District News
രാജപുരം: പരമ്പരാഗതവും നൂതനവുമായ ചക്ക ഉത്പന്നങ്ങളുടെ വൈവിധ്യമൊരുക്കി കള്ളാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ചക്ക ഫെസ്റ്റ്.
ചക്ക കേക്ക്, ഉപ്പുമാവ്, പുഡിംഗ്, കട്ലറ്റ്, ചക്കക്കുരു ലഡു പായസം, ഹൽവ, പുട്ട് ഇഡലി, ബിരിയാണി, ലേഹ്യം എന്നിവയടക്കം 213 വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ നിരന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബി. രമ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്ഥിരം സമിതി അധ്യക്ഷരായ പി. ഗീത, ശ്രീവിദ്യ, മെംബർ സെക്രട്ടറി കെ. രവീന്ദ്രൻ, ബി. രജിത, സാവിത്രി അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
District News
രാജപുരം: പരമ്പരാഗതവും നൂതനവുമായ ചക്ക ഉത്പന്നങ്ങളുടെ വൈവിധ്യമൊരുക്കി കള്ളാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ചക്ക ഫെസ്റ്റ്.
ചക്ക കേക്ക്, ഉപ്പുമാവ്, പുഡിംഗ്, കട്ലറ്റ്, ചക്കക്കുരു ലഡു പായസം, ഹൽവ, പുട്ട് ഇഡലി, ബിരിയാണി, ലേഹ്യം എന്നിവയടക്കം 213 വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ നിരന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബി. രമ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്ഥിരം സമിതി അധ്യക്ഷരായ പി. ഗീത, ശ്രീവിദ്യ, മെംബർ സെക്രട്ടറി കെ. രവീന്ദ്രൻ, ബി. രജിത, സാവിത്രി അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
Business
കൊച്ചി: കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങള്ക്ക് വ്യക്തിഗത സംരംഭ വായ്പാ സേവനങ്ങള്‍ എത്തിക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണയിലെത്തി.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശനും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ ഓഫീസ് മേധാവി അഭിജിത് കുമാര്‍ ഝായും ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടു.
ധാരണപ്രകാരം സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങള്ക്ക് അവരുടെ സംരംഭങ്ങള്‍ വിപുലീകരിക്കാനുള്ള വായ്പകള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുഖേന ലഭ്യമാക്കും.
Business
കൊച്ചി: സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അയല്ക്കൂട്ടാംഗങ്ങള്ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ബാങ്ക് വായ്പകളുടെ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്‍ഡിവിജ്വല്‍ എന്റർപ്രൈസ് ലോണ്‍ ആപ്ലിക്കേഷ(ഐഇഎല്എ)നുമായി കുടുംബശ്രീ.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍ആര്‍എല്‍എം) തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ മുഖേന കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ രണ്ട് കൊല്ലമായി പ്രവര്‍ത്തിക്കുകയും സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ അംഗങ്ങള്‍ക്ക് ബാങ്കു വായ്പകള്‍ക്കായി കുടുംബശ്രീ മുഖേന അപേക്ഷ നല്‍കാനാകും.
അയല്‍ക്കൂട്ടാംഗങ്ങളുടെ വിശദാംശങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ലോകോസ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുമായി ഐഇഎല്ഇ സംയോജിപ്പിച്ചിട്ടുണ്ട്. നിലവില്‍ സംരംഭകര്‍ നേരിട്ട് ബാങ്കുകളിലെത്തിയാണ് വായ്പാ അപേക്ഷ നല്‍കുന്നത്.
എന്നാല്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ സംരംഭ വായ്പ വേണ്ട അയല്‍ക്കൂട്ടാംഗങ്ങളുടെ ആവശ്യമായ വിശദാംശങ്ങള്‍ ലോകോസ് ആപ്ലിക്കേഷനില്‍ നിന്ന് എടുക്കല്‍, ബിസിനസ് അനാലിസിസ് നടത്തല്‍, ബിസിനസ് പ്രപ്പോസല്‍ തയാറാക്കല്‍, അപേക്ഷയുള്‍പ്പെടെയുള്ള ബിസിനസ് പ്രപ്പോസലുകള്‍ വായ്പ നല്കാന് സന്നദ്ധരായ ബാങ്കുകള്‍ക്കു നല്കല് എന്നിവയെല്ലാം മൈക്രോ എന്റർപ്രൈസ് കണ്‍സൾട്ടന്റ്(എംഇസി)മാരുടെ സഹായത്തോടെ ഡിജിറ്റലായി നിര്‍വഹിക്കാനാകും.
ഓരോ ബാങ്കും ഈ അപേക്ഷകള്‍ക്ക് എത്ര ശതമാനം പലിശയ്ക്ക് വായ്പ നല്‍കും എന്നതിനുള്ള മറുപടി ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി നല്‍കും. തുടര്‍ന്ന് അയല്ക്കൂട്ടാംഗങ്ങള്ക്ക് പലിശനിരക്കും മറ്റുമറിഞ്ഞ് ഇഷ്ടമുള്ള ബാങ്കില്‍നിന്ന് വായ്പ എടുക്കാനുമാകും. എന്‍ആര്‍എല്‍എം നല്കുന്ന പലിശ സബ്സിഡിയും ലഭ്യമാകും.
