തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് പോലീസിന്റെയും മുഖ്യമന്ത്രിയുടെയും യാത്രകൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ വാടക കഴിഞ്ഞ ഫെബ്രുവരി മുതൽ മുടങ്ങിയതായി വിവരാവകാശ രേഖ.
2026 ഫെബ്രുവരി 20 മുതലുള്ള ഹെലികോപ്റ്റർ വാടകയാണ് ഫണ്ടിന്റെ ലഭ്യതക്കുറവു മൂലം തീർപ്പാക്കാനാകാത്തത്. പോലീസിന്റെ കൈവശം ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതാണ് കുടിശിക വരാൻ കാരണമെന്ന് പോലീസ് ആസ്ഥാനത്തു നൽകിയ മറുപടിയിൽ പറയുന്നു.
ഹെലികോപ്റ്റർ വാടകഇനത്തിൽ ഇതുവരെ 46.36 കോടി രൂപ ചെലവായതായി കെപിസിസി സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. സി.ആർ. പ്രാണകുമാറിനു നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.
എന്നാൽ, സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഫെബ്രുവരി- മാർച്ച് മാസത്തിൽ നൽകേണ്ട വാടക നൽകാനായില്ല. നിലവിൽ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷനിൽ നിന്നാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.
പ്രതിമാസം 25 മണിക്കൂർ പറക്കാനാകും. 25 മണിക്കൂറിൽ കൂടുതൽ പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികമായി നൽകണം.
ആദ്യഘട്ടത്തിൽ പവൻഹാൻസ് ലിമിറ്റഡിൽ നിന്നായിരുന്നു മുഖ്യമന്ത്രിയുടെ യാത്രകൾക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നത്.