കോഴിക്കോട് നഗരത്തിൽ സജീവമായ പൂവിപണി. കോഴിക്കോട് പാളയത്തിൽ നിന്നുള്ള ദൃശ്യം.
കോഴിക്കോട്: ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓണവിപണനമേളകള് സജീവമായി.
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കുന്നതിനൊപ്പം ഓണക്കാലത്ത് ഗുണമേന്മയുള്ള നാടന്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ പഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലുമായി മേളകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാതല ഓണവിപണനമേളയുടെ ഉദ്ഘാടനം 20ന് രാവിലെ 10.30ന് ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിര്‍വഹിക്കും.
ഭക്ഷ്യോത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവക്കൊപ്പം ജെഎല്‍ജി അംഗങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മേളയില്‍ പ്രാധാന്യം നല്‍കും. പൂക്കളത്തിനാവശ്യമായ പൂക്കളും കൂടുംബശ്രീയുടെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇതിനായി കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നു. ഓണസദ്യക്കുള്ള ഓര്‍ഡറുകളും കുടുംബശ്രീ യൂണിറ്റുകള്‍ സ്വീകരിക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കുടുംബങ്ങള്‍ക്കും ഓണസദ്യയും മറ്റു ഓണക്കാല വിഭവങ്ങളും കുടുംബശ്രീ യൂണിറ്റുകള്‍ വഴി ലഭ്യമാക്കും. സദ്യ ഓര്‍ഡര്‍ ചെയ്യാന്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍:
കോഴിക്കോട് സൗത്ത് -9496441552, 9526521036, കോഴിക്കോട് നോര്‍ത്ത് -9946697949, ചോറോട് -7025514505, അഴിയൂര്‍ -7356056128, ഒഞ്ചിയം -9562573459, തലക്കുളത്തൂര്‍ -9400731500, കൊടിയത്തൂര്‍ -8943317305, നരിക്കുനി -8281681289, രാമനാട്ടുകര -9961004004, ഫറോക്ക് -9747265293, കക്കോടി -9495348675, 7902834810, തിരുവള്ളൂര്‍ -7012733780, 9061338064, 7034408641, തുറയൂര്‍ -9745066130, കക്കട്ടില്‍ -9745764006, കായണ്ണ -9539614209, കുന്ദമംഗലം -9946806290, ഏറാമല -9747908836, കീഴരിയൂര്‍ -9497449550, ചങ്ങരോത്ത് -9061970596, കോഴിക്കോട് സെന്‍ട്രല്‍ -8129200288.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം
കോഴിക്കോട്:സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം ഒരുക്കും. ഓഗസ്റ്റ് 22ന് രാവിലെ ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന മത്സരത്തില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെട്ട അഞ്ചംഗങ്ങളുള്ള ഓരോ ടീമുകള്‍ അണിനിരക്കും. ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമായി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്.
കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ട ഒരു ക്ലസ്റ്ററും മറ്റു 10 നിയോജക മണ്ഡലങ്ങളും ഉള്‍പ്പടെ 11 തലങ്ങളിലാണ് മത്സരം. അതത് തദ്ദേശ സ്ഥാപനത്തിലാണ് പൂക്കളം ഒരുക്കേണ്ടത്.
ജഡ്ജിംഗ് പാനലിന്റെ സന്ദര്‍ശനത്തിന് ശേഷം ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കും. ആദ്യ രണ്ട് സ്ഥാനം നേടുന്ന ടീമുകള്‍ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. പ്രത്യേക ജഡ്ജിംഗ് പാനലായിരിക്കും ജില്ലാതല വിധിനിര്‍ണയം നടത്തുക. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മത്സരത്തിനായി ഓഗസ്റ്റ് 21 വരെ രജിസ്റ്റര്‍ ചെയ്യാം.
ഹരിതചട്ടം പാലിക്കണം
കോഴിക്കോട്: ഓണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന എല്ലാ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ എ.ആതിര അറിയിച്ചു.
ഓണാഘോഷ പരിപാടികളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. സദ്യക്കും മറ്റു ഭക്ഷണ വിതരണത്തിനും വാഴയിലയോ സ്റ്റീല്‍ പ്ലേറ്റുകളോ സ്റ്റീല്‍ ഗ്ലാസുകളോ മാത്രമേ ഉപയോഗിക്കാവൂ.
ആഘോഷം നടക്കുന്ന സ്ഥലങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാന്‍ ആവശ്യമായ ബിന്നുകള്‍ സ്ഥാപിക്കുകയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും വേണം. ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ അറിയിച്ചു.
പാല് പരിശോധനാ ക്യാമ്പ് 20 മുതല്‍
കോഴിക്കോട്: ഓണക്കാലത്ത് മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയാനും ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പ് വരുത്താനുമായി ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴിലെ പാല് ഗുണനിയന്ത്രണവിഭാഗം പ്രത്യേക പാല് പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.
ഓഗസ്റ്റ് 20 മുതല്‍ 24 വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്ട്രോള് ലാബില്‍ സൗജന്യമായി പരിശോധിച്ചുനല്കും. പാല് ഗുണനിലവാരത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ക്വാളിറ്റി കണ്ട്രോള് ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം.
പരിശോധനക്കായി കുറഞ്ഞത് 200 മില്ലി പാല് സാമ്പിള്‍ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില്‍ പൊട്ടിക്കാതെ എത്തിക്കണം. ഫോണ്‍: 9020805221.
ഓണച്ചന്തയ്ക്ക്
തുടക്കം
കൂടരഞ്ഞി : കേരള സർക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ സംരംഭമായ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. ഉദ്ഘാടനം സി.കെ. കാസിം എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിൽ, വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, പഞ്ചായത്ത് അംഗങ്ങളായ ഷീബ റോയ്, എം.കെ.സജയ് , ബാങ്ക് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാൻ , സോമനാഥൻ മാസ്റ്റർ കുട്ടത്ത്, സോളമൻ മഴുവഞ്ചേരിൽ, സജി പെണ്ണാപറമ്പിൽ, ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു. കരിങ്കുറ്റിയിൽ നീതി സൂപ്പർമാർക്കറ്റിന് സമീപം പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. 18 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്ന 800 രൂപയുടെ പ്രത്യേക ഓണക്കിറ്റുകളും ചന്തയിൽ ലഭ്യമാണ്. കിറ്റിലെ സാധനങ്ങൾക്ക് പുറമെ, ആവശ്യക്കാർക്ക് സബ്സിഡി നിരക്കിൽ അഞ്ച് കിലോ അധിക അരിയും മുളകും മല്ലിയും വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.