തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയം കഴിഞ്ഞാൽ സമീപകാലത്തായി ഇടതുപക്ഷത്തെയും ഇടതുസർക്കാരിനെയും ഏറ്റവുമധികം വിമർശിക്കാൻ വക നൽകുന്നത് ആരോഗ്യവകുപ്പായിരുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ദിവസേനയെന്നോണം വിവാദ സംഭവങ്ങൾ പുറത്തു വന്നുകൊണ്ടിരുന്നു. ആരോഗ്യവകുപ്പ് വെന്റിലേറ്ററിൽ എന്നതായിരുന്നു ഒരു യുഡിഎഫ് കാപ്സ്യൂൾ തന്നെ.
പ്രതിക്കൂട്ടിൽ നിന്നതും പ്രതിഷേധങ്ങൾക്ക് ഇരയായതും സ്വാഭാവികമായും ആരോഗ്യമന്ത്രി വീണാ ജോർജ് ആയിരുന്നു. ഇതേ വീണാ ജോർജ് ഇടതുമുന്നണിക്കു കളത്തിലേക്കു ശക്തമായി മടങ്ങിവരുന്നതിനു നിമിത്തമായി മാറുന്ന കാഴ്ചയാണ് ഇന്നലെ വൈകുന്നേരം കണ്ണൂരിൽ കണ്ടത്.
ആരോഗ്യമന്ത്രിക്കുനേരെ രണ്ടു കെഎസ്യു പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിക്കുന്നതാണു ടെലിവിഷൻ ദൃശ്യങ്ങളിൽ കാണുന്നത്. പോലീസ് ഇവരെ പിടിച്ചു മാറ്റുന്നതും കാണാമായിരുന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ മന്ത്രിക്കു പരിക്കേറ്റു എന്ന വാർത്തയാണു തൊട്ടുപിന്നാലെ വന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരും പാർട്ടി നേതാക്കളും ഒറ്റക്കെട്ടായി രംഗത്തു വന്നു. കോണ്ഗ്രസിന്റെ ഹീനരാഷ്ട്രീയം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ വിശേഷിപ്പിച്ചത്.
കേരളത്തിലെന്പാടും വൻ പ്രതിഷേധം ഉയർന്നു. കെഎസ്യു ആണു പ്രതിസ്ഥാനത്തെങ്കിലും സിപിഎം നേതാക്കൾ വി.ഡി. സതീശനു നേരേയാണു വിരൽ ചൂണ്ടിയത്. സതീശന്റെ അറിവോടെ മന്ത്രിയെ ആക്രമിച്ചു എന്നായിരുന്നു അവർ പറഞ്ഞു വച്ചത്. കണ്ണൂരിൽ ഡിസിസി ഓഫീസിനു മുന്നിലുണ്ടായ പ്രതിഷേധം കല്ലേറിലും സംഘർഷത്തിലും കലാശിച്ചു.
എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇതു വീണു കിട്ടിയ അവസരമാണ്. അവർ അത് പരമാവധി പ്രയോജനപ്പെടുത്തുന്നതു സ്വാഭാവികം. പക്ഷേ യുഡിഎഫ് പ്രതിരോധത്തിലേക്കു നീങ്ങുന്നതല്ല കണ്ടത്. കെഎസ്യുക്കാർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും ആക്രമിച്ചു എന്നത് കള്ളക്കഥയാണെന്നും അവർ തിരിച്ചടിച്ചു. വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്നു തെളിയിച്ചെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
മന്ത്രിയെ ആക്രമിച്ചു എന്ന ആരോപണം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിഷേധിച്ചു. മന്ത്രിയെ ആക്രമിക്കുന്നതിന്റെയോ കെഎസ്യു പ്രവർത്തകർ അടുത്തേക്കു ചെല്ലുന്നതിന്റെയോ ദൃശ്യങ്ങൾ ഇല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആഘോഷിക്കുന്നെങ്കിൽ ആഘോഷിച്ചോട്ടെ. ഏതായാലും മന്ത്രിക്കെതിരേയുള്ള പ്രതിഷേധം തുടരുമെന്നും സതീശൻ പറഞ്ഞു. സർക്കാർ പ്രതിക്കൂട്ടിലായ ഡേറ്റ ചോർച്ചയിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള അപഹാസ്യ ആക്രമണകഥയെന്നാണ് സംഭവത്തെ രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്.
2013 ഒക്ടോബർ 27ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നേരേ കണ്ണൂരിൽ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞ സംഭവമാണ് കോണ്ഗ്രസ് നേതാക്കൾ ഇപ്പോൾ ഓർമിപ്പിക്കുന്നത്. സോളാർ സമരത്തിന്റെ കാലമായിരുന്നു അത്. അന്നു കാറിന്റെ ചില്ലു തകർത്ത് കല്ല് മുഖ്യമന്ത്രിയുടെ നെറ്റിയിൽ കൊണ്ടു.
അതേസമയം ഇപ്പോൾ കെഎസ്യു പ്രവർത്തകർ ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളൊന്നും കാണാനില്ലെന്ന് അവർ വാദിക്കുന്നു.
Tags : Opposition unwavering UDF Congress Left to resist Health Department LDF