കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്‍റണി രാജുവിന്‍റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ. കീഴ്ക്കോടതി തെളിവുകൾ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽകി.
തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ളത് ആന്‍റണി രാജുവിന്‍റെ വ്യക്തിപരമായ രാഷ്ട്രീയതാത്പര്യം മാത്രമാണ്. അതുകൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്‍റെ ആവശ്യം പരിഗണിക്കരുതെന്നും സർക്കാർ കോടതിയിൽ സത്യവാംഗ്മൂലം നൽകി. വെള്ളിയാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും.
അതേസമയം ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് എന്നതിൽ വ്യക്തത വരുത്തണമെന്നും ആന്‍റണി രാജുവാണ് കൃത്രിമം നടത്തിയതിൽ എന്താണ് തെളിവ് എന്നും കോടതി പ്രോസിക്യൂഷനോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
മറുപടി പറയാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതോടെ ആന്‍റണി രാജുവിന്‍റെ അപ്പീലിൽ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരിച്ചു നൽകാൻ മജിസ്‌ട്രേറ്റ് നിർദേശം നൽകിയോ എന്നും കോടതി ചോദിച്ചു. ജൂനിയർ അഭിഭഷകൻ ആയിരുന്ന ആന്‍റണി രാജു തൊണ്ടിമുതൽ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതിൽ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം, കേസിൽ കുറ്റക്കാരാനെന്ന കണ്ടെത്തൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസിൽ മൂന്നു വർഷം തടവിനാണ് ആന്‍റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്‍റണി രാജു അപ്പീൽ നൽകിയത്.
Tags : Government High Court Antony Raju evidence tampering