ലക്ഷ്മി കുടുംബശ്രീയുടെ കട.
നെടുങ്കണ്ടം: ഓണവിപണിയിൽ രുചിവൈവിധ്യങ്ങളൊരുക്കാനുള്ള തിരക്കിലാണ് കുടുംബശ്രീ സംരംഭകർ. ഗുണമേന്മയേറിയ ഉപ്പേരി, ശർക്കരവരട്ടി, ചക്കവറുത്തത് തുടങ്ങിയ വിഭവങ്ങൾ തയാറാക്കി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. ഓണക്കാലം കുടുംബശ്രീ സംരംഭകർക്ക് മികച്ച വരുമാനം നേടാനുള്ള അവസരംകൂടിയാണ്.
നെടുങ്കണ്ടത്തെ ലക്ഷ്മി കുടുംബശ്രീ സംരംഭത്തിന്റെ രുചിപ്പെരുമ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥനാണ് സ്ഥാപനത്തിന്റെ സാരഥി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന എക്സിബിഷനുകളിൽ കേരളത്തെ പ്രതിനിധീകരിച്ച് അഞ്ച് വനിതകളുടെ ഉടമസ്ഥതയിലുള്ള ഈ സംരംഭം നിരവധിത്തവണ പങ്കെടുത്തിട്ടുണ്ട്.
മുൻവർഷങ്ങളിൽ ഓണക്കിറ്റിലേക്ക് ഉപ്പേരിയും ശർക്കരവരട്ടിയും തയാറാക്കി ഇവർ സർക്കാരിന് കൈമാറിയിരുന്നു. ഇത്തവണയും നാട്ടുകാരിൽനിന്ന് നിരവധി ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ കർഷകരിൽനിന്ന് ശേഖരിക്കുന്ന ഏത്തക്കായ, ചക്ക, മാങ്ങ തുടങ്ങിയവ ഉപയോഗിച്ചാണ് വിവിധ ഭക്ഷ്യ ഉത്പന്നങ്ങൾ തയാറാക്കുന്നത്.ഓണക്കാലത്ത് പത്തോളം പേർക്ക് തൊഴിൽ നൽകാനും സംരംഭത്തിന് സാധിച്ചു.
ഉപ്പേരി, ശർക്കരവരട്ടി, കളിയടക്ക, ചക്കവറുത്തത് എന്നിവയ്ക്ക് പുറമേ വിവിധതരം അച്ചാറുകൾ, ധാന്യപ്പൊടികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ഇവിടെ തയ്യാറാക്കുന്നുണ്ട്. ഇത്തവണ വിവിധതരം പായസങ്ങളും വിപണിയിലെത്തിക്കുകയാണ് ലക്ഷ്മി കുടുംബശ്രീ കൂട്ടായ്മ.
Tags : Nattuvishesham District News Kudumbashree Onam market