തൃക്കാക്കരയിൽ യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ
കൊച്ചി: തൃക്കാക്കരയില്‍ മകനും സുഹൃത്തുക്കളും നേരിട്ട ക്രൂരമര്‍ദനത്തെ കുറിച്ച് പറഞ്ഞ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനിലെ റൗണ്ട് എ ബൗട്ടിന് സമീപമായിരുന്നു ഇടിവേള ഉപയോഗിച്ച് യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മര്‍ദിച്ചത്.
ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മകനും സുഹൃത്തുക്കളും ചെമ്പുമുക്കില്‍ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരവെയാണ് സംഭവമുണ്ടായത്.
മണവാളന്റെ കുന്നപുറത്തെ വീട്ടില്‍ നിന്നും തിരിച്ച് വരുന്നതിനിടെ ബര്‍ക്കത്ത് എന്ന കടയില്‍ നിന്നും ചായ കുടിച്ചു. അഞ്ചു സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടു പേര്‍ വീട്ടിലേക്ക് പോയി. മകനും മറ്റു രണ്ടു സുഹൃത്തുക്കളും ചായ കുടിച്ച് ഇറങ്ങിയപ്പോഴാണ് ഗുണ്ടകള്‍ എത്തിയത്.
മറ്റൊരു ടീമുമായി വാക്കേറ്റം നടന്നതിനെ കുറിച്ച് എന്താണ് ചേട്ടാ എന്ന് അവരോട് ചോദിച്ചു. പിന്നെ ബോധമില്ല. ഒറ്റയടിക്ക് താഴെ വീണു. ആദ്യം പ്രവീണിനെ അടിച്ചു വീഴ്ത്തി പിന്നെ ഷാഫിയെയും. നിസാം ഓടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു വലിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് ഷാഫിയുടെ പിതാവ് പ്രതികരിച്ചത്.
കേസിലെ പ്രതികളെ കോഴിക്കോട് നിന്നാണ് പോലീസ് പിടികൂടിയത്. കളമശേരി സ്വദേശി ഷെഫിന്‍ (31), പൂക്കാട്ടുപടി സ്വദേശി ഫഹദ് (30), കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില്‍ എത്തിച്ചു.
പ്രതികളുടെ മര്‍ദനത്തില്‍ ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു. നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
Tags : Thrikkakara Attack Youth Crime Police