കണ്ണൂർ: വികസനത്തിന് ഇടവേളയുണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ തുടർ ഭരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോൻ പരാമർശത്തിലും മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തി.
ഇപ്പോൾ കൂടുതൽ പറയുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ തെരഞ്ഞെടുപ്പാണിത്. നമ്മൾ ഒരു വികസിത കേരളത്തിലേക്ക് നല്ല ചുവടുവച്ചിരിക്കുകയാണ്. ഒരുപാട് നേട്ടങ്ങൾ എല്ലാ മേഖലയിലും കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
അത് തുടരണം. പുരോഗതിക്കും വികസനത്തിനും ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങൾ പൊതുവെ ആഗ്രഹിക്കുന്നത്. ജനങ്ങളാകെ നാടിനു വികസനം വേണം, പുരോഗതി വേണമെന്ന് ചിന്തിക്കുന്നവരാണ്. എൽഡിഎഫിന് മാത്രമേ നാടിന്റെ വികസനം നടത്താൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
2016ൽ നൽകിയതിനേക്കാൾ കൂടുതൽ സീറ്റാണ് 2021ൽ ജനങ്ങൾ ഞങ്ങൾക്ക് നൽകിയത്. ഇത്തവണ 2021ൽ കിട്ടിയതിനേക്കാൾ കൂടുതൽ സീറ്റാണ് ജനങ്ങൾ നൽകാൻ പോകുന്നത്. 2031ലേക്കുള്ള കേരളം എങ്ങനെയായിരിക്കണമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.
വർഗീയ നീക്കം കൊണ്ടൊന്നും ആളുകളെ സ്വാധീനിക്കാനാകില്ല. എല്ലാ വിഭാഗവും നല്ല ഉണർവോടെ എൽഡിഎഫിനൊപ്പം അണിനിരന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : election Pinarayi Vijayan vote