ഇരിട്ടി: കുടക് ജില്ലയിലെ കുശാൽ നഗറിനു സമീപം പ്രവർത്തിക്കുന്ന ദുബാരെ ആനക്യാമ്പിൽ ആനകൾ തമ്മിലുണ്ടായ പോരിനിടെ മരിച്ച തമിഴ്നാട് സ്വദേശിനിയുടെ കണ്ണുകൾ ബന്ധുക്കൾ ദാനം ചെയ്തു.
മരിച്ച തമിഴ്നാട് ചെന്നൈ പല്ലവാരം സ്വദേശനി ജിമ്മു ഏലിയാസ് ജുനാഷിന്റെ (33) കണ്ണുകളാണ് ഭർത്താവ് ജോയൽ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കൈമാറിയത്.
ഭാര്യ നഷ്ടപ്പെട്ട ദുഃഖത്തിനിടെയും കണ്ണില്ലാത്തവർക്ക് തന്റെ ഭാര്യയുടെ കണ്ണുകൾ പ്രകാശം നൽകട്ടെ എന്നാണ് കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അധികൃതർക്ക് നേത്രദാനം നൽകുന്പോൾ ജോയൽ പറഞ്ഞത്. മരിച്ച ജുനാഷിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകുമെന്ന് കർണാടക വനം- പരിസ്ഥിതി മന്ത്രി ഈശ്വർ ഖദ്രെ പ്രഖ്യാപിച്ചു.
ദുബാരെ ആനക്യാമ്പിൽ ജുനാഷ് ഉൾപ്പടെയുള്ള വിനോദ സഞ്ചാരികൾ ആനകൾ കുളിക്കുന്നത് കണ്ടു കൊണ്ടിരിക്കെയായിരന്നു കുങ്കിയാനയായ കാഞ്ചൻ മാർത്താണ്ഡ എന്ന കുങ്കിയാനയെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കാഞ്ചന്റെ കുത്തേറ്റ് മാർത്താണ്ഡ വീണപ്പോൾ ജുനാഷ് ആനയ്ക്ക് അടിയിൽപെടുകയായിരുന്നു.
ദുബാരയിൽ സഞ്ചാരികളെ ആനയോടു ചേർന്ന് ഇടപഴകാൻ അനുവദിക്കാറുണ്ടായിരുന്നു. ഇതാണ് ജുനാഷ് ഉൾപ്പെടെയുള്ളവർ ആനകളുടെ ഏറ്റവും അടുത്തേക്ക് എത്താനിടയാക്കിയത്. അതിനിടെ ആനകളുടെ പോരിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരന്ന മാർത്താണ്ഡ എന്ന ആന ചരിഞ്ഞു. ഇന്നലെ രാവിലെയായിരുന്നു ചരിഞ്ഞത്.
Tags : Eyes elephant fight donated Dubare elephant camp