തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 1,067 വിഷുചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്.
കുടുംബശ്രീയുടെ കീഴിലുള്ള 14,174 കർഷക സംഘങ്ങളിലെ അംഗങ്ങളായ വനിതാ കർഷകർ ഉത്പാദിപ്പിച്ച കാർഷികോത്പന്നങ്ങളും സൂക്ഷ്മസംരംഭ മേഖലയിലെ 16,875 യൂണിറ്റുകൾ തയാറാക്കിയ ഭക്ഷ്യ ഉത്പന്നങ്ങളുമാണ് ഈ വിഷുച്ച ന്തയിലൂടെ വിറ്റഴിച്ചത്.
സിഡിഎസ് തലത്തിലും ജില്ലാതലത്തിലുമായി 1,067 വിഷുച്ചന്തകളാണ് ഒരുക്കിയത്. 83. 4 ലക്ഷം രൂപയുടെ വിറ്റുവരവുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 60.2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം ജില്ല രണ്ടാമതും 59 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി.
തിരുവനന്തപുരം ജില്ലയ്ക്ക് 57.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടാനായി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണത്തിലൂടെ നേടിയത് 2.44 കോടി
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. 11,272 പോളിംഗ് ബൂത്തുകളിലും 85 കളക്ഷൻ സെന്ററുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ തുക നേടിയത്.
ഭക്ഷണ വിതരണത്തിലൂടെ കണ്ണൂർ ജില്ലയിലെ കുടുംബശ്രീ സംരംഭകർ നേടിയത് 51.09 ലക്ഷം രൂപയാണ്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി.
കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. കുടുംബശ്രീയുടെ നിർദേശ പ്രകാരം സംസ്ഥാനമൊട്ടാകെ ഭക്ഷണ വിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.
Tags : Kudumbashree Vishu Markets Sales