കൊട്ടാരക്കര: സോളാര്‍ കേസില്‍ ജുഡീഷല്‍ കമ്മീഷൻ മുന്‍പാകെ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കളുടെ പേര് പറയണമെന്നു സരിത എസ്.നായർ പറഞ്ഞുവെന്നു ഫെനി ബാലകൃഷ്ണൻ കൊട്ടാരക്കര ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മൊഴിനൽകി.
അഡ്വ. സുധീര്‍ ജേക്കബ് വാദിയായി അഡ്വ. ജോളി അലക്സ് മുഖേന ഫയല്‍ ചെയ്ത കേസിലാണ് ഫെനി ബാലകൃഷ്ണന്റെ മൊഴി രണ്ടാം ദിവസവും എടുത്തത്. ഈ കേസിന് പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നു കണ്ട കോടതി ഒന്നാം പ്രതിയായ സരിത എസ്. നായര്‍ക്കും രണ്ടാം പ്രതിയായ കെ.ബി. ഗണേഷ് കുമാറിനും കോടതി സമന്‍സ് അയച്ച് കേസ് ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ കേസില്‍ അഞ്ചാം സാക്ഷിയായിട്ടാണ് ഫെനി ബാലകൃഷ്ണന് മൊഴി നല്‍കിയത്.
ജുഡീഷൽ കമ്മീഷനിൽനിന്നും തനിക്കു നോട്ടീസ് ലഭിച്ചുവെന്നറിഞ്ഞാണ് സരിത കാണാൻ എത്തിയതെന്നു ഫെനി പറഞ്ഞു. ഇതുസംബന്ധിച്ചു കാര്യം അന്വേഷിച്ചപ്പോള്‍ നിലവിലുള്ള യുഡിഎഫ് സര്‍ക്കാരിന് ഒരു പണി കൊടുക്കണമെന്നു സരിത പറഞ്ഞു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പറഞ്ഞുതന്നു. നമുക്ക് മറ്റു രാഷ്ട്രീയപാര്‍ട്ടിക്കാരുടെ പിന്തുണയുണ്ടെന്നും പറഞ്ഞു.
സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയെങ്കിലും സരിത പറഞ്ഞ പ്രകാരം മൊഴി നല്‍കിയില്ലെന്നും ഫെനി കോടതിയിൽ മൊഴിനൽകി. പത്തനംതിട്ട ജയിലിൽ നിന്ന് സരിത നൽകിയ ആദ്യകത്ത് 21 പേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിൽ യുഡിഎഫ് നേതാക്കളുടെ പേരില്ലായിരുന്നുവെന്നും ഫെനി മൊഴിനൽകി.
ഇവർ ജയിലിൽനിന്നും ഇറങ്ങിയശേഷം തിരുവനന്തപുരത്തേക്കു ഫെനിയുടെ കാറില്‍ പോയി സരിതയുടെ വസതിയില്‍വച്ചാണ് സ്വന്തം കൈപ്പടയില്‍ ഇവർ 21 പേജ് 25 പേജാക്കി മാറ്റിഎഴുതിയത്. പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ താന്‍ തയാറാക്കിയ കത്തിന് 25 പേജുണ്ടായിരുന്നുവെന്നു സോളാർ കമ്മീഷനോട് പറഞ്ഞിട്ടു സരിത അവിടെ സമർപ്പിക്കുകയായിരുന്നു.
സരിത തയാറാക്കിയ 25 പേജുള്ള കത്ത് കോടതിയിൽ തിരിച്ചറിഞ്ഞ ഫെനി, അവരുടെ കൈപ്പടയും സ്ഥിരീകരിച്ചു.
Tags : Oommen Chandy's name Feni Balakrishnan Saritha Solar Case