തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പദം ഉന്നമിട്ടുള്ള നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹന്നാൻ കോൺഗ്രസ് അധ്യഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത് നൽകി. ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിൽ നിന്നാണ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച കോൺഗ്രസിൽ ഉയരുന്നത്.
നേതാക്കളും അണികളും ചർച്ച ഏറ്റെടുത്തതോടെ ചില നേതാക്കൾ വിമർശനവുമുയർത്തി. എറണാകുളം ജില്ലയിൽ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാവണമെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞതോടെ മുഖ്യമന്ത്രി ചർച്ച അതിരുവിട്ടു. ഷിയാസിനെ വിമർശിച്ച് നേതാക്കൾ രംഗത്തെത്തി.
ഇത്തരത്തിലുള്ളൊരു ചർച്ചയിലേക്ക് നിലവിൽ പോവാൻ പാടില്ലെന്നാണ് നേതാക്കളുടെ വിമർശനം. ഇതിന് പിന്നാലെയാണ് യുഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ബെന്നി ബെഹ്നാൻ എംപിയുടെ നിർണായകമായ നീക്കം ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ വോട്ട് ചെയ്തിരിക്കുന്ന വേളയിൽ ജനങ്ങളുടെ നിലപാടിനെ അവമതിക്കുന്ന രീതിയിൽ ചില നേതാക്കളും അണികളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ മുഖ്യമന്ത്രിപദത്തിനായി പ്രചാരണം നടത്തുന്നു. ഇത് കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തവരെ അവഹേളിക്കുന്നതാണ്.
അതോടൊപ്പം തന്നെ ഇതൊരു നാണംകെട്ട രീതിയാണെന്നും ഇത്തരം പ്രചാരണം തടയണമെന്നും കത്തിൽ പറയുന്നു. എന്നാൽ ഏതെങ്കിലും നേതാവിൻ്റെ പേര് കത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
Tags : benny behanan writes mallikarjun kharge chief minister post congress