District News
നെടുങ്കണ്ടം: ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെ കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള നെടുങ്കണ്ടത്ത് ആരംഭിച്ചു. മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം സേനാപതി വേണു എം എൽ എ നിർവഹിച്ചു. 25 വരെയാണ് മേള. ജില്ലയുടെ വിവിധ മേഖലകളിൽനിന്നുള്ള കുടുംബശ്രീ സംരംഭകരുടെ തനത് ഉത്പന്നങ്ങളാണ് മേളയിൽ വിപണനത്തിനെത്തിച്ചിരിക്കുന്നത്.
മായമില്ലാതെ തയാറാക്കുന്ന ചിപ്സ്, ശർക്കരവരട്ടി, അച്ചാറുകൾ, വിവിധ പലഹാരങ്ങൾ, പായസ കിറ്റുകൾ തുടങ്ങിയ ഒട്ടേറെ ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. 40ലേറെ കുടുംബശ്രീ സംരംഭങ്ങളുടെയും 100ലേറെ ജെഎൽജി ഗ്രൂപ്പുകളുടെയും ഉത്പന്നങ്ങളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്. ഓണവിപണിയിൽ കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ അവസരമൊരുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികൾ, കുടുംബശ്രീ ജില്ലാ നേതൃത്വം, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് പ്രവർത്തകർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
District News
കോട്ടയം: കുടുംബശ്രീ ജില്ലാമിഷന് സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം.
നാടന്‍ പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന അച്ചാറുകള്‍, ശര്‍ക്കരവരട്ടി, ചിപ്സ്, വിവിധതരം പായസങ്ങള്‍, പായസം മിക്സുകള്‍, ചായ, ലഘു ഭക്ഷണങ്ങള്‍, തുണിത്തരങ്ങള്‍, വിവിധ അടുക്കള ഉപകരണങ്ങള്‍, കുടുംബശ്രീയുടെ ബ്രാന്‍ഡഡ് കറി പൗഡറുകള്‍, ചമ്മന്തിപ്പൊടികള്‍, വിവിധതരം സ്ക്വാഷുകള്‍, പച്ചക്കറി വിത്തുകള്‍ തുടങ്ങിയവയും മേളയില്‍ വിപണനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
കുടുംബശ്രീയുടെ ജെഎല്‍ജി അംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബന്ദിപ്പൂക്കള്‍ മുന്‍കൂര്‍ ഓര്‍ഡര്‍ അനുസരിച്ച് വിപണനത്തിനായി എത്തിച്ചു നല്‍കും. ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണനമേളകള് സംഘടിപ്പിക്കുന്നുണ്ട്.
തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന മേള നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം സാലി മാത്യു, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ സിന്ധു ജയകുമാര്‍, മെംബര്‍ സെക്രട്ടറി പ്രകാശ്, സിഡിഎസ് വൈസ് പ്രസിഡന്റ് ത്രിവേണി ദിലീപ്, മാര്‍ക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജര്‍ ജോബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ആലപ്പുഴ: സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബശ്രീയെ നവീകരിക്കേണ്ടതുണ്ട്. ഇതിനായി കുടുംബശ്രീ 2.0 യിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പുതുതലമുറ കുടുംബശ്രീയെ ഏറ്റെടുക്കുന്ന വിധത്തില്‍, അവരുടെ ആശയങ്ങളും ഭാഷയും മനസിലാക്കാന്‍ കഴിയുന്നതിനൊപ്പം വ്യത്യസ്തമായ തൊഴില്‍ മേഖലകളിലേക്കു കടക്കാനുള്ള അറിവും കഴിവും ഓരോ സംരംഭകയ്ക്കും ഉണ്ടാകണം. സമൂഹത്തെ നയിക്കാന്‍ കഴിയുന്ന വ്യക്തിത്വവും ആർജവമുള്ള ഒരു കൂട്ടായ്മയായി കുടുംബശ്രീയെ മാറ്റാനാണ് സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍. സംസ്ഥാനത്ത് സ്ത്രീ--ശക്തീകരണ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഉത്പന്ന പ്രദര്‍ശന വിപണന സ്റ്റാളും ഫുഡ് കോര്‍ട്ടും സന്ദര്‍ശിച്ച മന്ത്രി സംരംഭകര്‍ നല്കിയ മധുരവും രുചിച്ചു.
കുടുംബശ്രീ എല്ലാ കുടുംബങ്ങളുടെയും ഐശ്വരമാണെന്നും കുടുംബശ്രീയുടെ ആശയത്തെ മുറുകെപ്പിടിച്ച് കുടംബശ്രീ അംഗങ്ങൾ മുന്നോട്ടുപോകണമെന്നും ജി. സുധാകരന് എംഎല്‍എ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിലും നാടിന്റെ വളർച്ചയിലും കുടുംബശ്രീ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് എ.ഡി. തോമസ് എംഎൽഎ പറഞ്ഞു. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, എ.എം നൗഫല്‍, വി. വിഘ്നേശ്വരി, എ.എം. നസീര്‍, ആര്. വിമല്‍ ചന്ദ്രന്, ഷീല മോഹന്‍, ഹെലന് ഫെര്‍ണാണ്ടസ് എന്നിവർ സംസാരിച്ചു.
ഓണം വിപണന മേളകള്‍ 25 വരെ
സംസ്ഥാനത്ത് 25 വരെയാണ് കുടുംബശ്രീ ഓണം വിപണന മേളകള്‍. സംസ്ഥാന ജില്ലാ തലത്തിലായി ആകെ രണ്ടായിരത്തിലേറെ മേളകള്‍ സംഘടിപ്പിക്കും. ഇതില്‍ അമ്പതിനായിരത്തോളം വനിതാസംരംഭകർ പങ്കെടുക്കും. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വിപുലമായ വിപണിയും സംരംഭകര്‍ക്ക് ഉയര്‍ന്ന വരുമാനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനമൊട്ടാകെ സിഡിഎസുകള്‍ വഴി ഓണസദ്യ, ഓണക്കിറ്റ് വിപണനം എന്നിവ പുരോഗമിക്കുകയാണ്. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷൻ വഴിയും ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. മുന്നൂറിലേറെ ഉത്പന്നങ്ങള്‍ ഇതിലൂടെ ലഭിക്കും. കുടുംബശ്രീ സംരംഭകരുടെ ഉത്പന്ന- പ്രദർശന വിപണന മേളയോടൊപ്പം ഭക്ഷ്യമേള , പായസം മേള, വിവിധ കലാ പരിപാടികൾ എന്നിവയും അരങ്ങേറും
District News
മീനങ്ങാടി: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ സാമ്പത്തിക തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് ഇന്ന് രാവിലെ പത്തിന് മീനങ്ങാടി സിഡിഎസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. വ്യാജ രസീത് ബുക്ക് അച്ചടി, വിപണന കേന്ദ്രത്തിലെ പണം സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റല്‍, വ്യാജ സ്കാനര്‍ നിര്‍മിക്കല്‍, സംരംഭകര്‍ക്ക് ലഭിക്കേണ്ട സബ്സിഡി തുക തട്ടിയെടുക്കല്‍ തുടങ്ങി ഗുരുതര സാമ്പത്തിക തട്ടിപ്പുകളാണ് പ്രാഥമിക പരിശോധനയില്‍ പുറത്തുവന്നിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ മുന്‍പ് പരാതി നല്‍കിയവരെ അപഹസിക്കുകയും ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
District News
കോഴിക്കോട്: ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓണവിപണനമേളകള് സജീവമായി.
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കുന്നതിനൊപ്പം ഓണക്കാലത്ത് ഗുണമേന്മയുള്ള നാടന്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ പഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലുമായി മേളകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാതല ഓണവിപണനമേളയുടെ ഉദ്ഘാടനം 20ന് രാവിലെ 10.30ന് ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിര്‍വഹിക്കും.
ഭക്ഷ്യോത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവക്കൊപ്പം ജെഎല്‍ജി അംഗങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മേളയില്‍ പ്രാധാന്യം നല്‍കും. പൂക്കളത്തിനാവശ്യമായ പൂക്കളും കൂടുംബശ്രീയുടെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇതിനായി കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നു. ഓണസദ്യക്കുള്ള ഓര്‍ഡറുകളും കുടുംബശ്രീ യൂണിറ്റുകള്‍ സ്വീകരിക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കുടുംബങ്ങള്‍ക്കും ഓണസദ്യയും മറ്റു ഓണക്കാല വിഭവങ്ങളും കുടുംബശ്രീ യൂണിറ്റുകള്‍ വഴി ലഭ്യമാക്കും. സദ്യ ഓര്‍ഡര്‍ ചെയ്യാന്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍:
കോഴിക്കോട് സൗത്ത് -9496441552, 9526521036, കോഴിക്കോട് നോര്‍ത്ത് -9946697949, ചോറോട് -7025514505, അഴിയൂര്‍ -7356056128, ഒഞ്ചിയം -9562573459, തലക്കുളത്തൂര്‍ -9400731500, കൊടിയത്തൂര്‍ -8943317305, നരിക്കുനി -8281681289, രാമനാട്ടുകര -9961004004, ഫറോക്ക് -9747265293, കക്കോടി -9495348675, 7902834810, തിരുവള്ളൂര്‍ -7012733780, 9061338064, 7034408641, തുറയൂര്‍ -9745066130, കക്കട്ടില്‍ -9745764006, കായണ്ണ -9539614209, കുന്ദമംഗലം -9946806290, ഏറാമല -9747908836, കീഴരിയൂര്‍ -9497449550, ചങ്ങരോത്ത് -9061970596, കോഴിക്കോട് സെന്‍ട്രല്‍ -8129200288.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം
കോഴിക്കോട്:സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം ഒരുക്കും. ഓഗസ്റ്റ് 22ന് രാവിലെ ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന മത്സരത്തില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെട്ട അഞ്ചംഗങ്ങളുള്ള ഓരോ ടീമുകള്‍ അണിനിരക്കും. ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമായി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്.
കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ട ഒരു ക്ലസ്റ്ററും മറ്റു 10 നിയോജക മണ്ഡലങ്ങളും ഉള്‍പ്പടെ 11 തലങ്ങളിലാണ് മത്സരം. അതത് തദ്ദേശ സ്ഥാപനത്തിലാണ് പൂക്കളം ഒരുക്കേണ്ടത്.