പുതിയ രീതിയില്‍ അപേക്ഷ നല്‍കുന്നത് വഴി വായ്പകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം, നിരവധി രേഖകളുടെ സമര്‍പ്പണം എന്നിവ ഒഴിവാക്കാനാകും. പദ്ധതിയുടെ ഭാഗമായി 14 ജില്ലാ പ്രോഗ്രാം മാനേജര്‍മാരുള്‍പ്പെടെ 40 പേരുടെ ആദ്യഘട്ട സംസ്ഥാനതല പരിശീലനം നടന്നു. അടുത്തഘട്ടത്തില്‍ സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശീലനങ്ങള്‍ സംഘടിപ്പിക്കും.
District News
ചോറ്റാനിക്കര: കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നടത്തുന്ന കഫെ ആൻഡ് റസ്റ്ററന്റ് തീപിടിച്ച് നശിച്ചു. ചോറ്റാനിക്കര തുപ്പുംപടിയിൽ പ്രവർത്തിരുന്ന കടയാണ് തീപിടിത്തത്തിൽ നശിച്ചത്. തിങ്കളാഴ്ച്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കട കത്തിയതായി കണ്ടത്. ഫർണീച്ചർ, റഫ്രിജറേറ്റർ, പാത്രങ്ങൾ ഉൾപ്പെടെ എല്ലാ സാധനങ്ങളും പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയിൽപ്പെട്ട വത്സ മുരുകൻ, ബിനു അനീഷ്, ജലജ ശശി എന്നിവരുടെ നേതൃത്വത്തിൽ ഒരു മാസം മുമ്പ് മുന്‍പായിരുന്നു കഫേ ആരംഭിച്ചത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനുള്ള കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറിന് തീ പിടിക്കാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാത്തതിനാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാകില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതോടെ വിഷമസന്ധിയിലായിരിക്കുകയാണ് സംരംഭകർ. മുളന്തുരുത്തി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള സംരംഭമാണെങ്കിലും പ്രവർത്തിച്ചിരുന്നത് ചോറ്റാനിക്കര പഞ്ചായത്തിലെ തുപ്പുംപടിയിലായിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂടില്‍ കുളിര്മയേകാനായി കുടുംബശ്രീയുടെ ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തന് വിപണിയിലൂടെയുള്ള വിറ്റുവരവ് 6.78 കോടി രൂപ.
കുടുംബശ്രീ കഴിഞ്ഞ ഡിസംബറില്‍ തുടക്കമിട്ട വേനല്മധുരം തണ്ണിമത്തന്കൃഷി കാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച തണ്ണിമത്തനുകളുടെ വില്പനയിലൂടെയാണ് ഈ നേട്ടം.
മാര്‍ച്ച് അവസാനവാരം മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. 3.91 കോടി രൂപയുടെ വിറ്റുവരവുമായി കാസര്‍ഗോഡ് ജില്ലയാണ് മുന്നില്‍. ഇവിടെ 2, 793 ടണ്‍ തണ്ണിമത്തനാണു കൃഷി ചെയ്തത്. 99.54 ലക്ഷം രൂപയുടെ വിറ്റുവരവുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 80.24 ലക്ഷം രൂപയുടെ വിറ്റുവരവുമായി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലുമായി കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്വ സംഘങ്ങള്‍ അഥവ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെഎല്‍ജി) 817.78 ഏക്കറിലാണു തണ്ണിമത്തന് കൃഷി ചെയ്തത്. 44,55,680 ടണ്‍ തണ്ണിമത്തന് ഉത്പാദിപ്പിച്ചു. ആകെ 6,711 സിഡിഎസുകളിലായി 817.78 ഏക്കര്‍ സ്ഥലത്താണ് വേനല്‍ മധുരം തണ്ണിമത്തന് കൃഷി ചെയ്തത്.
കിരണ്‍, മഹാരാജ, അപൂര്‍വ, ഷുഗര്‍ ബേബി, പക്കീസ, ഷുഗര്‍ ക്വീന്‍, ജൂബിലി കിംഗ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് അര്‍ക്ക, മ്യൂക്കാസ, നാംധാരി, ഇറാനി, സ്വാമ, തുടങ്ങിയ ഇനങ്ങളാണു കൃഷി ചെയ്തത്.
Kerala
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 1,067 വിഷുചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്.
കുടുംബശ്രീയുടെ കീഴിലുള്ള 14,174 കർഷക സംഘങ്ങളിലെ അംഗങ്ങളായ വനിതാ കർഷകർ ഉത്പാദിപ്പിച്ച കാർഷികോത്പന്നങ്ങളും സൂക്ഷ്മസംരംഭ മേഖലയിലെ 16,875 യൂണിറ്റുകൾ തയാറാക്കിയ ഭക്ഷ്യ ഉത്പന്നങ്ങളുമാണ് ഈ വിഷുച്ച ന്തയിലൂടെ വിറ്റഴിച്ചത്.
സിഡിഎസ് തലത്തിലും ജില്ലാതലത്തിലുമായി 1,067 വിഷുച്ചന്തകളാണ് ഒരുക്കിയത്. 83. 4 ലക്ഷം രൂപയുടെ വിറ്റുവരവുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 60.2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം ജില്ല രണ്ടാമതും 59 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി.
