍ ഉള്ളിടത്തോളം കാലം ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാന്‍ അനുവദിക്കില്ലെന്നും ശ്വേത പോസ്റ്റില്‍ പറഞ്ഞിരുന്നു. നിലവിലെ ഭരണസമിതിയുടെ നിലനില്‍പ്പും അഡ്‌ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചേരിപ്പോര് വീണ്ടും കടുത്തിരിക്കുന്നത്.
Tags : AMMA ShwetaMenon Protest Group Mollywood Actresses