ജഡ്ജിംഗ് പാനലിന്റെ സന്ദര്‍ശനത്തിന് ശേഷം ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കും. ആദ്യ രണ്ട് സ്ഥാനം നേടുന്ന ടീമുകള്‍ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. പ്രത്യേക ജഡ്ജിംഗ് പാനലായിരിക്കും ജില്ലാതല വിധിനിര്‍ണയം നടത്തുക. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മത്സരത്തിനായി ഓഗസ്റ്റ് 21 വരെ രജിസ്റ്റര്‍ ചെയ്യാം.
ഹരിതചട്ടം പാലിക്കണം
കോഴിക്കോട്: ഓണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന എല്ലാ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ എ.ആതിര അറിയിച്ചു.
ഓണാഘോഷ പരിപാടികളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. സദ്യക്കും മറ്റു ഭക്ഷണ വിതരണത്തിനും വാഴയിലയോ സ്റ്റീല്‍ പ്ലേറ്റുകളോ സ്റ്റീല്‍ ഗ്ലാസുകളോ മാത്രമേ ഉപയോഗിക്കാവൂ.
ആഘോഷം നടക്കുന്ന സ്ഥലങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാന്‍ ആവശ്യമായ ബിന്നുകള്‍ സ്ഥാപിക്കുകയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും വേണം. ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ അറിയിച്ചു.
പാല് പരിശോധനാ ക്യാമ്പ് 20 മുതല്‍
കോഴിക്കോട്: ഓണക്കാലത്ത് മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയാനും ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പ് വരുത്താനുമായി ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴിലെ പാല് ഗുണനിയന്ത്രണവിഭാഗം പ്രത്യേക പാല് പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.
ഓഗസ്റ്റ് 20 മുതല്‍ 24 വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്ട്രോള് ലാബില്‍ സൗജന്യമായി പരിശോധിച്ചുനല്കും. പാല് ഗുണനിലവാരത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ക്വാളിറ്റി കണ്ട്രോള് ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം.
പരിശോധനക്കായി കുറഞ്ഞത് 200 മില്ലി പാല് സാമ്പിള്‍ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില്‍ പൊട്ടിക്കാതെ എത്തിക്കണം. ഫോണ്‍: 9020805221.
ഓണച്ചന്തയ്ക്ക്
തുടക്കം
കൂടരഞ്ഞി : കേരള സർക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ സംരംഭമായ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. ഉദ്ഘാടനം സി.കെ. കാസിം എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിൽ, വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, പഞ്ചായത്ത് അംഗങ്ങളായ ഷീബ റോയ്, എം.കെ.സജയ് , ബാങ്ക് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാൻ , സോമനാഥൻ മാസ്റ്റർ കുട്ടത്ത്, സോളമൻ മഴുവഞ്ചേരിൽ, സജി പെണ്ണാപറമ്പിൽ, ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു. കരിങ്കുറ്റിയിൽ നീതി സൂപ്പർമാർക്കറ്റിന് സമീപം പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. 18 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്ന 800 രൂപയുടെ പ്രത്യേക ഓണക്കിറ്റുകളും ചന്തയിൽ ലഭ്യമാണ്. കിറ്റിലെ സാധനങ്ങൾക്ക് പുറമെ, ആവശ്യക്കാർക്ക് സബ്സിഡി നിരക്കിൽ അഞ്ച് കിലോ അധിക അരിയും മുളകും മല്ലിയും വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
District News
എലിക്കുളം പഞ്ചായത്ത് 12-ാം വാർഡിലെ ശ്രീലക്ഷ്മി കുടുംബശ്രീ ഓണാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പ്രസിഡന്റ് ബിന്ദു അഭിലാഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്തംഗങ്ങളായ സുജാതാ മോഹൻ, തുളസി സാബു, സിഡിഎസ് ചെയർപേഴ്സൺ പി.എസ്. ഷെഹ്ന, കുടുംബശ്രീ സെക്രട്ടറി ഷീനാ അനീഷ്, വി.ജി. ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.ആഘോഷച്ചെലവുകൾ ചുരുക്കി എട്ട് പേർക്കായി 50,000 രൂപ ചികിത്സാസഹായം നൽകി.
District News
കോട്ടയം: മുന്‍വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും ഓണം കളറാക്കാന്‍ കുടുംബശ്രീ. ഓണക്കാലത്ത് മായമില്ലാത്ത വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. ഇക്കുറിയും ഓണം ഫെയര്‍ ഗംഭീരമാക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.
ഓണം സീസണ് ലക്ഷ്യമാക്കിയുള്ള പൂക്കൃഷിയെ പ്രളയം ചതിച്ചത് കുടംബശ്രീക്കു മുന്നില്‍ വെല്ലുവിളിയാണ്. ജില്ലാ ഫെയര്‍ അത്തം മുതല്‍ തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിലും തദ്ദേശസ്ഥാപനങ്ങളിലെ ഫെയറുകള്‍ അതത് ഗ്രാമപരിധിയിലുമാണ് ഒരുക്കുക.
ജില്ലയിലെ 78 സിഡിഎസുകള്‍ നേതൃത്വം നല്‍കും. 20ന് ആരംഭിച്ച് 25ന് സമാപിക്കും. മായം കലരാത്ത കറി പൗഡറും ഉപ്പേരിയും അച്ചാറും പച്ചക്കറികളുമൊക്കെ കുടുംബശ്രീ യൂണിറ്റുകള്‍ ഒരുക്കുന്നുണ്ട്. ബ്ലോക്ക് ഭാരവാഹികളുടെ കീഴിലാണ് ഫെയറിന്റെ പ്രവര്‍ത്തനം. രണ്ട് ചന്തകള്‍ക്കായി 20,000 രൂപവീതമാണ് ചെലവിനായി നല്‍കുന്നത്. ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് മേളയ്ക്കാവശ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കുന്നത്. ആവശ്യമുള്ളയിടങ്ങളിലേക്ക് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ സാധനങ്ങളെത്തിക്കും.
ഓണസദ്യയും
ഓണം ഫെയറില്‍ ഓണസദ്യക്കാവശ്യമായ സാധനങ്ങൾക്കൊപ്പം മറ്റു ഭക്ഷ്യോത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയുണ്ടാകും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസംവരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീയുടെ ഓണസദ്യ. ഇഷ്ടമുള്ള വിഭവങ്ങളും പായസവും തെരഞ്ഞെടുക്കാം. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം.
തിരുവോണദിവസവും സദ്യയൊരുക്കാനുള്ള ആലോചനയുണ്ട്. വിഭവങ്ങളുടെയും പായസങ്ങളുടെയും എണ്ണമനുസരിച്ചാണ് സദ്യയുടെ വില. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളിലെ ഓണാഘോഷങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളുടെ മേല്‍നോട്ടത്തിലാണ് സദ്യ തയാറാക്കുക.
കുടുംബശ്രീ ആദ്യമായാണ് കിറ്റൊരുക്കുന്നത്. 300 രൂപ മുതല്‍ 1000 രൂപ വരെയുള്ള കിറ്റുകളുണ്ട്. പച്ചക്കറിയും പൂക്കളും കിറ്റിലുണ്ടാവും. ഒരു സിഡിഎസില്‍ രണ്ടു ഫെയറുകള്‍ എന്ന കണക്കില്‍ ആകെ 156 ചന്തകളാണ് ഒരുങ്ങുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍ക്കുള്ള സാധനങ്ങള്‍ എല്ലായിടത്തും തയാറായെന്നും ജില്ലയിലെ എല്ലാ യൂണിറ്റുകളും ഓണവിപണി ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലാണെന്നും കുടുംബശ്രീ ജില്ലാ മാനേജര്‍ ജോബി ജോണ്‍ പറഞ്ഞു.
District News
തിരുവല്ല: കഴിഞ്ഞ ആറു ദിവസമായി കനത്ത പ്രളയത്താൽ ഒറ്റപ്പെട്ടു കഴിയുന്ന കാക്കത്തുരുത്ത് നിവാസികൾക്ക് ഭക്ഷണസാധനങ്ങളുമായി കുടുംബശ്രീ പ്രവർത്തകരെത്തി.
തിരുവല്ല നഗരസഭ വെസ്റ്റ് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അനു വി. ജോൺ, വൈസ് ചെയർപേഴ്സൺ ഉഷാ മനോഹരൻ, സിഡിഎസ് അംഗം റഹ്മത്ത് ബീവി, നഗരസഭാ കൗൺസിലർ ആശാ സജീവ് എന്നിവരാണ് കുട്ടികൾക്കടക്കമുള്ള ഭക്ഷണ സാധനങ്ങളുമായെത്തിയത്. മുളകൊണ്ടു നിർമിച്ച ചങ്ങാടങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ ഇവിടേക്കുള്ള യാത്രാമാർഗം. ജനങ്ങൾ പ്രതിഷേധമുയർത്തിയതിനേ തുടർന്ന് റവന്യു വകുപ്പ് വെള്ളിയാഴ്ച ഫൈബർ വള്ളം അനുവദിച്ചിരുന്നു. ഈ വള്ളത്തിലാണ് കുടുംബശ്രീ പ്രവർത്തകർ വെള്ളം നിറഞ്ഞ വഴിയിലൂടെ ഒറ്റപ്പെട്ട തുരുത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഭക്ഷണ സാധനങ്ങളുമായി ശനിയാഴ്ച എത്തിയത്.
51 കുടുംബങ്ങാണ് ഒറ്റപ്പെട്ട തുരത്തിലുള്ള അങ്കണവാടിയിലെ ക്യാമ്പിൽ കഴിഞ്ഞിരുന്നത്. തിരുവല്ല നഗരസഭാ ഓഫീസിൽ കഴിഞ്ഞ ഒരാഴ്ചയായി കുടുംബശ്രീയുടെ കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ സമാഹരിച്ച ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും പച്ചക്കറികളുമെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചിരുന്നു.
District News
കൊല്ലം: വനിതാ സംരംഭകര്‍ക്ക് കൂടുതല്‍ വിപണി ഉറപ്പാക്കുന്നതിനൊപ്പം കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ‘ഓണം കുടുംബശ്രീയോടൊപ്പം' എന്ന ടാഗ് ലൈനില്‍ കുടുംബശ്രീ ജില്ലാ മിഷന് ജില്ലയിലാകെ ഓണം വിപണന ശൃംഖല ഒരുക്കുന്നു.