തിരുവനന്തപുരം ജില്ലയ്ക്ക് 57.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടാനായി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണത്തിലൂടെ നേടിയത് 2.44 കോടി
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. 11,272 പോളിംഗ് ബൂത്തുകളിലും 85 കളക്ഷൻ സെന്ററുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ തുക നേടിയത്.
ഭക്ഷണ വിതരണത്തിലൂടെ കണ്ണൂർ ജില്ലയിലെ കുടുംബശ്രീ സംരംഭകർ നേടിയത് 51.09 ലക്ഷം രൂപയാണ്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി.
കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. കുടുംബശ്രീയുടെ നിർദേശ പ്രകാരം സംസ്ഥാനമൊട്ടാകെ ഭക്ഷണ വിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.
District News
റാന്നി: വിഷു വിപണിയെ സജീവമാക്കി നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള വിഷു വിപണന മേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ മേള ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മറ്റ് ഗൃഹോത്പന്നങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജയിംസ് ആദ്യ വില്പന നടത്തി. വാർഡ് മെംബർമാരായ ഏബ്രഹാം വർഗീസ്, തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കല സന്തോഷ്, എംഇ ഉപസമിതി അംഗം മണി അമ്പിളി, അഗ്രി സിആർപി അശ്വതി എന്നിവർ പ്രസംഗിച്ചു. സിഡിഎസ് മെംബർമാരായ ശ്യാമള, പുഷ്പ, ശരണ്യ, പി.റ്റി. ബിന്ദു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഷുക്കാലത്ത് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാകുന്ന വിപണനമേള വരും ദിവസങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Kerala
കൊച്ചി: മലയാളിക്ക് വിഷുക്കണിയും വിഷുസദ്യയുമൊരുക്കാന് ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി ഇക്കുറിയും സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ വിഷുച്ചന്തകള് ഒരുങ്ങുന്നു.
നാളെ ആരംഭിക്കുന്ന വിഷുച്ചന്ത 14ന് അവസാനിക്കും. ഉപഭോക്താക്കള്‍ക്കു മിതമായ വിലയില്‍ വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യോത്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഗ്രാമ-നഗര സിഡിഎസുകള്‍ ഉള്‍പ്പെടെ 1,070 കുടുംബശ്രീ സിഡിഎസുകളിലും ജില്ലാതലത്തിലുമായാണ് വിഷുച്ചന്തകള് തുടങ്ങുക. ജില്ലാതലത്തില്‍ അഞ്ചു ദിവസവും സിഡിഎസ് തലത്തില്‍ മൂന്നു ദിവസവും വിഷുച്ചന്തകള് ഉണ്ടാകും.
കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കര്‍ഷക സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് വിഷുച്ചന്തയില്‍ എത്തുക.
District News
ഇടുക്കി: തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കുടുംബശ്രീയുടെയും സ്വീപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തെരുവുനാടകപര്യടനത്തിന് തുടക്കമായി. പര്യടനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടര്‍ ദിനേശന് ചെറുവാട്ട് നിര്‍വഹിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏഴുവരെ കുടുംബശ്രീ കലാസമിതിയായ രംഗശ്രീയുടെ നാടകം അരങ്ങേറും. ഇന്നലെ കുമളി, മണ്ണാംകുടി, വള്ളക്കടവ് എന്നിവിടങ്ങളില്‍ നാടകം അരങ്ങേറി. ഇന്ന് അടിമാലി പഞ്ചായത്തിലെ പ്ലാമലക്കുടി, ഇരുന്പുപാലം, ചിന്നപൂവ്കുടി എന്നിവിടങ്ങളിലും അഞ്ചിന് കാന്തല്ലൂര്‍, കോവില്‍ക്കടവ്, ദണ്ഡുക്കൊമ്പ്, പൊങ്കമ്പിള്ളി എന്നിവിടങ്ങളിലും ആറിന് വട്ടവട, കൊട്ടക്കാമ്പൂര്‍, കോവിലൂര്‍ പ്രദേശങ്ങളിലും ഏഴിന് മറയൂര്‍, നൂറുവീട്, കൂടക്കാട് എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നാടകം ക്രമീകരിച്ചിരിക്കുന്നത്. സുജന്തി, ഷൈലജ, ഓമന, ജമീല, ലൗലി എന്നിവരാണ് നാടകത്തിലെ അഭിനേതാക്കള്‍.
District News
മുഹമ്മ: കുടുംബശ്രീ ജില്ലാ മിഷന്റെയും ആര്യാട് ബ്ലോക്കിന്റെയും നേതൃത്വത്തിൽ അഞ്ചിന് പാതിരാമണൽ ദ്വീപിൽ വയോജന സംഗമം നടത്തും. ഓർമകളുടെ മധുരം പങ്കിടാനാണ് പ്രകൃതിരമണീയമായ പാതിരാമണൽ ദ്വീപിൽ വയോജനങ്ങൾ ഒത്തുകൂടുന്നത്.
150 ഓളം വയോജനങ്ങൾ സംഗമത്തിൽ പങ്കെടുക്കും. ദ്വീപ് സന്ദർശനം, കലാകായിക പരിപാടികൾ, വയോജനസംഗമം എന്നിവ ഉണ്ടാകും. സിഡിഎസ് ചെയർപേഴ്സൻ സേതു ഭായിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്യും.
