തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശസ്ത്രക്രിയാ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പു പുതിയ മാർഗനിർദേശം ഇറക്കി.
രോഗ, ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് രോഗിയെ ധരിപ്പിക്കുക, ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി സ്കിൻ മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തുക എന്നിവയാണു പ്രധാന നിർദേശങ്ങൾ. ഓപ്പറേഷൻ തിയറ്ററിൽ മൊബൈൽ ഫോണ് ഉപയോഗിക്കരുതെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജിൽ വരെ എല്ലാ ശസ്ത്രക്രിയകൾക്കും ഈ മാർഗനിർദേശം ബാധകമാണ്. രോഗിയെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റുന്നതിനു മുന്പ് വാർഡിലെ ഡോക്ടറും നഴ്സും രോഗിയുടെ ഐപി നന്പർ, യൂണിറ്റ്, കേസ് റിക്കാർഡ് എന്നിവ പൂർത്തിയാക്കണം.
രോഗിയെ അഡ്മിറ്റ് ചെയ്തിട്ടുള്ള യൂണിറ്റിലെ നഴ്സ് ഇൻചാർജും വാർഡിലെ ഡോക്ടറും ചേർന്നു പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം.
ഓപ്പറേഷൻ തിയറ്ററിൽ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ ഇതുവായിച്ച് വ്യക്തത വരുത്തി ഒപ്പിടണം. അതിനുശേഷമേ രോഗിയെ തിയറ്ററിലേക്കു പ്രവേശിപ്പിക്കാവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു.
Tags : Health Department issues new guidelines surgeries government hospitals