74 സിഡിഎസുകളിലായി രണ്ട് വീതം 148 സിഡിഎസ്തല വിപണന മേളകള്‍, 20 മുതല്‍ 25 വരെ നടക്കുന്ന ജില്ലാതല മെഗാ വിപണന മേള ഉള്‍പ്പെടെ 149 ഓണം മേളകളാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ കുടുംബശ്രീ സംരംഭങ്ങളെയും വിപണന ശൃംഖലയുടെ ഭാഗമാക്കും. പ്രാദേശിക ഉത്പന്നങ്ങള്‍, ജില്ലയിലെ 3,651 ജെ.എല്‍.ജി യൂണിറ്റുകളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍, ഓണക്കണി പദ്ധതിയുടെ കാര്‍ഷികവിളകള്‍, നിറപൊലിമ പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന പൂക്കള്‍, കുടുംബശ്രീയുടെ പാല്, പാല് ഉത്പന്നങ്ങള്‍, നെയ്യ്, ഭക്ഷ്യ, കൈത്തറി, ഇരുമ്പ് ഉത്പന്നങ്ങള്‍, പരമ്പരാഗത ഓണവിഭവങ്ങള്‍ എന്നിവയെ പൊതുവിപണിയുമായി ബന്ധിപ്പിച്ചാണ് ഇടപെടല്‍.
മേളകളുടെ നടത്തിപ്പിനായി ഓരോ സിഡിഎസിനും 20,000 രൂപ ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ അധ്യക്ഷനായും സിഡിഎസ് ചെയര്‍പേഴ്സണ്‍ കണ്‍വീനറായും സംഘാടകസമിതികള്‍ രൂപീകരിക്കും. 500, 700 രൂപയുടെ കിറ്റുകളില്‍ ചിപ്സ്, ശര്‍ക്കരവരട്ടി, മസാലപ്പൊടികള്‍, പായസം മിക്സ്, പപ്പടം, അച്ചാര്‍, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടുത്തും. കുടുംബശ്രീ ബ്രാന്‍ഡഡ് കണ്‍സോര്‍ഷ്യം ഉത്പന്നങ്ങളും ഹോം ഷോപ്പ് ഉത്പന്നങ്ങളും കിറ്റിന്റെ ഭാഗമാകും. കാര്‍ഷിക ഉത്പന്നങ്ങള്‍, ഹരിത കര്‍മസേന, സാന്ത്വനം വിഭാഗങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. അയല്‍ക്കൂട്ടം- ബാലസഭ കുട്ടികളുടെ കലാ-കായിക മത്സരങ്ങള്‍, അയല്‍ക്കൂട്ട-ഓക്സിലറി അംഗങ്ങളുടെ പായസം മേള എന്നിവയും സംഘടിപ്പിക്കും
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അഗതി കുടുംബങ്ങള്‍ക്കും അയല്‍ക്കൂട്ട അംഗങ്ങളുടെ സഹകരണത്തോടെ സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഓണക്കാലത്ത് കുടുംബശ്രീ കഫെ, കാറ്ററിംഗ് യൂണിറ്റുകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ ഓണസദ്യ വിതരണത്തിന് ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പ്രത്യേക കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം 66 കുടുംബശ്രീ കഫെ യൂണിറ്റുകളിലൂടെ 44.50 ലക്ഷം രൂപയുടെ 22,278 ഓണസദ്യ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു.
District News
പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന് സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തില്‍ കൂട്ട് - മാറ്റത്തിനും മികച്ച നാളേക്കും എന്ന പേരില്‍ കൗമാരപ്രായക്കാര്‍ക്കായുള്ള സമഗ്ര വ്യക്തിത്വ വികസന ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കാന്പെയിൻ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ എ. നിസാമുദീൻ നിർവഹിച്ചു.
കുടുംബശ്രീ ജില്ലാമിഷൻ എഡിഎംസി സി.ഡി. ആതിര സ്നേഹിത സ്റ്റാഫുകളായ ട്രീസ എസ്. ജെയിംസ്, വി. സവിത, എസ്. ഗായത്രിദേവി എന്നിവർ പങ്കെടുത്തു.
കൗമാരക്കാരുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ജില്ലയിലെ എല്ലാ സിഡിഎസുകളിലും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി മാനസിക ആരോഗ്യം, വൈകാരിക വികാസം, ശാരീരിക വികാസം, ബൗദ്ധിക വികാസം എന്നീ വിഷയങ്ങളിലാണ് 13നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നത്.
ആത്മവിശ്വാസം വര്‍ധിപ്പിക്കല്‍, ആശയവിനിമയശേഷി, ലഹരിവിരുദ്ധ ബോധവത്കരണം, സുരക്ഷിതമായ സാമൂഹിക ഇടപെടലുകൾ, ജീവിതനൈപുണിവികസനം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം നല്‍കും. അവബോധപരിപാടിയിലൂടെ കൗമാരപ്രായക്കാര്‍ നേരിടുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അതിജീവിക്കാനും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താനും സഹായിക്കും.
കൗമാരക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവും ആരോഗ്യകരവുമായ വളര്‍ച്ച ഉറപ്പുവരുത്തുകയും, ആത്മവിശ്വാസവും ജീവിതമൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തബോധവും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന തരത്തിലാണ് കാന്പെയിൻ രൂപപ്പെടുത്തിയിട്ടുള്ളത്.
ജില്ലാതല ഉദ്ഘാടനം കുന്നന്താനം സിഡിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ജെ. വിജയന്റെ അധ്യക്ഷതയിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് നിർവഹിച്ചു, 80 കുട്ടികൾ ഉൾപ്പെടെ 104 പേർ പങ്കെടുത്തു.
Kerala
കൊച്ചി: കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ പുതിയ ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.
ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കില്‍ 1,000 മുതല്‍ 10,000 കോഴികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫാമുകളുള്ള കര്‍ഷകര്‍ക്കാണ് അപേക്ഷിക്കാനാകുക.
തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നല്‍കും.
അപേക്ഷാഫോം www.keralachicken.org.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്/സി.ഡി.എസ് ഓഫീസുമായും, 04712448144 എന്ന നമ്പറിലും ബന്ധപ്പെടാം.
Kerala
കൊച്ചി: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഈ സാമ്പത്തികവര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍ആര്‍എല്‍എം) രണ്ടാം ഗഡുവായി 93.7 കോടി രൂപകൂടി അനുവദിച്ചു. ഇതില്‍ 5.56 കോടി രൂപ സംസ്ഥാന മിഷന്റെയും 80.04 കോടി രൂപ 14 ജില്ലാ മിഷനുകളുടെയും പദ്ധതിപ്രവര്ത്തനങ്ങള്ക്കുള്ളതാണ്.
കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിക്കായി ആറു കോടിയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പ്രത്യേക പദ്ധതിക്കായി രണ്ടു കോടിയും ഈ ഫണ്ടില്‍നിന്നു നല്‍കും.
കുടുംബശ്രീ സമര്‍പ്പിച്ച ഈ സാമ്പത്തികവര്‍ഷത്തെ 400.84 കോടി രൂപയുടെ വാര്‍ഷിക കര്‍മപദ്ധതിക്ക് എന്‍ആര്‍എല്‍എം നേരത്തേ അംഗീകാരം നല്‍കിയിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ആദ്യഗഡുവായി 69.40 കോടി രൂപ എന്‍ആര്‍എല്‍എം അനുവദിച്ചുനല്‍കി. ഇതിനുപുറമെയാണ് രണ്ടാം ഗഡുവായി 93.6 കോടികൂടി അനുവദിച്ചത്. ഇതോടെ ഈ സാമ്പത്തികവര്‍ഷം കുടുംബശ്രീയുടെ വാര്‍ഷിക കര്‍മപദ്ധതിക്കായി ആകെ 163 കോടി രൂപ ലഭിച്ചു. ഇതില്‍ 97.8 കോടി രൂപ കേന്ദ്രവിഹിതവും 65.2 കോടി സംസ്ഥാനവിഹിതവുമാണ്.
പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം (6.27 കോടി), കൊല്ലം (6.14 കോടി), പത്തനംതിട്ട (3.86 കോടി), ആലപ്പുഴ (5.73 കോടി), കോട്ടയം (5.01 കോടി), ഇടുക്കി (4.51 കോടി), എറണാകുളം (6.74 കോടി), തൃശൂര്‍ (7.03 കോടി), പാലക്കാട് (7.58 കോടി), മലപ്പുറം (8.09 കോടി), കോഴിക്കോട് (6.10 കോടി), വയനാട് (3.42 കോടി), കണ്ണൂര്‍ (5.71 കോടി),കാസർഗോഡ് (3.85 കോടി) എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
Kerala
കൊച്ചി: സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ജീവന് ദീപം ഒരുമ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിരക്ഷ ലഭിക്കുന്നത് 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക്. മികച്ച ഇന്‍ഷ്വറന്‍സ് പരിരക്ഷ അംഗങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യസുരക്ഷാ പദ്ധതിയാണിത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എൻറോൾമെന്റ് കാമ്പയിന് വഴിയാണ് ഇത്രയും പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2027 മാര്‍ച്ച് 31 വരെയാണു പോളിസി കാലാവധി.
സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പും എല്‍ഐസിയും സംയുക്തമായാണു പദ്ധതി നടത്തിപ്പ്. 200 രൂപയാണ് വാര്‍ഷിക പ്രീമിയം. അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും. 18 മുതല്‍ 74 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം.
18നും 50നും ഇടയില്‍ പ്രായമുള്ള അയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവികമരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ളപ്രകാരം അവകാശിക്ക് രണ്ടു ലക്ഷം ലഭിക്കും. 51-60 വയസ് വരെയുള്ള പോളിസി ഉടമയ്ക്കു മരണം സംഭവിച്ചാല്‍ 80,000 രൂപയും 61-70 വയസ് വരെ 30,000 രൂപയും 71 -74 വയസ് വരെ 25,000 രൂപയുമാണ് അവകാശിക്കു ലഭിക്കുക.
അപകടമരണം സംഭവിച്ചാല്‍ ഈ തുകയ്ക്കുപുറമെ 18 - 50 വയസ് വരെയുള്ള അംഗങ്ങള്‍ക്ക് 1,20,000 രൂപയും 51 - 60 വയസ് വരെ ഒരു ലക്ഷം രൂപയും 61 - 74 വയസ് വരെ 60,000 രൂപയും അപകട ആനുകൂല്യമായി അവകാശിക്കു ലഭിക്കും.
അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്തശേഷം ഏതെങ്കിലും ഒരംഗത്തിനു മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതുവഴി ഈ സാഹചര്യം ഒഴിവാകും.