പാതിരാമണൽ സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങിയതോടെ ടൂറിസ്റ്റുകളുടെ എണ്ണം വർധിക്കുന്നുണ്ട്. മന്ത്രി ഗണേഷ് കുമാർ മുൻകൈ എടുത്താണ് വികസന പദ്ധതി നടപ്പാക്കിയത്. നാടൻ കലാരൂപങ്ങളുടെ അവതരണം, നാടൻ കരകൗശല വസ്തുക്കളുടെ നിർമാണം, നാടൻ ഭക്ഷണം എന്നിങ്ങനെയുള്ള വിഭവങ്ങൾ ഒരുക്കിയാണ് സഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കുന്നത്. വിദേശ മാതൃകയിൽ നിർമിച്ച ആംഫി തിയറ്ററിലാണ് നാടൻ കലാരൂപങ്ങളുടെ അവതരണം.
പൊതു പരിപാടികളും ബിസിനസ് മീറ്റുകളും നടത്താൻ പാതിരാമണൽ അനുയോജ്യ സ്ഥലമെന്ന കാഴ്ചപ്പാട് സമൂഹത്തിൽ വളരുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങിയും കാഴ്ചകളിൽ മയങ്ങിയും പരിപാടികൾ നടത്താമെന്നതാണ് മുഖ്യ ആകർഷണം. വയോജന സംഗമത്തിന് ഇരട്ടിമധുരം പകരുക എന്ന ലക്ഷ്യത്തോടെയാണ് ദ്വീപിൽ പരിപാടി സംഘടിപ്പിക്കുന്നത്. ദ്വീപ് കാണാനെത്തുന്ന സഞ്ചാരികൾക്കും സംഗമം ഇമ്പമൂറുന്ന കാഴ്ചയാകും.
മുഹമ്മ ബോട്ടുജെട്ടിയിൽനിന്നും കുമരകത്തുനിന്നും ടൂറിസ്റ്റുകൾ ദ്വീപിൽ എത്തുന്നുണ്ട്. ദ്വീപിന്റെ മുഖ്യപ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയിൽനിന്നു ദ്വീപിലേക്ക് ജലയാനങ്ങൾ കിട്ടും. ജലഗതാഗതവകുപ്പിന്റെ എ സി ബോട്ടുകളായ സീ കുട്ടനാട്, വേഗാ ബോട്ടുകൾ നിറയെ യാത്രക്കാരുമായാണ് ദിവസവും ദ്വീപിലെത്തുന്നത്.
സോളാർ ലാംപുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ രാത്രിയും ദ്വീപിൽ തങ്ങാൻ കഴിയും. ദ്വീപിലെ വികസന പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി കാമറകൾ അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്.
District News
തൊടുപുഴ: കാര്‍ഷിക മേഖലയിലെ ഉപജീവന സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത കെ-ഇനം ഉത്പന്നങ്ങളുടെ ജില്ലാതല ഉദ്ഘാടനവും പുനര്‍ജീവനം പദ്ധതിയുടെ രണ്ടാംഘട്ട അഗ്രി ഇന്‍പുട്ട് വിതരണവും നടന്നു. വെള്ളിയാമറ്റത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളില്‍നിന്നു വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ തയാറാക്കിയ ഉത്പന്നങ്ങളാണ് കെ-ഇനം ബ്രാന്‍ഡിലൂടെ വിപണിയിലെത്തുന്നത്. കോഫി ക്യൂബ്സ്, മഞ്ഞള്‍പ്പൊടി, കാരറ്റ് -ബീറ്റ്റൂട്ട് മിക്സ്, പപ്പായ ടൂട്ടി ഫ്രൂട്ടി തുടങ്ങിയ ഇനങ്ങളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനെത്തുന്നത്.
പുനര്‍ജീവനം പദ്ധതിയുടെ ഭാഗമായി വെള്ളിയാമറ്റം സിഡിഎസിലെ 40 കര്‍ഷകര്‍ക്ക് മധുരക്കിഴങ്ങ്, മരച്ചീനി എന്നിവയുടെ നടുതല വസ്തുക്കളും 12 അഗ്രി ഇന്‍പുട്ടുകളും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മോഹന്‍ദാസ് പുതുശേരി, അജിതകുമാരി, ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് ജില്ലാ പ്രസിഡന്റ് സുവിരാജ്, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ ലിറ്റി തോമസ്, കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്, ശ്രീകല സുരേഷ്, ജി. ഷിബു, ലക്ഷ്മി സുഗതന് എന്നിവര്‍ പ്രസംഗിച്ചു.
District News
കുറുപ്പന്തറ: പഞ്ചായത്തിന്റെ ഞാനുമുണ്ട് കൂടെ പദ്ധതിക്ക് ഒറ്റനാണയം പദ്ധതിയിലൂടെ സഹായമൊരുക്കി കുടുംബശ്രീ.ആരോഗ്യകരമായ വാര്ധക്യത്തിനും കിടപ്പിലായവരുടെ സംരക്ഷണത്തിനുമായി സാമൂഹിക പിന്തുണാ സംവിധാനമൊരുക്കുന്നതാണ് മാഞ്ഞൂര്പഞ്ചായത്തിന്റെ പുതിയ പദ്ധതി.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ ഓരോ ആഴ്ചയും അവരുടെ അയല്‍ക്കൂട്ടങ്ങളിലൂടെ ഒരു നാണയം വീതം സമാഹരിക്കുകയും അവ കിടപ്പുരോഗികള്‍ക്ക് സഹായ സമഗ്രികള്‍ വാങ്ങാന്‍ ഉപയോഗിക്കുകയുമാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഒരു നാണയം നിക്ഷേപിച്ച് ഒറ്റനാണയം പദ്ധതിയുടെ തുടക്കം സിഡിഎസ് ചെയ്പേഴ്സണ് മിനി ഷിജി നിര്‍വഹിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് നിര്‍വഹിച്ചു.
