കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം കണ്ടെത്തി തെറ്റുതിരുത്തലിന്റെ ഭാഗമായി നടത്തി വരുന്ന സിപിഎമ്മിന്റെ ഏരിയാ അവലോകനങ്ങൾ 25ന് പൂർത്തിയാകും. ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാകമ്മിറ്റി യോഗങ്ങൾ എന്നിവയ്ക്കു ശേഷം ഇക്കഴിഞ്ഞ 21നാണ് ഏരിയാതല അവലോകനങ്ങൾ ആരംഭിച്ചത്. സംസ്ഥാന കമ്മിറ്റിയംഗങ്ങളാണ് ഏരിയാ കമ്മിറ്റി ചർച്ചകളിൽ പങ്കെടുക്കുന്നത്.
ഏരിയാ കമ്മിറ്റികളുടെ അവലോകനം പൂർത്തിയാകുന്നതിനു പിന്നാലെ ലോക്കൽ, ബ്രാഞ്ച് അവലോകനങ്ങൾ ആരംഭിക്കും. ലോക്കൽ കമ്മിറ്റി അവലോകനങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ച് അവലോകനങ്ങളിൽ ഏരിയാ നേതാക്കളുമാണ് പങ്കെടുക്കുക. കീഴ്ഘകങ്ങളുടെ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയോഗത്തിലും ചർച്ച നടത്തും.
മുൻ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ നേതാക്കൾക്കെതിരെ ജില്ലാ കമ്മിറ്റികളിലുയര്‍ന്ന അതിരൂക്ഷ വിമര്ശനംതന്നെയാണ് നിലവിൽ ഏരിയാ കമ്മിറ്റികളിലും ഉണ്ടാകുന്നത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരേ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി യോഗത്തിലുള്‍പ്പെടെ അതിരൂക്ഷ വിമര്‍ശനമാണ് ഉയർന്നത്.
തൃക്കരിപ്പൂരിലെ തോല്‍വിക്കു കാരണം പയ്യന്നൂരിലെ സംഘടനാ വിഷയങ്ങളാണെന്നായിരുന്നു പി. ജയരാജൻ പങ്കെടുത്ത തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പി. ജയരാജനും കെ.കെ. ശൈലജയും വീണ്ടും നേതൃനിരയില്‍ വരണമെന്നും ആവശ്യമുയർന്നിരുന്നു.
Tags : Election defeat CPM assessment