മരിച്ച അംഗത്തിന്റെ പേരില്‍ ഉണ്ടായിരുന്ന വായ്പാത്തുക ഇന്‍ഷ്വറന്‍സ് തുകയില്‍നിന്നും അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരിച്ച വ്യക്തിയുടെ അവകാശിക്കും ലഭിക്കും.
Kerala
കൊച്ചി: അയല്ക്കൂട്ടാംഗങ്ങളെ സാമ്പത്തികമായി ശക്തീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ സംരംഭ മേഖലയെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കുകയും വിപുലീകരിക്കുകയും സുസ്ഥിരത നേടിക്കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ പുനര്‍ജ്വാല കാന്പയിന്.
നിലവില്‍ കാര്‍ഷികേതര മേഖലയില്‍ മാത്രം രണ്ടു ലക്ഷത്തിലധികം സൂക്ഷ്മ സംരംഭങ്ങളിലൂടെ നാലു ലക്ഷത്തിലധികം അയല്ക്കൂട്ടാംഗങ്ങളാണു വരുമാനം നേടിവരുന്നത്. ഇതില്‍ 58,212 സംരംഭങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് എന്റർപ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്വിഇപി) ഭാഗമായി രൂപീകരിച്ചതാണ്. ഓരോ സിഡിഎസിലും ഒന്നു വീതം മൈക്രോ എന്റർപ്രൈസസ് കണ്‍സള്‍ട്ടന്റുമാരുണ്ട്. വിവിധ വായ്പകള്‍ ഉള്‍പ്പെടെയുള്ള ധനസഹായവും നല്കുന്നു. ഈ സംവിധാനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ഫലപ്രദമാക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യം.
മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാർ മുഖേന സൂക്ഷ്മ സംരംഭ സര്‍വേയും ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളുമാണ് കാമ്പയിന്റെ ആദ്യപടി. കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ പ്രവര്‍ത്തനാവസ്ഥ, വരുമാനം, വിപണനരീതി, സാമ്പത്തിക സുസ്ഥിരത, തൊഴില്‍ സൃഷ്ടി, വളര്‍ച്ചാ സാധ്യത, പ്രധാന വെല്ലുവിളികള്‍ എന്നിവ ശാസ്ത്രീയമായി വിലയിരുത്തി തരംതിരിക്കുന്ന പ്രവര്‍ത്തനമാണു സര്‍വേയിലൂടെ നടത്തുക.
കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ ഓരോ ബ്ലോക്കിനും വിശദമായ സൂക്ഷ്മ സംരംഭ വികസന പ്രവര്‍ത്തന പദ്ധതി തയാറാക്കും. പ്രവര്‍ത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങള്‍ക്ക് ബിസിനസ് കൗണ്‍സലിംഗ്, ഹാന്‍ഡ്ഹോള്‍ഡ് പിന്തുണ, സാമ്പത്തിക സഹായം, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, വിപണന പിന്തുണ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും. വളര്‍ച്ചാസാധ്യതയുള്ള സംരംഭങ്ങള്‍ക്ക് ഉത്പാദന ശേഷി വര്‍ധിപ്പിക്കല്‍, സേവന വ്യാപനം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് വികസനം, പുതിയ വിപണന സാധ്യതകള്‍ എന്നീ മേഖലകളിലും പിന്തുണ നല്‍കും.
ന്യൂട്രിമിക്സ്, കഫേ കുടുംബശ്രീ, സാനിറ്ററി നാപ്കിന് യൂണിറ്റുകള്‍, സാന്ത്വനം യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍, ഐടി യൂണിറ്റുകള്‍, അപ്പാരല്‍ ക്ലസ്റ്ററുകള്‍, ഇ-സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയ കുടുംബശ്രീയുടെ മുന്‍നിര സംരംഭങ്ങളുടെ പ്രവര്‍ത്തന ഗുണമേന്മയും സുസ്ഥിരതയും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പാക്കുന്നതിന് പ്രഫഷണല്‍ ഏജന്‍സികളുടെ പിന്തുണയും ഉറപ്പാക്കും. ജൂലൈ 20നകം വിവരശേഖരണ പ്രവര്‍ത്തനങ്ങളും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും പൂര്‍ത്തിയാക്കും.
Kerala
കൊച്ചി: മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കര്‍ഷകരുടെ തൊഴില്‍ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജീവനം 2.0 കാമ്പയിന് തുടങ്ങുന്നു.
കന്നുകാലികളുടെ ആരോഗ്യം ഉറപ്പുവരുത്തുക, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണു കാമ്പയിന്റെ ലക്ഷ്യം. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ തൊഴില്‍മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും വരുമാന വര്‍ധന ഉറപ്പുവരുത്താനും കഴിയും.
ഗ്രാമീണതലത്തിലും ബ്ലോക്ക്തലത്തിലും തെരഞ്ഞെടുത്ത രണ്ട് ക്ലസ്റ്ററുകളിലും നഗരമേഖലയില്‍ കോര്‍പറേഷനിലും മുനിസിപ്പാലിറ്റിയിലുമാണ് നടപ്പാക്കുക. ജൂലൈ 30നകം എല്ലാ ജില്ലകളിലും കാമ്പയിന് സംഘടിപ്പിക്കും.
ജീവനം 2.0 കാമ്പയിന്റെ ഭാഗമായി വിപുലമായ കര്‍മപരിപാടികളാണ് നടപ്പാക്കുക. കന്നുകാലികള്‍ക്ക് സൗജന്യചികിത്സ, ആരോഗ്യപരിശോധന, രോഗനിര്‍ണയം എന്നിവയുള്‍പ്പെടുന്ന മെഡിക്കല്‍ ക്യാമ്പുകളാണ് ഇതില്‍ പ്രധാനം. കുളമ്പുരോഗം, ബ്രൂസല്ലോസിസ്, പിപിആര്‍, എന്‍ഡോടോക്സീമിയ ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിനും കാമ്പയിന് വഴി ലഭ്യമാക്കും.
സിഡിഎസ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷക കൂട്ടായ്മയായ ലൈവ്സ്റ്റോക്ക് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇതു നടപ്പാക്കുക. 250 കര്‍ഷകരും 100 ലൈവ്സ്റ്റോക്ക് യൂണിറ്റുകളും ഉള്‍പ്പെട്ടതാണ് ഓരോ ക്ലസ്റ്ററും. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 304 ലൈവ്സ്റ്റോക്ക് ക്ലസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് കാമ്പയിന് പ്രയോജനപ്പെടും.
Kerala
കൊച്ചി: കാര്‍ഷികമേഖലയിലെ കുടുംബശ്രീ സംരംഭകത്വ പദ്ധതിയായ പുനര്‍ജീവനത്തിലൂടെ ഉത്പാദിപ്പിച്ച മധുരക്കിഴങ്ങിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കെ-ഇനം ബ്രാന്‍ഡിലൂടെ ആഗോളവിപണിയിലേക്ക്.
അട്ടപ്പാടിയിലെ തദ്ദേശീയ മേഖലകളില്‍ സുസ്ഥിരമായ കാര്‍ഷിക ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) -കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും ( സിടിസിആര്‍ഐ) സംയുക്തമായി ട്രൈബല്‍ സ്പെഷല്‍ പ്രോജക്ട് വഴി നടപ്പിലാക്കിയതാണ് പുനര്‍ജീവനം പദ്ധതി.
മധുരക്കിഴങ്ങിന്റെ ഉയര്‍ന്ന വിളവ് തരുന്ന ഹൈബ്രിഡ് ഇനങ്ങളുടെ നടീല്‍വസ്തുക്കളും ആവശ്യമായ കാര്‍ഷിക യന്ത്രസാമഗ്രികളും പ്രദേശത്തെ വനിതാ കര്‍ഷകര്‍ക്ക് നേരിട്ടു ലഭ്യമാക്കുകയും ശാസ്ത്രീയ കൃഷിരീതികളില്‍ അവര്‍ക്കു കൃത്യമായ പരിശീലനം നല്‍കുകയും ചെയ്തതിലൂടെ അട്ടപ്പാടിയിലെ മധുരക്കിഴങ്ങ് കൃഷി വന്‍ വിജയമായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ തദ്ദേശീയ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. മധുരക്കിഴങ്ങ് ഉത്പന്നങ്ങള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മൂല്യവര്‍ധനയ്ക്കു വിധേയമാക്കി കൂടുതല്‍ വാണിജ്യസാധ്യതയുള്ള പ്രീമിയം ഉത്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ വനിതാ കര്‍ഷകര്‍ക്ക് നേരിട്ട് ഉയര്‍ന്ന വരുമാനവും ശാസ്ത്രീയമായ വിപണനസാധ്യതകളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം ഐസിഎആർ- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഔദ്യോഗികമായി ലൈസന്‍സ് ചെയ്തു നല്കിയ 12തരം നൂതന മധുരക്കിഴങ്ങ് അധിഷ്ഠിത സാങ്കേതികവിദ്യകളാണ് ഈ ഉത്പന്ന നിര്‍മാണത്തിലുള്ളത്.
പുനര്‍ജീവന മധുരം പദ്ധതിയുടെ ഉത്പന്ന ലോഞ്ചിംഗ് 18ന് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനത്തിന്റെ ഹാളില്‍ മന്ത്രി കെ.എം. ഷാജി നിര്‍വഹിക്കും.
District News
കൊന്നക്കാട്: മുട്ടോംകടവ് സല്ലാപം കുടുംബശ്രീയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അയ്യങ്കാളി സ്കോളർഷിപ്പ് വിജയികളെയും മംഗലംകളിയിൽ സംസ്ഥാന വിജയികളെയും അനുമോദിച്ചു. വാർഡ് മെംബർ സനോജ് മാത്യു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ലത മോഹനൻ അധ്യക്ഷത വഹിച്ചു.
എഡിഎസ് പ്രസിഡന്റ് കെ.എ. ജസീല, നബീസ മാനിയിൽ, ഊരു മൂപ്പൻ കെ.വി. കൃഷ്ണൻ, ബിന്ദു മനോജ്, ആനിമേറ്റർ ലതിക ചന്ദ്രൻ, എസ്ടി പ്രമോട്ടർ പി.രാധിക, ആശാവർക്കർ രാധ കുഞ്ഞികൃഷ്ണൻ, രാജി ബിനു, സിന്ധു ബാബു എന്നിവർ പ്രസംഗിച്ചു.