District News
മലപ്പുറം: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ജില്ലയിലെ 111 സിഡിഎസുകളിലേക്കാണ് തെരഞ്ഞെടുപ്പ്. അയൽക്കൂട്ട അധ്യക്ഷ തെരഞ്ഞെടുപ്പോടെ നടപടികൾക്ക് ഒൗദ്യോഗിക തുടക്കമായി.
അയൽക്കൂട്ടം മുതൽ സിഡിഎസ് വരെയുള്ള സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ നേതൃനിരയെ വാർത്തെടുക്കുന്നതിനുമായി മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനർ, സാമൂഹ്യവികസന ഉപസമിതി കണ്‍വീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.
സിഡിഎസ് ചെയർപേഴ്സണ്‍, വൈസ് ചെയർപേഴ്സണ്‍, സിഡിഎസ് അംഗങ്ങൾ, എഡിഎസ് ഭാരവാഹികൾ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് വായ്പാ കുടിശികയില്ലാത്തവരായിരിക്കണം. കുടുംബശ്രീയിൽനിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, സിഇഎഫ് പോലെ സിഡിഎസിൽനിന്ന് നൽകുന്ന വായ്പകളിൽമേൽ കുടിശികയുള്ളവരോ കുടുംബശ്രീയിൽനിന്ന് നിലവിൽ പ്രതിമാസ ഓണറേറിയമോ ശംബളമോ കൈപ്പറ്റുന്നവർക്കും ഇത്തവണ മത്സരിക്കാനാകില്ല.
നേതൃസ്ഥാനങ്ങളിൽ ഒരാൾക്ക് ദീർഘകാലം തുടരാൻ കഴിയാത്ത വിധത്തിലുള്ള പരിഷ്കാരങ്ങളും ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരാൾക്ക് രണ്ട് തവണ മാത്രമേ സിഡിഎസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുവാദമുണ്ടാകൂ. പോത്തുകൽ, മന്പാട്, ഉൗർങ്ങാട്ടിരി എന്നിവയാണ് ജില്ലയിലെ എസ്ടി സംവരണ സിഡിഎസുകൾ. മുതുവല്ലൂർ, പുറത്തൂർ, എടയൂർ, പുൽപ്പറ്റ, കണ്ണമംഗലം, കുറ്റിപ്പുറം, വട്ടംകുളം, എടപ്പാൾ, ഏലംകുളം, തവനൂർ, കാവനൂർ എന്നിവയാണ് എസ്സി സംവരണ സിഡിഎസുകൾ.
22 മുതൽ 28 വരെ അയൽക്കൂട്ട അധ്യക്ഷൻമാർക്കുള്ള പരിശീലനവും 30 മുതൽ ഫെബ്രുവരി മൂന്നു വരെ അയൽക്കൂട്ട തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് ഫെബ്രുവരി ഏഴു മുതൽ 11 വരെ എഡിഎസ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി ഫെബ്രുവരി 20ന് സിഡിഎസ് തെരഞ്ഞെടുപ്പിലേക്ക് കടക്കും. ഫെബ്രുവരി 21 നകം പുതിയ ഭരണസമിതികൾ സംസ്ഥാനത്തുടനീളം ചുമതലയേൽക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.
Business
കൊച്ചി: കുടുംബശ്രീ കെ ഇനം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആഗോളവിപണിയില്‍ കോര്‍പറേറ്റ് ഉത്പന്നങ്ങള്‍ക്കു ബദലാകുമെന്ന് മന്ത്രി എം.ബി. രാജേഷ്.
കഴിഞ്ഞ ജൂണില്‍ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം (കെടാപ്) വഴി 30 വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കെ ഇനം ബ്രാന്‍ഡില്‍ ആഗോളവിപണിയിലെത്തിച്ചെന്നും കുടുംബശ്രീയുടെ ഓണ്‍ലൈന്‍ വിപണനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ എല്ലാ വിപണിയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
നെടുമ്പാശേരി ഫ്ലോറ കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ കെടാപ് പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനവും യുക്തി സ്റ്റാര്‍ട്ടപ് ശൃംഖലയുടെയും തദ്ദേശീയ മേഖലയിലെ ട്രൈബാന്‍ഡ് കുടുംബശ്രീ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കുടുംബശ്രീ കാര്‍ഷിക സംഘങ്ങള്‍ക്കും ഉത്പാദന യൂണിറ്റുകള്‍ക്കും സംരംഭകര്‍ക്കും പരിശീലനം നല്‍കിയാണ് കെ ഇനം എന്ന പ്രീമിയം ബ്രാന്‍ഡ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. പോക്കറ്റ് മാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി ഉത്പന്നങ്ങള്‍ ലഭ്യമാണ്.
