കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിലയിരുത്തുന്നതിനായി ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസവും നേതൃത്വത്തിനെതിരെ അസാധാരണമായ വിമർശനശരങ്ങൾ. പാർട്ടിയുടെ ശക്തമായ കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ ദയനീയ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി പ്രത്യേക കമ്മീഷനെ നിയോഗിച്ചു. രണ്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടുന്ന സംഘത്തിനാണ് അന്വേഷണച്ചുമതല.
പാർട്ടിയോഗങ്ങളിൽ സാധാരണയായി തുറന്നുപറയാൻ മടിക്കുന്നവർ പോലും ഇത്തവണ യോഗത്തിൽ മുന്നോട്ടുവന്ന് വിമർശനം ഉന്നയിച്ചതോടെയാണ്, പല വിഷയങ്ങളിലും അന്വേഷണം നടത്താമെന്ന് പ്രഖ്യാപിക്കാൻ നേതൃത്വം നിർബന്ധിതമായത്. പി.ബി. അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിച്ചതായി യോഗത്തിൽ വിമർശനമുയർന്നു.
മുഖ്യമന്ത്രിയായിരുന്ന കാലത്തെ പിണറായി വിജയന്റെ ഭാഷയും ശൈലിയും പ്രയോഗരീതികളും ജനങ്ങളെ വെറുപ്പിച്ചുവെന്ന് കമ്മിറ്റിയിൽ വിമർശനമുയർന്നു. പുതിയ 'ജെൻസി' തലമുറയുടെ ചിന്തകളെയും മാറ്റങ്ങളെയും മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കും പാർട്ടിക്കും തിരിച്ചടിയുണ്ടായിട്ടും അത് മുന്നിൽക്കണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിരോധം തീർക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ജനങ്ങൾക്കായി സർക്കാർ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടും തോറ്റതിനു പിന്നിൽ രാഷ്ട്രീയമായ വീഴ്ചയുണ്ടെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അമിത ആത്മവിശ്വാസം കാരണം പല മണ്ഡലങ്ങളും പാർട്ടി നേതൃത്വം വേണ്ടവിധം ശ്രദ്ധിച്ചില്ലെന്നും ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള ജാഗ്രതക്കുറവുണ്ടായെന്നും വിമർശനമുണ്ട്. പേരാവൂരിൽ മത്സരിച്ച കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രമുഖ നേതാക്കളാരും എത്തിയില്ലെന്ന ഗുരുതരമായ ആരോപണം യോഗത്തിൽ ഉയർന്നു.
അതേസമയം, തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ വിജയത്തിനായി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർ നേരിട്ട് ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും പാർട്ടി പരാജയപ്പെട്ടു. പാർട്ടിയുടെ ഉറച്ച മണ്ഡലങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഏറ്റ പരാജയം അങ്ങേയറ്റം അപമാനകരമാണെന്ന് അംഗങ്ങൾ തുറന്നടിച്ചു. ജില്ലാ സെന്ററിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഈ തകർച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.
Tags : CPM Commission Latest News Pinarayi