District News
രാജപുരം: പരമ്പരാഗതവും നൂതനവുമായ ചക്ക ഉത്പന്നങ്ങളുടെ വൈവിധ്യമൊരുക്കി കള്ളാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ചക്ക ഫെസ്റ്റ്.
ചക്ക കേക്ക്, ഉപ്പുമാവ്, പുഡിംഗ്, കട്ലറ്റ്, ചക്കക്കുരു ലഡു പായസം, ഹൽവ, പുട്ട് ഇഡലി, ബിരിയാണി, ലേഹ്യം എന്നിവയടക്കം 213 വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ നിരന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബി. രമ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്ഥിരം സമിതി അധ്യക്ഷരായ പി. ഗീത, ശ്രീവിദ്യ, മെംബർ സെക്രട്ടറി കെ. രവീന്ദ്രൻ, ബി. രജിത, സാവിത്രി അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
District News
രാജപുരം: പരമ്പരാഗതവും നൂതനവുമായ ചക്ക ഉത്പന്നങ്ങളുടെ വൈവിധ്യമൊരുക്കി കള്ളാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ചക്ക ഫെസ്റ്റ്.
ചക്ക കേക്ക്, ഉപ്പുമാവ്, പുഡിംഗ്, കട്ലറ്റ്, ചക്കക്കുരു ലഡു പായസം, ഹൽവ, പുട്ട് ഇഡലി, ബിരിയാണി, ലേഹ്യം എന്നിവയടക്കം 213 വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ നിരന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബി. രമ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്ഥിരം സമിതി അധ്യക്ഷരായ പി. ഗീത, ശ്രീവിദ്യ, മെംബർ സെക്രട്ടറി കെ. രവീന്ദ്രൻ, ബി. രജിത, സാവിത്രി അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
Business
കൊച്ചി: കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങള്ക്ക് വ്യക്തിഗത സംരംഭ വായ്പാ സേവനങ്ങള്‍ എത്തിക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണയിലെത്തി.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശനും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ ഓഫീസ് മേധാവി അഭിജിത് കുമാര്‍ ഝായും ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടു.
ധാരണപ്രകാരം സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങള്ക്ക് അവരുടെ സംരംഭങ്ങള്‍ വിപുലീകരിക്കാനുള്ള വായ്പകള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുഖേന ലഭ്യമാക്കും.
Business
കൊച്ചി: സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അയല്ക്കൂട്ടാംഗങ്ങള്ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ബാങ്ക് വായ്പകളുടെ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്‍ഡിവിജ്വല്‍ എന്റർപ്രൈസ് ലോണ്‍ ആപ്ലിക്കേഷ(ഐഇഎല്എ)നുമായി കുടുംബശ്രീ.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍ആര്‍എല്‍എം) തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ മുഖേന കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ രണ്ട് കൊല്ലമായി പ്രവര്‍ത്തിക്കുകയും സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ അംഗങ്ങള്‍ക്ക് ബാങ്കു വായ്പകള്‍ക്കായി കുടുംബശ്രീ മുഖേന അപേക്ഷ നല്‍കാനാകും.
അയല്‍ക്കൂട്ടാംഗങ്ങളുടെ വിശദാംശങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ലോകോസ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുമായി ഐഇഎല്ഇ സംയോജിപ്പിച്ചിട്ടുണ്ട്. നിലവില്‍ സംരംഭകര്‍ നേരിട്ട് ബാങ്കുകളിലെത്തിയാണ് വായ്പാ അപേക്ഷ നല്‍കുന്നത്.
എന്നാല്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ സംരംഭ വായ്പ വേണ്ട അയല്‍ക്കൂട്ടാംഗങ്ങളുടെ ആവശ്യമായ വിശദാംശങ്ങള്‍ ലോകോസ് ആപ്ലിക്കേഷനില്‍ നിന്ന് എടുക്കല്‍, ബിസിനസ് അനാലിസിസ് നടത്തല്‍, ബിസിനസ് പ്രപ്പോസല്‍ തയാറാക്കല്‍, അപേക്ഷയുള്‍പ്പെടെയുള്ള ബിസിനസ് പ്രപ്പോസലുകള്‍ വായ്പ നല്കാന് സന്നദ്ധരായ ബാങ്കുകള്‍ക്കു നല്കല് എന്നിവയെല്ലാം മൈക്രോ എന്റർപ്രൈസ് കണ്‍സൾട്ടന്റ്(എംഇസി)മാരുടെ സഹായത്തോടെ ഡിജിറ്റലായി നിര്‍വഹിക്കാനാകും.
ഓരോ ബാങ്കും ഈ അപേക്ഷകള്‍ക്ക് എത്ര ശതമാനം പലിശയ്ക്ക് വായ്പ നല്‍കും എന്നതിനുള്ള മറുപടി ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി നല്‍കും. തുടര്‍ന്ന് അയല്ക്കൂട്ടാംഗങ്ങള്ക്ക് പലിശനിരക്കും മറ്റുമറിഞ്ഞ് ഇഷ്ടമുള്ള ബാങ്കില്‍നിന്ന് വായ്പ എടുക്കാനുമാകും. എന്‍ആര്‍എല്‍എം നല്കുന്ന പലിശ സബ്സിഡിയും ലഭ്യമാകും.
പുതിയ രീതിയില്‍ അപേക്ഷ നല്‍കുന്നത് വഴി വായ്പകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം, നിരവധി രേഖകളുടെ സമര്‍പ്പണം എന്നിവ ഒഴിവാക്കാനാകും. പദ്ധതിയുടെ ഭാഗമായി 14 ജില്ലാ പ്രോഗ്രാം മാനേജര്‍മാരുള്‍പ്പെടെ 40 പേരുടെ ആദ്യഘട്ട സംസ്ഥാനതല പരിശീലനം നടന്നു. അടുത്തഘട്ടത്തില്‍ സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശീലനങ്ങള്‍ സംഘടിപ്പിക്കും.
District News
ചോറ്റാനിക്കര: കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നടത്തുന്ന കഫെ ആൻഡ് റസ്റ്ററന്റ് തീപിടിച്ച് നശിച്ചു. ചോറ്റാനിക്കര തുപ്പുംപടിയിൽ പ്രവർത്തിരുന്ന കടയാണ് തീപിടിത്തത്തിൽ നശിച്ചത്. തിങ്കളാഴ്ച്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കട കത്തിയതായി കണ്ടത്. ഫർണീച്ചർ, റഫ്രിജറേറ്റർ, പാത്രങ്ങൾ ഉൾപ്പെടെ എല്ലാ സാധനങ്ങളും പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയിൽപ്പെട്ട വത്സ മുരുകൻ, ബിനു അനീഷ്, ജലജ ശശി എന്നിവരുടെ നേതൃത്വത്തിൽ ഒരു മാസം മുമ്പ് മുന്‍പായിരുന്നു കഫേ ആരംഭിച്ചത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനുള്ള കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറിന് തീ പിടിക്കാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാത്തതിനാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാകില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതോടെ വിഷമസന്ധിയിലായിരിക്കുകയാണ് സംരംഭകർ. മുളന്തുരുത്തി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള സംരംഭമാണെങ്കിലും പ്രവർത്തിച്ചിരുന്നത് ചോറ്റാനിക്കര പഞ്ചായത്തിലെ തുപ്പുംപടിയിലായിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂടില്‍ കുളിര്മയേകാനായി കുടുംബശ്രീയുടെ ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തന് വിപണിയിലൂടെയുള്ള വിറ്റുവരവ് 6.78 കോടി രൂപ.
കുടുംബശ്രീ കഴിഞ്ഞ ഡിസംബറില്‍ തുടക്കമിട്ട വേനല്മധുരം തണ്ണിമത്തന്കൃഷി കാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച തണ്ണിമത്തനുകളുടെ വില്പനയിലൂടെയാണ് ഈ നേട്ടം.
മാര്‍ച്ച് അവസാനവാരം മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. 3.91 കോടി രൂപയുടെ വിറ്റുവരവുമായി കാസര്‍ഗോഡ് ജില്ലയാണ് മുന്നില്‍. ഇവിടെ 2, 793 ടണ്‍ തണ്ണിമത്തനാണു കൃഷി ചെയ്തത്. 99.54 ലക്ഷം രൂപയുടെ വിറ്റുവരവുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 80.24 ലക്ഷം രൂപയുടെ വിറ്റുവരവുമായി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലുമായി കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്വ സംഘങ്ങള്‍ അഥവ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെഎല്‍ജി) 817.78 ഏക്കറിലാണു തണ്ണിമത്തന് കൃഷി ചെയ്തത്. 44,55,680 ടണ്‍ തണ്ണിമത്തന് ഉത്പാദിപ്പിച്ചു. ആകെ 6,711 സിഡിഎസുകളിലായി 817.78 ഏക്കര്‍ സ്ഥലത്താണ് വേനല്‍ മധുരം തണ്ണിമത്തന് കൃഷി ചെയ്തത്.
കിരണ്‍, മഹാരാജ, അപൂര്‍വ, ഷുഗര്‍ ബേബി, പക്കീസ, ഷുഗര്‍ ക്വീന്‍, ജൂബിലി കിംഗ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് അര്‍ക്ക, മ്യൂക്കാസ, നാംധാരി, ഇറാനി, സ്വാമ, തുടങ്ങിയ ഇനങ്ങളാണു കൃഷി ചെയ്തത്.
Kerala
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 1,067 വിഷുചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്.
കുടുംബശ്രീയുടെ കീഴിലുള്ള 14,174 കർഷക സംഘങ്ങളിലെ അംഗങ്ങളായ വനിതാ കർഷകർ ഉത്പാദിപ്പിച്ച കാർഷികോത്പന്നങ്ങളും സൂക്ഷ്മസംരംഭ മേഖലയിലെ 16,875 യൂണിറ്റുകൾ തയാറാക്കിയ ഭക്ഷ്യ ഉത്പന്നങ്ങളുമാണ് ഈ വിഷുച്ച ന്തയിലൂടെ വിറ്റഴിച്ചത്.
സിഡിഎസ് തലത്തിലും ജില്ലാതലത്തിലുമായി 1,067 വിഷുച്ചന്തകളാണ് ഒരുക്കിയത്. 83. 4 ലക്ഷം രൂപയുടെ വിറ്റുവരവുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 60.2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം ജില്ല രണ്ടാമതും 59 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി.