District News
കൽപ്പറ്റ: കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുന്പോൾ ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവർത്തകർ മത്സര രംഗത്ത് പങ്കാളികളാകും.
കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് 30ന് ആരംഭിക്കും. ജില്ലയിലെ 9000ൽ അധികം അയൽക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം അംഗങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനർ, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അംഗം സെക്രട്ടറിമാർ, അക്കൗണ്ടന്റുമാർ, സിഡിഎസ് റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്കുള്ള പരിശീലനം ജില്ലയിൽ പൂർത്തിയായി.17 ന് അയൽക്കൂട്ട അധ്യക്ഷർക്ക് പരിശീലനങ്ങൾ നൽകും. 30 മുതൽ ഫെബ്രുവരി മൂന്ന് വരെ അയൽക്കൂട്ട തലത്തിലെ തെരഞ്ഞെടുപ്പും ഫെബ്രുവരി ഏഴ് മുതൽ 11 വരെ എഡിഎസ് തെരഞ്ഞെടുപ്പും ഫെബ്രുവരി 20 ന് സിഡിഎസ് തെരഞ്ഞെടുപ്പും നടക്കും. ജില്ലയിൽ സിഡിഎസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് പട്ടികവർഗ വിഭാഗത്തിലേക്ക് ഒന്‍പത് സീറ്റുകളാണ് സംവരണം ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാർ അംഗീകരിച്ച ബൈലോ, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എഡിഎസ് തലത്തിൽ പതിനൊന്ന് എക്സിക്യുട്ടീവ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. കുടുംബശ്രീയുടെ ത്രിതല സംഘടനയിലെ എഡിഎസ് ചെയർപേഴ്സണ്‍, വൈസ് ചെയർപേഴ്സണ്‍, സെക്രട്ടറി, സിഡിഎസ് എക്സിക്യുട്ടീവ് അംഗം, സിഡിഎസ് ചെയർപേഴ്സണ്‍, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ സ്ഥാനങ്ങളിലേക്ക് അയൽക്കൂട്ടാംഗമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് മത്സരിക്കാൻ സാധിക്കില്ല.
സർക്കാർ, അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിതര ഏജൻസികൾ എന്നിവയിൽ ജോലി ചെയ്യുന്ന വ്യക്തികൾ, അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ, തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങിൽ സ്ഥിരം ജോലിയുള്ളവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല.
കുടുംബശ്രീ സംവിധാനത്തിൽ നിന്ന് പ്രതിമാസ ഓണറേറിയം, ശന്പളം കൈപ്പറ്റുന്നവർ, കുടുംബശ്രീ നിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, വ്യക്തിഗത വായ്പാ കുടിശികയുള്ളവർക്ക് മത്സരിക്കാൻ അവസരമില്ല.അയൽക്കൂട്ടതലം മുതൽ എഡിഎസ്, സിഡിഎസ് തലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ സർക്കാർ നിശ്ചയിച്ച എസ്ടി, എസ്സി, ബിപിഎൽ സംവരണ ക്രമങ്ങൾ പാലിച്ചായിരിക്കും നടത്തുക.
സിഡിഎസ്, എഡിഎസ് തലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് റിട്ടേണിംഗ് ഓഫീസർമാരെ നിയമിക്കുന്നതായി ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. അയൽക്കൂട്ടതല തെരഞ്ഞെടുപ്പ് നടത്തുന്നവർക്കുള്ള പരിശീലനം 22ന് ആരംഭിക്കും. ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കും.
ജില്ലയിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്കും തെരെഞ്ഞെടുപ്പ് വരണാധികാരിയായി ജില്ലാ രജിസ്ട്രാർ കെ.ജി. പത്മകുമാറുമാണ്.
District News
ഗാന്ധിനഗര്‍: കുടുംബശ്രീ സംരംഭമായ ഗ്രാന്‍ഡ് കിച്ചന് റെസ്റ്ററന്റ് മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി വളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനോടോപ്പം സ്ത്രീകള്‍ക്ക് സംരംഭകത്വത്തിനും തൊഴില്‍സാധ്യതകള്‍ക്കും വഴിയൊരുക്കുന്നതാണ് സംരംഭം.
അതിരമ്പുഴ സിഡിഎസ് അംഗങ്ങളായ ഇന്ദിര ശശീന്ദ്രന്, മഞ്ജു ഡായ്, ലത രാജന് എന്നിവരുടെ നേതൃത്വത്തിലാണ് റെസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, പഞ്ചായത്തംഗം ഷൈനി ജോസ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പ്രശാന്ത് ശിവന്, കെ. കവിത എന്നിവര്‍ പങ്കെടുത്തു.
Business
തിരുവനന്തപുരം: ആറു മാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും.
ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ് സന്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്.
കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉത്പന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.
സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്.
കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടിഎച്ച്ആർഎസ് ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്.
നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടണ്‍ ഭക്ഷ്യമിശ്രിതം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.
District News
തൃക്കരിപ്പൂർ: കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തുന്ന ബാല പാർലമെന്റിന് തൃക്കരിപ്പൂർ ആയിറ്റിയിൽ തുടക്കമായി. ആയിറ്റി കടവ് റിസോർട്ടിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രതീഷ് പിലിക്കോട് ബാല പാർലമെന്റ് ഉദ്ഘാടനം ചെയ്തു. അസി. കോ-ഓർഡിനേറ്റർ കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.
ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള അവസരമൊരുക്കുന്നതിനായാണ് കുടുംബശ്രീ ബാല പാർലമെന്റ് സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ ബാലസഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ബാലപഞ്ചായത്ത് സംഘടിപ്പിച്ച് അവയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ബാല പാർലമെന്റിൽ പങ്കെടുക്കുന്നത്.
ആദ്യ ദിനത്തിൽ ഭരണഘടന, പാർലമെന്റിന്റെ ചരിത്രം, പ്രാധാന്യം, നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലഘുവിവരണം നടന്നു. പരിശീലകൻ പി. മുരളീധരൻ, ബാലസഭ സംസ്ഥാന റിസോഴ്സ് പേഴ്സൺ വിജയകുമാർ പനയാൽ എന്നിവർ നേതൃത്വം നൽകി.
സാമൂഹ്യനീതി, ശിശുക്ഷേമം, പരിസ്ഥിതി സംരക്ഷണം, കല, കായികം, സാംസ്കാരികം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അംഗങ്ങൾ ബാല പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചു. മന്ത്രിമാർ മറുപടി നൽകി. അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ചേര്‍ന്ന് യഥാർഥ പാർലമെന്റിന്റെ ഒരു പരിച്ഛേദം തന്നെയാണ് കുട്ടികൾ അവതരിപ്പിച്ചത്.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എസ്. മനു, ബ്ലോക്ക് കോ-ഓർഡിനേറ്റർ പി.പി. അഖിൽ, ഡോ. എം.കെ. രാജശേഖരൻ, എം. മാലതി, ജില്ലാ പ്രോഗ്രാം മാനേജർ പി. രത്നേഷ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.ആർ. കാവ്യ എന്നിവർ പ്രസംഗിച്ചു. ടിവി-നാടക നടൻ വിനോദ് ആലന്തട്ടയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ഫയറോടെ ആദ്യ ദിനത്തിലെ പരിപാടികൾ സമാപിച്ചു.
District News
മലപ്പുറം: ജില്ലയിൽ"കേരള ചിക്കൻ തനി മലയാളി’ മാംസ വിപണനശാലകളുടെ പേരിൽ വ്യാജൻമാർ പ്രവർത്തിക്കുന്നതായി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കുടുംബശ്രീ. കുടുംബശ്രീ ലോഗോയോടു കൂടിയാണ് അംഗീകൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
നിലവിൽ ജില്ലയിൽ കോഡൂർ, പടിഞ്ഞാറ്റുംമുറി, വട്ടംകുളം കിഴിശേരി, പരപ്പനങ്ങാടി മരുപ്പറന്പ്, കാലടി, പൂക്കോട്ടുംചോല, കൊണ്ടോട്ടി, ഒതായി, അമരന്പലം എന്നീ ഏഴ് ഇടങ്ങളിൽ മാത്രമാണ് കുടുംബശ്രീയുടെ അംഗീകൃത കേരള ചിക്കൻ വിപണനശാലകൾ പ്രവർത്തിക്കുന്നത്.
ഈ സ്ഥാപനങ്ങളുടെ പേരിനോട് സാദൃശ്യമുള്ള മറ്റേത് മാംസ വിപണനശാലകൾക്കും കുടുംബശ്രീയുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാൽ ഉപഭോക്താക്കൾ കബളിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
District News
പത്തനംതിട്ട: കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറിയതായി മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രോഗി പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന് ആവിഷ്കരിച്ച സ്വാന്തനമിത്രം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലയിലെ കിടപ്പുരോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിന് വനിതകള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശീലനം നല്കി കെയര്‍ ഗീവര്‍, ആശുപത്രി ബൈസ്റ്റാന്‍ഡര്‍, പ്രസവ ശുശ്രൂഷകൾ എന്നിങ്ങനെ പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കും.
നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച പ്രീമിയം കഫെ കെട്ടിടത്തിന് ഒരു വര്‍ഷം വാടകയില്ലാതെ സൗജന്യമായി ഉപയോഗിക്കാമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ടീ ആന്‍ഡ് സ്നാക്സ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ഇലക്ട്രീഷൻ, പ്ലംബര്‍, പെയിന്റര്‍, ഗാര്‍ഡനിംഗ്, ലാന്‍ഡ് സ്കേപ്പിംഗ് തുടങ്ങി വീടുകളും സ്ഥാപനങ്ങളുമായി റിപ്പയര്‍ ആന്‍ഡ് മെയ്ന്റനന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച സ്കില്‍ @കാള്‍ പദ്ധതിയുടെ ഉദ്ഘാടനം വിജ്ഞാനകേരളം സംസ്ഥാന ഉപദേശകന് ടി. എം. തോമസ് ഐസക് നിര്‍വഹിച്ചു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം നിലവിലുള്ള 20 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്ന കുടുംബശ്രീ യജ്ഞത്തിന്റെ ഭാഗമായി 2000 വനിതകള്‍ക്ക് കൂടി ജില്ലയില്തൊഴിലുറപ്പാക്കുന്നു. ഐടിഐ, പോളിടെക്നിക് ട്രേഡുകള്‍ പഠിച്ചവരാണ് സ്കില്‍ @കാള്‍ സംരംഭത്തിലുള്‍പ്പെടുന്നത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിജി മാത്യു, ആര്. അജയകുമാർ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. ആർ. അജിത് കുമാര്‍, മേഴ്സി വര്‍ഗീസ്, ജെറി അലക്സ്,
അനില അനിൽ, എസ്. ഷമീര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി. കെ. അനീഷ്, സി. കെ. അര്ജുനൻ, ശോഭ കെ. മാത്യു, ജാസിം കുട്ടി, നീനു മോഹൻ, വിമല ശിവൻ, എ. സുരേഷ് കുമാർ, എല്‍. സുമേഷ് ബാബു, സിന്ധു അനിൽ, ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എസ്. ആദില, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതാ കുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കെ. പി. ഉദയഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മങ്കുഴി ഒന്നാം വാർഡിന്റെ എഡിഎസ് വാർഷികവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടത്തി.
