തിരുവനന്തപുരം: പെരുമ്പാവൂർ സീറ്റിൽ എൽദോസ് കുന്നപ്പിള്ളിയെ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. കുന്നപ്പള്ളിക്കെതിരായ പീഡനക്കേസ് 26ന് കോടതി പരിഗണിക്കുന്നുണ്ട്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ അത് പാർട്ടിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന് ഒരു വിഭാഗം പറയുന്നു.
അതിനിടെ എൽദോസ് ഇന്ന് ഡൽഹിയിൽ എത്തും. കേസിൽ തന്റെ നിരപരാധിത്വം നേതാക്കളെ ഒരിക്കൽ കൂടി നേരിട്ട് കണ്ട് ബോധിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സംസ്ഥാന നേതൃത്വം എൽദോസിന് മത്സരിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ പാർട്ടിയുടെ അന്തിമ പട്ടികയിൽ ഇടം പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
എൽദോസിന് സീറ്റ് നൽകണമെന്ന് രമേശ് ചെന്നിത്തല ഉറച്ചു നിൽക്കുകയാണ്. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും സീറ്റ് നിഷേധിച്ചാലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും എൽദോസ് പറഞ്ഞു.
സീറ്റില്ലെന്ന വിവരം പുറത്തുവന്നതോടെ പെരുമ്പാവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിലെത്തി യോഗം ചേർന്നു. അതേസമയം ദീപ്തി മേരി വർഗീസിനെ പെരുമ്പാവൂരിൽ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Tags : election eldhose kunnappilly perumbavoor