തിരുവനന്തപുരം ജില്ലയ്ക്ക് 57.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടാനായി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണത്തിലൂടെ നേടിയത് 2.44 കോടി
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. 11,272 പോളിംഗ് ബൂത്തുകളിലും 85 കളക്ഷൻ സെന്ററുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ തുക നേടിയത്.
ഭക്ഷണ വിതരണത്തിലൂടെ കണ്ണൂർ ജില്ലയിലെ കുടുംബശ്രീ സംരംഭകർ നേടിയത് 51.09 ലക്ഷം രൂപയാണ്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി.
കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. കുടുംബശ്രീയുടെ നിർദേശ പ്രകാരം സംസ്ഥാനമൊട്ടാകെ ഭക്ഷണ വിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.
District News
റാന്നി: വിഷു വിപണിയെ സജീവമാക്കി നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള വിഷു വിപണന മേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ മേള ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മറ്റ് ഗൃഹോത്പന്നങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജയിംസ് ആദ്യ വില്പന നടത്തി. വാർഡ് മെംബർമാരായ ഏബ്രഹാം വർഗീസ്, തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കല സന്തോഷ്, എംഇ ഉപസമിതി അംഗം മണി അമ്പിളി, അഗ്രി സിആർപി അശ്വതി എന്നിവർ പ്രസംഗിച്ചു. സിഡിഎസ് മെംബർമാരായ ശ്യാമള, പുഷ്പ, ശരണ്യ, പി.റ്റി. ബിന്ദു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഷുക്കാലത്ത് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാകുന്ന വിപണനമേള വരും ദിവസങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Kerala
കൊച്ചി: മലയാളിക്ക് വിഷുക്കണിയും വിഷുസദ്യയുമൊരുക്കാന് ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി ഇക്കുറിയും സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ വിഷുച്ചന്തകള് ഒരുങ്ങുന്നു.
നാളെ ആരംഭിക്കുന്ന വിഷുച്ചന്ത 14ന് അവസാനിക്കും. ഉപഭോക്താക്കള്‍ക്കു മിതമായ വിലയില്‍ വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യോത്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഗ്രാമ-നഗര സിഡിഎസുകള്‍ ഉള്‍പ്പെടെ 1,070 കുടുംബശ്രീ സിഡിഎസുകളിലും ജില്ലാതലത്തിലുമായാണ് വിഷുച്ചന്തകള് തുടങ്ങുക. ജില്ലാതലത്തില്‍ അഞ്ചു ദിവസവും സിഡിഎസ് തലത്തില്‍ മൂന്നു ദിവസവും വിഷുച്ചന്തകള് ഉണ്ടാകും.
കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കര്‍ഷക സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് വിഷുച്ചന്തയില്‍ എത്തുക.
District News
ഇടുക്കി: തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കുടുംബശ്രീയുടെയും സ്വീപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തെരുവുനാടകപര്യടനത്തിന് തുടക്കമായി. പര്യടനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടര്‍ ദിനേശന് ചെറുവാട്ട് നിര്‍വഹിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏഴുവരെ കുടുംബശ്രീ കലാസമിതിയായ രംഗശ്രീയുടെ നാടകം അരങ്ങേറും. ഇന്നലെ കുമളി, മണ്ണാംകുടി, വള്ളക്കടവ് എന്നിവിടങ്ങളില്‍ നാടകം അരങ്ങേറി. ഇന്ന് അടിമാലി പഞ്ചായത്തിലെ പ്ലാമലക്കുടി, ഇരുന്പുപാലം, ചിന്നപൂവ്കുടി എന്നിവിടങ്ങളിലും അഞ്ചിന് കാന്തല്ലൂര്‍, കോവില്‍ക്കടവ്, ദണ്ഡുക്കൊമ്പ്, പൊങ്കമ്പിള്ളി എന്നിവിടങ്ങളിലും ആറിന് വട്ടവട, കൊട്ടക്കാമ്പൂര്‍, കോവിലൂര്‍ പ്രദേശങ്ങളിലും ഏഴിന് മറയൂര്‍, നൂറുവീട്, കൂടക്കാട് എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നാടകം ക്രമീകരിച്ചിരിക്കുന്നത്. സുജന്തി, ഷൈലജ, ഓമന, ജമീല, ലൗലി എന്നിവരാണ് നാടകത്തിലെ അഭിനേതാക്കള്‍.
District News
മുഹമ്മ: കുടുംബശ്രീ ജില്ലാ മിഷന്റെയും ആര്യാട് ബ്ലോക്കിന്റെയും നേതൃത്വത്തിൽ അഞ്ചിന് പാതിരാമണൽ ദ്വീപിൽ വയോജന സംഗമം നടത്തും. ഓർമകളുടെ മധുരം പങ്കിടാനാണ് പ്രകൃതിരമണീയമായ പാതിരാമണൽ ദ്വീപിൽ വയോജനങ്ങൾ ഒത്തുകൂടുന്നത്.
150 ഓളം വയോജനങ്ങൾ സംഗമത്തിൽ പങ്കെടുക്കും. ദ്വീപ് സന്ദർശനം, കലാകായിക പരിപാടികൾ, വയോജനസംഗമം എന്നിവ ഉണ്ടാകും. സിഡിഎസ് ചെയർപേഴ്സൻ സേതു ഭായിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്യും.
പാതിരാമണൽ സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങിയതോടെ ടൂറിസ്റ്റുകളുടെ എണ്ണം വർധിക്കുന്നുണ്ട്. മന്ത്രി ഗണേഷ് കുമാർ മുൻകൈ എടുത്താണ് വികസന പദ്ധതി നടപ്പാക്കിയത്. നാടൻ കലാരൂപങ്ങളുടെ അവതരണം, നാടൻ കരകൗശല വസ്തുക്കളുടെ നിർമാണം, നാടൻ ഭക്ഷണം എന്നിങ്ങനെയുള്ള വിഭവങ്ങൾ ഒരുക്കിയാണ് സഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കുന്നത്. വിദേശ മാതൃകയിൽ നിർമിച്ച ആംഫി തിയറ്ററിലാണ് നാടൻ കലാരൂപങ്ങളുടെ അവതരണം.
പൊതു പരിപാടികളും ബിസിനസ് മീറ്റുകളും നടത്താൻ പാതിരാമണൽ അനുയോജ്യ സ്ഥലമെന്ന കാഴ്ചപ്പാട് സമൂഹത്തിൽ വളരുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങിയും കാഴ്ചകളിൽ മയങ്ങിയും പരിപാടികൾ നടത്താമെന്നതാണ് മുഖ്യ ആകർഷണം. വയോജന സംഗമത്തിന് ഇരട്ടിമധുരം പകരുക എന്ന ലക്ഷ്യത്തോടെയാണ് ദ്വീപിൽ പരിപാടി സംഘടിപ്പിക്കുന്നത്. ദ്വീപ് കാണാനെത്തുന്ന സഞ്ചാരികൾക്കും സംഗമം ഇമ്പമൂറുന്ന കാഴ്ചയാകും.
മുഹമ്മ ബോട്ടുജെട്ടിയിൽനിന്നും കുമരകത്തുനിന്നും ടൂറിസ്റ്റുകൾ ദ്വീപിൽ എത്തുന്നുണ്ട്. ദ്വീപിന്റെ മുഖ്യപ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയിൽനിന്നു ദ്വീപിലേക്ക് ജലയാനങ്ങൾ കിട്ടും. ജലഗതാഗതവകുപ്പിന്റെ എ സി ബോട്ടുകളായ സീ കുട്ടനാട്, വേഗാ ബോട്ടുകൾ നിറയെ യാത്രക്കാരുമായാണ് ദിവസവും ദ്വീപിലെത്തുന്നത്.
സോളാർ ലാംപുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ രാത്രിയും ദ്വീപിൽ തങ്ങാൻ കഴിയും. ദ്വീപിലെ വികസന പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി കാമറകൾ അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്.
District News
തൊടുപുഴ: കാര്‍ഷിക മേഖലയിലെ ഉപജീവന സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത കെ-ഇനം ഉത്പന്നങ്ങളുടെ ജില്ലാതല ഉദ്ഘാടനവും പുനര്‍ജീവനം പദ്ധതിയുടെ രണ്ടാംഘട്ട അഗ്രി ഇന്‍പുട്ട് വിതരണവും നടന്നു. വെള്ളിയാമറ്റത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളില്‍നിന്നു വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ തയാറാക്കിയ ഉത്പന്നങ്ങളാണ് കെ-ഇനം ബ്രാന്‍ഡിലൂടെ വിപണിയിലെത്തുന്നത്. കോഫി ക്യൂബ്സ്, മഞ്ഞള്‍പ്പൊടി, കാരറ്റ് -ബീറ്റ്റൂട്ട് മിക്സ്, പപ്പായ ടൂട്ടി ഫ്രൂട്ടി തുടങ്ങിയ ഇനങ്ങളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനെത്തുന്നത്.
പുനര്‍ജീവനം പദ്ധതിയുടെ ഭാഗമായി വെള്ളിയാമറ്റം സിഡിഎസിലെ 40 കര്‍ഷകര്‍ക്ക് മധുരക്കിഴങ്ങ്, മരച്ചീനി എന്നിവയുടെ നടുതല വസ്തുക്കളും 12 അഗ്രി ഇന്‍പുട്ടുകളും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മോഹന്‍ദാസ് പുതുശേരി, അജിതകുമാരി, ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് ജില്ലാ പ്രസിഡന്റ് സുവിരാജ്, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ ലിറ്റി തോമസ്, കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്, ശ്രീകല സുരേഷ്, ജി. ഷിബു, ലക്ഷ്മി സുഗതന് എന്നിവര്‍ പ്രസംഗിച്ചു.
District News
കുറുപ്പന്തറ: പഞ്ചായത്തിന്റെ ഞാനുമുണ്ട് കൂടെ പദ്ധതിക്ക് ഒറ്റനാണയം പദ്ധതിയിലൂടെ സഹായമൊരുക്കി കുടുംബശ്രീ.ആരോഗ്യകരമായ വാര്ധക്യത്തിനും കിടപ്പിലായവരുടെ സംരക്ഷണത്തിനുമായി സാമൂഹിക പിന്തുണാ സംവിധാനമൊരുക്കുന്നതാണ് മാഞ്ഞൂര്പഞ്ചായത്തിന്റെ പുതിയ പദ്ധതി.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ ഓരോ ആഴ്ചയും അവരുടെ അയല്‍ക്കൂട്ടങ്ങളിലൂടെ ഒരു നാണയം വീതം സമാഹരിക്കുകയും അവ കിടപ്പുരോഗികള്‍ക്ക് സഹായ സമഗ്രികള്‍ വാങ്ങാന്‍ ഉപയോഗിക്കുകയുമാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഒരു നാണയം നിക്ഷേപിച്ച് ഒറ്റനാണയം പദ്ധതിയുടെ തുടക്കം സിഡിഎസ് ചെയ്പേഴ്സണ് മിനി ഷിജി നിര്‍വഹിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് നിര്‍വഹിച്ചു.
