കാന്തല്ലൂർ ചന്ദ്രമണ്ഡലത്തിൽ പടർന്ന കാട്ടുതീ.
മറയൂർ: കാന്തല്ലൂർ ചന്ദ്രമണ്ഡലത്തിൽ കാട്ടുതീ പടർന്ന് പുൽമേടുകളും ഗ്രാന്റിസ് മരങ്ങളും കത്തിനശിച്ചു. ചിന്നാർ വന്യജീവി സങ്കേതവും കാന്തല്ലൂർ റേഞ്ചിലെ വണ്ണാന്തുറ വനമേഖലയുമായി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമിയിലും റവന്യു ഭൂമിയിലുമാണ് തീ പടർന്നു പിടിച്ചത്.
മറയൂർ-കാന്തല്ലൂർ മേഖലയിൽ ഇതുവരെ മഴ ലഭിക്കാത്തതിനാൽ വേനൽക്കാലത്തിന് സമാനമാണ് സ്ഥിതി. ഇതാണ് തീ പെട്ടെന്ന് പടരാൻ കാരണമായതെന്ന് പ്രാദേശവാസികൾ പറഞ്ഞു. ഉണങ്ങിയ പുൽമേടുകളും കുറ്റിച്ചെടികളും തീയുടെ ഗതി വേഗം വർധിപ്പിച്ചിരിക്കുകയാണ്. വനാതിർത്തിയോടു ചേർന്നുള്ള ഈ പ്രദേശത്ത് തീ പടരുന്നത് വനത്തിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിലും തുടർച്ചയായി ശ്രമം നടത്തുകയാണ്. പ്രദേശത്തെ ശക്തമായ കാറ്റ് മൂലം തീ വേഗത്തിൽ പടരാനുള്ള സാധ്യതയേറെയാണ്. ചന്ദ്രമണ്ഡലം പ്രദേശം ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയോടു ചേർന്നു കിടക്കുന്നതിനാൽ തീ വനത്തിലേക്ക് കടക്കുന്നത് തടയുന്നതിന് പ്രത്യേക ശ്രദ്ധ നൽകുകയാണ് ഉദ്യോഗസ്ഥർ.
തീയുടെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. കാന്തല്ലൂർ റേഞ്ചിലെ വണ്ണാന്തുറ വനമേഖലയും ചിന്നാർ വന്യജീവി സങ്കേതവും സംരക്ഷിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയതിനു ശേഷം നഷ്ടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
Tags : Nattuvishesham District News Forest fire Kandallur Chandramandal