കൊച്ചി: മോഡലിംഗ് എന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാന കണ്ണികളായ സിന്ധു, അലീന എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ അലീനയ്ക്ക് മുൻപ് പല ക്രിമിനൽ കേസുകളിലും പങ്കുണ്ടെന്നും പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.
മനുഷ്യക്കടത്തിന് പിന്നിൽ വലിയൊരു അന്താരാഷ്ട്ര മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇരകളായ രണ്ട് യുവതികൾ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ ഉൾപ്പെടുത്തി പോലീസ് പ്രാഥമിക പ്രതിപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
മോഡലിംഗ് രംഗത്ത് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതികളെ വിദേശത്തേക്ക് ആകർഷിച്ചത്. എന്നാൽ വിദേശത്ത് എത്തിയതോടെ യുവതികളുടെ പാസ്പോർട്ടും രേഖകളും പിടിച്ചുവെക്കുകയും പലർക്കായി കാഴ്ചവെക്കുകയുമായിരുന്നു.
ചൂഷണത്തിന് വഴങ്ങാത്തതിന് തങ്ങളെ അവിടെവച്ച് ക്രൂരമായ മർദനത്തിന് ഇരയാക്കിയതായും പലരുടെയും കാരുണ്യവും സഹായവും കൊണ്ടാണ് കഷ്ടിച്ച് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതെന്നും ഇരകളായ യുവതികൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
നാട്ടിൽ തിരിച്ചെത്തിയ യുവതികൾ നൽകിയ പരാതിയിൽ മരട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ വലയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുൻപ് എത്രപേരെ ഇത്തരത്തിൽ കടത്തിയിട്ടുണ്ടെന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : human trafficking young women Arrest Kochi Latest News