District News
മലപ്പുറം: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ജില്ലയിലെ 111 സിഡിഎസുകളിലേക്കാണ് തെരഞ്ഞെടുപ്പ്. അയൽക്കൂട്ട അധ്യക്ഷ തെരഞ്ഞെടുപ്പോടെ നടപടികൾക്ക് ഒൗദ്യോഗിക തുടക്കമായി.
അയൽക്കൂട്ടം മുതൽ സിഡിഎസ് വരെയുള്ള സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ നേതൃനിരയെ വാർത്തെടുക്കുന്നതിനുമായി മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനർ, സാമൂഹ്യവികസന ഉപസമിതി കണ്‍വീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.
സിഡിഎസ് ചെയർപേഴ്സണ്‍, വൈസ് ചെയർപേഴ്സണ്‍, സിഡിഎസ് അംഗങ്ങൾ, എഡിഎസ് ഭാരവാഹികൾ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് വായ്പാ കുടിശികയില്ലാത്തവരായിരിക്കണം. കുടുംബശ്രീയിൽനിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, സിഇഎഫ് പോലെ സിഡിഎസിൽനിന്ന് നൽകുന്ന വായ്പകളിൽമേൽ കുടിശികയുള്ളവരോ കുടുംബശ്രീയിൽനിന്ന് നിലവിൽ പ്രതിമാസ ഓണറേറിയമോ ശംബളമോ കൈപ്പറ്റുന്നവർക്കും ഇത്തവണ മത്സരിക്കാനാകില്ല.
നേതൃസ്ഥാനങ്ങളിൽ ഒരാൾക്ക് ദീർഘകാലം തുടരാൻ കഴിയാത്ത വിധത്തിലുള്ള പരിഷ്കാരങ്ങളും ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരാൾക്ക് രണ്ട് തവണ മാത്രമേ സിഡിഎസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുവാദമുണ്ടാകൂ. പോത്തുകൽ, മന്പാട്, ഉൗർങ്ങാട്ടിരി എന്നിവയാണ് ജില്ലയിലെ എസ്ടി സംവരണ സിഡിഎസുകൾ. മുതുവല്ലൂർ, പുറത്തൂർ, എടയൂർ, പുൽപ്പറ്റ, കണ്ണമംഗലം, കുറ്റിപ്പുറം, വട്ടംകുളം, എടപ്പാൾ, ഏലംകുളം, തവനൂർ, കാവനൂർ എന്നിവയാണ് എസ്സി സംവരണ സിഡിഎസുകൾ.
22 മുതൽ 28 വരെ അയൽക്കൂട്ട അധ്യക്ഷൻമാർക്കുള്ള പരിശീലനവും 30 മുതൽ ഫെബ്രുവരി മൂന്നു വരെ അയൽക്കൂട്ട തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് ഫെബ്രുവരി ഏഴു മുതൽ 11 വരെ എഡിഎസ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി ഫെബ്രുവരി 20ന് സിഡിഎസ് തെരഞ്ഞെടുപ്പിലേക്ക് കടക്കും. ഫെബ്രുവരി 21 നകം പുതിയ ഭരണസമിതികൾ സംസ്ഥാനത്തുടനീളം ചുമതലയേൽക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.
Business
കൊച്ചി: കുടുംബശ്രീ കെ ഇനം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആഗോളവിപണിയില്‍ കോര്‍പറേറ്റ് ഉത്പന്നങ്ങള്‍ക്കു ബദലാകുമെന്ന് മന്ത്രി എം.ബി. രാജേഷ്.
കഴിഞ്ഞ ജൂണില്‍ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം (കെടാപ്) വഴി 30 വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കെ ഇനം ബ്രാന്‍ഡില്‍ ആഗോളവിപണിയിലെത്തിച്ചെന്നും കുടുംബശ്രീയുടെ ഓണ്‍ലൈന്‍ വിപണനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ എല്ലാ വിപണിയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
നെടുമ്പാശേരി ഫ്ലോറ കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ കെടാപ് പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനവും യുക്തി സ്റ്റാര്‍ട്ടപ് ശൃംഖലയുടെയും തദ്ദേശീയ മേഖലയിലെ ട്രൈബാന്‍ഡ് കുടുംബശ്രീ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കുടുംബശ്രീ കാര്‍ഷിക സംഘങ്ങള്‍ക്കും ഉത്പാദന യൂണിറ്റുകള്‍ക്കും സംരംഭകര്‍ക്കും പരിശീലനം നല്‍കിയാണ് കെ ഇനം എന്ന പ്രീമിയം ബ്രാന്‍ഡ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. പോക്കറ്റ് മാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി ഉത്പന്നങ്ങള്‍ ലഭ്യമാണ്.
District News
കൽപ്പറ്റ: കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുന്പോൾ ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവർത്തകർ മത്സര രംഗത്ത് പങ്കാളികളാകും.
കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് 30ന് ആരംഭിക്കും. ജില്ലയിലെ 9000ൽ അധികം അയൽക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം അംഗങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനർ, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അംഗം സെക്രട്ടറിമാർ, അക്കൗണ്ടന്റുമാർ, സിഡിഎസ് റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്കുള്ള പരിശീലനം ജില്ലയിൽ പൂർത്തിയായി.17 ന് അയൽക്കൂട്ട അധ്യക്ഷർക്ക് പരിശീലനങ്ങൾ നൽകും. 30 മുതൽ ഫെബ്രുവരി മൂന്ന് വരെ അയൽക്കൂട്ട തലത്തിലെ തെരഞ്ഞെടുപ്പും ഫെബ്രുവരി ഏഴ് മുതൽ 11 വരെ എഡിഎസ് തെരഞ്ഞെടുപ്പും ഫെബ്രുവരി 20 ന് സിഡിഎസ് തെരഞ്ഞെടുപ്പും നടക്കും. ജില്ലയിൽ സിഡിഎസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് പട്ടികവർഗ വിഭാഗത്തിലേക്ക് ഒന്‍പത് സീറ്റുകളാണ് സംവരണം ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാർ അംഗീകരിച്ച ബൈലോ, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എഡിഎസ് തലത്തിൽ പതിനൊന്ന് എക്സിക്യുട്ടീവ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. കുടുംബശ്രീയുടെ ത്രിതല സംഘടനയിലെ എഡിഎസ് ചെയർപേഴ്സണ്‍, വൈസ് ചെയർപേഴ്സണ്‍, സെക്രട്ടറി, സിഡിഎസ് എക്സിക്യുട്ടീവ് അംഗം, സിഡിഎസ് ചെയർപേഴ്സണ്‍, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ സ്ഥാനങ്ങളിലേക്ക് അയൽക്കൂട്ടാംഗമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് മത്സരിക്കാൻ സാധിക്കില്ല.
സർക്കാർ, അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിതര ഏജൻസികൾ എന്നിവയിൽ ജോലി ചെയ്യുന്ന വ്യക്തികൾ, അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ, തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങിൽ സ്ഥിരം ജോലിയുള്ളവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല.
കുടുംബശ്രീ സംവിധാനത്തിൽ നിന്ന് പ്രതിമാസ ഓണറേറിയം, ശന്പളം കൈപ്പറ്റുന്നവർ, കുടുംബശ്രീ നിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, വ്യക്തിഗത വായ്പാ കുടിശികയുള്ളവർക്ക് മത്സരിക്കാൻ അവസരമില്ല.അയൽക്കൂട്ടതലം മുതൽ എഡിഎസ്, സിഡിഎസ് തലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ സർക്കാർ നിശ്ചയിച്ച എസ്ടി, എസ്സി, ബിപിഎൽ സംവരണ ക്രമങ്ങൾ പാലിച്ചായിരിക്കും നടത്തുക.
സിഡിഎസ്, എഡിഎസ് തലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് റിട്ടേണിംഗ് ഓഫീസർമാരെ നിയമിക്കുന്നതായി ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. അയൽക്കൂട്ടതല തെരഞ്ഞെടുപ്പ് നടത്തുന്നവർക്കുള്ള പരിശീലനം 22ന് ആരംഭിക്കും. ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കും.
ജില്ലയിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്കും തെരെഞ്ഞെടുപ്പ് വരണാധികാരിയായി ജില്ലാ രജിസ്ട്രാർ കെ.ജി. പത്മകുമാറുമാണ്.
District News
ഗാന്ധിനഗര്‍: കുടുംബശ്രീ സംരംഭമായ ഗ്രാന്‍ഡ് കിച്ചന് റെസ്റ്ററന്റ് മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി വളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനോടോപ്പം സ്ത്രീകള്‍ക്ക് സംരംഭകത്വത്തിനും തൊഴില്‍സാധ്യതകള്‍ക്കും വഴിയൊരുക്കുന്നതാണ് സംരംഭം.
അതിരമ്പുഴ സിഡിഎസ് അംഗങ്ങളായ ഇന്ദിര ശശീന്ദ്രന്, മഞ്ജു ഡായ്, ലത രാജന് എന്നിവരുടെ നേതൃത്വത്തിലാണ് റെസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, പഞ്ചായത്തംഗം ഷൈനി ജോസ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പ്രശാന്ത് ശിവന്, കെ. കവിത എന്നിവര്‍ പങ്കെടുത്തു.
Business
തിരുവനന്തപുരം: ആറു മാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും.
ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ് സന്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്.
കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉത്പന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.
സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്.
കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടിഎച്ച്ആർഎസ് ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്.
നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടണ്‍ ഭക്ഷ്യമിശ്രിതം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.
District News
തൃക്കരിപ്പൂർ: കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തുന്ന ബാല പാർലമെന്റിന് തൃക്കരിപ്പൂർ ആയിറ്റിയിൽ തുടക്കമായി. ആയിറ്റി കടവ് റിസോർട്ടിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രതീഷ് പിലിക്കോട് ബാല പാർലമെന്റ് ഉദ്ഘാടനം ചെയ്തു. അസി. കോ-ഓർഡിനേറ്റർ കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.
ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള അവസരമൊരുക്കുന്നതിനായാണ് കുടുംബശ്രീ ബാല പാർലമെന്റ് സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ ബാലസഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ബാലപഞ്ചായത്ത് സംഘടിപ്പിച്ച് അവയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ബാല പാർലമെന്റിൽ പങ്കെടുക്കുന്നത്.
ആദ്യ ദിനത്തിൽ ഭരണഘടന, പാർലമെന്റിന്റെ ചരിത്രം, പ്രാധാന്യം, നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലഘുവിവരണം നടന്നു. പരിശീലകൻ പി. മുരളീധരൻ, ബാലസഭ സംസ്ഥാന റിസോഴ്സ് പേഴ്സൺ വിജയകുമാർ പനയാൽ എന്നിവർ നേതൃത്വം നൽകി.
സാമൂഹ്യനീതി, ശിശുക്ഷേമം, പരിസ്ഥിതി സംരക്ഷണം, കല, കായികം, സാംസ്കാരികം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അംഗങ്ങൾ ബാല പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചു. മന്ത്രിമാർ മറുപടി നൽകി. അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ചേര്‍ന്ന് യഥാർഥ പാർലമെന്റിന്റെ ഒരു പരിച്ഛേദം തന്നെയാണ് കുട്ടികൾ അവതരിപ്പിച്ചത്.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എസ്. മനു, ബ്ലോക്ക് കോ-ഓർഡിനേറ്റർ പി.പി. അഖിൽ, ഡോ. എം.കെ. രാജശേഖരൻ, എം. മാലതി, ജില്ലാ പ്രോഗ്രാം മാനേജർ പി. രത്നേഷ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.ആർ. കാവ്യ എന്നിവർ പ്രസംഗിച്ചു. ടിവി-നാടക നടൻ വിനോദ് ആലന്തട്ടയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ഫയറോടെ ആദ്യ ദിനത്തിലെ പരിപാടികൾ സമാപിച്ചു.
District News
മലപ്പുറം: ജില്ലയിൽ"കേരള ചിക്കൻ തനി മലയാളി’ മാംസ വിപണനശാലകളുടെ പേരിൽ വ്യാജൻമാർ പ്രവർത്തിക്കുന്നതായി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കുടുംബശ്രീ. കുടുംബശ്രീ ലോഗോയോടു കൂടിയാണ് അംഗീകൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
നിലവിൽ ജില്ലയിൽ കോഡൂർ, പടിഞ്ഞാറ്റുംമുറി, വട്ടംകുളം കിഴിശേരി, പരപ്പനങ്ങാടി മരുപ്പറന്പ്, കാലടി, പൂക്കോട്ടുംചോല, കൊണ്ടോട്ടി, ഒതായി, അമരന്പലം എന്നീ ഏഴ് ഇടങ്ങളിൽ മാത്രമാണ് കുടുംബശ്രീയുടെ അംഗീകൃത കേരള ചിക്കൻ വിപണനശാലകൾ പ്രവർത്തിക്കുന്നത്.
ഈ സ്ഥാപനങ്ങളുടെ പേരിനോട് സാദൃശ്യമുള്ള മറ്റേത് മാംസ വിപണനശാലകൾക്കും കുടുംബശ്രീയുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാൽ ഉപഭോക്താക്കൾ കബളിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
District News
പത്തനംതിട്ട: കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറിയതായി മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രോഗി പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന് ആവിഷ്കരിച്ച സ്വാന്തനമിത്രം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലയിലെ കിടപ്പുരോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിന് വനിതകള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശീലനം നല്കി കെയര്‍ ഗീവര്‍, ആശുപത്രി ബൈസ്റ്റാന്‍ഡര്‍, പ്രസവ ശുശ്രൂഷകൾ എന്നിങ്ങനെ പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കും.
നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച പ്രീമിയം കഫെ കെട്ടിടത്തിന് ഒരു വര്‍ഷം വാടകയില്ലാതെ സൗജന്യമായി ഉപയോഗിക്കാമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ടീ ആന്‍ഡ് സ്നാക്സ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ഇലക്ട്രീഷൻ, പ്ലംബര്‍, പെയിന്റര്‍, ഗാര്‍ഡനിംഗ്, ലാന്‍ഡ് സ്കേപ്പിംഗ് തുടങ്ങി വീടുകളും സ്ഥാപനങ്ങളുമായി റിപ്പയര്‍ ആന്‍ഡ് മെയ്ന്റനന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച സ്കില്‍ @കാള്‍ പദ്ധതിയുടെ ഉദ്ഘാടനം വിജ്ഞാനകേരളം സംസ്ഥാന ഉപദേശകന് ടി. എം. തോമസ് ഐസക് നിര്‍വഹിച്ചു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം നിലവിലുള്ള 20 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്ന കുടുംബശ്രീ യജ്ഞത്തിന്റെ ഭാഗമായി 2000 വനിതകള്‍ക്ക് കൂടി ജില്ലയില്തൊഴിലുറപ്പാക്കുന്നു. ഐടിഐ, പോളിടെക്നിക് ട്രേഡുകള്‍ പഠിച്ചവരാണ് സ്കില്‍ @കാള്‍ സംരംഭത്തിലുള്‍പ്പെടുന്നത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിജി മാത്യു, ആര്. അജയകുമാർ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. ആർ. അജിത് കുമാര്‍, മേഴ്സി വര്‍ഗീസ്, ജെറി അലക്സ്,
അനില അനിൽ, എസ്. ഷമീര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി. കെ. അനീഷ്, സി. കെ. അര്ജുനൻ, ശോഭ കെ. മാത്യു, ജാസിം കുട്ടി, നീനു മോഹൻ, വിമല ശിവൻ, എ. സുരേഷ് കുമാർ, എല്‍. സുമേഷ് ബാബു, സിന്ധു അനിൽ, ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എസ്. ആദില, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതാ കുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കെ. പി. ഉദയഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മങ്കുഴി ഒന്നാം വാർഡിന്റെ എഡിഎസ് വാർഷികവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടത്തി.
വാർഡ് അംഗം സജി ഡേവിഡ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാം പട്ടേരിൽ, സിഡിഎസ് ചെയർപേഴ്സൺ പി.എസ്. രജനിമോൾ, മേരി സജി , എൻ. സ്മിത, റീന ജോൺ എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: കുടുംബശ്രീ മിഷന് സംസ്ഥാനത്ത് നടപ്പാക്കുന്ന ഫുഡ്, ന്യൂട്രീഷൻ, ഹെല്‍ത്ത് ആന്‍ഡ് വാഷ് ഘടത്തിന്റെ പഠനത്തിനായി നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് ജില്ല സന്ദര്‍ശിച്ചു.10 ദിവസത്തെ ഇമ്മര്‍ഷന്‍ പരിപാടിയുടെ ഭാഗമായി ദ്വി ദിന സന്ദര്‍ശനമാണ് നടത്തിയത്.
പദ്ധതി നടപ്പാക്കലും മികച്ച പ്രാക്ടീസുകളും സംബന്ധിച്ച് ജില്ലാ മിഷന് ടീമുമായി നടത്തിയ പ്രാരംഭ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചത്. ഒന്നാം ദിവസം നാറാണംമൂഴിയില്‍ ഗാര്‍ഹിക മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നടത്തിയ മോഡ്യൂള്‍ പരിശീലനം, മാനസികാരോഗ്യ ബോധവത്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടി, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്മാരുമായി സംഘടിപ്പിച്ച ചര്‍ച്ചകള്‍ എന്നിവയ്ക്കു ശേഷം സംഘം വടശേരിക്കര മില്ലറ്റ് എന്റര്‍പ്രൈസ്, മൈലപ്ര ഡ്രീം ഫുഡ് പ്രോഡക്റ്റ്സ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
രണ്ടാം ദിവസം മയിലാടുംപാറ സ്പൈസി ഫുഡ് പ്രൊഡക്ട് കണ്‍സോര്‍ഷ്യം ഓഫീസ, മലയാലപ്പുഴ എംഇ യൂണിറ്റ്, കൊടുമണ്‍ ശ്രീധന്യ എംഇ യൂണിറ്റ്, ഏനാദിമംഗലത്ത് സംഘടിപ്പിച്ച പോഷണ്‍ മാ ഫുഡ് ഫെസ്റ്റ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
എന്‍ആര്‍ഒ ഓഫീസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ശുഭം കുമാര്‍ (ഉത്തര്‍പ്രദേശ്) സുരാജ് കുമാര്‍, ലിങ്ഡ്കിം ഹാങ്ങ്ഷിംഗ് (മഹാരാഷ്ട്ര),സിനു ജോയ, എന്‍ആര്‍ഒ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ സിമി സൂസന് മോന്‍സി, എന്നിവരടങ്ങുന്ന സംഘമാണ് ജില്ലാ സന്ദര്‍ശിച്ചത്.
ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്. അനുപ ജില്ലയിലെ പ്രവര്‍ത്തന അവതരണം നടത്തി. സ്നേഹിത സര്‍വീസ് പ്രൊവിഡര്മാരായ റസിയ, എസ്. ഗായത്രിദേവി, ജില്ലാ റിസോഴ്സ് പേഴ്സന്മാരായ ദേവിക ഉണ്ണികൃഷ്ണൻ, ആര്യ രാജഗോപാല്‍, മൈക്രോ എന്റര്‍പ്രൈസ് കോണ്സല്ട്ടന്റ് ശാരിക എന്നിവര്‍ നേതൃത്വം നല്കി.
District News
മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷൻ സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകി. കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികളാണ് കുടുംബശ്രീ ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതികൾക്ക് കീഴിൽ, സ്ത്രീകൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും, ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ഇതിനായി പ്രാദേശിക തലത്തിൽ മാർക്കറ്റുകൾ സ്ഥാപിക്കാനും ഓൺലൈൻ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താനും കുടുംബശ്രീ മിഷൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തിരൂർ ബ്ലോക്കിൽ 'കുടുംബശ്രീ ഉൽപന്നമേള' സംഘടിപ്പിച്ചു.
ജില്ലാ കളക്ടർ പങ്കെടുത്ത ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പകളും ധനസഹായങ്ങളും വിതരണം ചെയ്തു. ഈ പദ്ധതികൾ ജില്ലയുടെ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിപ്രായപ്പെട്ടു.