വാർഡ് അംഗം സജി ഡേവിഡ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാം പട്ടേരിൽ, സിഡിഎസ് ചെയർപേഴ്സൺ പി.എസ്. രജനിമോൾ, മേരി സജി , എൻ. സ്മിത, റീന ജോൺ എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: കുടുംബശ്രീ മിഷന് സംസ്ഥാനത്ത് നടപ്പാക്കുന്ന ഫുഡ്, ന്യൂട്രീഷൻ, ഹെല്‍ത്ത് ആന്‍ഡ് വാഷ് ഘടത്തിന്റെ പഠനത്തിനായി നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് ജില്ല സന്ദര്‍ശിച്ചു.10 ദിവസത്തെ ഇമ്മര്‍ഷന്‍ പരിപാടിയുടെ ഭാഗമായി ദ്വി ദിന സന്ദര്‍ശനമാണ് നടത്തിയത്.
പദ്ധതി നടപ്പാക്കലും മികച്ച പ്രാക്ടീസുകളും സംബന്ധിച്ച് ജില്ലാ മിഷന് ടീമുമായി നടത്തിയ പ്രാരംഭ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചത്. ഒന്നാം ദിവസം നാറാണംമൂഴിയില്‍ ഗാര്‍ഹിക മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നടത്തിയ മോഡ്യൂള്‍ പരിശീലനം, മാനസികാരോഗ്യ ബോധവത്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടി, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്മാരുമായി സംഘടിപ്പിച്ച ചര്‍ച്ചകള്‍ എന്നിവയ്ക്കു ശേഷം സംഘം വടശേരിക്കര മില്ലറ്റ് എന്റര്‍പ്രൈസ്, മൈലപ്ര ഡ്രീം ഫുഡ് പ്രോഡക്റ്റ്സ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
രണ്ടാം ദിവസം മയിലാടുംപാറ സ്പൈസി ഫുഡ് പ്രൊഡക്ട് കണ്‍സോര്‍ഷ്യം ഓഫീസ, മലയാലപ്പുഴ എംഇ യൂണിറ്റ്, കൊടുമണ്‍ ശ്രീധന്യ എംഇ യൂണിറ്റ്, ഏനാദിമംഗലത്ത് സംഘടിപ്പിച്ച പോഷണ്‍ മാ ഫുഡ് ഫെസ്റ്റ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
എന്‍ആര്‍ഒ ഓഫീസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ശുഭം കുമാര്‍ (ഉത്തര്‍പ്രദേശ്) സുരാജ് കുമാര്‍, ലിങ്ഡ്കിം ഹാങ്ങ്ഷിംഗ് (മഹാരാഷ്ട്ര),സിനു ജോയ, എന്‍ആര്‍ഒ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ സിമി സൂസന് മോന്‍സി, എന്നിവരടങ്ങുന്ന സംഘമാണ് ജില്ലാ സന്ദര്‍ശിച്ചത്.
ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്. അനുപ ജില്ലയിലെ പ്രവര്‍ത്തന അവതരണം നടത്തി. സ്നേഹിത സര്‍വീസ് പ്രൊവിഡര്മാരായ റസിയ, എസ്. ഗായത്രിദേവി, ജില്ലാ റിസോഴ്സ് പേഴ്സന്മാരായ ദേവിക ഉണ്ണികൃഷ്ണൻ, ആര്യ രാജഗോപാല്‍, മൈക്രോ എന്റര്‍പ്രൈസ് കോണ്സല്ട്ടന്റ് ശാരിക എന്നിവര്‍ നേതൃത്വം നല്കി.
District News
മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷൻ സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകി. കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികളാണ് കുടുംബശ്രീ ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതികൾക്ക് കീഴിൽ, സ്ത്രീകൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും, ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ഇതിനായി പ്രാദേശിക തലത്തിൽ മാർക്കറ്റുകൾ സ്ഥാപിക്കാനും ഓൺലൈൻ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താനും കുടുംബശ്രീ മിഷൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തിരൂർ ബ്ലോക്കിൽ 'കുടുംബശ്രീ ഉൽപന്നമേള' സംഘടിപ്പിച്ചു.
ജില്ലാ കളക്ടർ പങ്കെടുത്ത ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പകളും ധനസഹായങ്ങളും വിതരണം ചെയ്തു. ഈ പദ്ധതികൾ ജില്ലയുടെ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിപ്രായപ്പെട്ടു.